സര്‍ട്ടിഫിക്കറ്റ്‌ മേണോ സര്‍ട്ടിഫിക്കറ്റ്‌...

ഡാ ഒഴാക്കാ.. നീ എവിടാ?
കോഴിക്കോട് അങ്ങാടിയിലൂടെ നാട്ടില്‍ പോകാനുള്ള ബസ്‌ തേടി തേരാപാര അലഞ്ഞു നടന്ന എന്നെ തേടി ഏതോ ഒരു ബടുക്കൂസ് നാട്ടുകാരന്‍ ഫോണില്‍
വിളിച്ചിരിക്കുന്നു.ദൈവമേ എന്ത് വയ്യാവേലി ആണോ എന്ന് കരുതി ഞാന്‍ മൊഴിഞ്ഞു,
ഞാന്‍ ഇവിടെ കോഴികൂട്ടിലാന്നെ ...
ഹാവു, എന്നാ നീ എനിക്ക് ഒരു ഉപകാരം ചെയ്യണം
ഉപകാരം ചെയ്യാം പക്ഷെ സ്മരണ വേണം.. സ്മരണ... ആ പറ പറ
അവിടുന്ന് എനിക്കൊരു പാര്‍സല്‍ ഉണ്ട് നീ വരുമ്പോ അതൊന്നു കൊണ്ടുവരണം
ഓ..ഓ അപ്പൊ കിട്ടിയ ഗ്യാപ്പില്‍ എന്നെ ഒരു പാര്‍സല്‍ ലോറി ആക്കി അല്ലെ?
ഇല്ലപ്പാ, അതൊരു ചെറിയ കെട്ടാ,
ശരി, അടിയന്‍ കൊണ്ടുവന്നേക്കാം.
അങ്ങനെ വഴിയെ പോയ ഒരു പാര്‍സലും പേറി ഞാന്‍ നാട് പിടിച്ചു.

എത്തിയപാടെ പാര്‍സല്‍ അണ്‍ലോഡ് ചെയ്യാനായി ടിയാന്‍റെ കടയിലേക്ക് പോയി.
അളിയാ ഇന്നാ സാധനം പിടി
താങ്ക്സ് മച്ചാ താങ്ക്സ്...
ഉം അത് കയ്യില്‍ തന്നെ വെച്ചാ മതി
എന്നാലും എന്നിലെ ജിജ്ഞാസ എന്നെ തട്ടി ഉണര്‍ത്തി, അല്ല മച്ചാ എന്താ ഈ പാര്‍സലില്‍?
ഓ, അതിച്ചിരി സര്‍ട്ടിഫിക്കറ്റ്‌ ആടാ..
ഇച്ചിരി സര്‍ട്ടിഫിക്കറ്റ്‌സ്!!
അതിനിതിയാന്‍ കാലിക്കറ്റ് യുണിവേര്‍സിറ്റിയിലെ ചായകടക്കാരന്‍ ഒന്നും അല്ലലോ, ഈ നാട്ടിലെ ചായകടക്കാരന്‍ അല്ലെ?
എടൊ, ഇതില്‍ കോഴിക്കോടെ മാത്രമല്ല, ഇന്ത്യയിലെ എല്ലാ യുണിവേര്‍സിറ്റിയിലെയും സര്‍ട്ടിഫിക്കറ്റ്‌സ് ഉണ്ട്.
അമ്മെ!!
യു മീന്‍ വ്യാജന്‍?
ആഹ, അങ്ങനെയും പറയാം

എടാ തെണ്ടി........ ഇതുകൂട്ട് വയ്യാവേലി ആണോടാ തലയില്‍ കെട്ടി വെക്കുന്നത്. വല്ല കഷ്ട്ടകാലത്തിനും ആര്‍ക്കെങ്കിലും ഒന്ന് ചെക്ക് ചയ്തു നോക്കാന്‍ തോന്നിയിരുന്നേല്‍ ഞാന്‍ ഗോപി!
പിന്നെ പത്രത്താളുകളില്‍ മാത്രമാവും എന്‍റെ  വാസം
 "ആഗോള തലത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ വിതരണ ശ്രിങ്കലയിലെ പ്രധാന കണ്ണി ശ്രി ഒഴാക്കന്‍ അറസ്റ്റില്‍"
എന്റമ്മേ ചിന്തിക്കാനെ വയ്യ! 
അവനെ ആ കടക്കുള്ളില്‍ നിന്നും വലിച്ചു ചാടിച്ചു നാലെണ്ണം പൊട്ടിക്കാന്‍ തോന്നി, ഒടുക്കം അവന്‍ തട്ടിപോയാ പിന്നെ അവന്റെ കുടുംബം കൂടി നോക്കേണ്ടി വരുമല്ലോ എന്ന് കരുതി അത് വേണ്ടാന്ന് വെച്ചു. എന്നിരിന്നാലും ഇതിനെ കുറിച്ച് ഒന്ന് മനസിലാക്കാന്‍ തന്നെ തീരുമാനിച്ചു ഞാന്‍ നമ്മുടെ ഓള്‍സൈല്‍ ഡീലറുടെ പുറകെ കൂടി.

അല്ലളിയാ, ഇതിന്റെ സെറ്റ്അപ്പ്‌ നമുക്കും ഒന്ന് പറഞ്ഞു തരരുതോ?
ഓ, ഇതൊക്കെ ചെറിയ സെറ്റപ്പാ അളിയാ, ഗള്‍ഫില്‍ പോകാന്‍ ഒരു പ്രൊഫഷണല്‍ ഡിഗ്രി ഉണ്ടേ കാര്യം എളുപ്പം നടക്കും
അത് നമ്മ അങ്ങ് ഉണ്ടാക്കി കൊടുക്കും. 
ഒന്നൂടെ തെളിച്ചു പറഞ്ഞാ ഒരു പതിനായിരം മുടക്കിയാ അളിയന് വേണ്ട സര്‍ട്ടിഫിക്കറ്റ്‌, എംബസി അറ്റസ്റ്റ്മെന്‍റ് പിന്നെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇത്രയും റെഡി.
അപ്പൊ അളിയാ, എന്നെ പോലുള്ള പാവങ്ങള്‍ കഷ്ട്ടപെട്ടു കോപ്പി അടിച്ചു എടുത്ത ഈ പ്രൊഫഷണല്‍  ഡിഗ്രികളോ?
ഓ, അത് നിന്‍റെ അപ്പന്‍റെ കയ്യില്‍ കുറെ കാശും നിന്‍റെ കയ്യില്‍ കുറെ സമയവും ഉണ്ടായിരുന്നു അത്ര തന്നെ! ഇപ്പൊ ആര്‍ക്കാടാ ഇതിനൊക്കെ നേരം.
അപ്പൊ ഈ കണ്ട ഡിഗ്രി ഒക്കെ പഠിച്ചെടുത്ത നമ്മ ഊളകള്‍, കഴിഞ്ഞ ദിവസം ഗള്‍ഫില്‍ പോയ ഷുക്കൂര്‍ ഡോക്ടര്‍ ഷുക്കൂര്‍ ആണ് പോലും! അവിടെ പണിയോ വണ്ടി ഓടിക്കലും "ഡോക്ടര്‍ ഷുക്കൂര്‍ ഡ്രൈവര്‍"

NB: ഏതാണ്ട് ഒരു കൊല്ലം മുന്‍പ് എന്‍റെ ഒരു ആത്മമിത്രം ബാംഗ്ലൂര്‍ ഒരു സ്ഥാപനത്തില്‍ പോകാന്‍ ഇടയായി. ചെന്ന് കയറിയപ്പോഴാണ് അറിഞ്ഞത് അത് വ്യാജ സര്‍ട്ടിഫിക്കറ്റ്‌  ഉണ്ടാക്കി കൊടുക്കുന്ന ഒരു ഓഫീസ് ആണെന്ന്. അവിടുത്തെ ക്യൂ ആണെങ്കില്‍ ബീവറേജിലും അതികം.
അപ്പോഴാണത്രേ തൊട്ടടുത്ത്‌ നിന്നും ഒരു ചെക്കന്‍ അവന്‍റെ അപ്പനെ വിളിച്ചു ചോദിക്കുന്നത് കേട്ടത്
" അപ്പാ ഇലക്റ്റ്ട്രോണിക്സ് കിട്ടാനില്ല പകരം ഞാന്‍ കമ്മ്യുണിക്കേഷനും ഐ റ്റിയും എടുത്തോട്ടെ? രണ്ടിനും കൂടി ഇലക്റ്റ്ട്രോണിക്സ് എഞ്ചിനീയറിംഗ് സര്ട്ടിഫിക്കറ്റ് തുകയെ വരൂ"
പേടിക്കണ്ട മുകളില്‍ പറഞ്ഞതെല്ലാം എഞ്ചിനീയറിംഗ് ഡിഗ്രീകള്‍ തന്നെ ആണ്...
എല്ലാ അപ്പന്മാരും മക്കളോട് സ്നേഹം ഉള്ളവരാണല്ലോ, അതിനാല്‍ തന്നെ ആ ചെക്കനും കിട്ടികാണും ഡബിള്‍ എഞ്ചിനീയറിംഗ്!

അപ്പൊ എങ്ങനാ നമുക്ക് ഒരു ഡോക്ടറേറ്റ് അങ്ങ് എടുത്താലോ? ഞാന്‍ ഏതായാലും ഒരു പത്മശ്രീക്ക് ബുക്ക്‌ ചെയ്തിട്ടുണ്ട് പക്ഷെ ഇമ്മിണി വില കൂടുതലാ പിന്നെ കുറച്ചു വെയിറ്റും ചെയ്യണം അത്രേ. എന്നാലെന്താ
"പത്മശ്രീ: ഡോക്ടര്‍ ഒഴാക്കന്‍ അവറുകള്" കേള്‍ക്കാന്‍ ഒരു രസം ഒക്കെ ഉണ്ടല്ലേ? 

മനംപോലെ ആണേ മംഗല്യം....


ഒഴാക്കന്‍ ഒരു ഭൂലോക ഒഴപ്പന്‍ ആണെന്നും മഹാ അലമ്പന്‍ ആണെന്നും പലരും കാലങ്ങളോളമായി ഈ ബൂലോകത്ത് പ്രചരിപ്പിക്കുന്നു എന്ന "തുണി ഉടുക്കാത്ത സത്യം" എന്നെ പോലെ തന്നെ നിങ്ങള്‍ക്കും അറിയാവുന്ന ഒന്നാണല്ലോ. പക്ഷെ സത്യത്തില്‍ ഞാന്‍ ചെന്നായയുടെ തോല്‍ അണിഞ്ഞ മാടപ്രാവിന്‍റെ ഹൃദയമുള്ള ഒരു കുഞ്ഞു ആട്ടിന്‍ കുട്ടിയാണ്. കണ്ടോ.. അത് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. സത്യത്തെ അതികകാലം ഇരുട്ടില്‍ അടയ്ക്കാന്‍ കഴിയില്ല എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് കൊണ്ട് വയനാട് എന്ന സുന്ദരമായ ഗ്രാമത്തില്‍ നിന്നും ഒരു കൊച്ചു സുന്ദരി ഈ ഒഴാക്കനിലെ ആട്ടിന്‍ കുട്ടിയെ തിരിച്ചറിയുകയും അതിനെ കെണി വെച്ച് പിടിക്കുകയും ചെയ്തിരിക്കുന്നു.നല്ല മുളകും അരച്ച് തേച്ചു വറത്തു തിന്നനാണോ അതോ സ്നേഹത്തോടെ കൂടെ കൊണ്ട് നടക്കാനാണോ എന്നുമാത്രം ഇനിയും വെക്തമല്ല.


അതെ കൂട്ടുകാരെ, ഒടുക്കം ദൈവം ഞാന്‍ ഉറങ്ങുമ്പോള്‍ അടിച്ചുകൊണ്ട് പോയ എന്‍റെ വാരിയെല്ല് ഞാന്‍ കണ്ടെത്തിയിരിക്കുന്നു. ഇനി എത്രയും പെട്ടന്ന് തന്ത്രപരമായി അവളെ കൂടെ കൂട്ടി എന്‍റെ നഷ്ട്ടപെട്ടു പോയ വാരിയെല്ല് തിരിച്ചു ബോടിയില്‍ ഫിറ്റ്‌ ചെയ്തു നഷ്ട്ടപെട്ട ശരീര സൌന്ദര്യം തിരിച്ചെടുക്കാനുള്ള ഒരു തത്രപാടിലാണ് ഈയുള്ളവന്‍ . ഈ വരുന്ന മാര്‍ച്ച്‌ അഞ്ചാം തിയതിയാണ് ആ ലോക മഹാസംഭവം നടക്കാന്‍ പോകുന്നത്. എന്‍റെ സന്തോഷങ്ങളും സങ്കടങ്ങളും എപ്പോഴും ഞാന്‍ പങ്കു വെച്ചിരുന്നത് നിങ്ങളോടൊപ്പം ആയിരുന്നല്ലോ അതിനാല്‍ തന്നെ ഈ പോസ്റ്റ്‌ ഒരു ഒഫീഷ്യല്‍ കല്യാണം വിളി ആയി കണക്കാക്കി എന്‍റെ പ്രീയ കൂട്ടുകാര്‍ എന്നെ വന്നു അനുഗ്രഹിക്കണം എന്നും മുന്‍പോട്ടുള്ള ജീവിതത്തില്‍ എനിക്ക് പിടിച്ചു നില്‍ക്കുവാനുള്ള ശക്തി തരണമെന്നും ഇതിനാല്‍ അപേക്ഷിക്കുന്നു


സുന്ദരനും മാന്യനും അതിലുപരി മമാന്യനും ആയ എന്നെ മനസ്സില്‍ കൊണ്ട് നടന്നിരുന്ന എന്‍റെ പ്രീയ തരുണീ മണികളെ നിങ്ങള്ക്ക് വിട. ഇനി മുന്നോട്ടു നിങ്ങളുടെ ഒരു കുഞ്ഞു സഹോദരനായി എന്നെ കാണണം എന്നും അപേക്ഷിക്കുന്നു (ലവളുടെ ആങ്ങള അല്പം സ്ട്രോങ്ങ്‌ ആണ് വെറുതെ എന്തിനാ അങ്ങേരുടെ കൈക്ക്  പണി ഉണ്ടാക്കുന്നതെ അല്ലെ).എന്‍റെ ബെസ്റ്റ് പകുതിക്ക് വേണ്ടിയുള്ള തിരച്ചില്‍ പലപ്പോഴും ഞാന്‍ നര്‍മത്തിന്‍റെ മേന്പൊടി ചേര്‍ത്ത് ആണെങ്കിലും നിങ്ങളോട് പങ്കു വെച്ചിരുന്നു ഇനി ആ വിഷയം എന്നന്നേയ്ക്കുമായി ഒഴിവാക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു . അതിനാല്‍ തന്നെ തുടര്‍ന്ന് അങ്ങോട്ട്‌ 'എങ്ങനെ ഭാര്യയെ കയ്യില്‍ എടുക്കാം','പാചക രംഗം', 'കുടുംബ ജീവിതം എന്റമ്മോ ഒരു മഹാ സംഭവം', ' അമ്മായി അപ്പന്‍റെ പ്രീയ മരുമോന്‍' തുടങ്ങിയ വിഷയങ്ങളിലേക്ക് എന്‍റെ എഴുത്തിനെ വ്യാപിപ്പിക്കുവാനുള്ള തീരുമാനവും ഇതിനോടകം അറിയിച്ചുകൊള്ളുന്നു


അപ്പോള്‍ ഒരിക്കല്‍ കൂടി എല്ലാവരും എന്‍റെ വിവാഹ മംഗള കര്‍മങ്ങളില്‍ വന്നു പങ്കുചേരുകയും എന്നെയും എന്‍റെ കുടുംബത്തെയും അനുഗ്രഹിക്കണം എന്ന് അപേക്ഷിക്കുകയും അതിനോടൊപ്പം തന്നെ മുന്നോട്ടുള്ള കുടുംബ ജീവിതം കെട്ടുറപ്പ് ഉള്ളതാക്കുവാന്‍ പതിനായിരങ്ങളുടെ കെട്ടുകള്‍ സംഭാവനകള്‍ ആയി തന്നു എന്നെ ഒരു മുതലാളി ആക്കണം എന്നും ഉത്തരവാക്കിയിരിക്കുന്നു.

മൈ ഫോണ്‍ നമ്പര്‍ ഈസ്‌ 09987363720 . നിങ്ങള്‍ വിളിക്കുമ്പോള്‍ ഈ നമ്പര്‍ ബിസി ആണെങ്കില്‍ തെറ്റ് ധരിക്കണ്ട ഞാന്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചു ഭാവി ജീവിതത്തെ കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കുന്നതാണ് എന്ന് മാത്രം കരുതിയാല്‍ മതി.


എന്ന് നിങ്ങളുടെ സ്വന്തം
ഒഴാക്കന്‍  (മാര്‍ച്ച്‌ അഞ്ചുവരെ,അത് കഴിഞ്ഞു ഫാര്യയോട്‌ ചോദിക്കണം )

ഒപ്പ് . ( കുത്ത് )