ചാണ്ടിച്ചായന്‍റെ കൊമ്പന്‍ മീശ!

ചാണ്ടിച്ചായന്‍റെ ജീവിത അഭിലാഷമായിരുന്നു ഒരു കറുത്ത പെടപ്പന്‍ കൊമ്പന്‍ മീശ!പക്ഷെ വിധിയുടെ വിളയാട്ടം കൊണ്ടോ അതോ തേച്ച കരടിനെയ്യിന്‍റെ വീര്യ കുറവുകൊണ്ടോ എന്തോ മീശ പോയിട്ട് നെഞ്ചില്‍ ഒരു പൂട പോലും നിവര്‍ന്നു നിന്ന് ചാണ്ടിച്ചായനോട് 'ഹായ്' എന്ന് പറഞ്ഞില്ല. സ്വന്തം അപ്പന്‍റെയും എന്തിനു വീട്ടിലെ പൂച്ചയുടെ മീശ കാണുമ്പോള്‍ പോലും ചാണ്ടിച്ചനു തന്നോട് തന്നെ പുച്ഛം തോന്നി തുടങ്ങി, എന്നാലും ദൈവമേ നീ എനിക്ക് വേണ്ടതെല്ലാം തന്നു. കയ്യും കാലും ചെവിയും മൂക്കും എല്ലാം. പക്ഷെ കത്രികകൊണ്ട് വെട്ടിയൊതുക്കി പേന്‍ചീപ്പുകൊണ്ട് മൃദുവായി ഈരി ദേഷ്യം വരുമ്പോള്‍ മുകളിലേക്ക് പിരിച്ചു വെക്കാനും വെറുതെ ഇരുന്നു ചിന്തിക്കുമ്പോള്‍ പിടിച്ചു വലിക്കാനും പുരുഷനെ പുരുഷനാക്കുന്ന മീശയെ നീ എനിക്ക് നിക്ഷേധിച്ചല്ലോ എന്ന സങ്കടവാര്‍ത്ത മാത്രമായിരുന്നു ചാണ്ടിച്ചായന്‍റെ ഡെയിലി ന്യൂസ്‌ ഹവറില്‍ എന്നും ദൈവത്തോട്.


കാലങ്ങള്‍ ചാണ്ടിച്ചായന്‍റെ മീശയ്ക്കു കാത്തുനിക്കാതെ അതിന്‍റെ ചക്രങ്ങളില്‍ കറങ്ങി.ചാണ്ടിച്ചനൊഴികെ നൂറുകണക്കിന് ആണ്‍പെണ്‍  തരികള്‍ക്ക് അനുദിനം മീശയും താടിയും മുളച്ചുകൊണ്ടേ ഇരുന്നു. മീശയില്ലെങ്കിലും മേശ പോലെ ദോശ ചുടുന്ന ശോശാമയെയും കെട്ടി ചാണ്ടിച്ചന്‍ ദാമ്പത്യം എന്ന ട്രിപ്പീസ് കളി ആരംഭിച്ചിരുന്നു. ആ കളികളുടെ ശുഭ ലക്ഷണം എന്ന കണക്കെ ഈനാശു എന്ന നാശം അവരുടെ കളിയിലെ റഫറി ആയി ആ കളിയില്‍ കയറി പറ്റി. അങ്ങനെ ചാണ്ടിച്ചന്‍ മീശയില്ലെങ്കിലും മീശയിലെ 'ശ' വെച്ച് മോന് ഈനാശു എന്ന് പേരിട്ടു ആശ ഒതുക്കി തനിക്കു നിക്ഷേധിച്ച മീശ തന്‍റെ ഈനാശുവിനെങ്കിലും കൊടുക്കണേ എന്ന് ദിനം പ്രതി ദൈവത്തിനു ഇ-മെയില്‍ അയച്ചു കഴിയുന്ന കാലം.ഒരു ദിവസം അതി രാവിലെ ശോശാമ്മയുടെ ദോശപോലെ മയമുള്ള അരുളപ്പാട് കേട്ട് ദോശക്കുള്ള മാവ് വാങ്ങാന്‍ സൈക്കിള്‍ എടുത്തു പറന്നു പോയ ചാണ്ടിച്ചന്‍ തൊട്ടടുത്ത വീട്ടിലെ അമ്മിണി ചേച്ചിയെ കണ്ട് ഒരുനിമിഷം ചിന്ത കാട് കയറിയ വേളയില്‍ അതാ കിടക്കുന്നു അച്ചായനും സൈക്കിളും കൂടി തൊട്ടടുത്തുള്ള തോമാച്ചായന്‍റെ തെങ്ങും കുഴിയില്‍!


വീഴ്ചയുടെ ആഘാതത്തില്‍ പണ്ടേ ഒരല്പം മങ്ങലുണ്ടായിരുന്ന ബോധം ഒന്നുകൂടി മങ്ങുകയും പെരുവിരല്‍ മുതല്‍ അങ്ങ് നെറുകും തലവരെ നല്ല ചിന്തേര് ഇട്ടപോലെ ചുവന്നു തുടുക്കുകയും ചെയ്തു. നൊടിയിടയില്‍ ചാണ്ടിച്ചായനെ തൊട്ടടുത്തുള്ള അയല്‍കൂട്ടം തൂക്കി എടുത്തു ആശുപത്രിയില്‍ എത്തിച്ചു. അവിടെ എത്തിയപ്പോഴാണ്  അറിയുന്നത് അച്ചായന്‍റെ ട്രിപ്പീസ് കളിയിലെ മെയിന്‍ താരമായ റബ്ബര്‍ പന്തുകള്‍ക്കും അല്ലറ ചില്ലറ കേടുപാടുകള്‍ വന്നിരിക്കുന്നു. പന്തില്‍ കാറ്റു നിറക്കണോ ബ്ലാഡര്‍ മാറ്റണോ അതോ പഞ്ചര്‍ മാത്രം ഒട്ടിച്ചാല്‍ മതിയോ ഇത്യാതി സംശയങ്ങള്‍ തുടച്ചു നീക്കുന്നതിനായി ഡോക്ടര്‍ പുഷ്ക്കരന്‍ തന്‍റെ കൊമ്പും കുഴലുമായി ചാണ്ടിച്ചനു നേരെ പറന്നടുത്തു. വന്ന പാടെ താന്‍ ഒരു ഹോമോ ആണോ എന്ന് തോന്നിക്കും വിധം ചാണ്ടിച്ചായന്‍റെ വസ്ത്രങ്ങള്‍ ഓരോന്നായി ഊരാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. അതോടെ നമ്മുടെ അച്ചായന്‍റെ വിധം മാറി!


ചികിത്സിക്കുന്നതൊക്കെ  കൊള്ളാം പക്ഷെ മറയ്ക്കു  പുറത്തുള്ള ചികില്‍ത്സ മതി, മറ നീക്കാന്‍ ഞാന്‍ സമ്മതിക്കില്ല. ചാണ്ടിച്ചായന്‍റെ കടും പിടുത്തം കണ്ടപ്പോള്‍ കൂടി ഇരുന്നവര്‍ എല്ലാവരും കരുതി അച്ചായന് അണ്ടര്‍ സ്റ്റാന്റ്
 (അടി താങ്ങി) ഇല്ലാത്ത പ്രോബ്ലം ആണെന്നും സാരമില്ല ഒരബദ്ധം ഒക്കെ ആര്‍ക്കും പറ്റും എന്ന് പറഞ്ഞു ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നോ രക്ഷ. അച്ചായന്‍ തുണി മാറ്റാന്‍ സമ്മതിക്കില്ല അത്ര തന്നെ. 


ഒടുക്കം സമയത്തിന്‍റെ പരിമിതി കൊണ്ടോ കാണാനുള്ള വെമ്പല്‍ കൊണ്ടോ എന്തോ പുഷ്ക്കരന്‍ ഡോക്ടറും കൂടയുള്ള മാലാഖ കുഞ്ഞുങ്ങളും കൂടി പാവം ചാണ്ടിച്ചായനെ "നിഷ് തുണിയന്‍" ആക്കിയതും ആര്‍ത്തു ചിരിക്കാന്‍ തുടങ്ങിയതും ഒന്നിച്ചായിരുന്നു. കാര്യം മറ്റൊന്നും ആയിരുന്നില്ല, അച്ചായന്‍ മറ്റാരും കാണാതെ തനിക്കു മുഖത്ത് പിറക്കാതെ പോയ കൊമ്പന്‍ മീശ അതിലും കരുത്തുറ്റതാക്കി തന്‍റെ അന്തര്‍ സംസ്ഥാനത്ത് നട്ടു പരുപാലിച്ചു പോന്നിരുന്നു അവന്‍റെ ആ തലെയെടുപ്പ് ആയിരുന്നത്രെ അവരെ ചിരിപ്പിച്ചത്. ആ കൊമ്പന്‍റെ വിരിഞ്ഞുള്ള നിപ്പു കണ്ടു ചിരി തുടങ്ങിയ നാട്ടുകാര്‍  അങ്ങനെ ആ ഒരൊറ്റ സംഭവത്തോട് കൂടി വെറും ചാണ്ടിച്ചായനെ "കൊമ്പന്‍ ചാണ്ടിച്ചായന്‍" എന്ന് സ്നേഹപൂര്‍വ്വം വിളിക്കാനും  തുടങ്ങി. 


ഓ ഡോ:
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം ആണെന്നും ഇത് വായിക്കുന്ന ചാണ്ടി  അച്ചായന്‍മാര്‍ ഇതില്‍ ആവേശം പൂണ്ട് ഈ പാവം ഒഴാക്കനെ തല്ലി കൊല്ലരുതെന്നും വിനീതമായി അപേക്ഷിച്ചിരിക്കുന്നു!