മനംപോലെ ആണേ മംഗല്യം....


ഒഴാക്കന്‍ ഒരു ഭൂലോക ഒഴപ്പന്‍ ആണെന്നും മഹാ അലമ്പന്‍ ആണെന്നും പലരും കാലങ്ങളോളമായി ഈ ബൂലോകത്ത് പ്രചരിപ്പിക്കുന്നു എന്ന "തുണി ഉടുക്കാത്ത സത്യം" എന്നെ പോലെ തന്നെ നിങ്ങള്‍ക്കും അറിയാവുന്ന ഒന്നാണല്ലോ. പക്ഷെ സത്യത്തില്‍ ഞാന്‍ ചെന്നായയുടെ തോല്‍ അണിഞ്ഞ മാടപ്രാവിന്‍റെ ഹൃദയമുള്ള ഒരു കുഞ്ഞു ആട്ടിന്‍ കുട്ടിയാണ്. കണ്ടോ.. അത് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. സത്യത്തെ അതികകാലം ഇരുട്ടില്‍ അടയ്ക്കാന്‍ കഴിയില്ല എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് കൊണ്ട് വയനാട് എന്ന സുന്ദരമായ ഗ്രാമത്തില്‍ നിന്നും ഒരു കൊച്ചു സുന്ദരി ഈ ഒഴാക്കനിലെ ആട്ടിന്‍ കുട്ടിയെ തിരിച്ചറിയുകയും അതിനെ കെണി വെച്ച് പിടിക്കുകയും ചെയ്തിരിക്കുന്നു.നല്ല മുളകും അരച്ച് തേച്ചു വറത്തു തിന്നനാണോ അതോ സ്നേഹത്തോടെ കൂടെ കൊണ്ട് നടക്കാനാണോ എന്നുമാത്രം ഇനിയും വെക്തമല്ല.


അതെ കൂട്ടുകാരെ, ഒടുക്കം ദൈവം ഞാന്‍ ഉറങ്ങുമ്പോള്‍ അടിച്ചുകൊണ്ട് പോയ എന്‍റെ വാരിയെല്ല് ഞാന്‍ കണ്ടെത്തിയിരിക്കുന്നു. ഇനി എത്രയും പെട്ടന്ന് തന്ത്രപരമായി അവളെ കൂടെ കൂട്ടി എന്‍റെ നഷ്ട്ടപെട്ടു പോയ വാരിയെല്ല് തിരിച്ചു ബോടിയില്‍ ഫിറ്റ്‌ ചെയ്തു നഷ്ട്ടപെട്ട ശരീര സൌന്ദര്യം തിരിച്ചെടുക്കാനുള്ള ഒരു തത്രപാടിലാണ് ഈയുള്ളവന്‍ . ഈ വരുന്ന മാര്‍ച്ച്‌ അഞ്ചാം തിയതിയാണ് ആ ലോക മഹാസംഭവം നടക്കാന്‍ പോകുന്നത്. എന്‍റെ സന്തോഷങ്ങളും സങ്കടങ്ങളും എപ്പോഴും ഞാന്‍ പങ്കു വെച്ചിരുന്നത് നിങ്ങളോടൊപ്പം ആയിരുന്നല്ലോ അതിനാല്‍ തന്നെ ഈ പോസ്റ്റ്‌ ഒരു ഒഫീഷ്യല്‍ കല്യാണം വിളി ആയി കണക്കാക്കി എന്‍റെ പ്രീയ കൂട്ടുകാര്‍ എന്നെ വന്നു അനുഗ്രഹിക്കണം എന്നും മുന്‍പോട്ടുള്ള ജീവിതത്തില്‍ എനിക്ക് പിടിച്ചു നില്‍ക്കുവാനുള്ള ശക്തി തരണമെന്നും ഇതിനാല്‍ അപേക്ഷിക്കുന്നു


സുന്ദരനും മാന്യനും അതിലുപരി മമാന്യനും ആയ എന്നെ മനസ്സില്‍ കൊണ്ട് നടന്നിരുന്ന എന്‍റെ പ്രീയ തരുണീ മണികളെ നിങ്ങള്ക്ക് വിട. ഇനി മുന്നോട്ടു നിങ്ങളുടെ ഒരു കുഞ്ഞു സഹോദരനായി എന്നെ കാണണം എന്നും അപേക്ഷിക്കുന്നു (ലവളുടെ ആങ്ങള അല്പം സ്ട്രോങ്ങ്‌ ആണ് വെറുതെ എന്തിനാ അങ്ങേരുടെ കൈക്ക്  പണി ഉണ്ടാക്കുന്നതെ അല്ലെ).എന്‍റെ ബെസ്റ്റ് പകുതിക്ക് വേണ്ടിയുള്ള തിരച്ചില്‍ പലപ്പോഴും ഞാന്‍ നര്‍മത്തിന്‍റെ മേന്പൊടി ചേര്‍ത്ത് ആണെങ്കിലും നിങ്ങളോട് പങ്കു വെച്ചിരുന്നു ഇനി ആ വിഷയം എന്നന്നേയ്ക്കുമായി ഒഴിവാക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു . അതിനാല്‍ തന്നെ തുടര്‍ന്ന് അങ്ങോട്ട്‌ 'എങ്ങനെ ഭാര്യയെ കയ്യില്‍ എടുക്കാം','പാചക രംഗം', 'കുടുംബ ജീവിതം എന്റമ്മോ ഒരു മഹാ സംഭവം', ' അമ്മായി അപ്പന്‍റെ പ്രീയ മരുമോന്‍' തുടങ്ങിയ വിഷയങ്ങളിലേക്ക് എന്‍റെ എഴുത്തിനെ വ്യാപിപ്പിക്കുവാനുള്ള തീരുമാനവും ഇതിനോടകം അറിയിച്ചുകൊള്ളുന്നു


അപ്പോള്‍ ഒരിക്കല്‍ കൂടി എല്ലാവരും എന്‍റെ വിവാഹ മംഗള കര്‍മങ്ങളില്‍ വന്നു പങ്കുചേരുകയും എന്നെയും എന്‍റെ കുടുംബത്തെയും അനുഗ്രഹിക്കണം എന്ന് അപേക്ഷിക്കുകയും അതിനോടൊപ്പം തന്നെ മുന്നോട്ടുള്ള കുടുംബ ജീവിതം കെട്ടുറപ്പ് ഉള്ളതാക്കുവാന്‍ പതിനായിരങ്ങളുടെ കെട്ടുകള്‍ സംഭാവനകള്‍ ആയി തന്നു എന്നെ ഒരു മുതലാളി ആക്കണം എന്നും ഉത്തരവാക്കിയിരിക്കുന്നു.

മൈ ഫോണ്‍ നമ്പര്‍ ഈസ്‌ 09987363720 . നിങ്ങള്‍ വിളിക്കുമ്പോള്‍ ഈ നമ്പര്‍ ബിസി ആണെങ്കില്‍ തെറ്റ് ധരിക്കണ്ട ഞാന്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചു ഭാവി ജീവിതത്തെ കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കുന്നതാണ് എന്ന് മാത്രം കരുതിയാല്‍ മതി.


എന്ന് നിങ്ങളുടെ സ്വന്തം
ഒഴാക്കന്‍  (മാര്‍ച്ച്‌ അഞ്ചുവരെ,അത് കഴിഞ്ഞു ഫാര്യയോട്‌ ചോദിക്കണം )

ഒപ്പ് . ( കുത്ത് )

പ്രായം പ്ലസ്‌ വികാരം = പ്രായപൂര്‍ത്തി

പത്താം ക്ലാസ് വരെ കൂടെ പഠിച്ചിരുന്നത് ആണാണോ പെണ്ണാണോ എന്നുപോലും നോക്കിയിരുന്നില്ല, അല്ലെങ്കില്‍ ആ വെത്യാസം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം. ഒന്നുകൂടി വളര്‍ന്നപ്പോള്‍ ആണ് പ്രേമം എന്ന വാക്കും പെണ്‍ എന്ന പക്ഷിയുടെ കളകൂജനവും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ശരിയാ.. പെണ്‍കുട്ടികളെ കാണുമ്പോള്‍ മനസിനും ശരീരത്തിനും എന്തൊക്കയോ ഒരു വയ്ക്ലഭ്യം. ആദ്യം ഒരു രോഗമാണെന്ന് കരുതി വീട്ടില്‍ കരുതിവെച്ചിരുന്ന സകല ആയുര്‍വേദ മരുന്നുകളും കഷായങ്ങളും എടുത്തു കഴിച്ചു നോക്കി, മരുന്ന് കാലിയായതല്ലാതെ രോഗത്തിന് യാതൊരു ശമനവും കാണുന്നില്ല. ദൈവമേ ഞാന്‍ ഒരു മാറാരോഗി ആയി മാറിയോ എന്നുള്ള ആ സംശയത്തില്‍ നിന്നും രക്ഷപെടുത്തിയത് അന്ന് കൂടെ പഠിച്ചതും എന്നെ പഠിപ്പിക്കാന്‍ പ്രായം ഉള്ളതുമായ ലത്തീഫ് ആയിരുന്നു.


" എടാ പഹയാ ഇത് രോഗമല്ല പ്രായപൂര്‍ത്തി ആകുന്നതിന്‍റെ ലക്ഷണം ആണ്"


എന്ത്? എനിക്ക് പ്രായ പൂര്‍ത്തി ആയെന്നോ?. വിശ്വസിക്കാന്‍ കഴിയുന്നില്ല. കയ്യില്‍ പിച്ചി നോക്കി. ഇല്ല , ജീവനുണ്ട്! കേട്ട പാടെ കേള്‍ക്കാത്ത പാതി വീട്ടിലേക്ക് ഓടി


അപ്പാ.. അമ്മെ.. അറിഞ്ഞോ എനിക്ക് പ്രായ പൂര്‍ത്തി ആയി!


"ഫാ, ആരാടാ കുരുത്തം കെട്ടവനെ പറഞ്ഞെ നിനക്ക് പ്രായ പൂര്‍ത്തി ആയി എന്ന്?

ഇവിടെ എനിക്ക് തന്നെ പ്രായ പൂര്‍ത്തി ശരിക്കായില്ല അപ്പോഴല്ലേ നിനക്ക്"

ഇല്ല.. വീട്ടുകാര്‍ വിശ്വസിക്കുന്നില്ല. എങ്കിലും പ്രായപൂര്‍ത്തി ആയി എന്ന് തെളിയിപ്പിക്കാന്‍ എനിക്ക് സപ്പ്രിടിക്കെറ്റ് ഒന്നും ഇല്ലല്ലോ ആകെ ഉള്ളത് ഈ ഞരമ്പ്‌ രോഗം മാത്രം. വീണ്ടും ലത്തീഫ് ഗുരുവിനെ കണ്ടപ്പോഴാണ് അറിഞ്ഞത് പൂര്‍ത്തി ആയിട്ടില്ല എന്നും പക്ഷെ അധികം വൈകാതെ പൂര്‍ത്തിയാകും എന്നും. ഏതായാലും പൂര്‍ത്തിയാകുമ്പോള്‍ ഒന്നറിയിക്കണേ എന്ന് പറഞ്ഞു ലത്തീഫിന്‍റെ അനുഗ്രഹവും വാങ്ങി വീണ്ടും ക്ലാസ്സുകളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.


പക്ഷെ പണ്ടത്തെ പോലെ ആ ശ്രദ്ധ അങ്ങോട്ട്‌ പതിയുന്നില്ല. പണ്ടു നാലില്‍ പഠിക്കുമ്പോള്‍ മൂക്കള ഒലിപ്പിച്ചു നടന്ന കവിതയുടെ മൂക്കിനു ഇപ്പൊ എന്തൊരു സൌന്ദര്യം. പണ്ടു പേനുകളുടെ കൂടായിരുന്ന സുമയുടെ മുടിക്ക് എന്തൊരു അഴക്. പണ്ടു മാങ്ങാച്ചുന പറ്റി തുട പോള്ളിയപ്പോ ഓടി വന്ന് കാണിച്ച രേഷ്മയെ പൊള്ളിയത്‌ ഒന്ന് നോക്കുക പോലും ചെയ്യാതെ ഓടിച്ചതില്‍ ഉള്ള കുറ്റ ബോധം. ഓ... ഈ പ്രായപൂര്‍ത്തി ആകണ്ടായിരുന്നു എന്ന് തോന്നി പോയ നിമിഷങ്ങള്‍. അങ്ങനെ മനസ് പ്രായപൂര്‍ത്തിയാകാന്‍ മടിച്ചും ശരീരം മറുപടി കാത്തു നിക്കാതെ പ്രായപൂര്‍ത്തിയിലേക്ക് കുതിച്ചും പോയ്കൊണ്ടേ ഇരുന്നു.


ഡിഗ്രി എത്തിയതോടെ പ്രായപൂര്‍ത്തി ആയത് നന്നായി എന്നും വേണമെങ്കില്‍ ഒന്നുകൂടി പ്രായപൂര്‍ത്തി ആയാലും കുഴപ്പമില്ല എന്നും തോന്നി തുടങ്ങി. അങ്ങനെ രണ്ട് വട്ടം പൂര്‍ത്തി ആയതുകൊണ്ടോ എന്തോ അറിയില്ല ക്ലാസ്സില്‍ തൊട്ട് മുന്നില്‍ ഇരുന്ന രാജിയോടു മാത്രം എന്തോ ഒരു ലത്‌. അങ്ങനെ ആ ലത് കായ്ച്ചു.. വീണ്ടും കായ്ച്ചു പക്ഷെ ശരിക്കങ്ങു പൂത്തില്ല. മരം, പൂക്കാനും വെള്ളം ഒഴിക്കാന്‍ ഞാനും റെഡി ആയിരുന്നെങ്കിലും മരം നിക്കുന്ന പറമ്പിന്‍റെ ഉടമ അമ്പിനും വില്ലിനും അടുക്കുന്നില്ല. അതിനിടയില്‍ ഡിഗ്രി കഴിഞ്ഞു ഞാന്‍ വീണ്ടും ഒരു പീജി കൂടെ ഒപ്പിച്ചു. "നോ രക്ഷ". മരം വെട്ടാന്‍ മാത്രം മുതലാളി സമ്മതിക്കുന്നില്ല. അങ്ങനെ പൂക്കാതെ വെറും കായ്കള്‍ മാത്രംമായി അവളും, ഇപ്പൊ പൂ "പറിക്കാം" എന്ന് കരുതി ഈ ഞാനും നാളുകള്‍ തള്ളി നീക്കി.


കാലങ്ങള്‍ പിന്നീടും ഒരുപാട് കൊഴിഞ്ഞു, അവളുടെ ഇലകളും. വര്‍ഷങ്ങള്‍ പ്രേമിച്ചു പ്രേമിച്ചു എന്നിലെ പ്രേമം പ്രീമിയം അടച്ചുള്ള ഒരു പ്രേമത്തിനായി കൊതിക്കാന്‍ തുടങ്ങി. എന്‍റെ മരം കാലം തെറ്റി ഇലകള്‍ പൊഴിച്ചും കാറ്റ് വരുമ്പോള്‍ ചില്ലകള്‍ അനക്കാതെ നിന്നും അതിന്‍റെ ഉടമകളെ ആവശ്യം ഉന്നയിച്ചു കൊണ്ടേ ഇരുന്നു. ആദ്യം 'പിച്ചകാരന് കൊടുത്താലും നിനക്ക് തരില്ല' എന്നുള്ള അവളുടെ അപ്പന്‍റെ ഡയലോഗിനു ചെറുതായി മാറ്റം വന്ന് തുടങ്ങി. ഒടുക്കം 'ഏത് എംബിയെ കാരന് കൊടുത്താലും നിനക്ക് തരില്ലെടാ' എന്നുള്ള പുതു മൊഴിയില്‍ എനിക്ക് പ്രതീക്ഷ മുളച്ചു. വീണ്ടും നിരന്തരമായ ശല്യവും മരത്തിനു പുഴുക്കേട്‌ പിടിക്കുമോ എന്നുള്ള പേടിയും കാരണം അവളുടെ അപ്പന്‍ ആ കല്യാണത്തിന് സമ്മതിച്ചു. പക്ഷെ ഒരു ഉറപ്പ് മാത്രം അപ്പന്‍ പറയുന്ന ഡേറ്റില്‍ തന്നെ കല്യാണം നടത്തണം. ഒന്നല്ല, എല്ലാ കൊല്ലവും ആ ദിവസം കല്യാണം കഴിച്ചുകൊണ്ടേ ഇരുന്നോളാം എന്നുള്ള വാക്കില്‍ മുതലാളി മരം മുറിക്കാനുള്ള ലൈസന്‍സ് തന്നു.


"വരുന്ന ഫെബ്രുവരി മുപ്പതാം തിയതി നീ വന്ന് മരം മുറിച്ചുകൊണ്ട് പൊയ്ക്കോ കാശൊന്നും തരണ്ട "


കേട്ട പാതി കേള്‍ക്കാത്ത പാതി മുദ്ര പേപ്പറില്‍ സൈന്‍ ചെയ്തു. അതിനു ശേഷം എന്‍റെ മരത്തിലേക്ക് നോക്കിയപ്പോള്‍ മാത്രമാണ് ദൈവമേ ഇനി എന്നാണാവോ ഒരു കൊല്ലത്തിനു മുന്നൂറ്റി അറുപത്തി ഏഴു ദിവസം ഉണ്ടാകുക എന്നുള്ള തത്വ ചിന്ത എന്‍റെ മനസിലേക്ക് കടന്നു വന്നത്. അങ്ങനെ വീണ്ടും ഞാന്‍ ആ ദിനത്തിനായി കാത്തിരിപ്പ് തുടങ്ങി!


പിന്‍ കുറിപ്പ്:

എന്‍റെ "കൂടെ പിറക്കാതെ" പോയ ആത്മാര്‍ത്ഥ കൂട്ടുകാരനും സഹമുറിയനും ആയ ഷിജോയുടെ അതി കഠിനമായ പത്തു കൊല്ലത്തെ പ്രണയത്തിനു പച്ചക്കൊടി കിട്ടിയത് ഈ അടുത്ത ദിവസത്തിലാണ്. അവനെ പരിചയപ്പെട്ട അന്ന് മുതല്‍ എല്ലാ കൊല്ലവും പത്തു ദിവസം അവന്‍റെ കല്യാണത്തിനായി മാറ്റി വെച്ച് പോന്ന ഞാന്‍ ഈ അടുത്താണ് അറിഞ്ഞത് ആ സുദിനം ഉടന്‍ വരാന്‍ പോകുന്നു എന്ന്. പക്ഷെ അപ്പോഴും അവന്‍റെ കല്യാണം ഉറപ്പിച്ചത് ഫെബ്രുവരി മുപ്പതിനാണോ എന്നൊരു സംശയം. ചിലപ്പോ എന്‍റെ ചെവിയുടെ കുഴപ്പം ആയിരിക്കും. ഒന്ന് കൂടി വിളിച്ച് നോക്കട്ടെ...