ഒരൽക്കുൽത്ത് റോഡുപണി



പലപ്പോഴായി പലരിൽനിന്നായി കേട്ടിട്ടുള്ള ഒരു ചോദ്യമാണ് “ഒഴാക്കൻ ഏതാണ് പാർട്ടി”
വലതുപക്ഷമാണോ ഇടതുപക്ഷമാണോ അതോ രണ്ടിലും പെടാത്ത നടുപക്ഷമാണോ എന്ന്.
ചോദ്യം ചോദ്യമായി ബാക്കി വെച്ചുകൊണ്ട് തന്നെ ഒരു ചെറിയ സംഭവം വിവരിക്കാം.

മൂന്നുമാസം മുൻപ് മാനന്തവാടി ഗവൺമെന്റ് കോളജിനു അടുത്തേക്ക് താമസം മാറ്റേണ്ടതായി വന്നപ്പോൾ ആദ്യമേ നേരിട്ട തടസ്സം കോളേജ് ക്യാമ്പസ്സിലേക്കുള്ള ദുർഘടം പിടിച്ച റോഡ് തന്നെ ആയിരുന്നു. നാട്ടുകാരുമായുള്ള കുശലാന്വേക്ഷണത്തിൽ നിന്നും മനസിലായി കുറച്ച് കാലമായി ആ റോഡ് അങ്ങനെ തന്നെ ആണെന്നും എന്ന് നന്നാകുമെന്ന് അറിയില്ലെന്നും.

പതിവായി നമ്മുടെ പൊതുമരാമത്ത് മന്ത്രിയുടെ പല വാർത്തകളും നടപടികളും വായിക്കാറുള്ള ഒഴാക്കൻ ഒരു പരീക്ഷണം എന്ന നിലക്ക് PWD4U എന്ന ആപ്പിൽ രണ്ട് ഫോട്ടം പിടിച്ചു ഒരു പരാതി അങ്ങ് കീച്ചി. പരാതിക്കു ശേഷം പതിവുപോലെ പലരെയും സ്മരിച്ച് ഒഴാക്കനും ഒഴാക്കന്റെ വണ്ടിയും ആ ഗട്ടറുകളുടെ ഭാഗമായി ഓടിത്തുടങ്ങി. കുറ്റം പറയരുതല്ലോ ആഴ്ചകൾക്കുള്ളിൽ തന്നെ PWD ഓഫീസിൽ നിന്ന് വിളിക്കുകയും പരാതിയിൽ നടപടി സ്വീകരിക്കും എന്ന് ഉറപ്പുപറയുകയും ചെയ്തു. മാസം ഒന്നുകൂടി കൊഴിഞ്ഞുപോയി എന്നിരുന്നാലും പരാതിയിൽ തന്ന ഉറപ്പും പരാതി കൊടുത്ത കുഴിയും അതുപോലെതന്നെ കിടപ്പുണ്ടായിരുന്നു. ഏതായാലും മെനക്കെട്ടതല്ലേ എന്നുകരുതി പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ പൊതുജനങ്ങൾക്ക് ബന്ധപ്പെടാനുള്ള ഇ-മെയിൽലിൽ ഈ ഉള്ളവനറിയാവുന്ന ഭാക്ഷയിൽ ഒരു ഓൺലൈൻ പരാതികൂടി അങ്ങ് കീച്ചി. അന്ന് രാത്രി രണ്ടു ഗവൺമെൻറ് വണ്ടികൾ വീടിനടുത്തുകൂടി പോയപ്പോൾ അമ്മച്ചിയാണേ ഈയുള്ളവൻ  ഒന്ന് ഞെട്ടി, ഭഗവാനെ എവിടെയോ ഇരുന്ന പാമ്പിനെ ആണോ ഈ ഞാൻ… ആ വണ്ടികൾ അവരുടെ വഴിക്ക് പോയപ്പോഴാണ് ഒന്ന് സമാധാനം ആയത്.

പക്ഷെ പിന്നീടായിരുന്നു ട്വിസ്റ്റ്, ഒരു സുപ്രഭാത്തിൽ റോഡ് പണി തുടങ്ങുകയും നല്ല ഭംഗിയായി അത് പൂർത്തികരിക്കുകയും ചെയ്തു.


ഇതുകണ്ട ഒഴാക്കൻ ഭാര്യയോട് പറഞ്ഞു “കണ്ടോടി ഒഴാക്കന്റെ പിടിപാട്. റോഡ് വരും എന്ന് പറഞ്ഞു റോഡ് വന്നു"!


ഉണ്ട! എട്ടുകാലി മമ്മൂഞ്ഞ് എന്നൊരു കഥാപാത്രത്തെ കുറിച്ചു കേട്ടിട്ടുണ്ടോ?


അവളുടെ എടുത്തടിച്ച മറുപടിയിൽ ഒഴാക്കൻ പടമായി. റോഡ് വന്നല്ലോ സമാധാനം!!


ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ PWD ഓഫീസിൽ നിന്ന് വിളിക്കുകയും താങ്കളുടെ മന്ത്രിക്കുള്ള പരാതിയിൽ മന്ത്രിയുടെ ഓഫീസ് ഇടപെടുകയും അതിന്റെ ഭാഗമായി റോഡ് പണി പൂർത്തീകരിക്കുകയും ചെയ്തിരിക്കുന്നു എന്നു ബോധിപ്പിച്ചു. കാൾ റെക്കോർഡ് ചെയ്തില്ല, ഇല്ലെങ്കിൽ ഭാര്യയെ ഒന്ന് കേൾപ്പിക്കാമായിരുന്നു എന്നുവിചാരിച്ച് കോൾമയിർകൊണ്ടിരുന്ന ഒഴാക്കന്റെ ഇന്ബോക്സിൽ അതാ കിടക്കുന്നു ഇ-മെയിൽ ഫ്രം PWD വിത്ത് പ്രൂഫ്!!

ഈ ഒരു ചെറിയ സംഭവത്തിൽ നിന്നും ഒരുകാര്യം ഉറപ്പിച്ച്‌ പറയാം, ഒഴാക്കൻ എന്നും നേർപക്ഷത്തോടൊപ്പം തന്നെയാണ്.

NB: ഇതൊരു പൊളിറ്റിക്കൽ പോസ്റ്റ് അല്ല. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ഡാധാരണക്കാരിൽ സാധാരണക്കാരനായ ഒരുവന് മന്ത്രിയെ കോണ്ടാക്ട് ചെയ്യാൻ പറ്റുകയും മന്ത്രിയുടെ ഓഫീസ്‌ ഓരോ പരാതിയേയും അതിന്റെ പ്രാധാന്യത്തോടുകൂടി സമീപിക്കുകയും അതിന്റെ പ്രോഗ്രസ്സ് പരാതിക്കാരനെ അറിയിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും നമ്മൾ നല്ല ഒരു സിസ്റ്റത്തിന്റെ ഭാഗമാണ്. ആയതിനാൽ ആ സിസ്റ്റത്തെ കുറിച്ചും അതിന്റെ നല്ല നടപ്പിനെ കുറിച്ചും ഉള്ള വിവരം ഈ ഉള്ളവൻ മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നില്ല എങ്കിൽ ഒഴാക്കൻ വെറുമൊരു ഒഴപ്പൻ ആയിപ്പോകില്ലേ..

                                                 മുളക് പുരാണം



സാധാരണഗതിയിൽ കഥയുടെ അവസാനം സൂചിപ്പിക്കുന്ന ഒരു വാചകത്തോടെ നമുക്ക് തുടങ്ങാം.

"ഈ കഥയും, ഇതിലെ കഥാപാത്രങ്ങളും, ഇതെഴുതിയ കഥാകാരനും എല്ലാം വെറും സാങ്കല്പികം മാത്രമാണ്" 

കഥാകാരന്റെ മുന്നോട്ടുള്ള സുഗമമായ നിത്യജീവിതത്തിന് വളരെ അത്യാവശ്യമായ ഒരു മുൻകരുതൽ എടുത്തൂ എന്ന് മാത്രം കരുതിയാൽ മതി !. അപ്പോൾ  കഥയിലേക്ക്‌...

 "വാടകയ്ക്ക് ആണെങ്കിലും താമസിക്കുകയാണെങ്കിൽ വയനാട്ടിൽ താമസിക്കണം".  ഇത് വായനാട്ടുകാർ മാത്രം പറയുന്ന ഒരു വാചകം അല്ല, മറിച്ച് വയനാട് ഒരു തവണയെങ്കിലും താമസിച്ച മിക്കവരുടെയും മനസിലുള്ള ഒരു ആഗ്രഹം ആയിരിക്കും. പ്രകൃതി രമണീയതയും അതോടൊപ്പം ചൂടുകുറഞ്ഞ കാലാവസ്ഥയും ഈ ആഗ്രഹത്തെ ഒന്നുകൂടി ഊട്ടി ഉറപ്പിക്കും എന്നതാണ് സത്യം. ചില നേരങ്ങളിൽ വിരുന്നു വരുന്ന വന്യ മൃഗങ്ങളെ ഒഴിച്ചുനിർത്തിയാൽ വയനാട് വാസം ഒരു സുഖവാസം തന്നെയാണ്. ഒഴാക്കന്റെ നല്ലപാതി വയനാട്ടിൽ നിന്നായതിനാൽ കൊറോണയെ പേടിച്ച് നാട് പിടിച്ചപ്പോൾ എവിടെ താമസിക്കും എന്ന ചോദ്യം മുന്നിലേക്ക് വന്നില്ല എന്നതാണ് വാസ്തവം. 

വയനാട്ടിലെ പുതു ജീവതത്തിത്തിൽ ചുറ്റുമുള്ള പ്രകൃതിയും, രമണിയും, രമണീയതയും എല്ലാം ആണ് ഒഴാക്കനെ ആകർഷിച്ചതെങ്കിൽ , വീടിനു തൊട്ടടുത്തുള്ള അരി, മുളക്, മല്ലി, ഇത്യാദി പൊടിക്കുന്ന മില്ല് ആണ് ഒഴാക്കന്റെ മറുപാതിയെ അത്യാകർഷിച്ചത്.

എത്ര കാലമായിന്നറിയാമോ ഈ പാക്കറ്റ്  മുളകുപൊടി തിന്നുന്നു, നിങ്ങൾ പോയി ഒരുകിലോ പിരിയൻ  മുളക് വാങ്ങിവാ, നമുക്ക് മില്ലിൽ നിന്ന് പൊടിക്കാം.

സഹധർമ്മണിയുടെ അപേക്ഷ ആദ്യം നിരുപാധികം തള്ളിക്കളഞ്ഞു എങ്കിലും അപേക്ഷ ഉത്തരവായി മാറിയതോടെ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുകിലോ പിരിയൻ മുളക് വീടുപിടിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കറികളിലെ എരുവ് പതിവുപോലെ നിർബാധം തുടർന്നതിനാൽ ഒരു കുശലാന്വേക്ഷണം എന്ന വ്യാചേന ഒഴാക്കൻ നമ്മുടെ പിരിയൻ മുളക് പൊടിക്കുന്നതിനെക്കുറിച്ച് ഒന്ന് സൂചിപ്പിച്ചു. അതോടെ കറികളിൽ മാത്രമുണ്ടായിരുന്ന എരിവും പുളിയും സഹധർമ്മണിയുടെ വാക്കുകളിലൂടെയും പുറത്തുചാടി.

മുളക് പൊടിക്കുന്നതിനെ കുറിച്ച് ഒഴാക്കനെന്തറിയാം? 

വെറുതെ അങ്ങ് വാങ്ങി പൊടിപ്പിച്ചാൽ പോരാ.. 

തുടയ്ക്കണം,ഞെട്ടുപൊട്ടിക്കണം, ഉണക്കണം, പിന്നയും ഉണക്കണം.. 

അങ്ങനെ ഉണക്കി ഉണക്കി നമുക്ക് നന്നായി ഉണങ്ങി എന്ന് തോന്നുമ്പോൾ മാത്രമാണ് പൊടിപ്പിക്കാൻ കൊടുക്കാൻ പറ്റു. മനസ്സിലായോ? 

ഭാര്യയുടെ വിവരണം മുഴുവനും മനസിലായില്ലെങ്കിലും ഒന്നുരണ്ടുകാര്യങ്ങൾ വെക്തമായി.

1.  ഒഴാക്കന് ഇനിയങ്ങോട്ട് പിടിപ്പത് പണി ഉണ്ട് 

2. മിനിമം രണ്ടുമൂന്നു പാക്കറ്റ് മുളകുപൊടി കൂടി വാങ്ങേണ്ടി വരും.

ആദ്യകാലഘട്ടങ്ങളിലെ ഉണക്കലിന് മഴകൂടി അകമ്പടിയായി വന്നതോടെ ഒഴാക്കനു പണി വീണ്ടും കൂടി. വെയില് വരുന്നത് നോക്കണം, മുളക് എടുത്തു വെയിലത്ത് വെക്കണം, മഴവരുമ്പോൾ മഴയുടെമുൻപേ ഓടി മുളകെടുക്കണം, അങ്ങനെഅങ്ങനെ... കുറ്റം പറയരുതല്ലോ, വയനാട്ടിലെ മഴയ്ക്ക് ഒഴാക്കനേക്കാളും സ്പീഡ് ആണ്. എന്നൊക്കെ ഓട്ടമത്സരം വെച്ചോ അന്നൊക്കെ ഒഴാക്കൻ തോറ്റിട്ടേ ഒള്ളു. ഓരോ തോൽവിയിലും തളരാതെ നമ്മുടെ പിരിയൻ മുളകിനെ തുടച്ചും, തലോടിയും, ഉണക്കിയും ഞാനും ഭാര്യയും മഴയോട് മത്സരിച്ചുകൊണ്ടേ ഇരുന്നു. മാസങ്ങൾ കടന്നു പോയി, ഒരുപാട് മുളകുപൊടി പാക്കറ്റ്സ് വീട്ടുപടിക്കലൂടെ അടുക്കളയിലേക്കും കറികളിലൂടെ വയറ്റിലേക്കും കടന്നു പോയ്കൊണ്ടേ ഇരുന്നു. അങ്ങനെ ഇരിക്കെ പെട്ടെന്നൊരുസുദിനം ആ പ്രഖ്യാപനം എന്റെ ചെവിയിൽ വന്നു പതിച്ചു. 

"മുളക് അത്യാവശ്യം ഉണങ്ങിയിരിക്കുന്നു, ഇനി വേണമെങ്കിൽ പൊടിക്കാൻ കൊടുക്കാം"  

കേട്ടപാതി കേൾക്കാത്തപാതി കിട്ടിയ മാസ്ക്കും വെച്ച് ഞാൻ മുളകുമായി മില്ലിലേക്ക് ഓടി. മഴയോട് മത്സരിച്ചവനെ ആ പ്രഖ്യാപനത്തിന്റെ വില അറിയൂ!. അങ്ങനെ മുളക് പൊടിക്കാൻ  കൊടുത്തു തിരിച്ച് വെറും കയ്യോടെ വന്ന ഒഴാക്കനെ  പ്രിയതമ അതിലും സ്പീഡിൽ വീണ്ടും തിരിച്ചോടിച്ചു. മില്ലിൽ പോയാൽ അവിടെ 'നിന്ന്' പൊടിപ്പിച്ച് പൊടിയുമായിവേണം തിരിച്ച് വരാൻ അത്രേ. ഓരോരോ ആചാരങ്ങൾ!

അപേക്ഷിക്കുന്നത് എനിക്ക് പണ്ടേ ഇഷ്ട്ടമല്ല, പക്ഷെ പേടിച്ചാൽ പിന്നെ എന്നെ പിടിച്ചാൽ കിട്ടില്ല. അതിനാൽ തന്നെ പ്രിയതമയുടെ അപേക്ഷയ്ക്ക്  കാത്തുനിൽക്കാതെ പറന്നുപോയി മുളകുപൊടിയുമായാണ് പിന്നെ വീട് പിടിച്ചത്. തുടർന്നുള്ള ദിനങ്ങളിലും കറികളിലെ എരിവിനും രുചിക്കും മാറ്റം ഒന്നും തോന്നിയില്ലെങ്കിലും.. "എടിയേ.. നമ്മുടെ പൊടിപ്പിച്ച മുളകുതന്നയല്ലേ  കറിക്ക് ഇട്ടത്" എന്ന് ചോദിക്കാനുള്ള ധൈര്യം മുന്നോട്ടുള്ള എന്റെ ഭാവിയെ ഓർത്തപ്പോൾ സാവധാനം ചോർന്നുപോയി.

ദിവസങ്ങൾ കടന്നുപോയി, പെട്ടെന്നതാ മറ്റൊരു ഇടിനാദം എന്റെ ചെവിയിൽ വന്നു പതിച്ചു.

"ഈ പാക്കറ്റ് മല്ലിപൊടി ഒരു വകയ്ക്ക് കൊള്ളൂല" 

അയ്യോ മഴവരുന്നു.. കഥ നിർത്തുതുവാൻ സമയമായി.. മുളക് പോലെയല്ല, മല്ലി   നനഞ്ഞാൽ ഉണക്കാൻ പിന്നെ വല്യ പാടാ..