Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

ചാണ്ടിച്ചായന്‍റെ കൊമ്പന്‍ മീശ!

ചാണ്ടിച്ചായന്‍റെ ജീവിത അഭിലാഷമായിരുന്നു ഒരു കറുത്ത പെടപ്പന്‍ കൊമ്പന്‍ മീശ!പക്ഷെ വിധിയുടെ വിളയാട്ടം കൊണ്ടോ അതോ തേച്ച കരടിനെയ്യിന്‍റെ വീര്യ കുറവുകൊണ്ടോ എന്തോ മീശ പോയിട്ട് നെഞ്ചില്‍ ഒരു പൂട പോലും നിവര്‍ന്നു നിന്ന് ചാണ്ടിച്ചായനോട് 'ഹായ്' എന്ന് പറഞ്ഞില്ല. സ്വന്തം അപ്പന്‍റെയും എന്തിനു വീട്ടിലെ പൂച്ചയുടെ മീശ കാണുമ്പോള്‍ പോലും ചാണ്ടിച്ചനു തന്നോട് തന്നെ പുച്ഛം തോന്നി തുടങ്ങി, എന്നാലും ദൈവമേ നീ എനിക്ക് വേണ്ടതെല്ലാം തന്നു. കയ്യും കാലും ചെവിയും മൂക്കും എല്ലാം. പക്ഷെ കത്രികകൊണ്ട് വെട്ടിയൊതുക്കി പേന്‍ചീപ്പുകൊണ്ട് മൃദുവായി ഈരി ദേഷ്യം വരുമ്പോള്‍ മുകളിലേക്ക് പിരിച്ചു വെക്കാനും വെറുതെ ഇരുന്നു ചിന്തിക്കുമ്പോള്‍ പിടിച്ചു വലിക്കാനും പുരുഷനെ പുരുഷനാക്കുന്ന മീശയെ നീ എനിക്ക് നിക്ഷേധിച്ചല്ലോ എന്ന സങ്കടവാര്‍ത്ത മാത്രമായിരുന്നു ചാണ്ടിച്ചായന്‍റെ ഡെയിലി ന്യൂസ്‌ ഹവറില്‍ എന്നും ദൈവത്തോട്.


കാലങ്ങള്‍ ചാണ്ടിച്ചായന്‍റെ മീശയ്ക്കു കാത്തുനിക്കാതെ അതിന്‍റെ ചക്രങ്ങളില്‍ കറങ്ങി.ചാണ്ടിച്ചനൊഴികെ നൂറുകണക്കിന് ആണ്‍പെണ്‍  തരികള്‍ക്ക് അനുദിനം മീശയും താടിയും മുളച്ചുകൊണ്ടേ ഇരുന്നു. മീശയില്ലെങ്കിലും മേശ പോലെ ദോശ ചുടുന്ന ശോശാമയെയും കെട്ടി ചാണ്ടിച്ചന്‍ ദാമ്പത്യം എന്ന ട്രിപ്പീസ് കളി ആരംഭിച്ചിരുന്നു. ആ കളികളുടെ ശുഭ ലക്ഷണം എന്ന കണക്കെ ഈനാശു എന്ന നാശം അവരുടെ കളിയിലെ റഫറി ആയി ആ കളിയില്‍ കയറി പറ്റി. അങ്ങനെ ചാണ്ടിച്ചന്‍ മീശയില്ലെങ്കിലും മീശയിലെ 'ശ' വെച്ച് മോന് ഈനാശു എന്ന് പേരിട്ടു ആശ ഒതുക്കി തനിക്കു നിക്ഷേധിച്ച മീശ തന്‍റെ ഈനാശുവിനെങ്കിലും കൊടുക്കണേ എന്ന് ദിനം പ്രതി ദൈവത്തിനു ഇ-മെയില്‍ അയച്ചു കഴിയുന്ന കാലം.ഒരു ദിവസം അതി രാവിലെ ശോശാമ്മയുടെ ദോശപോലെ മയമുള്ള അരുളപ്പാട് കേട്ട് ദോശക്കുള്ള മാവ് വാങ്ങാന്‍ സൈക്കിള്‍ എടുത്തു പറന്നു പോയ ചാണ്ടിച്ചന്‍ തൊട്ടടുത്ത വീട്ടിലെ അമ്മിണി ചേച്ചിയെ കണ്ട് ഒരുനിമിഷം ചിന്ത കാട് കയറിയ വേളയില്‍ അതാ കിടക്കുന്നു അച്ചായനും സൈക്കിളും കൂടി തൊട്ടടുത്തുള്ള തോമാച്ചായന്‍റെ തെങ്ങും കുഴിയില്‍!


വീഴ്ചയുടെ ആഘാതത്തില്‍ പണ്ടേ ഒരല്പം മങ്ങലുണ്ടായിരുന്ന ബോധം ഒന്നുകൂടി മങ്ങുകയും പെരുവിരല്‍ മുതല്‍ അങ്ങ് നെറുകും തലവരെ നല്ല ചിന്തേര് ഇട്ടപോലെ ചുവന്നു തുടുക്കുകയും ചെയ്തു. നൊടിയിടയില്‍ ചാണ്ടിച്ചായനെ തൊട്ടടുത്തുള്ള അയല്‍കൂട്ടം തൂക്കി എടുത്തു ആശുപത്രിയില്‍ എത്തിച്ചു. അവിടെ എത്തിയപ്പോഴാണ്  അറിയുന്നത് അച്ചായന്‍റെ ട്രിപ്പീസ് കളിയിലെ മെയിന്‍ താരമായ റബ്ബര്‍ പന്തുകള്‍ക്കും അല്ലറ ചില്ലറ കേടുപാടുകള്‍ വന്നിരിക്കുന്നു. പന്തില്‍ കാറ്റു നിറക്കണോ ബ്ലാഡര്‍ മാറ്റണോ അതോ പഞ്ചര്‍ മാത്രം ഒട്ടിച്ചാല്‍ മതിയോ ഇത്യാതി സംശയങ്ങള്‍ തുടച്ചു നീക്കുന്നതിനായി ഡോക്ടര്‍ പുഷ്ക്കരന്‍ തന്‍റെ കൊമ്പും കുഴലുമായി ചാണ്ടിച്ചനു നേരെ പറന്നടുത്തു. വന്ന പാടെ താന്‍ ഒരു ഹോമോ ആണോ എന്ന് തോന്നിക്കും വിധം ചാണ്ടിച്ചായന്‍റെ വസ്ത്രങ്ങള്‍ ഓരോന്നായി ഊരാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. അതോടെ നമ്മുടെ അച്ചായന്‍റെ വിധം മാറി!


ചികിത്സിക്കുന്നതൊക്കെ  കൊള്ളാം പക്ഷെ മറയ്ക്കു  പുറത്തുള്ള ചികില്‍ത്സ മതി, മറ നീക്കാന്‍ ഞാന്‍ സമ്മതിക്കില്ല. ചാണ്ടിച്ചായന്‍റെ കടും പിടുത്തം കണ്ടപ്പോള്‍ കൂടി ഇരുന്നവര്‍ എല്ലാവരും കരുതി അച്ചായന് അണ്ടര്‍ സ്റ്റാന്റ്
 (അടി താങ്ങി) ഇല്ലാത്ത പ്രോബ്ലം ആണെന്നും സാരമില്ല ഒരബദ്ധം ഒക്കെ ആര്‍ക്കും പറ്റും എന്ന് പറഞ്ഞു ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നോ രക്ഷ. അച്ചായന്‍ തുണി മാറ്റാന്‍ സമ്മതിക്കില്ല അത്ര തന്നെ. 


ഒടുക്കം സമയത്തിന്‍റെ പരിമിതി കൊണ്ടോ കാണാനുള്ള വെമ്പല്‍ കൊണ്ടോ എന്തോ പുഷ്ക്കരന്‍ ഡോക്ടറും കൂടയുള്ള മാലാഖ കുഞ്ഞുങ്ങളും കൂടി പാവം ചാണ്ടിച്ചായനെ "നിഷ് തുണിയന്‍" ആക്കിയതും ആര്‍ത്തു ചിരിക്കാന്‍ തുടങ്ങിയതും ഒന്നിച്ചായിരുന്നു. കാര്യം മറ്റൊന്നും ആയിരുന്നില്ല, അച്ചായന്‍ മറ്റാരും കാണാതെ തനിക്കു മുഖത്ത് പിറക്കാതെ പോയ കൊമ്പന്‍ മീശ അതിലും കരുത്തുറ്റതാക്കി തന്‍റെ അന്തര്‍ സംസ്ഥാനത്ത് നട്ടു പരുപാലിച്ചു പോന്നിരുന്നു അവന്‍റെ ആ തലെയെടുപ്പ് ആയിരുന്നത്രെ അവരെ ചിരിപ്പിച്ചത്. ആ കൊമ്പന്‍റെ വിരിഞ്ഞുള്ള നിപ്പു കണ്ടു ചിരി തുടങ്ങിയ നാട്ടുകാര്‍  അങ്ങനെ ആ ഒരൊറ്റ സംഭവത്തോട് കൂടി വെറും ചാണ്ടിച്ചായനെ "കൊമ്പന്‍ ചാണ്ടിച്ചായന്‍" എന്ന് സ്നേഹപൂര്‍വ്വം വിളിക്കാനും  തുടങ്ങി. 


ഓ ഡോ:
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം ആണെന്നും ഇത് വായിക്കുന്ന ചാണ്ടി  അച്ചായന്‍മാര്‍ ഇതില്‍ ആവേശം പൂണ്ട് ഈ പാവം ഒഴാക്കനെ തല്ലി കൊല്ലരുതെന്നും വിനീതമായി അപേക്ഷിച്ചിരിക്കുന്നു!

സര്‍ട്ടിഫിക്കറ്റ്‌ മേണോ സര്‍ട്ടിഫിക്കറ്റ്‌...

ഡാ ഒഴാക്കാ.. നീ എവിടാ?
കോഴിക്കോട് അങ്ങാടിയിലൂടെ നാട്ടില്‍ പോകാനുള്ള ബസ്‌ തേടി തേരാപാര അലഞ്ഞു നടന്ന എന്നെ തേടി ഏതോ ഒരു ബടുക്കൂസ് നാട്ടുകാരന്‍ ഫോണില്‍
വിളിച്ചിരിക്കുന്നു.ദൈവമേ എന്ത് വയ്യാവേലി ആണോ എന്ന് കരുതി ഞാന്‍ മൊഴിഞ്ഞു,
ഞാന്‍ ഇവിടെ കോഴികൂട്ടിലാന്നെ ...
ഹാവു, എന്നാ നീ എനിക്ക് ഒരു ഉപകാരം ചെയ്യണം
ഉപകാരം ചെയ്യാം പക്ഷെ സ്മരണ വേണം.. സ്മരണ... ആ പറ പറ
അവിടുന്ന് എനിക്കൊരു പാര്‍സല്‍ ഉണ്ട് നീ വരുമ്പോ അതൊന്നു കൊണ്ടുവരണം
ഓ..ഓ അപ്പൊ കിട്ടിയ ഗ്യാപ്പില്‍ എന്നെ ഒരു പാര്‍സല്‍ ലോറി ആക്കി അല്ലെ?
ഇല്ലപ്പാ, അതൊരു ചെറിയ കെട്ടാ,
ശരി, അടിയന്‍ കൊണ്ടുവന്നേക്കാം.
അങ്ങനെ വഴിയെ പോയ ഒരു പാര്‍സലും പേറി ഞാന്‍ നാട് പിടിച്ചു.

എത്തിയപാടെ പാര്‍സല്‍ അണ്‍ലോഡ് ചെയ്യാനായി ടിയാന്‍റെ കടയിലേക്ക് പോയി.
അളിയാ ഇന്നാ സാധനം പിടി
താങ്ക്സ് മച്ചാ താങ്ക്സ്...
ഉം അത് കയ്യില്‍ തന്നെ വെച്ചാ മതി
എന്നാലും എന്നിലെ ജിജ്ഞാസ എന്നെ തട്ടി ഉണര്‍ത്തി, അല്ല മച്ചാ എന്താ ഈ പാര്‍സലില്‍?
ഓ, അതിച്ചിരി സര്‍ട്ടിഫിക്കറ്റ്‌ ആടാ..
ഇച്ചിരി സര്‍ട്ടിഫിക്കറ്റ്‌സ്!!
അതിനിതിയാന്‍ കാലിക്കറ്റ് യുണിവേര്‍സിറ്റിയിലെ ചായകടക്കാരന്‍ ഒന്നും അല്ലലോ, ഈ നാട്ടിലെ ചായകടക്കാരന്‍ അല്ലെ?
എടൊ, ഇതില്‍ കോഴിക്കോടെ മാത്രമല്ല, ഇന്ത്യയിലെ എല്ലാ യുണിവേര്‍സിറ്റിയിലെയും സര്‍ട്ടിഫിക്കറ്റ്‌സ് ഉണ്ട്.
അമ്മെ!!
യു മീന്‍ വ്യാജന്‍?
ആഹ, അങ്ങനെയും പറയാം

എടാ തെണ്ടി........ ഇതുകൂട്ട് വയ്യാവേലി ആണോടാ തലയില്‍ കെട്ടി വെക്കുന്നത്. വല്ല കഷ്ട്ടകാലത്തിനും ആര്‍ക്കെങ്കിലും ഒന്ന് ചെക്ക് ചയ്തു നോക്കാന്‍ തോന്നിയിരുന്നേല്‍ ഞാന്‍ ഗോപി!
പിന്നെ പത്രത്താളുകളില്‍ മാത്രമാവും എന്‍റെ  വാസം
 "ആഗോള തലത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ വിതരണ ശ്രിങ്കലയിലെ പ്രധാന കണ്ണി ശ്രി ഒഴാക്കന്‍ അറസ്റ്റില്‍"
എന്റമ്മേ ചിന്തിക്കാനെ വയ്യ! 
അവനെ ആ കടക്കുള്ളില്‍ നിന്നും വലിച്ചു ചാടിച്ചു നാലെണ്ണം പൊട്ടിക്കാന്‍ തോന്നി, ഒടുക്കം അവന്‍ തട്ടിപോയാ പിന്നെ അവന്റെ കുടുംബം കൂടി നോക്കേണ്ടി വരുമല്ലോ എന്ന് കരുതി അത് വേണ്ടാന്ന് വെച്ചു. എന്നിരിന്നാലും ഇതിനെ കുറിച്ച് ഒന്ന് മനസിലാക്കാന്‍ തന്നെ തീരുമാനിച്ചു ഞാന്‍ നമ്മുടെ ഓള്‍സൈല്‍ ഡീലറുടെ പുറകെ കൂടി.

അല്ലളിയാ, ഇതിന്റെ സെറ്റ്അപ്പ്‌ നമുക്കും ഒന്ന് പറഞ്ഞു തരരുതോ?
ഓ, ഇതൊക്കെ ചെറിയ സെറ്റപ്പാ അളിയാ, ഗള്‍ഫില്‍ പോകാന്‍ ഒരു പ്രൊഫഷണല്‍ ഡിഗ്രി ഉണ്ടേ കാര്യം എളുപ്പം നടക്കും
അത് നമ്മ അങ്ങ് ഉണ്ടാക്കി കൊടുക്കും. 
ഒന്നൂടെ തെളിച്ചു പറഞ്ഞാ ഒരു പതിനായിരം മുടക്കിയാ അളിയന് വേണ്ട സര്‍ട്ടിഫിക്കറ്റ്‌, എംബസി അറ്റസ്റ്റ്മെന്‍റ് പിന്നെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇത്രയും റെഡി.
അപ്പൊ അളിയാ, എന്നെ പോലുള്ള പാവങ്ങള്‍ കഷ്ട്ടപെട്ടു കോപ്പി അടിച്ചു എടുത്ത ഈ പ്രൊഫഷണല്‍  ഡിഗ്രികളോ?
ഓ, അത് നിന്‍റെ അപ്പന്‍റെ കയ്യില്‍ കുറെ കാശും നിന്‍റെ കയ്യില്‍ കുറെ സമയവും ഉണ്ടായിരുന്നു അത്ര തന്നെ! ഇപ്പൊ ആര്‍ക്കാടാ ഇതിനൊക്കെ നേരം.
അപ്പൊ ഈ കണ്ട ഡിഗ്രി ഒക്കെ പഠിച്ചെടുത്ത നമ്മ ഊളകള്‍, കഴിഞ്ഞ ദിവസം ഗള്‍ഫില്‍ പോയ ഷുക്കൂര്‍ ഡോക്ടര്‍ ഷുക്കൂര്‍ ആണ് പോലും! അവിടെ പണിയോ വണ്ടി ഓടിക്കലും "ഡോക്ടര്‍ ഷുക്കൂര്‍ ഡ്രൈവര്‍"

NB: ഏതാണ്ട് ഒരു കൊല്ലം മുന്‍പ് എന്‍റെ ഒരു ആത്മമിത്രം ബാംഗ്ലൂര്‍ ഒരു സ്ഥാപനത്തില്‍ പോകാന്‍ ഇടയായി. ചെന്ന് കയറിയപ്പോഴാണ് അറിഞ്ഞത് അത് വ്യാജ സര്‍ട്ടിഫിക്കറ്റ്‌  ഉണ്ടാക്കി കൊടുക്കുന്ന ഒരു ഓഫീസ് ആണെന്ന്. അവിടുത്തെ ക്യൂ ആണെങ്കില്‍ ബീവറേജിലും അതികം.
അപ്പോഴാണത്രേ തൊട്ടടുത്ത്‌ നിന്നും ഒരു ചെക്കന്‍ അവന്‍റെ അപ്പനെ വിളിച്ചു ചോദിക്കുന്നത് കേട്ടത്
" അപ്പാ ഇലക്റ്റ്ട്രോണിക്സ് കിട്ടാനില്ല പകരം ഞാന്‍ കമ്മ്യുണിക്കേഷനും ഐ റ്റിയും എടുത്തോട്ടെ? രണ്ടിനും കൂടി ഇലക്റ്റ്ട്രോണിക്സ് എഞ്ചിനീയറിംഗ് സര്ട്ടിഫിക്കറ്റ് തുകയെ വരൂ"
പേടിക്കണ്ട മുകളില്‍ പറഞ്ഞതെല്ലാം എഞ്ചിനീയറിംഗ് ഡിഗ്രീകള്‍ തന്നെ ആണ്...
എല്ലാ അപ്പന്മാരും മക്കളോട് സ്നേഹം ഉള്ളവരാണല്ലോ, അതിനാല്‍ തന്നെ ആ ചെക്കനും കിട്ടികാണും ഡബിള്‍ എഞ്ചിനീയറിംഗ്!

അപ്പൊ എങ്ങനാ നമുക്ക് ഒരു ഡോക്ടറേറ്റ് അങ്ങ് എടുത്താലോ? ഞാന്‍ ഏതായാലും ഒരു പത്മശ്രീക്ക് ബുക്ക്‌ ചെയ്തിട്ടുണ്ട് പക്ഷെ ഇമ്മിണി വില കൂടുതലാ പിന്നെ കുറച്ചു വെയിറ്റും ചെയ്യണം അത്രേ. എന്നാലെന്താ
"പത്മശ്രീ: ഡോക്ടര്‍ ഒഴാക്കന്‍ അവറുകള്" കേള്‍ക്കാന്‍ ഒരു രസം ഒക്കെ ഉണ്ടല്ലേ? 

മനംപോലെ ആണേ മംഗല്യം....


ഒഴാക്കന്‍ ഒരു ഭൂലോക ഒഴപ്പന്‍ ആണെന്നും മഹാ അലമ്പന്‍ ആണെന്നും പലരും കാലങ്ങളോളമായി ഈ ബൂലോകത്ത് പ്രചരിപ്പിക്കുന്നു എന്ന "തുണി ഉടുക്കാത്ത സത്യം" എന്നെ പോലെ തന്നെ നിങ്ങള്‍ക്കും അറിയാവുന്ന ഒന്നാണല്ലോ. പക്ഷെ സത്യത്തില്‍ ഞാന്‍ ചെന്നായയുടെ തോല്‍ അണിഞ്ഞ മാടപ്രാവിന്‍റെ ഹൃദയമുള്ള ഒരു കുഞ്ഞു ആട്ടിന്‍ കുട്ടിയാണ്. കണ്ടോ.. അത് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. സത്യത്തെ അതികകാലം ഇരുട്ടില്‍ അടയ്ക്കാന്‍ കഴിയില്ല എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് കൊണ്ട് വയനാട് എന്ന സുന്ദരമായ ഗ്രാമത്തില്‍ നിന്നും ഒരു കൊച്ചു സുന്ദരി ഈ ഒഴാക്കനിലെ ആട്ടിന്‍ കുട്ടിയെ തിരിച്ചറിയുകയും അതിനെ കെണി വെച്ച് പിടിക്കുകയും ചെയ്തിരിക്കുന്നു.നല്ല മുളകും അരച്ച് തേച്ചു വറത്തു തിന്നനാണോ അതോ സ്നേഹത്തോടെ കൂടെ കൊണ്ട് നടക്കാനാണോ എന്നുമാത്രം ഇനിയും വെക്തമല്ല.


അതെ കൂട്ടുകാരെ, ഒടുക്കം ദൈവം ഞാന്‍ ഉറങ്ങുമ്പോള്‍ അടിച്ചുകൊണ്ട് പോയ എന്‍റെ വാരിയെല്ല് ഞാന്‍ കണ്ടെത്തിയിരിക്കുന്നു. ഇനി എത്രയും പെട്ടന്ന് തന്ത്രപരമായി അവളെ കൂടെ കൂട്ടി എന്‍റെ നഷ്ട്ടപെട്ടു പോയ വാരിയെല്ല് തിരിച്ചു ബോടിയില്‍ ഫിറ്റ്‌ ചെയ്തു നഷ്ട്ടപെട്ട ശരീര സൌന്ദര്യം തിരിച്ചെടുക്കാനുള്ള ഒരു തത്രപാടിലാണ് ഈയുള്ളവന്‍ . ഈ വരുന്ന മാര്‍ച്ച്‌ അഞ്ചാം തിയതിയാണ് ആ ലോക മഹാസംഭവം നടക്കാന്‍ പോകുന്നത്. എന്‍റെ സന്തോഷങ്ങളും സങ്കടങ്ങളും എപ്പോഴും ഞാന്‍ പങ്കു വെച്ചിരുന്നത് നിങ്ങളോടൊപ്പം ആയിരുന്നല്ലോ അതിനാല്‍ തന്നെ ഈ പോസ്റ്റ്‌ ഒരു ഒഫീഷ്യല്‍ കല്യാണം വിളി ആയി കണക്കാക്കി എന്‍റെ പ്രീയ കൂട്ടുകാര്‍ എന്നെ വന്നു അനുഗ്രഹിക്കണം എന്നും മുന്‍പോട്ടുള്ള ജീവിതത്തില്‍ എനിക്ക് പിടിച്ചു നില്‍ക്കുവാനുള്ള ശക്തി തരണമെന്നും ഇതിനാല്‍ അപേക്ഷിക്കുന്നു


സുന്ദരനും മാന്യനും അതിലുപരി മമാന്യനും ആയ എന്നെ മനസ്സില്‍ കൊണ്ട് നടന്നിരുന്ന എന്‍റെ പ്രീയ തരുണീ മണികളെ നിങ്ങള്ക്ക് വിട. ഇനി മുന്നോട്ടു നിങ്ങളുടെ ഒരു കുഞ്ഞു സഹോദരനായി എന്നെ കാണണം എന്നും അപേക്ഷിക്കുന്നു (ലവളുടെ ആങ്ങള അല്പം സ്ട്രോങ്ങ്‌ ആണ് വെറുതെ എന്തിനാ അങ്ങേരുടെ കൈക്ക്  പണി ഉണ്ടാക്കുന്നതെ അല്ലെ).എന്‍റെ ബെസ്റ്റ് പകുതിക്ക് വേണ്ടിയുള്ള തിരച്ചില്‍ പലപ്പോഴും ഞാന്‍ നര്‍മത്തിന്‍റെ മേന്പൊടി ചേര്‍ത്ത് ആണെങ്കിലും നിങ്ങളോട് പങ്കു വെച്ചിരുന്നു ഇനി ആ വിഷയം എന്നന്നേയ്ക്കുമായി ഒഴിവാക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു . അതിനാല്‍ തന്നെ തുടര്‍ന്ന് അങ്ങോട്ട്‌ 'എങ്ങനെ ഭാര്യയെ കയ്യില്‍ എടുക്കാം','പാചക രംഗം', 'കുടുംബ ജീവിതം എന്റമ്മോ ഒരു മഹാ സംഭവം', ' അമ്മായി അപ്പന്‍റെ പ്രീയ മരുമോന്‍' തുടങ്ങിയ വിഷയങ്ങളിലേക്ക് എന്‍റെ എഴുത്തിനെ വ്യാപിപ്പിക്കുവാനുള്ള തീരുമാനവും ഇതിനോടകം അറിയിച്ചുകൊള്ളുന്നു


അപ്പോള്‍ ഒരിക്കല്‍ കൂടി എല്ലാവരും എന്‍റെ വിവാഹ മംഗള കര്‍മങ്ങളില്‍ വന്നു പങ്കുചേരുകയും എന്നെയും എന്‍റെ കുടുംബത്തെയും അനുഗ്രഹിക്കണം എന്ന് അപേക്ഷിക്കുകയും അതിനോടൊപ്പം തന്നെ മുന്നോട്ടുള്ള കുടുംബ ജീവിതം കെട്ടുറപ്പ് ഉള്ളതാക്കുവാന്‍ പതിനായിരങ്ങളുടെ കെട്ടുകള്‍ സംഭാവനകള്‍ ആയി തന്നു എന്നെ ഒരു മുതലാളി ആക്കണം എന്നും ഉത്തരവാക്കിയിരിക്കുന്നു.

മൈ ഫോണ്‍ നമ്പര്‍ ഈസ്‌ 09987363720 . നിങ്ങള്‍ വിളിക്കുമ്പോള്‍ ഈ നമ്പര്‍ ബിസി ആണെങ്കില്‍ തെറ്റ് ധരിക്കണ്ട ഞാന്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചു ഭാവി ജീവിതത്തെ കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കുന്നതാണ് എന്ന് മാത്രം കരുതിയാല്‍ മതി.


എന്ന് നിങ്ങളുടെ സ്വന്തം
ഒഴാക്കന്‍  (മാര്‍ച്ച്‌ അഞ്ചുവരെ,അത് കഴിഞ്ഞു ഫാര്യയോട്‌ ചോദിക്കണം )

ഒപ്പ് . ( കുത്ത് )

പ്രായം പ്ലസ്‌ വികാരം = പ്രായപൂര്‍ത്തി

പത്താം ക്ലാസ് വരെ കൂടെ പഠിച്ചിരുന്നത് ആണാണോ പെണ്ണാണോ എന്നുപോലും നോക്കിയിരുന്നില്ല, അല്ലെങ്കില്‍ ആ വെത്യാസം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം. ഒന്നുകൂടി വളര്‍ന്നപ്പോള്‍ ആണ് പ്രേമം എന്ന വാക്കും പെണ്‍ എന്ന പക്ഷിയുടെ കളകൂജനവും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ശരിയാ.. പെണ്‍കുട്ടികളെ കാണുമ്പോള്‍ മനസിനും ശരീരത്തിനും എന്തൊക്കയോ ഒരു വയ്ക്ലഭ്യം. ആദ്യം ഒരു രോഗമാണെന്ന് കരുതി വീട്ടില്‍ കരുതിവെച്ചിരുന്ന സകല ആയുര്‍വേദ മരുന്നുകളും കഷായങ്ങളും എടുത്തു കഴിച്ചു നോക്കി, മരുന്ന് കാലിയായതല്ലാതെ രോഗത്തിന് യാതൊരു ശമനവും കാണുന്നില്ല. ദൈവമേ ഞാന്‍ ഒരു മാറാരോഗി ആയി മാറിയോ എന്നുള്ള ആ സംശയത്തില്‍ നിന്നും രക്ഷപെടുത്തിയത് അന്ന് കൂടെ പഠിച്ചതും എന്നെ പഠിപ്പിക്കാന്‍ പ്രായം ഉള്ളതുമായ ലത്തീഫ് ആയിരുന്നു.


" എടാ പഹയാ ഇത് രോഗമല്ല പ്രായപൂര്‍ത്തി ആകുന്നതിന്‍റെ ലക്ഷണം ആണ്"


എന്ത്? എനിക്ക് പ്രായ പൂര്‍ത്തി ആയെന്നോ?. വിശ്വസിക്കാന്‍ കഴിയുന്നില്ല. കയ്യില്‍ പിച്ചി നോക്കി. ഇല്ല , ജീവനുണ്ട്! കേട്ട പാടെ കേള്‍ക്കാത്ത പാതി വീട്ടിലേക്ക് ഓടി


അപ്പാ.. അമ്മെ.. അറിഞ്ഞോ എനിക്ക് പ്രായ പൂര്‍ത്തി ആയി!


"ഫാ, ആരാടാ കുരുത്തം കെട്ടവനെ പറഞ്ഞെ നിനക്ക് പ്രായ പൂര്‍ത്തി ആയി എന്ന്?

ഇവിടെ എനിക്ക് തന്നെ പ്രായ പൂര്‍ത്തി ശരിക്കായില്ല അപ്പോഴല്ലേ നിനക്ക്"

ഇല്ല.. വീട്ടുകാര്‍ വിശ്വസിക്കുന്നില്ല. എങ്കിലും പ്രായപൂര്‍ത്തി ആയി എന്ന് തെളിയിപ്പിക്കാന്‍ എനിക്ക് സപ്പ്രിടിക്കെറ്റ് ഒന്നും ഇല്ലല്ലോ ആകെ ഉള്ളത് ഈ ഞരമ്പ്‌ രോഗം മാത്രം. വീണ്ടും ലത്തീഫ് ഗുരുവിനെ കണ്ടപ്പോഴാണ് അറിഞ്ഞത് പൂര്‍ത്തി ആയിട്ടില്ല എന്നും പക്ഷെ അധികം വൈകാതെ പൂര്‍ത്തിയാകും എന്നും. ഏതായാലും പൂര്‍ത്തിയാകുമ്പോള്‍ ഒന്നറിയിക്കണേ എന്ന് പറഞ്ഞു ലത്തീഫിന്‍റെ അനുഗ്രഹവും വാങ്ങി വീണ്ടും ക്ലാസ്സുകളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.


പക്ഷെ പണ്ടത്തെ പോലെ ആ ശ്രദ്ധ അങ്ങോട്ട്‌ പതിയുന്നില്ല. പണ്ടു നാലില്‍ പഠിക്കുമ്പോള്‍ മൂക്കള ഒലിപ്പിച്ചു നടന്ന കവിതയുടെ മൂക്കിനു ഇപ്പൊ എന്തൊരു സൌന്ദര്യം. പണ്ടു പേനുകളുടെ കൂടായിരുന്ന സുമയുടെ മുടിക്ക് എന്തൊരു അഴക്. പണ്ടു മാങ്ങാച്ചുന പറ്റി തുട പോള്ളിയപ്പോ ഓടി വന്ന് കാണിച്ച രേഷ്മയെ പൊള്ളിയത്‌ ഒന്ന് നോക്കുക പോലും ചെയ്യാതെ ഓടിച്ചതില്‍ ഉള്ള കുറ്റ ബോധം. ഓ... ഈ പ്രായപൂര്‍ത്തി ആകണ്ടായിരുന്നു എന്ന് തോന്നി പോയ നിമിഷങ്ങള്‍. അങ്ങനെ മനസ് പ്രായപൂര്‍ത്തിയാകാന്‍ മടിച്ചും ശരീരം മറുപടി കാത്തു നിക്കാതെ പ്രായപൂര്‍ത്തിയിലേക്ക് കുതിച്ചും പോയ്കൊണ്ടേ ഇരുന്നു.


ഡിഗ്രി എത്തിയതോടെ പ്രായപൂര്‍ത്തി ആയത് നന്നായി എന്നും വേണമെങ്കില്‍ ഒന്നുകൂടി പ്രായപൂര്‍ത്തി ആയാലും കുഴപ്പമില്ല എന്നും തോന്നി തുടങ്ങി. അങ്ങനെ രണ്ട് വട്ടം പൂര്‍ത്തി ആയതുകൊണ്ടോ എന്തോ അറിയില്ല ക്ലാസ്സില്‍ തൊട്ട് മുന്നില്‍ ഇരുന്ന രാജിയോടു മാത്രം എന്തോ ഒരു ലത്‌. അങ്ങനെ ആ ലത് കായ്ച്ചു.. വീണ്ടും കായ്ച്ചു പക്ഷെ ശരിക്കങ്ങു പൂത്തില്ല. മരം, പൂക്കാനും വെള്ളം ഒഴിക്കാന്‍ ഞാനും റെഡി ആയിരുന്നെങ്കിലും മരം നിക്കുന്ന പറമ്പിന്‍റെ ഉടമ അമ്പിനും വില്ലിനും അടുക്കുന്നില്ല. അതിനിടയില്‍ ഡിഗ്രി കഴിഞ്ഞു ഞാന്‍ വീണ്ടും ഒരു പീജി കൂടെ ഒപ്പിച്ചു. "നോ രക്ഷ". മരം വെട്ടാന്‍ മാത്രം മുതലാളി സമ്മതിക്കുന്നില്ല. അങ്ങനെ പൂക്കാതെ വെറും കായ്കള്‍ മാത്രംമായി അവളും, ഇപ്പൊ പൂ "പറിക്കാം" എന്ന് കരുതി ഈ ഞാനും നാളുകള്‍ തള്ളി നീക്കി.


കാലങ്ങള്‍ പിന്നീടും ഒരുപാട് കൊഴിഞ്ഞു, അവളുടെ ഇലകളും. വര്‍ഷങ്ങള്‍ പ്രേമിച്ചു പ്രേമിച്ചു എന്നിലെ പ്രേമം പ്രീമിയം അടച്ചുള്ള ഒരു പ്രേമത്തിനായി കൊതിക്കാന്‍ തുടങ്ങി. എന്‍റെ മരം കാലം തെറ്റി ഇലകള്‍ പൊഴിച്ചും കാറ്റ് വരുമ്പോള്‍ ചില്ലകള്‍ അനക്കാതെ നിന്നും അതിന്‍റെ ഉടമകളെ ആവശ്യം ഉന്നയിച്ചു കൊണ്ടേ ഇരുന്നു. ആദ്യം 'പിച്ചകാരന് കൊടുത്താലും നിനക്ക് തരില്ല' എന്നുള്ള അവളുടെ അപ്പന്‍റെ ഡയലോഗിനു ചെറുതായി മാറ്റം വന്ന് തുടങ്ങി. ഒടുക്കം 'ഏത് എംബിയെ കാരന് കൊടുത്താലും നിനക്ക് തരില്ലെടാ' എന്നുള്ള പുതു മൊഴിയില്‍ എനിക്ക് പ്രതീക്ഷ മുളച്ചു. വീണ്ടും നിരന്തരമായ ശല്യവും മരത്തിനു പുഴുക്കേട്‌ പിടിക്കുമോ എന്നുള്ള പേടിയും കാരണം അവളുടെ അപ്പന്‍ ആ കല്യാണത്തിന് സമ്മതിച്ചു. പക്ഷെ ഒരു ഉറപ്പ് മാത്രം അപ്പന്‍ പറയുന്ന ഡേറ്റില്‍ തന്നെ കല്യാണം നടത്തണം. ഒന്നല്ല, എല്ലാ കൊല്ലവും ആ ദിവസം കല്യാണം കഴിച്ചുകൊണ്ടേ ഇരുന്നോളാം എന്നുള്ള വാക്കില്‍ മുതലാളി മരം മുറിക്കാനുള്ള ലൈസന്‍സ് തന്നു.


"വരുന്ന ഫെബ്രുവരി മുപ്പതാം തിയതി നീ വന്ന് മരം മുറിച്ചുകൊണ്ട് പൊയ്ക്കോ കാശൊന്നും തരണ്ട "


കേട്ട പാതി കേള്‍ക്കാത്ത പാതി മുദ്ര പേപ്പറില്‍ സൈന്‍ ചെയ്തു. അതിനു ശേഷം എന്‍റെ മരത്തിലേക്ക് നോക്കിയപ്പോള്‍ മാത്രമാണ് ദൈവമേ ഇനി എന്നാണാവോ ഒരു കൊല്ലത്തിനു മുന്നൂറ്റി അറുപത്തി ഏഴു ദിവസം ഉണ്ടാകുക എന്നുള്ള തത്വ ചിന്ത എന്‍റെ മനസിലേക്ക് കടന്നു വന്നത്. അങ്ങനെ വീണ്ടും ഞാന്‍ ആ ദിനത്തിനായി കാത്തിരിപ്പ് തുടങ്ങി!


പിന്‍ കുറിപ്പ്:

എന്‍റെ "കൂടെ പിറക്കാതെ" പോയ ആത്മാര്‍ത്ഥ കൂട്ടുകാരനും സഹമുറിയനും ആയ ഷിജോയുടെ അതി കഠിനമായ പത്തു കൊല്ലത്തെ പ്രണയത്തിനു പച്ചക്കൊടി കിട്ടിയത് ഈ അടുത്ത ദിവസത്തിലാണ്. അവനെ പരിചയപ്പെട്ട അന്ന് മുതല്‍ എല്ലാ കൊല്ലവും പത്തു ദിവസം അവന്‍റെ കല്യാണത്തിനായി മാറ്റി വെച്ച് പോന്ന ഞാന്‍ ഈ അടുത്താണ് അറിഞ്ഞത് ആ സുദിനം ഉടന്‍ വരാന്‍ പോകുന്നു എന്ന്. പക്ഷെ അപ്പോഴും അവന്‍റെ കല്യാണം ഉറപ്പിച്ചത് ഫെബ്രുവരി മുപ്പതിനാണോ എന്നൊരു സംശയം. ചിലപ്പോ എന്‍റെ ചെവിയുടെ കുഴപ്പം ആയിരിക്കും. ഒന്ന് കൂടി വിളിച്ച് നോക്കട്ടെ...

സപ്പ്രിടിക്കെറ്റ് അഥവാ സര്‍ട്ടിഫിക്കറ്റ്


സപ്പ്രിടിക്കെറ്റ്.. ശോ .. സര്‍ഫിടിക്കെറ്റ് .. എന്തുവാ ആ സര്‍ട്ടിഫിക്കറ്റ്. പറയാന്‍ ഇതാ പാടെങ്കില്‍ കിട്ടാനുള്ള പാടൊന്നു ആലോചിക്കാവുന്നതെ ഒള്ളു അല്ലെ.ഇപ്പൊ എന്തിനും ഈ സുനാപ്പി വേണം കാശുള്ളവന്‍ കാശു കൊടുത്തും മാനം ഉള്ളവന്‍ മാനം കൊടുത്തും ഒന്നും ഇല്ലാത്തവന്‍ ഒന്നും ഇല്ലാതെ നിന്ന് കൊടുത്തും ഇവനെ ഒപ്പിക്കുന്നു. ഞാന്‍ ഡിഗ്രി കഴിഞ്ഞു നില്‍ക്കുന്ന കാലം. ഇനി ഏതെങ്കിലും ഒരു സപ്പ്രി .. അല്ലെ വേണ്ട ആ സാധനം ഒന്ന് ഒപ്പിക്കണം. അങ്ങനെ ആദ്യമായി പേപ്പര്‍ വായന തുടങ്ങി.


പേപ്പറില്‍ നിറയെ എം ബി എ, എം സി എ .. ആകെ 'എ' ബഹളം. നാം ആകെ ചെയ്യേണ്ടത് കയ്യിലുള്ള കാശു അവരുടെ മേശ പുറത്തു വെക്കുക അവര്‍ സമയാ സമയം ആ കാശിനു തീറ്റ കൊടുത്ത് സമയം ആകുമ്പോള്‍ നമുക്ക് ഒരു ഡിഗ്രി ആക്കി കയ്യില്‍ തരും. കൊള്ളാലോ! കാശ് മുടക്ക് മാത്രമല്ലേ ഒള്ളു, ഉപയോഗിച്ച് തളര്‍ന്ന തലച്ചോറ് വീണ്ടും ഉപയോഗിക്കണ്ടല്ലോ. അങ്ങനെ ഞാന്‍ ഒരു പ്രൊഫഷണല്‍ സപ്പ്രിടിക്കെറ്റ് എടുക്കാന്‍ തീരുമാനിച്ചു. അപ്പനെ അറിയിച്ചപ്പോ " നീ നല്ല പഠിപ്പാ എന്നാലും ഒരു പ്രൊഫഷണല്‍ എടുപ്പുകാരന്‍ ആകാനുള്ള പ്രായം ആയോ" എന്ന് ചോദിച്ചോ? ഹേ ഇല്ല, പാവം അപ്പന്‍ ബുദ്ധിമാന്‍മാരായ മക്കള്‍ ഉണ്ടായാല്‍ കുടുംബം കലങ്ങുമല്ലോ ദൈവമേ എന്ന് മനസ്സില്‍ വിചാരിച്ച് ഉണ്ടായിരുന്ന പറമ്പിനെ നടുവേ മുറിച്ചു കാശാക്കി എന്‍റെ പോക്കെറ്റില്‍ ഇട്ടു തന്നു.


അങ്ങനെ, വീട്ടുകാരെ കടത്തിലും നാട്ടുകാരെ കണ്ണീരിലും ആഴ്ത്തി ഞാന്‍ മംഗലാപുരത്തിനുള്ള വണ്ടി പിടിച്ചു. ചെന്ന് കയറിയത് ഒരു സിംഹത്തിന്‍റെ മടയില്‍, ലാലേട്ടന്‍ കയറിയ മട അല്ല കേട്ടോ. വരവിന്‍റെ ഉദ്ദേശം നേരത്തെ പറഞ്ഞപോലെ ഒരു സപ്പ്രിട്ടിക്കെറ്റ്, പിന്നെ പറ്റുകയാണെങ്കില്‍ ഒരു മംഗലാപുരം സുന്ദരിയെ അതും കാശുള്ള വീട്ടിലെ സുന്ദരിയെ വളക്കണം പിന്നെയും സമയം കിട്ടിയാല്‍ ഒരല്‍പം പഠിക്കണം. പക്ഷെ പ്രതീക്ഷകള്‍ എല്ലാം തെറ്റിച്ച് കാശ് വാങ്ങി വെച്ചു മടയിലിരുന്ന സിംഹം എന്നോട് പോയി പഠിക്കെടാ എന്ന് ആജ്ഞാപിച്ചു. സുന്ദരിയും സപ്പ്രിയും എല്ലാം സ്വാഹ. പഠിച്ചില്ലേ അപ്പന്‍ പോക്കറ്റില്‍ മടക്കി തന്ന പറമ്പ് പോക്കാ. അങ്ങനെ പഠിക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ അപ്പോഴും പ്രശ്നം. ഈ ബുക്ക്‌ ഒക്കെ ഇംഗ്ലീഷില്‍ ആണ് എഴുതി വെച്ചിരിക്കുന്നത്. പിന്നെ ആകെയുള്ള ആശ്വാസം എന്നെ പോലെ തന്നെ ബുദ്ധിയുള്ള ഒരുപാട് മലയാളികള്‍ അവിടെ കൂടെ ഉണ്ട്. എല്ലാവരും ഓരോരോ ബ്ലോഗുകള്‍.

അങ്കനവാടി ദുബായിയിലും ബാക്കി മുഴുവന്‍ നമ്മുടെ നാട്ടിലും പഠിച്ച ആഭി മുതല്‍ കോളേജ് തപ്പി നടന്നു മൂന്നു കൊല്ലം കളഞ്ഞ മുത്തു മുതല്‍ ഇപ്പോഴും അവിടെ പഠനം തുടരുന്ന ഷമ്മി വരെ ഈ കൂട്ടത്തില്‍ പെടും. ആകെ മൊത്തം നാല്‍പ്പതു പുലികള്‍ അതില്‍ എഴു പെണ്‍പുലികളും ബാക്കി ആണ്‍പുലികളും. എഴു പെണ്‍ പുലികളില്‍ ആറെണ്ണം ആദ്യ ക്ലാസ്സില്‍ തന്നെ ഹാജര്‍. ആരെ വളയ്ക്കും ആരെ വളയ്ക്കും എന്നുള്ള സംശയത്തില്‍ നില്‍ക്കുമ്പോഴേക്കും ഉണ്ടായിരുന്ന ആറിനെയും ആണ്‍പിള്ളാര്‍ വളച്ചോണ്ട് പോയി.
വാ പിളര്‍ന്ന ദൈവം ചോറ് തരാതിരിക്കില്ലലോ.


അങ്ങനെ ആ ഏഴാമത്തെ സുന്ദരിക്കായി കണ്ണില്‍ 'റം' ഒഴിച്ചു കാത്തിരുന്നു. അങ്ങനെ തുടര്‍ച്ചയായ മൂനാഴ്ച്ചത്തെ കാത്തിരിപ്പിന് ശേഷം അവള്‍ അവതരിച്ചു.ഐശ്വര്യയുടെ കണ്ണുകളും, നയന്‍താരയുടെ ചുണ്ടുകളും, ശോഭനയുടെ ശരീര വടിവും, കാവ്യയുടെ ഓമനത്തവും .. അതെ ഇതെല്ലാമായിരുന്നു എന്‍റെ മനസ്സില്‍ പക്ഷെ മുന്നില്‍ വന്നു നിന്നതോ.. മമ്മൂക്കയുടെ നടപ്പും ലാലേട്ടന്‍റെ തോളും സലിമിക്കാന്‍റെ ചിരിയും ഒക്കെ കൂടിയ ഒരു ആന പെണ്‍കുട്ടി.അതോടുകൂടി വളയ്ക്കുന്ന ദൌത്യം ഒഴുവാക്കി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. തീരുമാനത്തിന് കാശുമുടക്കൊന്നും ഇല്ലാത്തതിനാല്‍ അതൊരു തീരുമാനമായി തന്നെ എന്നും നില നിന്നു.


ക്ലാസുകള്‍ ഓരോന്നായി കഴിഞ്ഞു കയ്യിലുള്ള കാശുകളും. അങ്ങനെ ഒടുക്കം പ്രൊജക്റ്റ്‌ വന്നെത്തി. കൂടെയുള്ള പലരും പ്രൊജക്റ്റ്‌ ചെയ്യാനായി ദുബായി, അമേരിക്ക, ലണ്ടന്‍ എന്നിവിടെയ്ക്കൊക്കെ പറന്നപ്പോ ഞാന്‍ മെല്ലെ മലപ്പുറത്തേക്ക് വണ്ടി കയറി. രണ്ടുമാസകാലം വീട്ടില്‍ നിന്നു ശരീരം ഒക്കെ ഒന്ന് നന്നാക്കി തൊട്ടടുത്ത വീട്ടിലെ എട്ടാംക്ലാസ്സിലെ കൊച്ചിന്‍റെ പ്രൊജക്റ്റ്‌ വാങ്ങി ഒരു കോപ്പി എടുത്തു കോളേജില്‍ എത്തി. അവിടെ എത്തിയപ്പോ ആകെ പ്രൊജക്റ്റ്‌ മയം. പാവം മുത്തപ്പന്‍ മാത്രം ആകെ ടെന്‍ഷന്‍ അടിച്ചു നിക്കുന്നു. കാര്യം ചോദിച്ചപ്പോഴാണ് മനസിലായത് മുത്തുവിന്‍റെ പ്രോജക്റ്റ് ചെയ്തു എന്ന് തെളിവിനായി കമ്പനിയില്‍ നിന്നും തരുന്ന സര്‍ട്ടിഫിക്കറ്റില്‍ 'സര്‍ട്ടിഫിക്കറ്റ്' എന്ന് എഴുതിയിട്ടില്ല. ഇനി ആ കമ്പനിയില്‍ പോയി മാറ്റി അടിപ്പിക്കാം എന്ന് കരുതിയാ മുത്തുവിന്‍റെ പ്രൊജക്റ്റ്‌ കഴിഞ്ഞതോടെ ആ കമ്പനി പൂട്ടി.. നോ രെക്ഷ


അങ്ങനെ മുത്തു കാര്യങ്ങള്‍ ടീച്ചറോട് അവതരിപ്പിക്കാന്‍ തീരുമാനിച്ചു
" ടീച്ചര്‍, ഐ ഹാവ് "എ " സര്‍ട്ടിഫിക്കറ്റ് ബട്ട്‌ ഇന്‍ ദാറ്റ്‌ സര്‍ട്ടിഫിക്കറ്റ് ദേര്‍ ഈസ്‌ നോ സര്‍ട്ടിഫിക്കറ്റ്" മുത്തുവിന്‍റെ ഇംഗ്ലീഷ് കേട്ടു ഞാന്‍ അടക്കമുള്ള മലയാളികള്‍ കോരി തരിച്ചു പോയി! പക്ഷേ പാവം ടീച്ചറിന് മാത്രം കാര്യം മനസിലായില്ല. മുത്തു തലങ്ങും വെലങ്ങും ഒക്കെ പറഞ്ഞ് നോക്കി. ഒരു രക്ഷയുമില്ല. മലയാളം ആയിരുന്നെ ഞാനും ഒരു കൈ നോക്കിയേനെ ഇതിപ്പോ ഇംഗ്ലീഷ് ആണ് എനിക്ക് പണ്ടേ വെറുപ്പാ ആ വിദേശ ഭാഷയോട്. കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് കണ്ട്. ദുബായിയില്‍ നിന്നും അങ്കനവാടി ഡിഗ്രി സ്വന്തമാക്കിയ ആഭി കാര്യങ്ങള്‍ ഏറ്റെടുത്തു. എന്നിട്ട് ടീച്ചറോട് വായുവില്‍ ഒരു സര്‍ട്ടിഫിക്കറ്റ് വരച്ചു കൊണ്ട് " ടീച്ചര്‍, ദിസ്‌ ഈസ്‌ എ സര്‍ട്ടിഫിക്കറ്റ് ഓക്കെ? "
ടീച്ചര്‍ ഓക്കെ പറഞ്ഞു, ദെന്‍ ആഭി " ഇന്‍ ദിസ് സര്‍ട്ടിഫികറ്റ് ദേര്‍ ഈസ്‌ നോ സര്‍ട്ടിഫിക്കറ്റ്". അമ്മെ....


ഒടുക്കം ആഭി ഓടിപോയി ഒരു പ്രൊജക്റ്റ്‌ എടുത്തു കാണിച്ചിട്ട് ടീച്ചറോട് പറഞ്ഞു എന്‍റെ പൊന്നു ടീച്ചറെ ഈ സര്‍ട്ടിഫിക്കറ്റില്‍ സര്‍ട്ടിഫിക്കറ്റ് എന്ന് എഴുതിയിട്ടില്ല എന്ന്. ഹാവു, ഒടുക്കം ഒരു വില്ലാളി വീരനെ പോലെ ആഭി ടീച്ചറെയും ഞങ്ങളെയും മാറി മാറി നോക്കി. ആഭിയുടെ അപാര ബുദ്ധിയില്‍ ഞങ്ങള്‍ ഊറ്റം കൊള്ളുന്നതിനിടയില്‍ പാവം ടീച്ചര്‍ അവിടെ നിന്നും തടി എടുത്തു.ഇല്ലെങ്കില്‍ ടീച്ചറുടെ സര്‍ട്ടിഫിക്കറ്റ് കൂടി ചിലപ്പോ നഷ്ട്ടപെട്ടലോ.


കാലങ്ങള്‍ ഒരുപാട് കഴിഞ്ഞു.ആഭി അവന്‍റെ സര്‍ട്ടിഫിക്കറ്റുമായി വീണ്ടും ദുബായില്‍ എത്തിച്ചേര്‍ന്നു ഇപ്പൊ അവിടെ ഒട്ടകത്തെ കറക്കുന്നെന്നോ ഷെയ്ക്കിന് കഞ്ഞി വെച്ച് കൊടുക്കുന്നെന്നോ ഒക്കെ അസൂയാലുക്കള്‍ പറഞ്ഞു നടക്കുന്നു. മുത്തു അവന്‍റെ സര്‍ട്ടിഫിക്കറ്റ് വിറ്റ് സ്വന്തമായൊരു കരിഓയില്‍ ബിസ്നെസ്സ് തുടങ്ങി നാട്ടുകാരെയും വീട്ടുകാരെയും കരി ഓയില്‍ അടിക്കുന്നു. പിന്നെ ഈ പാവം ഒഴാക്കന്‍,ഇപ്പോഴും ഒരു സര്‍ട്ടിഫിക്കറ്റിനായുള്ള പരക്കം പാച്ചിലില്‍ ആണ്.


അതെ ഒരു "കല്യാണ സര്‍ട്ടിഫിക്കറ്റിനായി"

കുട്ടികാലത്തെ ചില വലിയ കുറുമ്പുകള്‍

പഠനം ഹൈസ്കൂളില്‍ എത്തിയ കാലം. മേല്‍ച്ചുണ്ടില്‍ അതികഠിനമായ കട്ടിംഗ് ആന്‍ഡ്‌ ഷേവിങ്ങിന്‍റെ  ഫലമായി  മുളച്ചു വരുന്ന ഓരോ കുഞ്ഞു രോമത്തെയും "നീ നാളെയുടെ പ്രതീക്ഷയാണ് മകനെ" എന്ന് ഒരു അമ്മയുടെ വാത്സല്യത്തോടെ പറഞ്ഞ് വളമിട്ട് ( കരടി നെയ്യ്) പരിപാലിച്ചിരുന്ന കാലം. പെണ്‍കുട്ടികളെ കാണുമ്പോള്‍ എന്തോ ഒരു 'ലത്‌' തോന്നി തുടങ്ങിയ കാലം. അന്നന്ന് പഠിപ്പിക്കുന്നത് വീട്ടില്‍ പോയി പഠിക്കണം എന്നത് ഒഴിച്ചാല്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ചിരുന്ന കാലം. 

ഞങ്ങളുടെ ഹൈസ്കൂള്‍ യു പി സ്കൂളില്‍ നിന്നും മാറി വേറെ സ്ഥലത്ത് ആണ്. അതിനാല്‍ തന്നെ പുതിയ കോളേജില്‍ ചേരും പോലെ എട്ടാം ക്ലാസ്സില്‍ ചേരുന്ന പാവം പൈതലുകളെ പത്താം ക്ലാസിലെ ഗുണ്ട ചേട്ടന്മാര്‍ നോക്കി വിരട്ടലും ഇടയ്ക്കു പിച്ചലും ഒക്കെ ഉണ്ട്. എന്‍റെ ഭാഗ്യം കൊണ്ട് ഞാന്‍ എട്ടില്‍ എത്തിയപ്പോള്‍ എന്‍റെ കസിന്‍ അവിടെ പത്താം ക്ലാസ്സില്‍ പഠിക്കുന്നു, കൂട്ടുകാര്‍ സ്നേഹത്തോടെ മൂരി എന്ന് വിളിക്കുന്ന ആ മൂരിയുടെ ബന്ധു എന്ന സപ്പോര്‍ട്ടില്‍ ഞാന്‍ പെട്ടന്ന് സ്റ്റാര്‍ ആയി. അങ്ങനെ ഒഴാക്കന്‍ ശരിക്കും ഒഴാക്കന്‍ ആയി!

ഞങ്ങളുടെ ബാച്ച് പത്തില്‍ എത്തിയപ്പോഴേക്കും  എല്ലാവര്‍ക്കും  എന്നെ കുറിച്ചുള്ള മതിപ്പ് കൂടി വന്നു. "ഹോ ചെറുക്കന്‍ എന്നാ പഠിപ്പാ" എന്ന് വീട്ടുകാരും "ഇവനൊക്കെ എന്തിനാ പഠിക്കുന്നത് "എന്ന് നാട്ടുകാരും "നിന്നെയൊക്കെ പഠിപ്പിക്കുന്ന ഞങ്ങളെ തല്ലണം" എന്ന് ടീച്ചര്‍മാരും പറഞ്ഞു തുടങ്ങി.അങ്ങനെ എട്ടില്‍ എത്തിയ പുതിയ ഉണ്ണികളുടെ പേടിസ്വപ്നവും പത്താം ക്ലാസിലെ തരുണീമണികളുടെ മോഹസ്വപ്നവും ആയി ഒഴാക്കാന്‍ വിലസാന്‍ തുടങ്ങി. ഇടക്കിടക്കുള്ള കോപ്പി എഴുത്തും ഇമ്പോസിഷനും ടീച്ചര്‍മാരുടെ ചോദ്യം ചോദിക്കലും പരീക്ഷയും ഒഴിച്ചാല്‍ ഒരുപരിധി വരെ നല്ല സുഖം .

ഒരുദിവസം പെട്ടന്ന് കണക്കിന്‍റെ പള്ള മാഷ്‌ (ഇരട്ട പേരാ) വഴി തെറ്റി ഞങ്ങളുടെ ക്ലാസ്സില്‍ എത്തി. മാഷിനു ഒരു 'അഞ്ചു പൈസയുടെ' കുറവുണ്ട് അതിനാല്‍ തന്നെ എപ്പോഴാ ഏതു ക്ലാസിലേക്കാ  കയറി വരിക എന്നോ എന്താ ചോദിക്കുക എന്നോ പറയുക ദുഷ്കരം. പതിവുപോലെ മാഷ് വന്ന പാടെ ഒരു ചോദ്യം അങ്ങോട്ട്‌ നിരത്തി . എന്നിട്ട് ആദ്യ ബെഞ്ചിലെ പഠിപ്പിസ്റ്റ് മുതല്‍ അവസാന ബെഞ്ചിലെ ഒഴാക്കന്‍ ഒഴിച്ചു എല്ലാവരെയും എണീപ്പിച്ചു നിര്‍ത്തി. ആര്‍ക്കും ഉത്തരം അറിയില്ല, എനിക്ക് അറിയാമോ എന്ന് മാഷ് ചോദിച്ചുമില്ല.അങ്ങനെ ഒരു ക്ലാസ് ഒന്നടങ്കം ഉത്തരം അറിയാതെ ഈ എന്‍റെ മുന്‍പില്‍ എണീറ്റ്‌ നിക്കുന്നു, ഞാന്‍ സാറ് കാണാതെ എണീറ്റ്‌ നിക്കുന്നവന്‍മാരുടെ മൂട്ടില്‍ ഒളിക്കാനുള്ള വിഫല ശ്രമം നടത്തികൊണ്ടിരിക്കുന്നു. എണീറ്റ്‌ നില്‍ക്കുന്ന ഒരാളുടെ ചന്തിപോലും വിടാതെ മാഷ് കയ്യിലിരിക്കുന്ന ചൂരലുകൊണ്ട് തടവി. ദൈവമേ ഇതെന്തൊരു മറിമായം, മാഷിന് എന്നോട് പ്രേമം ആയോ?
തല്ലു കിട്ടിയവര്‍ കിട്ടിയവര്‍ ചന്തി തടവുന്നതോനോടൊപ്പം "എന്നാലും നീ എങ്ങനെ രക്ഷപെട്ടു" എന്നുള്ള ഒരു ചോദ്യചിഹ്നവും ആയി എന്നെ തന്നെ നോക്കുന്നു.
 "ക്ലാസില്‍ വന്നാ പോര പഠിക്കണം" എന്നുള്ള മറുപടി ചിഹ്നവുമായി ഞാന്‍ തിരിച്ചും നോക്കുന്നു. അങ്ങനെ അടിപൂരമൊക്കെ കഴിഞ്ഞു മാഷ് ഇരിക്കുന്ന എന്‍റെ നേരെ നടന്നടുത്തു എന്നിട്ട് ഇതാ ഇങ്ങനെ മൊഴിഞ്ഞു:

" നിന്നെ കാണാഞ്ഞിട്ടല്ല ചോദ്യം ചോദിച്ചാ മിനിമം ഒരു പ്രതീക്ഷയെങ്കിലും വേണ്ടേ എന്തെങ്കിലും പറയും എന്ന്, അതുപോലും ഇല്ലാത്തതിനാല്‍ ആണ്  ഒഴുവാക്കിയത്"

അമ്മെ! ഇതിലും നന്ന് ആ ചൂരലുകൊണ്ട് ചറപറ എന്ന് നാല് പൊട്ടിക്കുന്നതായിരുന്നു.
ക്ലാസ് ഒന്നടങ്കം ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി, കൂട്ടത്തില്‍ ഏറ്റവും ചിരിക്കുന്നത് തടിയന്‍ ഷിജു ആണ്. അന്ന് മുതല്‍ തടിയന്‍ എന്‍റെ ശത്രു ആയി.

അങ്ങനെ തടിയനോടുള്ള പ്രതികാരവും അഭിമാനക്ഷതവും പേറി വീണ്ടും ഒഴാക്കനായി തുടരുന്ന കാലം. ഓരോ ദിവസവും തടിയന് എങ്ങനെ പണികൊടുക്കാം എന്ന ചിന്തയുമായാണ് കിടന്നുറങ്ങുക. തടിയനെ കുറിച്ച് പറയുകയാണെങ്കില്‍, അവന്‍റെ പൊട്ടത്തരവും തടിയും തൂക്കി നോക്കിയാ ഏതാണ് കൂടുതല്‍ എന്ന് തിരിച്ചറിയാന്‍ പറ്റില്ല. തടി കൂടുതല്‍ ഉള്ളതുകൊണ്ടും  ഞങ്ങളുടെ ഒപ്പം ഓടാന്‍ പറ്റില്ല എന്നുള്ളത് കൊണ്ടും തടിയനെ പുറകിലൂടെ ചെന്ന് ഇടിച്ചിട്ടു ഓടുന്നത് ഞങ്ങളുടെ ആ കാലത്തെ  ഒരു പ്രധാന കളിആയിരുന്നു.

 അങ്ങനെ പത്താം ക്ലാസിലെ എല്ലാവരും ഇഷ്ട്ടപെടുന്ന അറിയാന്‍ വെമ്പിനില്‍ക്കുന്ന ബയോളജിയിലെ "ആ പാഠം " എത്തി. അതെടുക്കുന്നത് ഈ അടുത്ത് കല്യാണം കഴിഞ്ഞ സുന്ദരിയായ ശ്യാമള ടീച്ചറും. പത്താം ക്ലാസുകാരുടെ അതുവരെ പഠിച്ച എല്ലാ ക്ലാസുകളിലെയും സംശയങ്ങള്‍ മുഴുവന്‍ ഈ ഒരു പാഠത്തില്‍ ആണെന്നതിനാല്‍ ടീച്ചര്‍ വള്ളി പുള്ളി തെറ്റാതെ എല്ലാം വിവരിയ്ക്കുന്നുണ്ടായിരുന്നു. ഈ അണ്ഡം എന്താണെന്നും സെമന്‍ എന്താണെന്നും, ഈ സെമന്‍ ആള് പിശകാന്നും അവനാണ് ഗര്‍ഭം ഉണ്ടാക്കുന്നതെന്നും എല്ലാം ടീച്ചര്‍ പറഞ്ഞു പേടിപ്പിച്ചു. ക്ലാസ് കഴിഞ്ഞു ടീച്ചര്‍ പോയ പാടെ ഞാന്‍ കുറച്ചു ഫെവിക്കോള്‍ എടുത്തു ഒരു കടലാസ്സില്‍ പറ്റിച്ചു തടിയന്‍റെ പുറത്തു ഒട്ടിച്ചു, എന്നിട്ട് ഒരു വിളംബരവും നടത്തി 
"തടിയന്‍റെ പുറത്ത് അതാ സെമന്‍.. അവനിപ്പോ ഗര്‍ഭണന്‍ആകും " പറഞ്ഞു തീരും മുമ്പേ തടിയന്‍ കരഞ്ഞുകൊണ്ട്‌ ഓഫീസിലേക്ക് ഓടി എന്നിട്ട് ടീച്ചറോട് പറഞ്ഞു

" ടീച്ചറെ ടീച്ചറെ എന്‍റെ പുറത്തു സെമന്‍ തേച്ചു ഞാന്‍  ഇപ്പൊ ഗര്‍ഭണന്‍ ആകും എന്നെ രക്ഷിക്കണേ ....."

'വൃത്തികെട്ടവനെ ' എന്ന് പറഞ്ഞു ടീച്ചര്‍ തടിയനെ ഓഫീസില്‍ നിന്നും ഓടിച്ചു വിട്ടതും തോന്ന്യാസം കാണിച്ചതിന് എന്നെ നിക്കര്‍ കീറുവോളം തല്ലിയതും എല്ലാം ഇപ്പോഴും സുവര്‍ണ്ണ ലിപികളില്‍ ആ സ്കൂളിന്‍റെ ചരിത്രത്തില്‍ കൊത്തി വെച്ചിരിക്കുന്നു. 

ഓ ഡോ:
പത്തു പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഈ അടുത്ത് തടിയനെ കാണാന്‍ ഇടയായി. തടിയൊക്കെ കുറച്ചു ഒരു സുന്ദര കുട്ടപ്പന്‍ ആയിരിക്കുന്നു. കൂടെ ആളുടെ ഭാര്യയും മോനും ഉണ്ട്. കണ്ടപാടെ ഞാന്‍ ഓടി ചെന്നു, പക്ഷെ ആ കണ്ണുകളില്‍ അപ്പോഴും ഞാന്‍ കണ്ടത് "സ്വന്തം ചാരിത്ര്യം കവര്‍ന്നെടുത്ത പ്രതിയെ കോടതി വരാന്തയില്‍ കണ്ടുമുട്ടുമ്പോള്‍" ഉണ്ടാകുന്ന ഒരു 'ഭയം', അതായിരുന്നു!

കാഴ്ച്ചകളും..... കാഴ്ച്ചപാടുകളും.....

സൂസി ആന്‍ഡ്‌ മരിയ.
നിങ്ങള്‍ വിചാരിക്കും പോലെ വെറും രണ്ടു വീട്ടമ്മമാര്‍ അല്ല മറിച്ച് ഇന്ന് ഈ ലോകം വെട്ടിപിടിക്കാന്‍ പുറപെട്ടിറങ്ങിയ രണ്ടു മദ്ധ്യമിഥുനങ്ങള്‍. "നാമൊന്ന് നമുക്കൊന്നും വേണ്ട" എന്ന ചിന്താഗതിക്കാര്‍.ജനിച്ചതെ മുതലാളി വര്‍ഗ്ഗത്തിന്‍റെ കലവറയില്‍ ആയതിനാല്‍ തന്നെ രാജ്യാന്തര ഏഷണികളും കുശുമ്പികളും കെട്ടിയോന്മാരുടെ ചെവിതിന്നുന്ന രണ്ടു മൊതലുകള്‍!

സാധരണ വീട്ടമ്മമാരുടെ സ്ഥിരം ഏഷണികളായ,

തെക്കേതിലെ ലീല പെറ്റ കുട്ടിയ്ക്ക് അപ്പുറത്തെ ചന്ദ്രന്‍റെ ചായ ഉണ്ടോ എന്നുള്ള സംശയവും, ഈയടുത്ത് കല്യാണം കഴിഞ്ഞ തോമേട്ടന്‍റെ മോള്‍ക്ക്‌ വിശേഷം ഒന്നും കാണുന്നില്ലാലോ എന്നുള്ള വിഷമവും, ഇനി എന്നാണാവോ ഒരു മദ്യദുരന്തം വന്നു കെട്ടിയോന്‍ കൂമ്പിനിടി നിര്‍ത്തി വീട്ടില്‍ ഇരിക്കുന്നത് എന്നുള്ള വാചാലതയും ഒന്നും നമ്മുടെ കഥാപാത്രങ്ങള്‍ക്ക് ഒരിക്കലും ഒരു ചര്‍ച്ചാ വിഷയമേ അല്ല.

മറിച്ച് അവരുടെ ലോകത്തേക്ക് ചെല്ലുകയാണെങ്കില്‍

മിസ്സിസ് ഡിസൂസയുടെ പോമേറിയന്‍ പട്ടിയുടെ കുട്ടികളെ കുറിച്ചും നാളെ ക്ലബ്ബില്‍ നടക്കാന്‍ പോകുന്ന "ടെസ്റ്റ്‌ ട്യൂബ് ശിശുക്കളെ" എങ്ങനെ വളര്‍ത്താം എന്നുതുടങ്ങിയ രാജ്യാന്തര വാര്‍ത്തകള്‍ മാത്രമാണ് വിഷയങ്ങള്‍. ഇതൊക്കെ തന്നെ ആണെങ്കിലും ഇടയ്ക്ക് സൂസിയും മരിയയും അവരുടെ സൊകാര്യ ജീവിതത്തിലെ ചില നിമിഷങ്ങളെക്കുറിച്ചും സംസാരിയ്ക്കാതില്ല. അങ്ങനെ അപൂര്‍വമായി സംസാരിച്ച ഒരു സായാന്ഹം!

എടീ മരിയ, ഹൌ വാസ് യുവര്‍ യെസ്റ്റര്‍ഡേ ഡാ?
ഓ ഒന്നും പറയേണ്ട, അതിയാന്‍ എവിടുന്നോ കുറെ കള്ളും മോന്തിവന്നു
എന്നോടൊന്നും മിണ്ടാതെ മേശയില്‍ വിളമ്പി വെച്ച സകല ഭക്ഷണവും എടുത്തു തിന്നു , എന്നിട്ട് ഒരക്ഷരം മിണ്ടാതെ പോയി കിടന്നുറങ്ങി.ഷുഗറും പ്രഷറും എന്ന് വേണ്ട ഈ ലോകത്തുള്ള എല്ലാ രോഗവും ഉള്ള മനുഷ്യനാ പക്ഷെ വല്ലതും പറയാനൊക്കുമോ.വെള്ളമടിച്ചാ പിന്നെ അതിയാന്‍ എന്നാ പറയുന്നതെന്നും ചെയ്യുന്നതെന്നും അതിയാനെ അറിയാന്‍ മേല.ഒടുക്കം ഞാന്‍ 'പട്ടിയെയും അഴിച്ചു വിട്ടിട്ടു' കിടന്നുറങ്ങി.എന്നും ഇങ്ങനെ ആകാതിരുന്നാ മതിയാരുന്നു !

നിന്റെയോടി സൂസി?

ഇന്നലെ ചേട്ടന് എന്നോട് എന്തൊരു സ്നേഹമാരുന്നെന്നോ.
വന്നപാടെ അടുക്കളിയിലേക്ക് കയറി വന്നു എന്നിട്ട് എന്‍റെ കണ്ണില്‍ തന്നെ കുറച്ചുനേരം നോക്കി നിന്നു, ഓ എനിക്കെന്തോ ആയി പോയി.അതിനുശേഷം ഞങ്ങള്‍ ഒരുപാട് നാളുകൂടി പുറത്തു പോയി ഫുഡ്‌ കഴിച്ചു.ഫുഡ്‌ എന്ന് പറഞ്ഞാ വെറും ഫുഡ്‌ അല്ല ഒരു ഒന്നൊന്നര ഫുഡ്‌! ഹോ, ഇപ്പോഴും നാക്കില്‍ നിന്നും ആ രുചി പോയിട്ടില്ല.അതും കഴിഞ്ഞു ഞങ്ങള്‍ അരണ്ട വെളിച്ചത്തിലൂടെ മുട്ടിയുരുമി ഒരുപാട് നേരം നടന്നു.
വീട്ടിലെത്തിയപ്പോ എന്നും പെട്ടന്ന് കിടക്കാറുള്ള ചേട്ടന്‍ ലൈറ്റ് ഒന്നും ഓണ്‍ ചെയ്യാതെ മെഴുകുതിരി കത്തിച്ചു വെച്ചു, ഓ.. ഈ മെഴുകുതിരികൊണ്ടുള്ള ഓരോ ഉപകാരമേ!
വീടാകെ അരണ്ട മെഴുകുതിരി വെളിച്ചം മാത്രം!
ഞങ്ങള്‍ രണ്ടിണക്കിളികളെ പോലെ ഒരുപാടുനേരം കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു പിന്നീടെപ്പോഴോ ഉറങ്ങി പോയി!
ഹോ!! എന്നും അങ്ങനെ ആയിരുന്നെങ്കില്‍ എന്ന് കൊതിച്ച് പോകുവാ..

മറുപുറം 

സൂസിയുടെയും മരിയയുടെയും കണവന്മാരാണ് ടോമിയും മാത്യുവും.
സ്നേഹപൂര്‍വ്വം തൊമ്മിച്ചന്‍ എന്നും മത്തച്ചനെന്നും വിളിക്കും.ഭാര്യമാര്‍ അകില ലോക ചര്‍ച്ചകളില്‍ ആണെങ്കില്‍ ഇവരുടെ ചര്‍ച്ച എല്ലാ തയ്കുട്ടന്മാരെയും പോലെ തൊട്ടടുത്തവീട്ടിലെ ആന്റിമാരുടെ ഒഴിവുകളും കഴിവുകളും, അന്നന്ന് കുടിയ്ക്കാനുള്ള ബ്രാന്റും കൂടെ നക്കാന്‍ ഏത് അച്ചാര്‍ വേണം എന്നെല്ലാമുള്ള നാട്ടു വിഷയങ്ങള്‍ മാത്രം.

പതിവുപോലെ തൊമ്മിച്ചന്‍ മത്തച്ചനോട്

മത്തച്ചോ, രണ്ടെണ്ണം അടിച്ചോണ്ട് വീട്ടിപോയിട്ടെന്തായി?ആകെ മൊത്തം അലമ്പ് ആയോ?
എന്‍റെ തൊമ്മി, ഇന്നലെ ആരുന്നെടാ ദിവസം!
രണ്ടെണ്ണം അടിച്ചോണ്ട് ചെന്നതിനാല്‍ മരിയ 'കമ' എന്ന് മിണ്ടിയില്ല,
ഞാന്‍ കിട്ടിയ ചാന്‍സിന് കയ്യില്‍ കിട്ടിയ എല്ലാ ഫുഡും ശരിക്ക് വയറു നിറച്ചു തിന്നു. ഇല്ലെങ്കില്‍ അവളുടെ അമ്മൂമെടെ പ്രെഷര്‍, ഷുഗര്‍ എന്ന് പറഞ്ഞു ഒരു വസ്തു വായിലേക്ക് വെക്കാന്‍ സമ്മതിക്കില്ല.എന്നാ പോയി കിടക്കാന്നു വെച്ചാലോ, കുശു കുശു എന്ന് പറഞ്ഞോണ്ടിരിക്കും.ഇന്നലെ അവള്‍ ആ ഭാഗത്തേക്ക് വന്നില്ല.
ഹോ.. ഇനി എന്നും രണ്ടെണ്ണം അടിച്ചാലോ എന്നു വിചാരിച്ചു പോകുന്നെടാ

ഹും, നിന്‍റെ ടൈം മത്താ!
നിനക്ക് കേള്‍ക്കണോ ഞാന്‍ ഇന്നലെ ചെന്ന് കയറുമ്പോ വീട്ടില്‍ ഒരു വസ്തു ഉണ്ടാക്കി വെച്ചിട്ടില്ല ഗ്യസ് തീര്‍ന്നു പോലും!ഞാന്‍ കുറച്ചു നേരം അവളെ നോക്കി പേടിപ്പിച്ചു!
നോക്കി പേടിപ്പിക്കാനല്ലാതെ കയ്യെങ്ങാനും വെച്ചാ അവളുടെ തടിമാടന്മാര് ആങ്ങളമാര് എന്‍റെ പെടലി നിരപ്പാക്കും.വിശപ്പുസഹിക്കാതെ വന്നപ്പോ അവളെ കൂട്ടി പുറത്തു പോയി കഴിയ്ക്കാന്നു വെച്ചു.പുറത്തു പോയപ്പോഴോ, അവള്‍ക്കു ഏറ്റവും വലിയ ഹോട്ടലില്‍ തന്നെ പോകണം. അവസാനം കയറിയ ഹോട്ടലിലെ സകല ചട്ടിയും വടിച്ചു നക്കിയിട്ടാ അവള്‍ ഇറങ്ങിയത്‌.കുരുത്തം പോലെ പോക്കറ്റില്‍ അഞ്ചിന്‍റെ പൈസ ഇല്ല ഒടുക്കം ക്രെഡിറ്റ്‌ കാര്‍ഡ്‌ വെച്ച് അഡ്ജസ്റ്റ് ചെയ്തു.ഒരു ഓട്ടോ വിളിച്ച് വീട്ടിപോകാന്നു വെച്ചാ കാശ് വേണ്ടേ, പിന്നെ കുറെ നേരം നടന്നു. ഒടുക്കം വീടെത്തിയപ്പോ കറന്റ്‌ ഇല്ല.അതിന്‍റെ ബില്ലടച്ചില്ല അവന്മാര് ഫ്യൂസ് ഊരിക്കൊണ്ട് പോയി.പിന്നെ ഒടുക്കം മെഴുകുതിരി കത്തിച്ചു വെച്ചു. കിടന്നുറങ്ങാന്നു വെച്ചാ ഉറക്കം വരണ്ടേ. അവള് വന്ന് അടുത്തിരുന്നു കിന്നാരം പറച്ചില്‍ തുടങ്ങി. ഓ.. ഒടുക്കം എങ്ങനയോ ഒന്ന് ഉറങ്ങിയെന്നു പറഞ്ഞാ മതി.
ദൈവമേ ഇനി ഇങ്ങനെ ഒരു ദിവസം ഉണ്ടാകാതിരുന്നാ മതിയാരുന്നു.!

വാല്‍ക്കഷണം:

ഞങ്ങളുടെ നാട്ടില്‍ ഒരു മറിയാമ ചേടത്തിയും പാപ്പച്ചന്‍ ചേട്ടനും ഉണ്ടാരുന്നു. പാപ്പച്ചന്‍ ചേട്ടന്‍ കെട്ടുകഴിഞ്ഞ അന്ന് മുതല്‍ എന്നും രണ്ടെണ്ണം അടിച്ചിട്ടേ വീട്ടില്‍ വരൂ.വന്നു കഴിഞ്ഞാ കിടക്കുന്നതിനു മുന്‍പ്പ് മറിയാമചേടത്തിയെ കുനിച്ചു നിര്‍ത്തി മിനിമം രണ്ടിടിയെങ്കിലും കൂമ്പിനു കൊടുക്കാതെ ഉറങ്ങാറില്ല!

കാലം കുറെ കഴിഞ്ഞു പാപ്പച്ചന്‍ ചേട്ടന് 'കരളുസാന്ദ്രം' വന്നു ഒരു സുപ്രഭാതത്തില്‍ കള്ളുകുടി എന്നന്നേയ്ക്കുമായി നിര്‍ത്തി.അന്ന് രാത്രി പതിവ് പോലെ പാപ്പച്ചന്‍ ചേട്ടന്‍ കിടക്കാന്‍ വന്നപ്പോ മറിയാമ ചേടത്തി വെരുകുപോലെ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു, കാര്യം എന്താണെന്ന് മനസ്സിലാകുന്നില്ല.ഒടുക്കം ചോദിച്ചപ്പോ ചേടത്തി പറയുവാ

"എന്‍റെ മനുഷ്യാ നിങ്ങള്‍ എന്നെ ഇടിയ്ക്കുന്നുണ്ടേ ഒന്ന് പെട്ടന്ന് ഇടിയ്ക്കു.
എനിക്ക് കിടന്നുറങ്ങണം"

ഓരോരോ ശീലങ്ങളെ!

ആട് നാടകം! (കഥ, തിരക്കഥ, സംഭാഷണം: ഒഴാക്കന്‍)


കഥാപാത്രങ്ങള്‍:

തോമേട്ടന്‍ : ജീപ്പ് ഡ്രൈവര്‍
മൊയ്തീന്‍ ഇക്ക : മക്കളെ ഉണ്ടാക്കല്‍/ നാടുകടത്തല്‍, സമയം കളയാന്‍
സുബി: പണിയില്ലാത്ത ഒരു വിദ്യാ സമ്പന്നന്‍ .
കാതര്‍ : ആട് വളത്തല്‍

തോമേട്ടന്‍

തോമേട്ടന്‍ ജനിച്ചതെ കാലിനടിയില്‍ ബ്രേയ്ക്കും കാലിനിടയില്‍ സ്ടിയറിങ്ങും ആയി ആണെന്ന് തോന്നും, എപ്പോ നോക്കിയാലും ഒരു ജീപ്പുമായാണ് നടപ്പ്. ജീപ്പ് എന്ന് തുറന്നു വിളിക്കാന്‍ പറ്റില്ല, ഉണ്ടാക്കിയത് ജീപ്പായാണ് എങ്കിലും ഇപ്പൊ അതൊരുമാതിരി ചീപ്പ് ആണ്. ഒരു കുടുംബത്തിന്‍റെ എല്ലാ ചിലവും കഴിഞ്ഞു പോകുന്നത് ഈ ജീപ്പുകൊണ്ടാണ്. ആരെങ്ങോട്ടു വിളിച്ചാലും തോമേട്ടന്‍ റെഡി. ചന്ദനം മുതല്‍ ചാണകം വരെ ആ ജീപ്പിനു പഥ്യം. ഉറങ്ങുമ്പോഴും വണ്ടി ഓടിക്കുന്ന ഒരു ശീലം ഒഴിച്ചാല്‍ ഒരു പാവം മനുഷ്യന്‍.

മൊയ്തീന്‍ ഇക്ക 

അലാറം വെച്ച് അണുവിട തെറ്റിയ്ക്കാതെ മക്കളെ ഉണ്ടാക്കുന്ന വിധക്തന്‍. നാല് ഭാര്യമാരും അവര്‍ക്ക് പെറാന്‍ പറ്റിയ അത്രയും കുട്ടികളും പിന്നെ മൊയ്തീന്‍ ഇക്കയും. അതാണ്‌ മൂപ്പരുടെ ഫാമിലി സെറ്റപ്പ്. ആദ്യം ഇറക്കിയ വിത്തുകള്‍ മുളച്ചു പന്തലിച്ചു ദുബായി വരെ വളര്‍ന്നു ഫലം പുറപ്പെടുവിക്കാന്‍ തുടങ്ങിയതിനാല്‍ ഇപ്പോഴും പുതിയ് വിത്ത് ഇറക്കാനുള്ള നിലം തിരയലാണ് മൊയ്‌തീന്‍ ഇക്കയുടെ പ്രധാന പരുപാടി

സുബി 

വീട്ടില്‍ ആവിശ്യത്തിന് മിച്ചം കാശ് ഉള്ളതിനാല്‍ ഒരുപാട് പഠിച്ചു പക്ഷെ വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന് പറഞ്ഞ പോലെ വിദ്യ ഒരു ധനമായി മാത്രം കരുതി ഒരു പണിക്കും പോകാത്ത മിടുക്കന്‍. സുബിക്കൊപ്പം വെച്ച തെങ്ങ് കുലച്ചു എന്ന് സുബിയുടെ അപ്പനും തെങ്ങ് മാത്രമല്ല എന്ന് സുബിയ്ക്കും ഒരു അഭിപ്രായം ഇല്ലാതില്ല. ഇതൊക്കെ ആണെങ്കിലും ആളുകളെ വാചക കസര്‍ത്തില്‍ വീഴ്ത്താന്‍ ബഹു മിടുക്കന്‍

കാതര്‍ 

കര്‍ത്താവ്‌ നിര്‍ത്തിയ സ്ഥലത്ത് തുടങ്ങിയവന്‍. കര്‍ത്താവ്‌ ജനിച്ചത്‌ കാലിത്തൊഴുത്തില്‍ ആണെങ്കില്‍ കാതര്‍ ഉറങ്ങുന്നതെ കാലിത്തൊഴുത്തില്‍!
കാലികളും ആടുകളും കാതറിന് ഭാര്യയെപ്പോലെ! അവറ്റകളെ കെട്ടിപിടിച്ചു ഉറങ്ങിയാലെ ആ ദിവസം പൂര്‍ത്തിയാകു എന്നാണ് വിശ്വാസം. ആ കാലിത്തൊഴുത്തിലും കാതറിന് ഒരു ഭാര്യ ഉണ്ടെന്നു നാട്ടുവര്‍ത്തമാനം!

സംഭവം

തോമേട്ടന്‍ അതി സ്പീഡില്‍ തന്‍റെ ജീപ്പിനേയും കാലിനിടയില്‍ തിരുകി അടുത്ത ഓട്ടത്തിനുള്ള തിടുക്കത്തില്‍ വരുന്നു. പുതിയ വിളനിലം തിരഞ്ഞിറങ്ങിയ മൊയ്‌തീന്‍ ഇക്ക നാട്ടിലേക്ക് ഓസിനു ഒരു വണ്ടി കിട്ടിയ സന്തോഷത്തില്‍ തോമെട്ടനോടൊപ്പം ജീപ്പിന്‍റെ മുന്‍ സീറ്റില്‍. പെട്ടന്നതാ വഴി നിറയെ കാതറിന്‍റെ ആടുകള്‍. കാലിലുള്ള മുഴുവന്‍ ബ്രേയ്ക്കും ചവിട്ടിയിട്ടും ഒരു ആട് ജീപ്പിനടിയില്‍. ആടിന്‍റെ " അമ്മെ അമ്മെ " എന്നുള്ള കരച്ചില്‍ കേട്ട മൊയ്തീന്‍ ഇക്കയ്ക്ക് സഹിച്ചില്ല.

"പടച്ചോനെ ആട് മയ്യത്ത് ആയോ"
എന്ന് ചോദിച്ചു മൊയ്‌തീന്‍ ഇക്ക ചാടി ഇറങ്ങി കാലുമാത്രം ഒടിഞ്ഞ ആടിനെ ബിസ്മി ചൊല്ലി അറത്തശേഷം
"ഓ ഇനിയിപ്പം മാണേ ആടിനെ ഞമ്മക്ക് സബൂര്‍ ആക്കി കയിക്കാം "
എന്നുപറഞ്ഞ് ഒരു നല്ലകാര്യം ചെയ്തപോലെ ജീപ്പില്‍ വന്നിരുന്നു.

ആകെ അന്ന് ഓടിയൊത്ത 100 രൂപയുമായി ഇനിയെന്ത് എന്ന് വിചാരിച്ചിരുന്ന തോമേട്ടന്‍റെ മുന്‍പില്‍ അതാ കാതര്‍!

തനിക്കു വയറു നിറയെ പാല് തരുന്ന ആ മുട്ടനാടിനെ കെട്ടിപിടിച്ചു കരയുന്ന കാതറിനോട് എന്ത് പറയും? നഷ്ട്ടബോധം വീണ്ടെടുത്ത കാതര്‍ കറവ പറ്റാത്ത മുട്ടനാടിന് ചോദിച്ചത് വെറും 1000 രൂപ, ഒരുമാസം തോമേട്ടന്‍ സേവ് ചെയ്യുന്ന മണി! എങ്ങനെ രക്ഷപെടാം എന്ന് വിചാരിച്ചു വിഷമിക്കുന്ന തോമേട്ടന്‍റെ മുന്‍പില്‍ അതാ " വിശന്നിരിക്കുമ്പോള്‍ ഞണ്ട് കയറി വന്നു" എന്ന് പറഞ്ഞപോലെ സുബി!
പണ്ടേ ഏന്തിന്‍റെയും ഏതിന്‍റെയും നടുക്കുവന്നു വീണ് നടുക്കഷണം കൊണ്ട് പോകുന്ന മുതല്‍.ഇവിടെയും സുബി കാര്യങ്ങള്‍ ഏറ്റെടുത്തു. തോമേട്ടനോട് നൂറു രൂപ വാങ്ങി ഇത് ഞാന്‍ മാനേജ് ചെയ്തോളാം ഇങ്ങള് വിട്ടോ എന്ന് പറഞ്ഞുതീര്‍ന്നതും തോമേട്ടന്‍ വണ്ടിയെടുത്തു സ്ഥലം സ്കൂട്ട് ചെയ്തു!

വയ്കുന്നേരം ഒരൊത്ത മുട്ടനടിനെയും കൊണ്ട് സുബി വീട് പറ്റി. അങ്ങനെ സുബി ആദ്യമായി 'അദ്വാനിച്ച് ഉണ്ടാക്കിയ ആടിനെ' കൊണ്ട് വീട്ടുകാര്‍ ആ രാത്രി കൊണ്ടാടി. എന്നാലും പഹയാ..നീ എങ്ങനാ ഈ വെറും നൂറു രൂപയ്ക്കു ആടിനെയും അടിച്ചോണ്ട് പോന്നത് എന്നുള്ള തോമേട്ടന്‍റെ ചോദ്യത്തില്‍ നിന്നും പലതവണ സുബി ഒഴിഞ്ഞു മാറിയെങ്കിലും ഒടുക്കം ഒഴാക്കന്‍ ആ സത്യം കണ്ടെത്തി. അന്നെന്താണ് സുബി കാതറിനോട് രഹസ്യമായി പറഞ്ഞത്?

രഹസ്യം 

" കാതറെ കൂതറ ആവരുത്, അനക്ക് ഒരു കാര്യം കേക്കണോ
വണ്ടി ഇടിക്കുമ്പോള്‍ അന്‍റെ ആട് റോങ്ങ്‌ സൈഡില്‍ ആരുന്നു അതും പോരായിട്ടു അന്‍റെ ആടിന് റോഡ്‌ റ്റാക്സ്‌ അടച്ചിട്ടുമില്ല

സംഗതി കോടതിയില്‍ എത്തിയാല്‍ ഇജ്ജും അന്‍റെ മുയ്മന്‍ ആടുകളും ഉണ്ട തിന്നും. അതുകൊണ്ട് കിട്ടിയ കായി മാങ്ങി ആ ആടിനെ ഇങ്ങു തന്നെ.
ഇങ്ങനെ ഒരു ആടുമില്ല തോമേട്ടന്‍റെ വണ്ടി ഈ വഴി വന്നിട്ടുമില്ല ഞാന്‍ അന്നെ കണ്ടിട്ടുമില്ല"

അങ്ങനെ കാതര്‍ സ്കൂട്ട്! ഒരാട് സുബിയുടെ സ്കൂട്ടറിനു പുറകിലും!

മൊഫീല്‍ ഫോണ്‍.. ഫ്രിംഗ്.. ഫ്രിംഗ്

ഓ ഈ മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ഇന്നത്തെ തലമുറ ബോറടിച്ചു ചത്തേനെ.ഇപ്പൊ മൊബൈല്‍ ഉള്ളത് കൊണ്ട് എന്തൊക്കെ ഗുണമാ.ചുമ്മാ ഇരിക്കുമ്പോ ഏതെങ്കിലും നമ്പര്‍ കറക്കി, ആണുങ്ങള്‍ ആണെങ്കില്‍ തന്തക്കു വിളിക്കാം പെണ്ണാണെങ്കില്‍ ഒന്ന് സൊള്ളി നോക്കാം.ഇനി ഒരു കാമുകനോ കാമുകിയോ ഉണ്ടെങ്കില്‍ ബഹുസന്തോഷം, മൊബൈല്‍ കമ്പനി പൂട്ടും വരെ മുത്തം കൊടുത്തും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നതും ഇപ്പൊ 'പാലക്കാടന്‍ മട്ട അരിയില്‍' കിടക്കുന്നതും ആയ കുട്ടികള്‍ക്ക് പേരിട്ടു കളിക്കാം.

അതല്ല പ്രേമത്തിന്‍റെ ആദ്യകാലങ്ങളില്‍ അനുഭവപ്പെടുന്ന വിഷയ ദാരിദ്ര്യം ആണെങ്കില്‍ ആദ്യം ഇത് പോലെ തുടങ്ങി,

"മോളു ഇന്നെന്താ കഴിച്ചേ
ഞാന്‍ ഇന്ന് പുട്ടും കടലയും
എന്‍റെ ചക്കരയോ ?
ഞാനും പുട്ടും കടലയും
നോക്കു,, നമ്മളുടെ മനസിന്‍റെ ഐക്യം, അതല്ലേ രണ്ടാളും ഒരേ സമയം പുട്ടും കടലയും കഴിച്ചത്
മോളുന്‍റെ അവിടെ കടലയ്ക്ക് എന്താ വില? ഞങ്ങളുടെ ഇവിടെ കിലോ നാപ്പതു രൂപയാ
ഇവിടെ കടലയ്ക്ക് മുപ്പതു രൂപയെ ഉള്ളു
ഹോ എന്തൊരു വില വെത്യാസം അല്ലെ?
അല്ല മോളു, നിങ്ങള്‍ കടല കറി വെക്കുന്നത് ചട്ടിയിലാണോ അതോ കുക്കറിലോ"

ഇങ്ങനെ ഓരോന്നിനെ കുറിച്ച് സംസാരിച്ചു നേരം പുലരും വരെ ഇരിക്കാം.ഇനി അതൊന്നുമില്ലെങ്കില്‍ വായില്‍ തോന്നിയത് മെസ്സേജ് ആയി അയച്ചു മറുതലയില്‍ ഇരിക്കുന്നവന്‍റെ ക്ഷമയെ അളക്കാം ഇനിയും സമയം പോകുനില്ലെങ്കില്‍ മൊബൈലില്‍ പാമ്പിനു തീറ്റ കൊടുക്കാം ( അതൊരു ഗെയിം ആണ് കേട്ടോ )

അതൊന്നും പോരായിട്ടു ഇപ്പൊ മൊബൈല്‍ കമ്പനികള്‍ ടോര്‍ച്ചും, പേനയും, കത്തിയും കടാരയും തോക്കും എല്ലാം ഒരു കുഞ്ഞു മൊബൈല്‍ ഫോണില്‍ ഒളിപ്പിച്ചല്ലേ നമുക്ക് തരുന്നത്. ഇനി എന്നാണാവോ ഒരു കൊല്ലത്തേക്കുള്ള ചോറും കറിയും ഇന്‍ ബില്‍റ്റ് ചെയ്ത മൊബൈല്‍ ഇറങ്ങുന്നത്?.
നമ്മള്‍ മലയാളികള്‍ ശരിക്കും മൊബൈല്‍ വസന്തം ആസ്വദിക്കുകയാണ് എന്ന് തന്നെ വേണം പറയാന്‍. എവിടെയെന്നോ ഏതെന്നോ ഇല്ലാതെ ഉള്ളതില്‍ മാക്സിമം സൌണ്ടില്‍ റിംഗ് ടോണ്‍ വെച്ചും അതും പോരായിട്ടു ഫോണ്‍ വന്നാല്‍ ഒരു മൈക്ക് കൂടി കെട്ടിവെച്ചു നാട്ടുകാരെ മുഴുവന്‍ വീട്ടുവിശേഷങ്ങള്‍ കേള്‍പ്പിച്ചുകൊണ്ടും ഇരിക്കുവാണല്ലോ. അങ്ങനെ തൊണ്ണൂറു കഴിഞ്ഞ അപ്പൂപ്പനും ഇന്നലെ ജനിച്ച, പൊക്കിള്‍ക്കൊടി വിട്ടുമാറാത്ത കൊച്ചു കുഞ്ഞിനും മൊബൈല്‍ ഉള്ള ഈ കാലത്ത് ഉണ്ടായ ഒരു മൊബൈല്‍ തമാശ.

ഞാന്‍ ഓഫീസില്‍ അതി കഠിനമായ പണിയില്‍ ആയിരുന്നു, ഇനി മാനേജര്‍ എങ്ങാനും വായിച്ചാലോ എന്ന് കരുതിയൊന്നും അല്ല ശരിക്കും ഭയങ്കര പണിയായിരുന്നു. തൊട്ടടുത്ത്‌ ഇരിക്കുന്ന സുന്ദരി കൊടിച്ചികള്‍ ( അതൊരു നാടന്‍ പ്രയോഗമാ) 'കെട്ടും' എന്ന് അവകാശപ്പെടുന്നവനോടും അയല്പക്കകാരനോടുമെല്ലാം കുറുങ്ങി കുറുങ്ങി ഇരിക്കുന്നു.പെട്ടന്നതാ ഈ അടുത്ത് കല്യാണം കഴിഞ്ഞ സുന്ദരി സ്മിത തലകറങ്ങി നിലത്ത്. ആദ്യം ഞങ്ങള്‍ എല്ലാവരും ഒന്ന് ഇരുത്തി ചിരിച്ചെങ്കിലും പിന്നീടാണ്‌ തലകറങ്ങി വീണതിന്‍റെ ഗൌരവം വന്നതും എത്രയും പെട്ടന്ന് സ്മിതയെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുതുടങ്ങിയതും. അവിടെയാണ് നമ്മുടെ മൊബൈല്‍ രംഗപ്രവേശം ചെയ്യുന്നത്.

എത്രനോക്കിയിട്ടും സ്മിതയുടെ മൊബൈല്‍ കാണുന്നില്ല. കര്‍ണ്ണന്‍റെ കുണ്ഡലം പോലെ എപ്പോഴും സ്മിതയുടെ ചെവിയില്‍ കാണുന്നതാണല്ലോ..
വീണപ്പോള്‍ തെറിച്ചതാവും എന്ന് കരുതി സ്നേഹപൂര്‍വ്വം എന്‍റെ മാനേജര്‍ നമ്മുടെ നായികയുടെ ഫോണിലേക്ക് വിളിച്ചു, ഒരു കുഞ്ഞു പാട്ടോടുകൂടി മൊബൈല്‍ കസേരയുടെ അടിയില്‍ നിന്നും കണ്ടെടുത്തു. അങ്ങനെ കക്ഷിയുടെ ഹസിന്‍റെ നമ്പര്‍ എടുക്കാനായി മാനേജര്‍ മൊബൈല്‍ ഓണ്‍ ചെയ്തപ്പോള്‍ കണ്ടത്

1 മിസ്സ്‌ കാള്‍ ഫ്രം വടയെക്ഷി!!

ചുണ്ടിലേക്ക്‌ ഇരച്ചുവന്ന ചിരി ഞങ്ങള്‍ പാവങ്ങള്‍ കടിച്ചമര്‍ത്തി ഹസ്സിന്‍റെ നമ്പര്‍ തിരയല്‍ തുടങ്ങി. നോ രക്ഷ..
കുക്കുടു , ചിപ്പിളി, തക്കാളി, ചാണകം.. എന്നുവേണ്ട എല്ലാ പേരുകളും ഇരട്ടപേരില്‍ ആണ് കിടക്കുന്നത്.ഒടുക്കം കമ്പനിയുടെ രെജിസ്ടര്‍ നോക്കി ആരോ ഹുസൈനെ ശോ ഹസ്സിനെ വിവരം അറിയിച്ചു..
പാവം... കയ്യില്‍ കിട്ടിയ മാണിക്ക്യം കാക്ക കൊത്തി പോയോ എന്നുള്ള വേവലാതിയില്‍ ഉടനടി സ്മിതയുടെ ഫോണിലേക്ക് വിളിച്ചു.
ഫ്രിംഗ്.. ഫ്രിംഗ് ( ഫോണ്‍ ഫ്രിങ്ങിയതാ..)
അപ്പോള്‍ ഞങ്ങള്‍ കണ്ടത്.

ഹണീ ബീ കോളിംഗ്....

പൂച്ച കണ്ണടച്ചു പാലുകുടിച്ചാ ആരും കാണുന്നില്ലെന്നാ പൂച്ചയുടെ വിചാരം. ഇനി ഇപ്പൊ ഈ തേന്‍ കുടിക്കുന്ന ഈച്ചയും കണ്ണടച്ചാണോ കുടിക്കുന്നത്?
എന്നെ കെട്ടാന്‍ പോകുന്നവള്‍ ഇനി ഈ പാവം ഒഴാക്കന് എന്തുപേരിടും എന്നുള്ള ഒരു ആവലാതിയില്‍ ഒഴാക്കന്‍ സൈനിങ്ങ് ഓഫ്‌!!

ആദ്യ മുംബൈ/വിമാന യാത്ര

മുംബൈ,
അതൊരു മഹാസാഗരം നമ്മള്‍ അതിലെ തരി മണലുകള്‍ മാത്രം.
 ആ സാഗരത്തിലെ ഒരു തരി മണല്‍ ആകുവാന്‍ ഈ ഒഴാക്കന്‍ ഒരുപാട് കഷ്ട്ടപെട്ടു എന്നതാണ് സത്യം. അതിനായി ഞാന്‍ ഒരുപാട് പടികള്‍ ആദ്യമായി കയറി.
വിമാനത്തിന്‍റെ പടി, ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ പടി, പുതിയ കമ്പനി പടി, ഒടുക്കം റൂം കിട്ടാതെ ഊര് തെണ്ടിയുടെ തിണ്ണ പടി,അങ്ങനെ അങ്ങനെ... 

വിമാനം എന്ന പറക്കുന്ന പക്ഷിയെ പറക്കുമ്പോള്‍ മാത്രം കണ്ടു പരിചയം ഉള്ള ഈ പാവം ഒഴാക്കന്‍ ഒടുക്കം വിമാനം കയറേണ്ടി വന്നു. സുന്ദരികളായ എയര്‍ഹോസ്റ്റെസ്മാരെ മനസ്സില്‍ താലോലിച്ചു  എത്രയോ രാത്രികള്‍ ഉറങ്ങിയിരിക്കുന്നു. അവരെ മനസ്സില്‍ ധ്യാനിച്ച്‌   കയ്യിലുള്ള കെട്ടും കിടക്കയുമായി ചെന്നെത്തിയത് ഒരു ഇറച്ചിക്കോഴി പോലെ ഇരിക്കുന്ന, സൌന്ദര്യത്തിനു വില പറയുന്ന ഒരു അമ്മച്ചിയുടെ മുന്‍പില്‍, "കോസ്റ്റ് കട്ടിംഗ്". എനിക്കത് വേണം വേണ്ടാത്തത് വിചാരിചിട്ടല്ലേ.

അമ്മച്ചി !! എന്നുവിളിച്ച ഓര്‍മ്മ മാത്രമേ ഉള്ളു, അവര്‍ അതുവരെ 'അറിയില്ല' എന്ന് ഭാവിച്ചിരുന്ന പച്ച മലയാളത്തില്‍ എന്‍റെ പിതാവിനെ വരെ വിളിച്ചുകളഞ്ഞു. ആ നിമിഷം ഈ ഒഴാക്കാന്‍ ഒരു തീരുമാനം എടുത്തു ഇനി ഏതു കൊടികുത്തിയ അമ്മച്ചി ആണേലും "അമ്മച്ചി" എന്നുവിളിക്കില്ല എന്ന്. 'ഐ മീന്‍ ഹം അച് ഹി' എന്ന് ഹിന്ദി പോലെ ഒരു ഭാഷയാണ് എന്നുള്ള എന്‍റെ ദയനീയമായ മറുപടിയില്‍ ഒരു വിധം തടി ഊരി .

ഒടുക്കം കയ്യിലും കാലിലും ഉള്ള ബാഗിലും എല്ലാം വിമാനത്തിന്‍റെ പരസ്യം ഒട്ടിച്ചു ആ മൂലക്കെയ്ങ്ങാനും പോയി ഇരിക്കാന്‍ പറഞ്ഞു. അങ്ങനെ മൂലയ്ക്ക് ഇനി എന്ത്? എന്ന ചിന്തയുമായി ഇരുന്ന എന്‍റെ മുന്നിലൂടെ അതാ ഒരു മൂന്നു വയസുകാരി ഹിന്ദി നല്ല മണി മണിയായി പറഞ്ഞു പോകുന്നു.. ഹോ.. കൊതിയായി പോയി ഞാന്‍ ഇവിടെ പത്തിരുപത്തിയെട്ടുകൊല്ലം തലകുത്തനെ നോക്കിയിട്ട് പറ്റാത്ത കാര്യമാ....

അങ്ങനെ ഹിന്ദിയും പറഞ്ഞു ഒരു നോര്‍ത്ത് കാരി പെണ്ണിന്‍റെ തോളില്‍ കയ്യും ഇട്ടു പോകുന്ന സ്വപ്നം കണ്ടുതുടങ്ങിയ എന്നെ നേരത്തെ പറഞ്ഞ എയര്‍ഹോസ്റ്റസ് സുന്ദരി വിമാനത്തിലേക്ക് ആനയിച്ചു.മലപ്പുറം ബസില്‍ മാത്രം കയറി പരിചയമുള്ള ഞാന്‍ കയ്യിലുള്ള തൂവാല റെഡി ആക്കി വെച്ചു, എന്നാലല്ലേ സീറ്റ്‌ പിടിക്കാന്‍ പറ്റു ഇല്ലങ്കില്‍ മുംബൈ വരെ നിന്ന് പോകണ്ടി വന്നാലോ.വിമാനത്തില്‍ കയറിയതും ആദ്യം കണ്ട സീറ്റിലേക്ക് തൂവാല ചുരുട്ടി എറിഞ്ഞു സീറ്റ്‌ ഉറപ്പാക്കി. പിന്നെയാണ്  മനസിലായത് വിമാനത്തില്‍ പിടിച്ചു നിക്കാന്‍ കമ്പി ഇല്ലാത്തതിനാല്‍ എല്ലാവരും നിലത്ത്എങ്കിലും ഇരുന്നു പോണം അത്രേ.

അങ്ങനെ ആദ്യമായി കിട്ടിയ വിമാനസീറ്റിനെ ആദ്യരാത്രിയില്‍ ഭാര്യയെ എന്നപോലെ ഞാന്‍ അടിമുടി ഒന്ന് പരിശോദിച്ചു.
ഇല്ലാ...
സീറ്റ്‌ പൊന്തിക്കാനും താത്താനും ഉള്ള ഗിയര്‍ ഒന്നും കാണുന്നില്ല. അങ്ങനെ ഒലക്ക വിഴുങ്ങിയപോലെ ഇരുന്ന എന്നോട് അതാ തൊട്ടുപുറകില്‍ നിന്നും ഒരു ഹിന്ദിക്കാരന്‍ എന്തൊക്കയോ പറയുന്നു..
" സത്യമായിട്ടും ഞാന്‍ അത്തരക്കാരന്‍ അല്ല" 
എത്ര പറഞ്ഞിട്ടും ടിയാന്‍ കേള്‍ക്കണ്ടേ പിന്നെയാണ് മനസിലായത് ആശാന് എന്‍റെ സീറ്റ് ഒന്ന് പൊന്തിക്കണം, അതിനിനി ജാക്കി എവിടെയാണോ ആവോ എന്ന് കരുതി ഇരുന്ന എന്നെ തൊട്ടടുത്തിരുന്ന മാന്യന്‍ ആരും കാണാതെ സീറ്റ് പൊന്തിക്കാന്‍ വെച്ചിരിക്കുന്ന സ്വിച്ച് കാണിച്ചു തന്നു,
എന്നാലും  പഹയാ ഞാന്‍ ഇത്ര നേരം നോക്കിയിട്ടും കാണാത്തത് നീ ഒറ്റ നോട്ടത്തില്‍ കണ്ടുപിടിച്ചല്ലോ എന്നൊരു തെല്ല് അസൂയയോടെ ഒരു കുഞ്ഞു നന്ദി പറഞ്ഞു ജാക്കി വെച്ച് സീറ്റ് പൊന്തിച്ചു.

പിന്നീടുള്ള അവിടെ എത്തുവാനായുള്ള പ്രാര്‍ഥനയും പരിവട്ടവും ആയി സമയം പോയതറിഞ്ഞില്ല. 
ഒഴാക്കന്‍ മുംബയില്‍ ലാന്‍ഡ്‌!!
നല്ലൊരു മാര്‍വാടിയെ അനുസ്മരിപ്പിക്കും വിധം ശരീരം ആസകലം ബായ്ഗുകളും തൂക്കി ഞാന്‍ പുറത്തിറങ്ങി അപ്പോള്‍ അതാ ഒരു ബോര്‍ഡുമായി ഒരാള്‍. 

ഒഴാക്കന്‍ 
ഫോണ്‍ നമ്പര്‍ 
കേരള 

ദൈവമേ! ആരോ എന്നെ കൊട്ടേഷന്‍ കൊടുത്തോ, അധോലോകം തട്ടികൊണ്ടുപോകാന്‍ നിക്കുവാണോ, എന്‍റെ ബാഗിലെ കാലങ്ങളോളം ആയി അപ്പനപ്പൂപ്പന്മാരായി കയ്മാറി ഉപയോഗിച്ചുവരുന്ന എന്‍റെ ട്രൌസര്‍ വരെ അവന്മാര്‍ കൊണ്ടുപോകുമോ.. ഒരുപാട് ചോദ്യങ്ങള്‍ നിമിഷനേരംകൊണ്ട് നിരനിരയായി എന്‍റെ മനസിലേക്ക് ഓടിയെത്തി. എന്തും നെഞ്ച്കൊണ്ട് അല്ലെങ്കില്‍ കൊണ്ടിടം കൊണ്ട് തടുക്കുന്ന നമുക്കുണ്ടോ കൂസല്‍ നേരെ ചെന്ന് അറിയാവുന്ന 'മലയാള ഹിന്ദി തമിഴ് കന്നട ഇംഗ്ലീഷ് ഭാഷയില്‍ ഒരൊറ്റ ചോദ്യം 
"താന്‍ ആരുവാ"..
ഭാഗ്യം!! പാവം എനിക്ക് ബുക്ക്‌ ചെയ്തിരുന്ന ഹോട്ടലില്‍ നിന്നും വന്ന ഡ്രൈവര്‍ ആയിരുന്നു. അങ്ങനെ ഞാന്‍ എന്നെ തന്നെ മറന്നു ആ കാറില്‍ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലിലേക്ക് വെച്ച് പിടിച്ചു. ജീവിതത്തില്‍ ഹോട്ടല്‍ എന്ന് പറഞ്ഞാല്‍ നമ്മുടെ
മൈമാക്കയുടെ ഒരു കാലൊടിഞ്ഞ ബെഞ്ചും തലേദിവസത്തെ ആവിപറക്കുന്ന ബോണ്ടയും കണ്ടുവളര്‍ന്ന ഈ പാവം ഒഴാക്കാന് അവിടെ കാത്തിരുന്നത് ഒരുപിടി ചൂടന്‍ അനുഭവങ്ങള്‍ ആയിരുന്നു..

എന്‍റെ ഈ യാത്ര എല്ലാവര്‍ക്കും  ഇഷ്ട്ടപെടുകയാണെങ്കില്‍ തീര്‍ച്ചയായും അതൊരു രണ്ടാം ഭാഗമായി ഉടന്‍ വരുന്നതായിരിക്കും, അതിനു മുമ്പ് മുംബൈ വാലകള്‍ എന്നെ തല്ലി സൈഡ് ആക്കിയില്ലെങ്കില്‍...

അമ്മച്ചി ഭാഷ!

ജനിച്ചുവീണ് കണ്ണ് തുറന്ന അന്നുമുതല്‍ പഠിക്കാന്‍ തുടങ്ങിയതാണ്‌!
ആദ്യം കമലാന്‍, പിന്നെ നടക്കാന്‍, ശരിക്ക് പെടുക്കാന്‍, അമ്മെ മ്മേ മ്മേ... എന്ന് വിളിക്കാന്‍ അങ്ങനെ ഒരുപാട്.ഒടുക്കം പത്ത് ഇരുപത്തിയഞ്ചു കൊല്ലത്തെ ഗുസ്തി കൊണ്ട് എംബിഎ  കഴിഞ്ഞതോടുകൂടി  ഇനി എന്‍റെ പട്ടി വരും പഠിക്കാന്‍ എന്ന പ്രസ്താവനയോടെ പഠനത്തിനോട് വിട വാങ്ങി!ഉണ്ടായിരുന്ന പത്ത് ഏക്കര്‍ എംബിഎ പഠിപ്പിക്കാന്‍  മുറിച്ചു വിറ്റ പാവം അപ്പന്‍ ഇനിയുള്ള മൂന്നേക്കര്‍ തനിയെ 'പ്ലാന്റിക്കോള്ളാം' എന്ന് പ്രസ്താവിച്ചതോടെ 'കഞ്ഞിക്കുരു' തേടിയുള്ള എന്‍റെ പ്രയാണത്തിന് തുടക്കമായി!

കൊഞ്ചു മെണച്ചാല്‍ മുട്ടോളം പിന്നെ  മെണച്ചാല്‍ ചട്ടിയില്‍ എന്നപോലെ ഞാന്‍ നേരെ മെണച്ചു, ബാംഗ്ലൂര്‍ എന്ന ചട്ടിയിലേക്ക്! കൈമുതലായി  ഒന്നാം ക്ലാസിലെ തറ പറ മലയാളവും ഒരല്പം അഹങ്കാരവും പിന്നെ ഒരിക്കലും നിറയാത്ത ഒരു വയറും. പഠിച്ചത് വെച്ച് അരപ്പേജ് മാത്രം ഉണ്ടായിരുന്ന സീവി ഒടുക്കം നാട്ടിലെ കടക്കാരുടെ പേര് കൂടി ചേര്‍ത്ത് ഒരുപേജ് ആക്കി  ആദ്യം കണ്ട മുറുക്കാന്‍ കട മുതല്‍ പബ്ലിക്‌ കക്കൂസില്‍ വരെ കയറി വിതരണം ചെയ്തു, എല്ലാ മഹാന്മാരുടെയും തുടക്കം കുപ്പതൊട്ടിയില്‍ നിന്നായിരുന്നല്ലോ.  തെണ്ടാനുള്ള മടി ഇല്ലായ്മ കൊണ്ടോ നാണം എന്ന രസം എപ്പോഴോ കൈ മോശം വന്നതുകൊണ്ടോ എന്തോ നല്ല ഭങ്ങിയായി
കണ്ടവരോടൊക്കെ തെണ്ടി " ഒരു പണി തരുമോ സാറേ" എന്ന്, ഒടുക്കം അവരുടെ കയ്ക്ക് പണി ആകും എന്ന് കണ്ടതോടെ ആ പരുപാടി എട്ടായി മടക്കി ചെവിയില്‍ തിരുകി.

അങ്ങനെ ഒരു ദിനം പതിവുപോലെ കുളിച്ചു ഒഴാക്കന്‍  ആയി  ജോലി തെണ്ടാന്‍ ഇറങ്ങി. എന്‍റെ ആകാര സൌന്ദര്യം കണ്ടിട്ടോ എന്തോ ഒരു മാന്യന്‍ എന്നോട് ഒരു സെക്യൂരിറ്റി പണി ഓഫര്‍ ചെയ്തു,ഒന്നും ചെയ്യണ്ട അതിരാവിലെ ഓഫീസിനു മുന്‍പില്‍ പോയി ഒരു വടിയും പിടിച്ചു നിന്നാ മതി മാസം 3000 ക പോക്കറ്റില്‍!
പഠിക്കാന്‍ ശ്രമിച്ച എംബിഎ എല്ലാം ഒരുനിമിഷം  മറന്ന ഞാന്‍ യെസ് പറഞ്ഞു!
പണി കിട്ടിയ സന്തോഷത്തോടെ അപ്പനെ വിളിച്ചു..

അപ്പാ കിട്ടി
ഓ ഹോ എവിടുന്നാടാ മേടിച്ചു കിട്ടിയത് 
അതല്ല, അപ്പാ പണി കിട്ടി
എത്രയിന്‍റെ പണിയാ മോനെ?  എട്ടിന്‍റെയോ  അതോ അതില്‍ കൂടുതലോ? ( അപ്പന്‍ ആരാ മൊതല്‍!  ഞാന്‍ പോയാ മിനിമം  എട്ടിന്‍റെ  പണി എങ്കിലും വാങ്ങിയെ വരൂ  എന്ന് മൂപ്പനറിയാം )
അപ്പാ,,,, എട്ടിന്‍റെ  അല്ല ഒരു ബാങ്കിന്‍റെ  സെക്യൂരിറ്റി പണി 
ഫു!!
അപ്പന്‍ എന്നാ മുറുക്കാന്‍ വായില്‍ ഇട്ടിട്ടുണ്ടോ? ചുമ്മാ തുപ്പുന്നെ
എടാ 'അറിയാതെ പിറന്നവനെ', നിന്നെ ആട്ടി തുപ്പിയതാ. 3000 രൂപക്ക് സെക്യൂരിറ്റി നിക്കാന്‍ ആണോടാ ഞാന്‍ എന്‍റെ പത്ത് ഏക്കര്‍ വിറ്റു നിന്നെ പഠിപ്പിച്ചത്?
വിറ്റതും പഠിപ്പിച്ചതും ശരിയാ, പക്ഷെ പഠിച്ചോ എന്ന് മാത്രം ചോദിച്ചോ? അല്ല പിന്നെ!
അപ്പന് ഇഷ്ട്ടമില്ലേ പോകുന്നില്ല വേറെ പണി നോക്കാം,
ഈ മാസത്തെ ആ ശമ്പളം ഒന്ന് അയച്ചിരുന്നെങ്കില്‍...
ശമ്പളമോ?.. ഏത് ശമ്പളം?
ഹാ അപ്പാ... അപ്പന്‍റെ മകനായി പിറന്നതിലുള്ള ശമ്പളം, ഇല്ലേ ദേ ഞാന്‍ ശരിക്കും തെണ്ടിയാകും
ഉം!

ആ 'ഉം' ഞാന്‍ റെസിപ്റ്റ്  ആയി എടുത്തു ഫോണ്‍ കട്ട്‌ ചെയ്തു! ഇനി നല്ല ഒരു ജോലി കിട്ടിയേ തരം ഒള്ളു.ഇല്ലേ ഈ ബാംഗ്ലൂര്‍ നഗരത്തിനു ഒരു തെണ്ടിയെ കൂടി സഹിക്കേണ്ടി വരും. അതിനിടയില്‍ എപ്പോഴോ എന്‍റെ സീവി കണ്ട ഒരു പാവം കമ്പനി എന്നെ ജോലിക്കുള്ള ഇന്റര്‍വ്യൂവിനു വിളിച്ചു. അങ്ങനെ അറിയാവുന്ന എല്ലാ ദൈവങ്ങളെയും മനസ്സില്‍ പ്രാര്‍ഥിച്ചു യാത്രയായി!ഒരു മാസം കൊണ്ട് സാധാരണ ഒരു ഇന്റര്‍വ്യൂവില്‍  എന്തൊക്കെ ചെയ്യണം എന്നത് മനപാഠം ആക്കിയിരുന്നു!

" ഞാന്‍ ഒഴാക്കന്‍, കേരളത്തില്‍ നിന്നും വരുന്നു, ഡിഗ്രീ കണക്കാ, പിന്നെ എംബിഎ
വീട്ടില്‍ എന്നെ കൂട്ടി 4  പേര്‍!
അപ്പന് പോത്തിനെ ( എന്നെ ) മേയ്ക്കല്‍ പണി
 അമ്മ, വീട്ടു ഭാര്യ (ഹൌസ് വൈഫ്‌) 
വിനോദം: കുട്ടിയും കോലും കളി , മാവിന് കല്ലെറിയല്‍, പുഴയില്‍ ചാട്ടം, സിനിമ കാണല്‍, വായന,..
വീക്നെസ്: ആ സാധനം ഇല്ലാത്ത ഒരാളാണ് ഞാന്‍! പിന്നെ ഒരു കുപ്പി വെച്ച് വിളിച്ചാ എങ്ങോട്ടും വരും അത് ഒരു വീക്നെസ് ആണോ? ഇംഗ്ലീഷ്  അറിയില്ല, അതൊരു അറിവുകേടല്ലേ അല്ലാതെ വീക്നെസ് അല്ലാലോ.
സ്ട്രെങ്ങ്ത് : 10 തടിമാടന്‍ അമ്മാവന്‍സ്, എന്തിനും പോന്ന കൂട്ടുകാര്‍, എല്ലില്ലാത്ത ഒരു നാക്ക് "
 പക്ഷെ ഒറ്റ കുഴപ്പം മാത്രമേ  ഉള്ളു, ഇതെല്ലാം ഇംഗ്ലീഷില്‍ ആണ് പഠിച്ചു വെച്ചിരിക്കുന്നത് ഇടയില്‍ ആരെങ്കിലും കയറിയാല്‍ സംഭവം തുടക്കം മുതലേ തുടങ്ങണം!

അങ്ങനെ ഇന്റര്‍വ്യൂ തുടങ്ങി,
ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ആകെ മൂന്ന് പേര്‍. ഉത്തരം പറയാന്‍ ഈ പാവം ഒഴാക്കനും!
ചെന്നപാടെ, ഗുഡ് മോര്‍ണിംഗ് സാര്‍ സ്‌ സ്‌ ‌ ( മൂന്ന് പേരില്ലേ അതാ)
സാര്‍  ഞാന്‍ കയറിയ പടി 17
പുറത്തു 7 കസേര
കത്തികിടക്കുന്ന  ബള്‍ബ്‌ 5 കത്താത്തത് 2
വാട്ട്‌?
എത്ര വാട്ട് ആണെന്ന് സത്യമായും അറിയില്ല!
ഇന്റര്‍വ്യൂവര്‍ : വാട്ട്‌ - w h a t - വാട്ട് 
അല്ല സിനിമയില്‍ ഒക്കെ കണ്ടിട്ടുണ്ട് ഇന്റര്‍വ്യൂ, ഇതെല്ലാമല്ലേ ചോദിക്കാന്‍ പോകുന്നത്  ചോദിക്കുന്നതിനു  മുന്‍പേ ഉത്തരങ്ങള്‍ പറഞ്ഞാ അത്രയും പെട്ടന്ന് തീര്‍ക്കാലോന്നു കരുതി!
തുടങ്ങിയപ്പോഴേ എനിക്കാകെ വശപ്പിശക്  തോന്നി ഒരുത്തന്‍ നാട്ടിലെയും വീട്ടിലെയും കാര്യങ്ങള്‍ ചോദിക്കുന്നു
വേറെ ഒരുത്തന്‍  പഠിച്ച കാര്യങ്ങള്‍. മൂനാമന്‍ ഒന്നും ചോദിക്കുന്നില്ല  എന്ന് മാത്രമല്ല കോഴിക്കോട് ബസ്‌ സ്റ്റാന്‍ഡില്‍ അസമയത് കണ്ട ഒരു വൃത്തികെട്ട നോട്ടം അതും അടി മുടി.
ഒന്നാമന്‍: ഒഴാക്കന്‍ താങ്കളെ  കുറിച്ച് പറയു
ഞാന്‍ കേട്ട പടി നമ്മുടെ സാധനം ചൊല്ലാന്‍ തുടങ്ങി
ഞാന്‍ ഒഴാക്കന്‍, കേരളത്തില്‍ നിന്നും വരുന്നു, ഡിഗ്രീ കണക്കാ...
ഇടയില്‍ രണ്ടാമന്‍: ഡിഗ്രി എന്താന്നാ  പറഞ്ഞെ?..
കണക്കാ...
ഒന്നാമന്‍: ഓക്കേ കണ്‍ടിന്യു
ഒഴാക്കന്‍: നോ,  നോ കണ്‍ടിന്യു  ഒണ്‍ലി സ്റ്റാര്‍ട്ടിംഗ്
ഒന്നാമന്‍: വാട്ട്‌
ഒഴാക്കന്‍: ഞാന്‍ ഒഴാക്കന്‍, കേരളത്തില്‍ നിന്നും വരുന്നു, ഡിഗ്രീ കണക്കാ...
ഒടുക്കം പഠിച്ചത് പാടി തീര്‍ന്നു!
ഒന്നാമന്‍: അമേരിക്കയുടെ പ്രസിഡന്റ്‌ ആരാ?
ഒഴാക്കന്‍: ബു..
രണ്ടാമന്‍ (ഇടയില്‍ കയറി) : എന്താ ഒഴാക്കന്‍റെ  അപ്പന്‍റെ പേര്
ഒഴാക്കന്‍: ബുഷപ്പച്ചന്‍!
ഒന്നാമന്‍/രണ്ടാമന്‍:  ബുഷപ്പച്ചന്‍??
ഒഴാക്കന്‍: അത് പിന്നെ ബുഷ്‌ അമേരിക്കയുടെയും അപ്പച്ചന്‍ എന്‍റെയും അപ്പന്‍സ്‌ ആ..
ഒന്നാമന്‍: അക്കൗണ്ട്‌ ഗോള്‍ഡന്‍  റൂള്‍സ് പറയു
ഒഴാക്കന്‍: അത് പിന്നെ,,, ആദ്യത്തെ റൂള്‍ ഒന്ന് പറഞ്ഞാ ബാക്കി ഞാന്‍ പറയാം ( മൂത്തവര്‍ ആദ്യം എന്നാണല്ലോ, എന്‍റെ ഒരു വിനയം)
രണ്ടാമന്‍: ഓക്കേ,  പറയണ്ട
ഒഴാക്കന്‍: സന്തോഷം
ഒന്നാമന്‍: വായന ഇഷ്ട്ടമാണെന്ന് പറഞ്ഞല്ലോ ഏതാ അവസാനം വായിച്ച ബുക്ക്‌
ഒഴാക്കന്‍: അയ്യേ, യു മീന്‍ കൊച്ച് ബുക്ക്‌?
ഒന്നാമന്‍: ഐ മീന്‍ ബുക്ക്‌
ഒഴാക്കന്‍: മംഗളം
ഒന്നാമന്‍: ഓ, ആരാ മംഗളം എഴുതിയത്
ഒഴാക്കന്‍: സുധാകര്‍ മംഗളോദയം
രണ്ടാമന്‍: നിങ്ങള്‍ സിനിമ ഇഷ്ട്ടം ആണെന്ന് പറഞ്ഞല്ലോ, അവസാനം കണ്ട സിനിമയുടെ കഥ പറയു
ഒഴാക്കന്‍: അത് വേണോ?
രണ്ടാമന്‍: അവസാനം കണ്ട മലയാള സിനിമയുടെ കഥ പറയു
ഒഴാക്കന്‍: നീ പൊ മോനെ ദിനേശാ.. അങ്ങനാ സിനിമ തുടങ്ങുന്നത് ( അങ്ങനെ നരസിംഹത്തില്‍ തുടങ്ങി അവസാനം ബാലേട്ടനില്‍ കൊണ്ട് ചെന്ന് ഒരുവിധം ഒപ്പിച്ചു, ഇനി കൊന്നാലും സിനിമ ഹോബിയില്‍  ഇല്ല പൊന്നെ) 
മൂന്നാമന്‍: ഒഴാക്കന്‍ നിങ്ങള്ക്ക് സ്ട്രോങ്ങ്‌   എംറ്റിഐ  ഉണ്ട്
ഒഴാക്കന്‍: ( മനസ്സില്‍, പഹയാ എല്ലാം കണ്ടുപിടിച്ചു അല്ലെ? ഒന്നുകൂടി ഞെളിഞ്ഞിരുന്നു)
ഒന്നാമന്‍: ഒഴാക്കന്‍, താങ്കള്‍ക്ക്  എന്തെങ്കിലും  പറയാന്‍ ഉണ്ടോ?
ഒഴാക്കന്‍: അത് പിന്നെ ഞങ്ങളുടെ കുടുബത്തില്‍ എല്ലാവര്ക്കും നല്ല എംറ്റിഐ  ആണ് ഞാന്‍ പിന്നെ എംബിഎ  കൂടി പഠിച്ചതിനാല്‍ ഒന്നുകൂടി  സ്ട്രോങ്ങ്‌ ആയി എന്ന് മാത്രം
മൂന്നാമന്‍ : വി   വില്‍ റിവേര്‍ട്ട് ബാക്ക് റ്റു യു
ഒഴാക്കന്‍ : ബാക്ക്??
മൂന്നാമന്‍: വി  വില്‍ ലെറ്റ്‌ യു നോ

അങ്ങനെ ആദ്യത്തെ ഇന്റര്‍വ്യൂ വിജയകരമായി  അവസാനിപ്പിച്ചു!

എങ്കിലും മനസ്സില്‍ ഒരു ചോദ്യം മാത്രം മുഴച്ചു നിന്നു എന്താ ഈ എംറ്റിഐ ? ഇത്ര സ്ട്രോങ്ങ്‌ ആയിട്ട് ഇവന്‍ ഉള്ള കാര്യം ഞാന്‍ അറിഞ്ഞില്ലല്ലോ ഇതുവരെ?  ചിലപ്പോ പാരമ്പര്യമായി കിട്ടിയതാവും അപ്പന്‍ പറയാന്‍ മറന്നതാവും! പിന്നീടുള്ള ഇന്റര്‍വ്യൂ യാത്രകളില്‍ ആണ് എംറ്റിഐ  എന്താണെന്നു പിടികിട്ടിയത്

M - Mother
T - Tongue
I -  Influence

ചുരുക്കം പറഞ്ഞാ അമ്മച്ചിയുടെ  ഭാഷ എന്‍റെ ഭാഷയെ അതിയായി സ്വാധീനിക്കുന്നു  പോലും! മാതൃ ഭാഷയുടെ ഗുണം! സ്വാധീനിക്കുന്നെങ്കില്‍  ഇങ്ങനെ തന്നെ വേണം!

കോര്‍ണ്ണര്‍ ക്കുരു

ഡാ.. അതികം ചിക്കന്‍ കഴിക്കണ്ട
ഡാ.. അതികം സമയം ഇരിക്കണ്ട, ഓഫീസില്‍ അല്ല കക്കൂസില്‍
ഡാ.. അതികം സമ്മര്‍ദം ചെലത്തണ്ട, വേറെ എവിടയുമല്ല മുകളില്‍ പറഞ്ഞ സ്ഥലത്ത്
 അവന്‍ വരും, മുതലാളിമാര്‍ക്ക് രഹസ്യ സബന്ധത്തില്‍ ഉണ്ടായ വ്യാജ  സന്താനം പോലെ!
ചന്തി പിളര്‍ന്നും അവന്‍ വരും...
ചെറുപ്പം മുതലേ  കേള്‍ക്കുന്ന ഒന്നാണിത്. അവനാരാന്നല്ലേ?
മുതലാളിമാര്‍ ഭയക്കുന്ന, ഷട്ടി വില്‍പ്പനക്കാര്‍ വെറുക്കുന്ന, കോഴി കച്ചവടക്കാര്‍  പുച്ചിക്കുന്ന, ചോരയില്‍ കിളുര്‍ത്ത അവന്‍,  മൂലക്കുരു!
അവന്‍ വന്നാലോ?  റേഡിയോ മാന്ഗോ പോലെ പിന്നെ നാട്ടിലെങ്ങും പാട്ടായി!
 അയ്യേ എന്ന് വരാത്തവര്‍ പുച്ചിക്കുന്നു,  പാവം എന്ന് വന്നവര്‍ സഹതപിക്കുന്നു കഷ്ട്ടം എന്ന് ഉള്ളവര്‍  പറയുന്നു.
സന്തോഷത്തോടെ കക്കൂസില്‍ പോകുവാന്‍ കൊതിക്കുന്ന നാളുകള്‍. ഒരിക്കലും വേണ്ട എന്ന് വെച്ച ഷട്ടി ധരിക്കുവാന്‍ മനസ് വെമ്പുന്ന ദിനങ്ങള്‍.

ഇത്രയൊക്കെ ആയിട്ടും അവന്‍ വരട്ടെയെന്ന് അല്ലെങ്കില്‍ അവന്‍ ഉണ്ടെന്നു അവകാശപ്പെടുന്ന  ദിനങ്ങള്‍ അതാണ്‌ വേള്‍ഡ് കപ്പ്‌ ഫുട്ബോള്‍! എന്താണെന്നല്ലേ? എവിടെയെങ്കിലും ഇരുന്നു ( നിന്നു)  സമാധാനമായി കളി കാണാം. ഓഫീസിലും പോകണ്ട! ഇത് ഞാന്‍ പറഞ്ഞതല്ല എന്‍റെ സഹമുറിയന്‍റെ കണ്ടുപിടുത്തങ്ങളില്‍ ഒന്ന് മാത്രം. മൂലക്കുരുവിനോടുള്ള  ഇഷ്ട്ടമല്ല മറിച്ച് ഫുട്ബോളിനോടുള്ള സ്നേഹം മാത്രമാണ് അവനെ ഇത് പറയാന്‍ പ്രേരിപ്പിച്ചത്.

ഓഫീസില്‍ നിന്നും ഒരു രണ്ടാഴ്ച ലീവ് വേണേ ഇവന്‍ തന്നെ വേണം. പനി എന്ന് പറഞ്ഞാ മാനേജര്‍ തലയില്‍ തൊട്ടു നോക്കും. തൂറ്റെന്നു  പറഞ്ഞാ  മിനിമം പത്തു തവണ എങ്കിലും ബാത്‌റൂമില്‍ പോകുകയും മൊത്തത്തില്‍ ഒരു തളര്‍ച്ച വരുത്തുകയും വേണം, ഇനി മറ്റെന്തെങ്കിലും നൊക്കിണി  അസുഖം പറഞ്ഞാലും രണ്ടാഴ്ച ലീവ് വലിയ പാടാ. അവിടാണ് മൂലക്കുരുവിന്‍റെ സ്ഥാനം.  പണ്ടു കണ്ണൂരൊരു മൂലക്കുരു വൈദ്യന്‍ ഉണ്ടെന്നു കേട്ടിട്ടുണ്ട്, ആള്‍ക്ക് രോഗികളുടെ മുഖം കണ്ടാല്‍ തിരിച്ചറിയാന്‍ വലിയ പാടാ എന്നാ വേറെ ചില സ്ഥലം കണ്ടാല്‍ എത്ര നാള്  കഴിഞ്ഞാലും തിരിച്ചറിയും പോലും. അതുപിന്നെ ഡോക്ടര്‍ ആണ് പോട്ടെ. പക്ഷെ മാനേജര്‍ക്ക് ഒരു തിരിച്ചറിയല്‍ പരേട്‌  നടത്തി രോഗം സത്യമാണോ എന്ന് നോക്കാന്‍ ഉള്ള ആ ചമ്മല്‍, അവിടാണ് നമ്മുടെ വിജയം.  

വല്യപ്പന്‍ ‍  പല തവണ മരിച്ചപ്പോഴും  ലീവ് കൊടുത്ത മാനേജര്‍ വല്യമ്മ രണ്ടാമത് മരിച്ചപ്പോ, "നടപ്പില്ല വല്യ്യപ്പന്‍ പലതുണ്ടാകും പക്ഷെ വല്യമ്മ ഒന്നേ ഉണ്ടാകു"  എന്ന പ്രസ്താവനയോടെ ആണ് എന്‍റെ സഹമുറിയന്‍ പുതിയ അടവ് തേടി പുറപ്പെട്ടതും ഒടുക്കം മൂലനുമായി  തിരികെ വന്നതും. ആ അടവില്‍
അവന്‍ വിജയിച്ചു എന്നുമാത്രമല്ല എത്ര ലീവ് വേണമെങ്കിലും എടുത്തോ എന്ന മൂലക്കരാര്‍  പതിച്ചു കിട്ടുകയും ചെയ്തു.
പക്ഷെ പ്രശ്നങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്.

മാനേജരുടെ പാരമ്പര്യ രോഗം ആണ് മൂലന്‍,  അതിനാല്‍ തന്നെ ഒരു കുടുംബ വൈദ്യന്‍ ഇവനെ കരിക്കാനുമായി മാത്രം അവരുടെ കുടുംബ ഡോക്ടര്‍ ആയി ജീവിച്ചു പോകുന്നു. ഇവിടെയാണ്‌ ലഡ്ഡു എണ്ണം ഇല്ലാതെ ചറപറ പൊട്ടിയത്! മാനേജര്‍  എത്രയും പെട്ടന്ന് അവനോടു അവരുടെ കുടുംബ ഡോക്ടറെ കാണാന്‍ പറയുകയും തുടര്‍ന്ന് വിശ്രമം അനുവദിക്കുകയും ചെയ്തു!

ഇല്ലാത്ത മൂലക്കുരു ഇനി എങ്ങനെ മൂലത്തില്‍ സൃഷ്ട്ടിക്കും?. ഫുട്ബോള്‍ ആണേ ഒരു കോര്‍ണ്ണറും പിന്നെ ഒരു കുരുവും വച്ചു അട്ജെസ്റ്റ് ചെയ്യാം ഇത് ജീവിതം ആയി പോയില്ലേ.  തന്ത്രങ്ങളും കുതന്ത്രങ്ങളും മെനഞ്ഞു തുടങ്ങി. ഒടുക്കം ഒരു കുരുവുള്ള മൂലം നോക്കിയുള്ള യാത്ര തന്നെ തുടങ്ങി.അങ്ങനെ ഒരു മൂലക്കുരു വൈദ്യന്‍റെ മുന്‍പില്‍ നിന്നും ഒരുത്തനെ അടിച്ചു മാറ്റി, കുരുവോടു കൂടി. അങ്ങനെ കുരുവും മൂലവും എല്ലാം മാനേജരുടെ ഡോക്ടറുടെ മുന്‍പില്‍ പ്രതിഷ്ട്ടിച്ചു. ഡോക്ടര്‍ക്ക്‌ കുരുവിനെ അല്ലെ  അറിയൂ ആളെ അറിയില്ലാലോ!  ആ തന്ത്രത്തില്‍ എന്‍റെ സഹമുറിയന്‍ വിജയിച്ചു!  ഇല്ലാത്ത കുരുവും പേറി നാടുപിടിച്ച അവന്‍ ഫുട്ബോള്‍ വേള്‍ഡ്കപ്പില്‍  മുഴുകി .

പണ്ടാരോ  തന്‍റെ കഥാപാത്രത്തെ പുഴയില്‍ മുക്കി കൊന്ന്  ഒടുക്കം അദ്ദേഹവും പുഴയില്‍ മുങ്ങി മരിച്ചു എന്നും  പിന്നെ ഒരാശാന്‍ ഇത് കണ്ടു  പേടിച്ചു വായടിയെ കൊണ്ട് (കിളി) കഥ  പറയിച്ചു എന്നുമെല്ലാം കേട്ടു കേള്‍വിയുണ്ട്.
ഇപ്പൊ എന്‍റെ  പേടി ഈ പാവം ഒഴാക്കന്‍ അവസാനം മൂലക്കുരു വന്നു മരിക്കുമോ എന്ന് മാത്രമാണ്. ഞാനും ഒരു എഴുത്തുകാരന്‍ അല്ലെ? അല്ലെ?

ഒരു ഫുട്ബോള്‍ ഓര്‍മ്മ കുറിപ്പ്.

രാജ്യ മത രാഷ്ട്രീയ ഭേദം അന്യേ കാല്‍പന്തു കളിയുടെ ജ്വരം എല്ലാവരുടേയും തലയ്ക്കു പിടിച്ചിരിക്കുന്നു . ഈ പാവം ഒഴാക്കനും ഇച്ചിരി പിടിച്ചിരിക്കുന്നു എന്ന് തന്നെ കൂട്ടിക്കോ,ഫുട്ബോള്‍ ഭ്രാന്ത്. പണ്ടു ഞാന്‍ നല്ല ഒരു കളിക്കാരന്‍ ആയിരുന്നു, ഇപ്പോഴും ഉണ്ട് കളിയൊന്നു മാറ്റി പിടിച്ചു എന്ന് മാത്രം!. ഫുട്ബോള്‍ , ഫൂട്ട് ബോര്‍ഡ്‌ അങ്ങനെ എത്ര എത്ര കളികള്‍. കളിച്ചു കൈഒടിഞ്ഞതും ഒടിഞ്ഞ കൈകൊണ്ട് വീണ്ടും കളിച്ചു മൂക്കിന്‍റെ പാലം തകര്‍ന്നതും ഫൂട്ട് ബോര്‍ഡ് കളിയില്‍ താഴെ വീണതും എല്ലാം മനസിലെ ഒരു കോണ് വഴി ചെറുകുടലില്‍ തൂങ്ങി പിടിച്ചു എന്‍റെ വായിലേക്ക് വരുന്നു ഒരു ഓക്കാനമായി.

 മനസ് പ്രക്ഷുബ്ധമാകുമ്പോള്‍ നാം പഴയ പല തമാശകളും ചിന്തിക്കാറുണ്ട് അങ്ങനെ ചിന്തിച്ചപ്പോള്‍ ആണ് എന്‍റെ കൂട്ടുകാരുടെ ഒരു പഴയ പന്ത് കളി മനസിലേക്ക് കയറി വന്നത് അങ്ങിനെ അതിതാ ഒരു ഓക്കാനമായി നിങ്ങളുടെ മുന്‍പിലേക്കും. പന്ത് കളിയ്ക്കാന്‍ പണ്ടേ മിടുക്കന്‍മാര്‍ എന്‍റെ കൂടെയുണ്ട് എന്നാലും പതിനൊന്നെണ്ണം തികയില്ലലോ. അങ്ങനെയാണ് ഒഴാക്കന്‍ "പതിനൊന്നേ കാലാമന്‍" ‍ ആയും കഞ്ചു ആസിഫ് പത്താമന്‍ ആയും മൂട്ട രജീഷ് പതിനാലാമന്‍ ആയും കളത്തില്‍ വരുന്നത്.

 ആസിഫ് ഒരു സംഭവം തന്നെയാ അതായത് ഒരു ട്യൂബ് ലൈറ്റ് പോലത്തെ സംഭവം . ഒരു ട്യൂബ് ലൈറ്റ് തെളിയാനുള്ള ടൈം എടുക്കും അളിയന് കാര്യങ്ങള്‍ ഒന്ന് തെളിയാന്‍. പിന്നെ മൂട്ട രജീഷ്, കാണാന്‍ മൂട്ടയെ പോലെ ഇരിക്കും എങ്കിലും അവന്‍ കോളേജിന്‍റെ ഓമന പുത്രന്‍ ആണ്! അമ്മയുടെ തെറ്റുകൊണ്ടല്ല മറിച്ച് അവന്‍റെ കഴിവുകൊണ്ട് കോളേജിന്‍റെ ഓമന പുത്രന്‍ ആയവന്‍. കറുപ്പിന്‍റെ കാര്യത്തില്‍ ആനയും കുറുമ്പിന്‍റെ കാര്യത്തില്‍ കുരങ്ങനും മാറി നിന്നുപോകുന്ന മൊതല്‍.ഇവരാണ് കഥയിലെ നായകന്‍മാര്‍ ഞാന്‍ വെറുമൊരു കാഴ്ച്ചകാരനും.

 കളി നല്ല ഭങ്ങിയായി ആടാന്‍ (കളി) തുടങ്ങി. ഞാനും ആസിഫും അടക്കമുള്ളവര്‍ ചക്കപഴത്തിന്‍റെ ഓള്‍ സൈല്‍ ഈച്ചകളെ പോലെ പന്തിനു പുറകെയും. പന്ത് കാലില്‍ കൊള്ളുന്നില്ല എങ്കിലും ഗ്രൌണ്ടിലുള്ള എല്ലാ കൊച്ച് കല്ലുകളും ഞങ്ങള്‍ കറക്റ്റ് ആയി തൊഴിച്ചു ദൂരേയ്ക്ക് കളയുന്നുണ്ടായിരുന്നു. അങ്ങനെ കല്ല്‌ നീക്കിയ എനിക്ക് ഏറ്റവും നല്ല കല്ല്‌പെറുക്കിക്കുള്ള, (വെറും പെറുക്കി അല്ല) "പെറുക്കി അവാര്‍ഡ്‌" കിട്ടിയത് വേറെ കഥ!. നേരത്തെ പറഞ്ഞ പോലെ കഞ്ചു ആസിഫ് ബോളിനു പുറകെ മറുപോസ്റ്റ് വരെ ഓടി അവിടെ നിന്നുപോകും ചിലപ്പോള്‍, കാരണം കുറച്ചു സമയം എടുക്കും ആശാന് എന്തിനാ അവിടം വരെ ഓടി വന്നതെന്ന് ചിന്തിച്ചെടുക്കാന്‍. അങ്ങനെ ഒരു തവണ പന്തിനു പുറകെ ഓടിയ അസിഫ് പന്ത് പോയതറിയാതെ എന്തിനാ ഓടിയത് എന്നുള്ള ചിന്ത വരുന്നതും കാത്തു നിക്കുമ്പോള്‍ അതാ മറുപോസ്റ്റിലെ ഒരു പാവം കളിക്കാരന്‍ പന്തടിച്ചു കളഞ്ഞതിന്‍റെ സന്തോഷത്തില്‍ ദീര്‍ഘശ്വാസം വിടുന്നു. ഇത് കണ്ടതും കഞ്ചുവിനു കാര്യം പിടികിട്ടി അവന്‍ പറന്നു ചെന്ന് മറ്റവനെ കാലു വച്ചു വീഴ്ത്തി പന്ത് തിരയാന്‍ തുടങ്ങി. ഭാഗ്യം, വീണുകിടന്നവന്‍ ആസിഫിന്‍റെ അമ്മേടെ വീടിനു അടുത്ത് ആയത് കാരണം അവനോടു ക്ഷമിച്ചു! കാണികള്‍ അറിഞ്ഞു ചിരിക്കുമ്പോളും ആസിഫ് പന്തിനായുള്ള ഓട്ടം വീണ്ടും തുടങ്ങിയിരുന്നു.

അപ്പോഴാണ് അടുത്ത കഥാപാത്രം രംഗപ്രവേശം ചെയ്യുന്നത്. രാവിലെ പത്തു ദോശയും ഉച്ചക്ക് ഒരു ചെമ്പ് ചോറും തിന്നു കളിക്കുള്ള പരിശീലനം ചെയ്യുന്ന മൂട്ട രജീഷ്. പതിനാലാം നമ്പര്‍ എന്ന് വരുമെന്നത് ഒരു ചോദ്യ ചിന്നം മാത്രം ആണെങ്കിലും ആശാന്‍ അതി കഠിനമായ പരിശീലനത്തില്‍ ആണ് . പെട്ടന്നതാ ഞങ്ങളുടെ ടീമിലെ ഒരു കുരുന്ന് നെഞ്ചും തല്ലി മൂന്നാം വടി കുത്തി പൊത്തി അടിച്ചു വീഴുന്നു. ഇത് കണ്ടതും മറ്റൊന്നും ആലോചിക്കാതെ രജീഷ് ചാടിഇറങ്ങി പന്തിനു പുറകെ ഓടി. കാണികള്‍ രജീഷിനെ രജീഷ് .. രജീഷ് ... എന്ന ആരവത്തോടെ ഗ്രൌണ്ടിലേക്ക് ആനയിച്ചു. കളി മുഴുവന്‍ ഓടിയ എനിക്കുപോലും പന്ത് ഒന്ന് കിട്ടിയിട്ടില്ല പിന്നാ ആദ്യമായി ഓടിവന്ന മൂട്ടക്ക്. പന്തുകിട്ടിയില്ലെങ്കിലും പന്തിനു പുറകിലായി ഓടി വന്ന രജീഷിനെ ഞങ്ങളുടെ കോച്ച് കയ്യോടെ പിടികൂടി
"കയറിപോടാ മൂട്ടേ" എന്ന് സ്നേഹത്തോടെ തെറി പറഞ്ഞു. കാണികള്‍ രജീഷിനെ ഇറങ്ങിയപ്പോള്‍ കൊടുത്തതിലും ഭങ്ങിയായി മൂട്ടേ... മൂട്ടേ എന്ന ആരവത്തോടെ സ്വീകരിച്ച് ആനയിച്ച് ഇരുത്തി.

ജീവിതത്തില്‍ ആദ്യമായി പന്തുതട്ടുവാന്‍ കൊതിച്ച് സബ് ആയി ഇറങ്ങി പന്തുപോയിട്ടു ഒരു കല്ലുപോലും തൊഴിക്കാന്‍ ആവാതെ പാവം മൂട്ട ഫുട്ബോള്‍ ജീവിതത്തോട് വിടവാങ്ങി. അന്നവന് തൊഴിക്കാന്‍ ഒരു കല്ലുപോലും ബാക്കി വെക്കാന്‍ ആയില്ലല്ലോ എന്ന സങ്കടവും പേറി ഈ ഒഴാക്കാന്‍ ഇന്നും ജീവിക്കുന്നു, ബ്ലോഗിലൂടെ..

അമേരിക്ക.. അമേരിക്ക..

അമേരിക്ക.. അമേരിക്ക..
ഈ ഒരു ചിന്തയില്‍ നിന്നാണ്  കേരള ജനത മുഴുവന്‍ 'മൃതുവായ കുടവയറും' 
( സോഫ്റ്റ്‌ വയര്‍ ) പേറി നാടാകെ പരക്കം പാഞ്ഞതും  എങ്ങനെങ്കിലും കള്ള ടിക്കെറ്റ്  എടുത്ത് സിലിക്കന്‍ വാലിയില്‍  എത്തിയിരുന്നതും, ഈ അടുത്തകാലം വരെ.  എന്നാല്‍ മാന്ദ്യം  മന്തുപോലെ പടര്‍ന്നു പിടിച്ചതോടെ  സിലിക്കന്‍ വാലി കാടുപിടിക്കുകയും മലയാളികള്‍ പെട്ടികടകള്‍ തുടങ്ങുകയും അമേരിക്കകാര്‍ പിച്ചയെടുപ്പ് തുടങ്ങുകയും, ഏറക്കാടന്‍ കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയും   ചെയ്തു എന്നത് ഒരു 'തുണി ഉടുക്കാത്ത സത്യം' ആണ്. 

ഉള്ള ഒരു ഉണ്ണി കുടവയറും താങ്ങി ഞാനും ഒരുപാടു നടന്നു അമേരിക്കയില്‍ ഒന്ന് ചെന്ന് പെടാന്‍. മാനേജരുടെ അടിവസ്ത്രം, ഭാര്യയുടെ മേല്‍ വസ്ത്രം ഇത്യാദി അലക്കുക ചോറും കൂട്ടാനും വെച്ചുകൊടുക്കുക തുടങ്ങിയ ജോലികള്‍ വളരെ ഭംഗി ആയി  നിര്‍വഹിച്ചെങ്കിലും അമേരിക്ക  എനിക്കൊരു കിട്ടാ കനിയായി തന്നെ കിടന്നു. ഒടുക്കം എന്‍റെ കൈ  പുണ്യം കൊണ്ടോ അതോ അലക്കിയ തുണിയുടെ വൃത്തികൊണ്ടോ എന്തോ എനിക്കും കിട്ടി അമേരിക്ക,
എന്ന് വെച്ചാല്‍ അമേരിക്കയിലേക്ക് പോകുവാനുള്ള അനുമതി!

അങ്ങനെ  ഷര്‍ട്ടും മുണ്ടും തയ്ച്ചു കഴിഞ്ഞപ്പോള്‍  ആണ്  അറിഞ്ഞത് ആദ്യം അമേരിക്കന്‍ എംബസി പിന്നെ അമേരിക്ക.
"എം സി"  എന്ന് കേട്ടിട്ടുണ്ട്  പല ബ്രാന്‍ഡില്‍ ഇതിപ്പോ എംബസി ആ...
പിന്നീടുള്ള ചാരപ്രവര്‍ത്തിയില്‍ നിന്നും എംബസി എന്താണെന്നും എന്തിനാണെന്നും എല്ലാം ഞാന്‍ മനസിലാക്കുകയും വീണ്ടും ഒരു ഒരു ചെന്നൈ യാത്രയ്ക്ക്   തിരികൊളുത്തുകയും  ചെയ്തു. അവിടാ എംബസി!

കമ്പനിയുടെ പരുപാടി ആയതിനാല്‍ ഫ്ലൈറ്റ് ടിക്കറ്റ്‌ ഫ്രീ, ബാംഗ്ലൂര്‍ ടൂ  ചെന്നൈ.  ഒരു ചക്കകുരുവില്‍ രണ്ട് വെടി !
ഫ്ലൈറ്റില്‍ കയറിയ ഉടനെ  ഇഷ്ട്ടമുള്ള ഒരു പേപ്പര്‍ തന്നു, വായിക്കാനല്ല നിലത്തു  വിരിച്ചു ഇരിക്കാന്‍ പിന്നെ രണ്ട് പൊള്ളിച്ച പപ്പടവും, കൊറിക്കാന്‍. കൊള്ളാം നല്ല ഫ്ലൈറ്റ്. 
അങ്ങനെ ചെന്നൈയില്‍ രാവിലെ ലാന്‍ഡ്‌ ആയി നക്ഷത്ര  ഹോട്ടലിലേക്ക് കാല്‍ നടയായി നടന്നു നടകയറി റൂമില്‍ ഉപവിഷ്ട്ടനായി. ഇനി എംബസിയില്‍ പോകണം അതിരാവിലെ ആര് വിളിച്ച് ഉണര്‍ത്തുമോ ആവോ?

അമേരിക്ക കാണാനുള്ള കൊതിയില്‍ ഉറക്കം ശരിയായില്ലെങ്കിലും കറക്റ്റ് സമയം തന്നെ കുളിച്ചു ഒഴാക്കനായി എംബസിയില്‍ ഹാജര്‍. അവിടെ ആണെങ്കിലോ  ഒരു ബീവറേജസ് കോര്‍പ്പറേഷന്   മുന്നില്‍ ഉള്ളതിലും വലിയ ക്യൂ. അമേരിക്ക കള്ളിനെക്കാള്‍ കിക്ക് നല്‍കുമെന്ന് ആ ക്യൂവില്‍ നിന്നും  എനിക്ക് മനസിലായി. ഉള്ളില്‍ അതാ  ഒരു മദാമ സുന്ദരി ഇരിക്കുന്നു, മദാമ ആളൊരു  അമ്മച്ചി ആണെങ്കിലും  ഇപ്പൊ എനിക്ക് സുന്ദരിയാണ്. അങ്ങിനെ ഞാന്‍ അമേരിക്ക അമേരിക്ക എന്ന സ്വപ്നവുമായി ക്യൂ വില്‍ നിന്നു.

സ്വപ്നത്തിനിടയില്‍  എപ്പോഴോ  എന്‍റെ നമ്പറും വന്നു, മദാമ  കുഞ്ഞ്  ചോദ്യം തുടങ്ങി 
എവിടെ പോകുന്നു 
എന്തിനാ പോകുന്നെ ( എന്തിനാ ... എന്നല്ല കേട്ടോ )
എങ്ങനെ പോകുന്നു 
ഒരു പാട് ചോദ്യങ്ങള്‍... എനിക്കാണേ  എല്ലാത്തിനും ഒരേ ഒരു ഉത്തരം  മാത്രം 
"അമേരിക്ക അമേരിക്ക"
അവസാന ചോദ്യം: ഒഴാക്കാ സാലറി എത്രയാ?
അമ്മെ! ഈ ചോദ്യത്തിന്  ഉത്തരം പറഞ്ഞുതുകൊണ്ട് മാത്രം  മുടങ്ങിയ എത്രയോ കല്യാണങ്ങള്‍? ഒരു നിമിഷം ആ സുന്ദരികള്‍  മനസിലൂടെ ഒരു തീവണ്ടിയുടെ  പല ബോഗികള്‍ ആയി പാഞ്ഞു !
ഒടുക്കം എന്‍റെ സാലറി കേട്ട മദാമ അമ്മച്ചി എന്നോട് പറഞ്ഞത് ഇങ്ങനെ

"ഒഴാക്കന്‍, നിങ്ങളുടെ സാലറി വച്ചു വെറും 3 ദിവസം മാത്രമേ അമേരിക്കയില്‍ ജീവിക്കാന്‍ സാധിക്കു. അമേരിക്കയില്‍ പിച്ചക്കാരെ ആവശ്യം ഇല്ലാത്തതിനാലും നീ അവിടെ പിച്ച എടുക്കും എന്ന് ഉറപ്പ് ആയതിനാലും നോ, നോ അമേരിക്ക!!"

അല്ലെങ്കിലും അമേരിക്കയില്‍ എന്തിരിക്കുന്നു ഒരു വൃത്തികെട്ട രാജ്യം അല്ല പിന്നെ.ഇനി എന്‍റെ പട്ടി പോകും അമേരിക്കയില്‍. വേണേ അമേരിക്ക ഇവിടെ വന്നു എന്നെ കാണട്ടെ. പിന്നെ ചോദിക്കുന്നവരോട് ഞാന്‍ പറയും അമേരിക്കയില്‍ കപ്പ കൃഷി നിരോധിച്ചു എന്നും അതിനാല്‍ പോകാനുള്ള താല്പര്യം നഷ്ട്ടപെട്ടു എന്നെല്ലാം അവരത് വിശ്വസിക്കുകയും ചെയ്യും. വിശ്വാസം അതല്ലേ എല്ലാം!

അപ്പനാരാ മോന്‍!

"താന്‍ താനോളം ആയാല്‍ താനെന്നു വിളിക്കണം" ഇങ്ങനാ വിവരമുള്ള അപ്പന്മാര്‍ വളര്‍ന്നു വരുന്ന ആണ്‍ മക്കളെ കുറിച്ച് പറയാറ്! അതായത് രണ്ടെണ്ണം അടിച്ചു വീട്ടില്‍ വന്നാലും ആരെങ്കിലും കാണാതെ ഒരു സിഗരെറ്റ്‌ വലിച്ചാലും അങ്ങ് വിട്ടുകളയണം എന്ന് സാരം. പക്ഷെ ഒറ്റ കാര്യം താന്‍ താനോളം ആവണം!

സിജോയുടെ അപ്പനും അങ്ങനാ സിജോയെ താനെന്നെ വിളിക്കു, സിജോ അപ്പനേയും!

സിജോ അപ്പനോളം വളര്‍ന്നു പിന്നെ അപ്പനേക്കാളും  വളര്‍ന്നു പടര്‍ന്നു പന്തലിച്ചു ചിതല്‍ അരിച്ചു നിക്കുകയാണ് വീട്ടില്‍.
വളര്‍ന്നതും പന്തലിച്ചതും ഒക്കെ കൊള്ളാം പക്ഷെ സിജോയുടെയും അപ്പന്‍റെയും  ഒരേ സൌണ്ട് കൂടി ആയതാണ് പൊല്ലാപ്പ് ആയത്.

അപ്പന് രാത്രിയായാല്‍ രണ്ടെണ്ണം വിടണം ( മദ്യം!).  അപ്പന്‍റെ നേരുകൊണ്ട്  മക്കള്‍ കാണ്‍കെ കുടിക്കില്ല. പാവം പൂച്ചയപ്പന്‍റെ  വിചാരം കണ്ണടച്ചതുകൊണ്ട് മക്കള്‍ക്കൊന്നും അറിയില്ല എന്നാണ്. എന്നാ നമ്മുടെ മോനോ?
"അപ്പന്‍റെ അല്ലെ പോത്ത്‌ പോത്തിന്‍റെ അല്ലെ ക്ടാവ്" . അപ്പന്‍റെ കുപ്പി എവിടാ എന്ന്  അപ്പനേക്കാളും ക്ടാവിനാ നിശ്ചയം! അതുകൊണ്ട് തന്നെ ഈയിടയായി അപ്പന്‍ അടിക്കുന്ന രണ്ട് പെഗ്ഗിനു സ്ട്രോങ്ങ്‌ കുറവാ എന്നുള്ള  അപ്പന്‍റെ മിഥ്യാധാരണ ഒരു സത്യാധാരണ മാത്രം ആയിരുന്നു! സിജോമോന്‍ അത്രക്കും വെള്ളം ചേര്‍ക്കുന്നുണ്ടായിരുന്നു  അളവ് തെറ്റാതിരിക്കാന്‍. മോനുട്ടന്‍ ഈ ചതിയെക്കെ ചെയ്തതും പോരാഞ്ഞു നാട്ടിലുള്ള സകല മക്കളോടും ( നാട്ടാരുടെ മക്കളോട് ) പറഞ്ഞുകൊണ്ടും നടന്നിരുന്നു ഈ വെള്ളത്തിന്‍റെ കഥ.

അങ്ങനെ ഇരിക്കെ ഒരു ദിവസം സിജോന്‍റെ സന്തത സഹചാരി വീട്ടിലേക്ക്  ഫോണ്‍ ചെയ്തു, എടുത്തോ പാവം അപ്പന്‍! സിജോ ദേണ്ടെ തൊട്ടടുത്ത്‌ പേപ്പേര്‍ കണ്ടുകൊണ്ടിരുക്കുവാരുന്നു.  എടുത്ത പാടെ സിജോന്‍റെ അപ്പൂപ്പനേം അമ്മൂമ്മയെയും  എല്ലാം സ്നേഹത്തോടെ അവന്‍ വിളിച്ചു എന്നിട്ടും ഒരു മറുപടിയും കേള്‍ക്കാത്തതിനാല്‍ ഒടുവിലൊരു ചോദ്യവും " എന്താടാ അപ്പന്‍റെ കുപ്പീന്ന്  രണ്ടെണ്ണം അടിച്ചു വെള്ളവും ഒഴിച്ചു ഇരിപ്പാ അല്ലെ ".
പാവം അപ്പന്‍! ഇതിലും ഭേദം   അങ്ങേരുടെ തന്തക്കു വിളിക്കുന്നതായിരുന്നു, സിജോയുടെ വല്യപ്പനെ!

അപ്പന്‍ മെല്ലെ സിജോയ്ക്ക് കൊടുത്തു എന്നിട്ടൊരു കമന്‍ടും   "മോനെ അപ്പന്‍ ആകെ രണ്ടെണ്ണം അല്ലെ  അടിക്കുന്നത് അതില്‍ ഈ അപ്പന്‍ ഒഴിച്ചോളാം വെള്ളം"!

മോന്‍റെ  വെള്ളം ഒഴിക്കലും കുടിക്കലും  അതിരുകടന്നപ്പോ അപ്പന്‍ മോനെ രായ്ക്കു രാമാനം  നാടുകടത്തി , ഈ ബാംഗ്ലൂര്‍ നഗരത്തിലേക്ക്! കൂടെ നടക്കുന്ന കുരിപ്പികള്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. ദേ വീണ്ടും രാവിലെ തന്നെ ഒരു കാള്‍ എത്തി എടുത്ത പാടെ " ടാ സിജോ $@#ന്‍റെ മോനെ എവിടെ പോയി കിടക്കുവാടാ"
പാവം അച്ഛന്‍! മറുപടി ഇങ്ങനായിരുന്നു " മോനെ നീ വിളിച്ച മോന്‍  ഇവിടില്ല നായയാണ്‌ സംസാരിക്കുന്നത് !

തൊള്ള തോമസേട്ടന്‍


തൊള്ള തോമസേട്ടന്‍ , "തൊള്ള" എന്നു നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കും.

കറുത്ത് ഇരുണ്ട   ഒരു ആജാനുബാഹു. തലമുടിയും തലയും തമ്മില്‍ തിരിച്ചറിയാന്‍ പ്രയാസം. കക്കൂസ്  കഴുകുന്ന ബ്രെഷ് പോലും നാണിച്ചു തലകുനിച്ചു പ്രേമം തോനിക്കും വിധമുള്ള തലമുടി. ഒറ്റനോട്ടത്തില്‍ ഒരു ഒന്നാന്തരം കരിമ്പുലി!


കരിമ്പുലി എന്‍റെ നാട്ടിലേക്കു വന്നതാണോ അതോ...... എന്തോ അറിയില്ല!
എന്ത് തന്നെയായാലും തൊള്ള തോമസേട്ടന് ഒരു കരിമ്പുലി ഛാ‍യ ഉണ്ടെന്നു മാത്രം നമ്മുടെ നാട്ടുകാര്‍ക്കറിയാം. ലോകത്തിലുള്ള എല്ലാ വിഷയങ്ങളിലും അറിവുണ്ടെന്ന് നടിക്കുകയും വിടുവായത്തം വിളമ്പുകയും  ചെയ്യുന്ന "തൊള്ള" ഞങ്ങളുടെ സ്വന്തം നാടായ കൊനൂര്‍കണ്ടിയില്‍  ഉണ്ടായിരുന്നത് ഏതാണ്ട് 1960 -1995 കാലഘട്ടം.  ഞാന്‍ ഒക്കെ അന്ന് കുഞ്ഞു വാവ, തൊള്ളയുടെ  തൊള്ള കേട്ട്  പരിസബോധം  നഷ്ട്ടപെട്ടു മൂത്രം ഒഴിക്കുന്ന  പ്രായം!


സ്വന്തമായുണ്ടായിരുന്ന ഒരു ഏക്കര്‍ സ്ഥലത്തിന്‍റെ  ആധാരം വെക്കാന്‍ സ്ഥലം ഇല്ല എന്ന് പറഞ്ഞു ഉണ്ടായിരുന്ന  ഏക്കര്‍ വിറ്റു പുട്ടും കടലയും കുറച്ച് കടുക്ക വെള്ളവും ( കാശ് കൂടുതല്‍ കയ്യിലുള്ളപ്പോള്‍ കടുക്ക വെള്ളം കുടിക്കുന്നത്  നല്ലതാണെന്ന് ആണ്  തൊള്ളയുടെ വെപ്പ്) അടിച്ചു തൊള്ള അങ്ങനെ വിലസുകയായിരുന്നു എന്നുവേണം പറയാന്‍.
ആ കാലഘട്ടത്തില്‍  ഇന്നത്തെ പോലെ ഫോണ്‍, ഇ-മെയില്‍  കുണ്ടാമണ്ടികള്‍ ഇല്ലാത്തതിനാല്‍ കത്തിനെ ആയിരുന്നു  ആളുകള്‍ പലപ്പോഴും ആശ്രയിച്ചിരുന്നത്. വയ്കുന്നേരങ്ങളില്‍  എല്ലാ അപ്പാപ്പന്‍മാരും രണ്ടെണ്ണം അടിച്ചും  ഇനി രണ്ടെണ്ണം ആരുടെയെങ്കിലും കയ്യില്‍ നിന്നും മേടിക്കുവാനും  ആയി കൂട്ടം  കൂടുന്ന നമ്മുടെ നാട്ടു കവലയില്‍ ആണ് കത്തുകള്‍ വിതരണം ചെയ്യാറുള്ളത്. എഴുത്തും വായനയും പണ്ടേ തറവാട്ടില്‍ പിറന്നവര്‍ക്ക് പറഞ്ഞിട്ടില്ലാത്തതിനാല്‍  കത്തുകള്‍ വിതരണം ചെയ്യുന്നതിനോടൊപ്പം അത് വായിച്ചു കേള്പ്പിക്കുന്നതും നമ്മുടെ "പോസ്റ്റ്‌ മനുഷ്യന്‍" സോമേട്ടന്‍റെ  കടമ ആയിരുന്നു!
അങ്ങനെ ഒരു വയ്കുന്നേരം  കത്തുമായി വന്ന സോമേട്ടന്‍ ഒരു അഡ്രെസ്സ് വായിച്ചതും എല്ലാവരും ഒരുനിമിഷം ഒന്ന് തരിച്ചു നിന്നു. അഡ്രെസ്സ് ഇങ്ങനെ:


തൊള്ള തോമസ്‌
കറുത്ത നിറം, 35 വയസ് മതിപ്പ്
പള്ളിക്ക് സൈഡില്‍ ഉള്ള ചായക്കട.
കൊനൂര്കണ്ടി. കേരളം.


എന്‍റെ നാടിന്‍റെ നന്മ്മ കൊട്ണോ എന്തോ കത്ത് കറക്റ്റ് സ്ഥലത്ത് തന്നെ കിട്ടി.നരകത്തില്‍ നിന്നും കത്തുകള്‍ അയക്കാനുള്ള സൌകര്യം ഇല്ലാത്തതിനാലും ബന്ധു മിത്രാതികള്‍ എല്ലാവരും പാകിസ്ഥാന്‍കാര്‍ ആയതിനാലും അങ്ങനെ ഒരു കത്ത് എവിടെ നിന്നു വന്ന് എന്നുമാത്രം തോമസേട്ടനും   അറിവുണ്ടായിരുന്നില്ല! വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് പറഞ്ഞ പോലെ തോമസേട്ടനും വായന വല്യ പിടിയില്ലാത്തതിനാല്‍ കത്ത് സോമേട്ടന്‍ പൊട്ടിച്ചു വായിക്കാന്‍ തുടങ്ങി:


"എത്രയും സ്നേഹമുള്ള പ്രീയ "ചോട്ടന്‍" തൊള്ള തോമസേട്ടന്,
തോമസേട്ടന്‍റെ  കറുത്ത "സരീരവും" വെളുത്ത മനസും എനിക്ക് വല്ലാതെ പുടിച്ചു. ‌
ഇന്ന് രാത്രി വീടിനടുത്തുള്ള ചാണക കുഴിയില്‍ "വാരണം വാരാതിരിക്കരുത്"
ഞാന്‍ കത്തി നില്‍ക്കും.
എന്ന് ചേട്ടന്‍റെ "പണ്ടാര" മുത്ത്‌ ഒപ്പ് കുത്ത് "


ഒരു കത്തെഴുതുവാന്‍ മാത്രമുള്ള "വിദ്യ ആഭാസം"  അന്ന് ആ നാട്ടില്‍ ഏത് പെണ്കൊടിക്ക് ആണ്  ഉള്ളതെന്നും അതുപോലതന്നെ ഒരു രാത്രി മുഴുവന്‍ വാരാനുള്ള ചാണക കുഴിയും  തമ്മില്‍ മാച്ച് ചെയ്യുകയും ആളെ ഉടനടി കണ്ടു പിടിക്കുകയും ചെയ്തു!
മറ്റാരുമല്ലായിരുന്നു പട്ടാളം മറുത ചേടത്തിയുടെ മൂത്ത മകള്‍ "കെട്ടാച്ചരക്ക്  ത്രേസ്യാമ" !


അറിഞ്ഞുകൊണ്ട് "പനാമര്‍ "  കലക്കിയ നാരങ്ങ വെള്ളം കുടിക്കുന്നതിലും നന്ന് ദാഹിച്ചു മരിക്കുന്നതാണെന്ന് കരുതി തോമസേട്ടന്‍ അവിടെനിന്നും രായ്ക്കു രാമാനം മുങ്ങി!


വര്‍ഷങ്ങള്‍ക്കു ശേഷം കോഴിക്കോട്  കടല്‍ കാണാന്‍ പോയ ഒരു നാട്ടുകാരന്‍ മീന്മണം അടിച്ചു തിരിഞ്ഞു നോക്കിയപ്പോള്‍ തൊള്ള തോമസേട്ടന്‍ മുന്പ്പില്‍! അയല, ചാള, വരാല്‍ എന്ന് വേണ്ട എല്ലാ മീനുകളുടെയും ഒരുമിച്ചു  ഒരു വാടയും ആയി!
അന്ന് രാത്രി മുങ്ങിയ തൊള്ള പിന്നീടു പൊങ്ങിയത്  കോഴിക്കോട് ആയിരുന്നു. എന്തുകൊണ്ടും ചാണകം കോരുന്നതിനെക്കാള്‍ നന്നല്ലേ മീന്‍ കോരുന്നത് എന്നുകരുതി മീന്‍പിടുത്തവും ആയി അവിടെ കൂടി,മീന്‍ തോമസ്‌ ആയി!