ഒരു ചെന്നൈ യാത്ര

ഒടുക്കം ചെന്നൈ  വരെ ഒന്ന്  പോകേണ്ടിവന്നു, സാഹചര്യ സമ്മര്‍ദം!
ആദ്യമായാ ചെന്നൈ യാത്ര, ഒരുപാടു പ്രതീക്ഷകള്‍ മനസ്സില്‍ നട്ടുവളര്‍ത്തി ഞാന്‍ യാത്ര തുടങ്ങി . കയറിയ ബസില്‍ നിന്നും ആദ്യമേ തന്നെ ഒരു കുപ്പി വെള്ളവും ഒരു പേനയും തന്നു.തുടക്കം മോശമില്ല! തമിഴ്നാട്ടില്‍ വെള്ളം ഇല്ല എന്ന് കേട്ടിടുണ്ട്, ദൈവമേ, ഇനി ഈ ഒരു കുപ്പികൊണ്ട് വേണോ എല്ലാം?   ശുഭാപ്തി വിശ്വാസം കൈവിടാതെ  യാത്ര തുടങ്ങി.എങ്കിലും ആ പേന എന്തിനാണെന്ന് മനസിലായില്ല, ചിലപ്പോ ബോര്‍ അടിക്കുമ്പോ ചെവിയില്‍ തോണ്ടാന്‍ ആവും.

യാത്രയില്‍  പ്രത്യേക തടസങ്ങള്‍ ഒന്നും കൂടാതെ തന്നെ "കൊയിന്പേട്‌" എന്ന തമിഴ്  മുദ്ര പതിഞ്ഞ സ്ഥലത്ത് അതിരാവിലെ 5 മണിക്ക് തന്നെ കൂടണഞ്ഞു. നാടോടികാറ്റില്‍ മോഹന്‍ലാലും ശ്രീനിവാസനും ചെന്ന് പെട്ടപോലെതന്നെ ഓട്ടോക്കാര്‍ പുറകെ കൂടി.ചെന്നൈ ആണെന്ന് അറിയാവുന്നതുകൊണ്ടും ( ഒരു ഗഫൂര്‍ ഈ യാത്രയുടെ പുറകില്‍ ഇല്ലാത്തതുകൊണ്ടും)   ഒരല്പം തമിഴ് കൈ മുതലായി ഉള്ളതുകൊണ്ടും അവിടുന്ന് ജീവനും കൊണ്ട് ഓടി കുറച്ച് ദൂരം ഓടിയപ്പോള്‍ ആണ് മനസിലായെ ഓടിയ ദിക്ക് മാറിപോയി എന്ന്. ഇനിയിപ്പോ എന്തുചെയ്യും എന്നുകരുതി നിക്കുമ്പോള്‍ നല്ല കട്ടി മീശയും എണ്ണ മെഴുക്ക്‌ ഉള്ള മുടിയും ഒക്കെ ഉള്ള ഒരു മാന്യന്‍ വന്നു ഒരു കട തുറക്കുന്നു ഞാന്‍ ഓടി അവിടെത്തി
ഒഴാ: അണ്ണാ ഇങ്കെ റൂം കടയ്ക്കുമാ
മാന്യ: അങ്ങ് മാറി നിക്കട അപ്പാ
ഒഴാ: അയ്യോ ചേട്ടന്‍ മലയാളി ആയിരുന്നോ 
മാന്യ: എന്തെ ഇഷ്ട്ടയില്ലേ?...
ഒഴാ: ചേട്ടാ അത് പിന്നെ ഞാന്‍ ഇവിടെ ആദ്യമായാ വരുന്നത് അതാ
മാന്യ: ആദ്യം വന്നാലെ പിന്നെ വരാന്‍  ഒക്കു. മലയാളികളുടെ ശല്യം കാരണം നാട് വിട്ടവനാണ്  ഞാന്‍, ഒരു ഗുണവും ഇല്ല എവിടെ ചെന്നാലും മലയാളികള്‍ ആണ്.

ഞാന്‍ മെല്ലെ അവിടെ നിന്നും സ്കൂട്ട് ആയി ഇനി നിന്ന ചിലപ്പോ അടിയാകും അടുത്തത്.
വീണ്ടും കുറച്ച് നടന്നപ്പോ ഒരു "കൂതറ" റൂം കണ്ടു. അതില്‍ താമസിക്കുന്നതിലും നന്ന് ആ നടുറോട്ടില്‍ നിന്ന് കാര്യം സാധിക്കുന്നതാ. കുറച്ചുകൂടി നടന്നപ്പോ നമ്മുടെ സ്റ്റാന്‍ഡേര്‍ഡ് ഒക്കെ  പറ്റുന്ന ഒരു ഹോട്ടല്‍  കണ്ടു, ചാടി കയറി. കണ്ടപാടെ സെക്ക്യുരിറ്റി നീട്ടി ഒരു സല്യൂട്ട്, സല്യൂട്ട് കണ്ടിട്ട് ഒരു നടക്കു പോകും എന്ന് തോനുന്നില്ല. ചാര്‍ജ് ചോദിച്ചപ്പോളാണ് സല്യൂട്ടിന്‍റെ  കാര്യം മനസിലായത്, 2000 രൂപ ഒരു സിംഗിള്‍ ബെഡ് റൂമിന്. കയറിയതിനെകാള്‍ സ്പീഡില്‍ ചാടി ഇറങ്ങി. ഒടുക്കം ഒരു റൂം കണ്ടു പിടിച്ചു, 500 രൂപ.
റൂമില്‍ കയറിയപ്പോ  ഒരു വൃത്തി കെട്ട നാറ്റം. ചിലപ്പോ ഇത് തമിഴ് നാടിന്‍റെ ഗന്ധം  ആവും പാവം റൂമിനെ വെറുതെ സംശയിച്ചു. ടാപ്പ് തുറന്നപ്പോ എന്തൊക്കയോ കരടും തുണികഷണവും  ഒക്കെ  വരുന്നു. ദൈവമേ! ഞാന്‍ മുല്ലപെരിയാരില്‍ കളഞ്ഞ എന്‍റെ ആ പഴയ "കോണകം" പ്രതികാരം തീര്‍ക്കാന്‍ ഈ പൈപ്പ് വഴി വരുന്നതാണോ.ഒരുവിധം കുളിച്ചു എന്ന് വരുത്തി തീര്‍ത്തു പുറത്തു ചാടി

ഇനി എന്തെങ്കിലും കഴിക്കണം, ഒരു കടയില്‍ കയറാന്‍ കാല്‍ വെച്ചപ്പോ  കറുത്ത് ഇരുണ്ടു 3 അടി   പൊക്കവും 4 അടി വീതിയും ഉള്ള ഒരുത്തന്‍ കുറെ പൂരി കയ്യിലും നെഞ്ചിലും ഒക്കെ താങ്ങിപിടിച്ച് അവിടെ കൊണ്ട് വച്ചു ഇനി അത് കഴിച്ചാ  അവന്‍റെ നെഞ്ചിലെ പൂട എന്‍റെ വയറ്റില്‍ ആവും. അടുത്ത കടയില്‍ എത്തി പൂരി കഴിക്കല്‍ തുടങ്ങി നല്ല രുചി , നല്ല ഉപ്പ്, കൊള്ളാമല്ലോ! ഒരു പൂരികൂടെവേണം എന്ന് പറയാന്‍ പുറം തിരിഞ്ഞപ്പോളാണ്‌ പൂരിയുടെ ഉപ്പിന്‍റെ കഥ മനസിലായത്. നമ്മുടെ കോഴിക്കോടന്‍ ഹല്‍വ ഉണ്ടാക്കുന്നത് പോലെ  ഒരു അണ്ണന്‍ വിയര്‍പ്പൊക്കെ നന്നായി കൂട്ടി പൂരി മാവു കുഴയ്ക്കുന്നു . വായിലുള്ളത് ഇറക്കണോ. അതോ തുപ്പണോ. തുപ്പിയാ ആ പാവം അണ്ണന്‍റെ  കൈയ്ക്ക് പണി ആകുമല്ലോ എന്ന് കരുതി വിഴുങ്ങി പുറത്തു ചാടി. എന്തൊരാശ്വാസം, എന്തൊരു ചൂട്. ആ ഹാ.

വന്ന കാര്യം സാധിക്കണം എങ്കില്‍  കുറച്ച് ദൂരം പോകണം ബസ്‌ പിടിച്ചു പോകാമെന്ന് വെച്ചാ ചിലപ്പോ നാളെ ആവും  എത്തുന്നത്, അങ്ങനെ ഒരു ഓട്ടോ വിളിക്കാം എന്ന് കരുതി
ചാര്‍ജ് ചോദിച്ചപ്പോ 150  പിന്നെ ഞാന്‍ ആയതുകൊണ്ട് 100 രൂപയ്ക്കു  പോകാം പോലും
എന്ത് നല്ല അണ്ണന്‍, ഇനി ചിലപ്പോ ആ 50  അണ്ണന്‍റെ  മോളെ എനിക്ക് കെട്ടിച്ചു തരുമ്പോ സ്ത്രീ ധനത്തില്‍ നിന്ന് പിടിക്കുമായിരിക്കും. അണ്ണാ മീറ്റര്‍ ചാര്‍ജ് പോരെ?
"ഇങ്ക ചെന്നയില്‍ ഒറ്റ ഓട്ടോയ്ക്കും മീറ്റര്‍ വര്‍ക്ക്‌ ആകാത് സര്‍" പാവം അണ്ണനെ സംശയിച്ചു, ചെന്നൈയ്ക്ക്  ഇങ്ങനെ ഒരു കുഴപ്പം ഉള്ളത് നമ്മള്‍ അറിഞ്ഞില്ലലോ അതാ.
അങ്ങനെ 100 കൊടുത്തു സ്ഥലത്തെത്തി. കാര്യം സാധിച്ചു ഓടി റൂമില്‍ എത്തി പായ്ക്ക് ചെയ്തു ചാടി ഇറങ്ങി അടുത്ത വണ്ടി പിടിച്ചു. ആ വണ്ടിയിലും കിട്ടി  ഒരു കുപ്പി വെള്ളം. ദൈവമേ ഇനി ബാംഗ്ലൂര്‍ ചെന്നൈ പോലെ ആയോ? അവിടയും തീര്‍ന്നോ വെള്ളം  ??

ഇത് ഞാന്‍ കണ്ട ചെന്നൈ! ഇതില്‍ മിഥ്യ ഒന്നുമില്ല പക്ഷെ സത്യം ചിലപ്പോ മറിച്ചും ആകാം
"ഞാന്‍ കാണാതെ പോയ  ചെന്നൈ!"

എന്‍റെ എഴുത്ത് ഇഷ്ട്ടമായാല്‍ ആ ഫോളോ ബട്ടണ്‍ ഒന്ന് അമര്‍ത്തു!

സര്‍വകലാശാല വിശേഷങ്ങള്‍

പ്ലസ് ടൂ എന്ന ദ്വിവത്സര യുഗം ഒരുവിധം കയറികൂടിയ എനിക്ക് ഇനി എന്ത്‌ എന്ന ചിന്തയിലേക്ക് ആണ് കാലീക്കറ്റ് സര്‍വകലാശാലയുടെ അതിമനോഹര പഞ്ചവത്സര വാഗ്ധാനം ആയ ഡിഗ്രീ എന്ന സ്വപ്നം ഇറങ്ങി വന്നത്‌. പണ്ടുമുതലേ പഠിക്കാന്‍ മിടുക്കന്‍ ആയതിനാല്‍ ആ മനോഹര വാഗ്ധാനം ഒരു പാരലല്‍ സ്ഥാപനത്തില്‍ നിന്നും ആണ് എനിക്ക് കൈകൊള്ളുവാന്‍ സാധിച്ചത്‌. ജീവിതത്തിലെ ഒരുമാതിരി എല്ലാ പാഠങ്ങളും നേരത്തെ തന്നെ പഠിച്ചു തീര്‍ത്ത എനിക്ക് അതുകൊണ്ട് തന്നെ ആ മനോഹര പഞ്ചവത്സര യുഗം ഒരിക്കലും അതിന്‍റെ വശ്യത ചോര്‍ന്നു പോകാതെ തന്നെ ആസ്വദിക്കാനും കഴിഞ്ഞു. ഇതൊക്കെ തന്നെ എങ്കിലും കൊല്ലാവസാനം വരുന്ന പരീക്ഷ എന്ന മാമാങ്കം! ഹോ അത് ശരിക്കും ഒരു ശകുനം മുടക്കി തന്നെ ആയിരുന്നു.


ഡിഗ്രീ രണ്ടാം വര്‍ഷാവസാനം. പതിവുപോലെ പരീക്ഷ ഒരു കള്ളനെ പോലെ പതുങ്ങി വന്നു, മാങ്ങാത്തൊലി പിന്നെയും!! എന്തെഴുതും ദൈവമേ?.. ഞാന്‍ പഠിച്ചു എന്ന് പറഞ്ഞത് ജീവിത പാഠങ്ങള്‍ ആണ് ഇതാണ് എങ്കില്‍ കണക്ക്, statistics തുടങ്ങിയ കടിച്ചാ പൊട്ടാത്ത സാധനങ്ങളും, ആ വന്നത് നെഞ്ചും കൂട് കൂട്ടി തടുത്തിടാം, എത്ര തടുത്തിരിക്കുന്നു അല്ല പിന്നെ.നാളെ statistics പരീക്ഷ, പ്രോബ്ലം പണ്ടേ ഇഷ്ട്ടമല്ല എനിക്ക്,. അത് ജീവിതത്തില്‍ ആയാലും ശരി പഠനത്തില്‍ ആയാലും ശരി. പിന്നെ ഉള്ളത് തിയറി, ഹോ പ്രോബ്ലം ഇല്ലാതെന്നാ തിയറി? അങ്ങനെ രണ്ടും വേണ്ട എന്ന് വെച്ചു. എങ്കിലും ഒരു മനസമാധാനക്കേട്‌.ഒടുക്കം ഉള്ളതില്‍ ചെറുതും എന്നാ ചിലപ്പോ ബിരിയാണി കിട്ടിയാലോ എന്ന് തോന്നിപ്പിക്കുന്നതും ആയ രണ്ടു തിയറി കുത്തിയിരുന്ന് കാണാപാഠം പഠിച്ചു, ശരിക്കും എന്നെ സമ്മതിക്കണം! എന്നാ പടിപ്പാ ചെറുക്കന്‍ എന്ന് കരുതി അമ്മച്ചി ബൂസ്റ്റ്‌ ഇട്ട പാല്‍ (കട്ടന്‍ കാപ്പി എന്നും വിളിക്കും) കൊണ്ടുവരുന്നു തരുന്നു .. ഒന്നും പറയണ്ട ഒടുക്കം എനിക്കെ സംശയം ഞാന്‍ ഇനി പഠിച്ചു ജയിച്ചു പോകുമോ ആവോ? അങ്ങനെ ആ രണ്ടു തിയറിയും പിന്നെ കാല്‍ക്കുലേറ്ററിന്‍ പുറകില്‍ കോറി ഇട്ട ഏതോ ഒരു മഹാന്‍റെ തത്വവും ആയി ഞാന്‍ പരീക്ഷ ഹാളിലേക്ക് നടന്നടുത്തു. പിള്ളാര്‍ ഒക്കെ എന്നാ പഠിപ്പ്? എനിക്ക് പുച്ഛം തോന്നി, ഇവറ്റകള്‍ക്കൊക്കെ എന്നെപോലെ വരുന്നത് മാത്രം പഠിച്ചാ പോരെ?

പരീക്ഷ തുടങ്ങി, ജയിക്കാന്‍ ആകെ മൊത്തം 12 മാര്‍ക്ക് മതി അതാണ്‌ ഒരു ആശ്വാസം! ആദ്യമേ തന്നെ ഞാന്‍ പഠിച്ച ഒരു ബിരിയാണി അതാ അച്ചാര്‍ കൂട്ടി വിളമ്പി വെച്ചിരിക്കുന്നു. കര്‍ത്താവെ 5 മാര്‍ക്ക് ഇങ്ങു പോന്നു ഇനി 7 കൂടി വേണം. ആകെ ഒന്ന് ചിക്കി ചികഞ്ഞു നോക്കി "നോ രക്ഷ". ആ ഏതായാലും പഠിച്ചതല്ലേ വെറുതെ ആകരുതല്ലോ എന്ന് കരുതി ഇഷ്ട്ടമുള്ള ഒരു നമ്പര്‍ ഇട്ടു ( ആ നമ്പര്‍ ഇവിടെ പറയുന്നില്ല) രണ്ടാമത്തെ ബിരിയാണിയും വിളമ്പി. ഇനി സ്വാഹ!! സമയം 2 മണിക്കൂര്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു തൊട്ടടുത്തുള്ള കുട്ടാപ്പു ഒരേ എഴുത്ത്. കാശില്ലാത്തവന്‍ ഇറച്ചിക്ക് ചെന്നപോലുള്ള എന്‍റെ അവസ്ഥ കണ്ടിട്ടോ അതോ ഒരു ഒന്നാന്തരം പുരുഷ കേസരി വായില്‍ നോക്കി ഇരിക്കുന്നത് കണ്ടിട്ടോ എന്തോ അവന്‍ എഴുതിയ ഒരു പേപ്പര്‍ എനിക്ക് ഒരല്പം മാറ്റി കാട്ടി തന്നു. നല്ല പരിചയം ഉള്ള ഉത്തരം!! ഓ ഇപ്പൊ പിടികിട്ടി ഇത് നമ്മടെ കാല്‍ക്കുലെറ്ററിന്‍ പുറകില്‍ ആരും കാണാതെ കിടക്കുന്ന സാധനമാ, ഞാന്‍ അവന്‍റെ ആ കുന്ത്രാണ്ടം കണ്ടുപിടിച്ചവന്‍റെ പേര്+ തത്വം ( base ലോ) മാത്രം ആണ് കോറി ഇട്ടിരുന്നത്. ചോദ്യം വന്നതാണേ അവന്‍റെ അപ്പന്‍റെ അമ്മേടെ അമ്മാവന്‍റെ ... അങ്ങനെ ഒരു നീണ്ട ബന്ധം വെച്ചും . ആ കളി എന്നോടാ, ഒടുക്കം കണ്ടുപിടിച്ചല്ലോ.കുട്ടാപ്പുവിന്‍റെ പേപ്പര്‍ തിരിച്ചു കൊടുത്തു എന്നിട്ട് സ്വന്തമായി ഞാന്‍ എഴുതി "കാല്‍ക്കുലേറ്ററിന്‍ ലോ"

ഒടുക്കം റിസള്‍ട്ട്‌ വന്നു നോക്കിയപ്പോ എനിക്ക് 15 മാര്‍ക്ക് !!! അങ്ങനെ ഒഴാക്കാന്‍ പാസ്‌, അന്നാണ് എനിക്ക് മനസിലായത് "ചോദ്യം എന്തുതന്നെ ആയാലും ഉത്തരം ഒന്നുതന്നെ എന്ന്."
വീണ്ടും അടുത്ത കൊല്ലപരീക്ഷ പ്രത്യക്ഷപെട്ടു, ഇത്തവണ എന്നാ നമ്മുടെ 15 ഒന്ന് നന്നാക്കി എടുത്താലോ,
" improvement " കൊടുത്തു പത്തു രൂപ , പോയാ പത്ത് കിട്ടിയാ കുറച്ച് മാര്‍ക്ക് അല്ലാ പിന്നെ!
ഇത്തവണ പണ്ടത്തെ പോലെ മെനക്കെടാന്‍ ഒന്നും നിന്നില്ല ജീവിതത്തിലെ പാഠങ്ങള്‍ തന്നെ എഴുതാമല്ലോ.
ജയിച്ചവന്‍റെ ഒരു അഹങ്കാരം ഇല്ലേ എന്ന് എനിക്ക് തന്നെ സംശയം.?

വീണ്ടും പരീക്ഷ തുടങ്ങി. ആകെ ഒരു മാറ്റം ഇത്തവണ കുട്ടാപ്പു അല്ല പകരം നല്ല ഒരു പെണ്‍ കുട്ടി ആണ് അപ്പുറത്തെ തലക്കല്‍, ഒന്നും പറ്റിയില്ലെങ്ങില്‍ വായില്‍ നോട്ടം എങ്കിലും നടക്കുമല്ലോ.
പരീക്ഷ തുടങ്ങും മുമ്പേ കൊച്ചിന്‍റെ ബയോഡാറ്റ മുഴുവന്‍ ഞാന്‍ അറിഞ്ഞു വെച്ചിരുന്നു. പാവം കഴിഞ്ഞ തവണ 45 കിട്ടിയത് ഇത്തവണ 60 (ഫുള്‍ മാര്‍ക്ക്) ആക്കാന്‍ വന്നതാ, എന്നെ പോലെ തന്നെ "1 നു പകരം 4 ആണെന്ന് മാത്രം." എന്‍റെ വീട്ടിലെ കഷ്ട്ടപാടുകള്‍ വിവരിച്ചത് പാവം വിശ്വസിച്ചത് കൊണ്ടോ അതോ ഇനി കഷ്ട്ടകാലത്തിനെങ്ങാനും ഞാന്‍ അവളെ കെട്ടിയാലോ എന്നുള്ള പേടികൊണ്ടോ എന്തോ അവള്‍ എഴുതിയതെല്ലാം എന്നെ കാണിച്ചു തന്നു. അവളുടെ രജിസ്റ്റര്‍ നമ്പര്‍ ഒഴികെ ബാക്കി എല്ലാം ഞാന്‍ വൃത്തി ആയി എന്‍റെ ഉത്തരകടലാസില്‍ നിരത്തി. ഒടുക്കം അവസാനത്തെ ഒരു ഉത്തരം കാട്ടി തരാതെ അവള്‍ എന്നോട് പറഞ്ഞു "അതുകൂടി എഴുതിയാ എട്ടന് 60 മാര്‍ക്ക് കിട്ടും അത്ര വേണ്ട എന്ന്". ഉം "ഫെമിനിസം" ഞാന്‍ ക്ഷമിച്ചു, പാവം പെണ്ണല്ലേ പോട്ടെ.

റിസള്‍ട്ട്‌ വന്നു! ഞാന്‍ ആവേശത്തോടെ അതും ഒരിക്കലും ഇല്ലാത്ത ആവേശത്തോടെ ഓടി ചെന്ന് നോക്കി, എനിക്കും വീണ്ടും ആ പഴയ 15 . കോരന് കഞ്ഞി വീണ്ടും കുമ്പിളില്‍ തന്നെ!
അവള്‍ക്കു ഫുള്‍ മാര്‍ക്കും. ദൈവമെ ചതി എവിടെ പറ്റി.? അവള്‍ അവസാനം എഴുതിയ ആ ഒരു ഉത്തരത്തിനു 45 മാര്‍ക്ക് ആയിരുന്നോ അതോ കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ എനിക്ക് അതായത് ഈ ഒഴാക്കാന് സ്ഥിരം 15 മാര്‍ക്ക് ആണോ, എന്തെഴുതിയാലും ?

എന്തുതന്നെ ആയാലും പിന്നീടു ഒരു തിരുത്ത്‌ വേണ്ട എന്നുകരുതി ഞാന്‍ ജീവിതത്തിന്‍റെ ബാക്കി പാഠങ്ങള്‍ പഠിപ്പിക്കാനും പറ്റുമെങ്കില്‍ ചിലത് പഠിക്കുവാനും വേണ്ടി പുതിയ ആവാസ കേന്ദ്രം തേടി യാത്ര ആയി.

പിന്‍കുറിപ്പ്: ഇത് എന്‍റെ ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ കഥ. എന്‍റെ പേരില്‍ ചാലിച്ചു എന്ന് മാത്രം. അവന്‍ എന്നോട് ക്ഷമിക്കും എന്ന് കരുതുന്നു. ക്ഷമിച്ചാല്‍ എന്നെ വീണ്ടും ഇവിടെ കാണാം പുതിയ കഥകളുമായി.. ഇല്ലെങ്ങില്‍ മറന്നേക്കു.

ഓഫ്: കഥ വായിച്ചു ഇഷ്ട്ടപെട്ടാല്‍ ആ ഫോളോ ബട്ടന്‍ അമര്‍ത്തും എന്ന് വിശ്വസിക്കുന്നു.