പാരഡൈം ഷിഫ്റ്റ്‌. (paradigm shift)

പണപ്പാച്ചിലില്‍ ജീവിതത്തിനെ തിരക്കിന്‍റെ ചരടില്‍ കോര്‍ത്തിട്ട് കോഴീക്കോടു നിന്നു കണ്ണൂരേക്കുള്ള ഒരു പാസഞ്ചര്‍ ട്രൈന്‍ യാത്രയയിലായിരുന്നു ഞാന്‍. വൈവിധ്യമാര്‍ന്ന തിരക്കുകളുടെ ഒരു ബോഗിയിൽ വിൻഡോസീറ്റിലിരുന്ന് പിന്നിലേക്കു മറയുന്ന പാടങ്ങളിലും പച്ചപ്പുകളിലും മുഖം പൂഴ്ത്തി ഏതോ പഴയകാലത്തിന്‍റെ ഓർമ്മകൾ തപ്പിയെടൂക്കുകയായിരുന്നു ഞാൻ. പലരും പല പല കര്യങ്ങളിൽ മുഴുകിയിരിക്കുന്നു അപരിചിതരുടെ ഒരു വലിയ മൌനം അവിടെ ഉണ്ടായിരുന്നു. ചിലർ വിരസതകൊണ്ടോ ആകാംഷകൊണ്ടോ പത്രത്താളുകളിലേക്കു മുഖം പൂഴ്ത്തി. യാത്രയുടെ ആലസ്യത്തിനെ കൊല്ലാൻ പെടാപ്പാട് പെടുന്നവരുടെ നടുവിൽ ഞാൻ മാത്രം എന്തൊക്കെയോ ആസ്വദിക്കുകയായിരുന്നു.

എവിടെയോ ഉടക്കിയ ഓർമ്മകളിൽ നിന്നും എന്നെ തിരിച്ചെടുത്തത് വടകരസ്റ്റേഷനിൽ നിന്നും കയറിയ രണ്ടൂ വികൃതി പയ്യന്മാർ ചേർന്നായിരുന്നു. ആവരുടെ കുസൃതിച്ചിരിയും.. സംസാരവും.. ബോഗിയിലുള്ളവരെ ആനന്ദിപ്പിച്ചു. മടുപ്പിന്‍റെ കുലുക്കത്തിൽ നിന്നും ചെറിയൊരു മോചനം.. എല്ലാവരും ആ കുട്ടികളെ ആസ്വദിച്ചു.കുട്ടികളൂടെ പെരുമാറ്റം അതിരു കടക്കാൻ തുടങ്ങിയതോടെ പലരും മുഖം തിരിച്ചു. മറ്റുള്ളവരുടെ മടിയിൽ കയറി ഉടുപ്പിൽ ചെളിയാക്കി. പലരും കുട്ടികളെന്നു കരുതി രോക്ഷം മറച്ച് വെച്ചു.. കുട്ടികളുടെ അച്ഛൻ എന്നു തോന്നിക്കുന്ന ഒരാൾ ഒന്നും അറിയാത്തപോലെ പുറംകാഴ്ചകളിലേക്ക് കണ്ണും നട്ടിരിപ്പാണ്ണ്. കുട്ടികളെ ശാസിക്കാത്തതിൽ അയാൾ കാണിച്ച അലംഭാവം യാത്രക്കാരെ ശരിക്കും രോക്ഷാകുലരാക്കി.

അതിനിടയിൽ ഒരു കുട്ടി ഒരു മധ്യവയസ്ക്കന്‍റെ കണ്ണടയിൽ പിടീച്ചു വലിച്ചു. അയാൾ ദേഷ്യം കൊണ്ട് വിറച്ചു.ദേ.. കുട്ടികളായാൽ മര്യാദയ്ക്കു വളർത്തണം കെട്ടോ...? എവിടെന്നോ ഞെട്ടിയുണർന്നെന്നോണം അയാൽ വിറച്ചു പോയി...“എന്താ എന്തു പറ്റി“...? മുഖത്ത് പൊടിഞ്ഞ വിയർപ്പു തുള്ളികൾ തുടച്ച് അയാൾ ചോദിച്ചു . “ ഒന്നും അറിയില്ല അല്ലെ ..കുട്ടികളെ ഇങ്ങനെ മേയാൻ വിട്ടേച്ച് ഒന്നും അറിയാത്ത പോലെ ഇരിക്കുന്നതു കണ്ടില്ലെ.. കുട്ടികളെ എന്തിനു പറയണം ഉണ്ടാക്കിയാൽ മാത്രം പോര അടക്കത്തിലും ഒതുക്കത്തിലും വളർത്താനും പഠിക്കണം. ആ ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ ആ മനുഷ്യനിലേക്ക് തിരിഞ്ഞു.തങ്ങള്‍ പറയാനാഗ്രഹിച്ച കാര്യങ്ങള്‍ തന്നെയാണ് ഇത് എന്ന് തോന്നിക്കും വിധമുള്ള നോട്ടങ്ങള്‍

ശയ്ത്ത്യ കാലത്തിന്‍റെ നനുത്ത സ്പര്‍ശനവും തെക്കന്‍ കാറ്റിന്‍റെ തലോടലും തിരിച്ചറിയാനാവത്ത വിധം ആ മനുഷ്യന്‍ വിയര്‍പ്പു കണങ്ങളാല്‍ നിറഞ്ഞിരുന്നു. ജീവിതത്തിലെ തന്നെ പ്രതീക്ഷകള്‍ അറ്റുപോയ നിസഹായ അവസ്തയോടുകൂടിയ ഒരു മുഖം ആ മനുഷ്യനില്‍ ഞാന്‍ ദര്‍ശിച്ചില്ലേ എന്ന തോന്നല്‍ ഒരുവേള എന്നിലൂടെ കടന്നു പോയി. എല്ലാവരുടെയും കത്തുന്ന നോട്ടങ്ങള്‍ ആ മനുഷ്യനെ ചൂഴ്ന്നു തിന്നുന്ന അവസ്ഥ, അതില്ലൊന്നും ശ്രദ്ധ പതിപ്പിക്കാതെ ആ മധ്യവയസ്കനോടെന്ന പോലെ അയാള്‍ പതിയെ പുലമ്പി "അതെ അവര് അതിരുകിടക്കുന്നു, നിയന്ത്രിക്കാന്‍ സമയമായി.പക്ഷെ.....

മാതൃ സ്നേഹത്തിന്‍റെ കൊതി വിട്ടു മാറാത്ത ആ പൈതങ്ങളെ ഞാന്‍ അവരുടെ അമ്മയുടെ നിശ്ചലമായ ശരീരം കാണിക്കാനാണ് ആശുപത്രയിലേക്ക് ഇപ്പോള്‍ കൊണ്ടുപോകുന്നത് എന്ന് എങ്ങനെ എനിക്ക് അവരോടു പറയാനാകും...? "

രോഷത്തോടെ നോക്കിയ എല്ലാ കണ്ണുകളിലും അപ്പോള്‍ ദയനീയതയുടെ , നിസ്സഹായ അവസ്ഥയുടെ ഒരു വികാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.കുസൃതികളിലൊന്നും ആ കുരുന്നുകള്‍ അവരുടെ അമ്മയെക്കുറിച്ചോർത്തിട്ടൂണ്ടാവില്ല...യാത്രയുടെ കൌതുകത്തിലായിരിക്കാം അവരിപ്പോ... നെഞ്ചോടടുക്കി താരാട്ടു പാടേണ്ട നെഞ്ചിൽ ചൂടുവറ്റി തണൂപ്പു പടർന്നതും ഏതോ കിളിയുടെ ചിറകിലേറി അമ്മ ആകാശത്തേക്കു പറന്നു പോയതും ഒന്നുമറിയാതെ അവർ കളിച്ചു കൊണ്ടേ ഇരുന്നു. ട്രെയിന്‍ അതിന്‍റെ സ്വതസിദ്ധമായ താളത്തിലും വേഗത്തിലും മുന്നോട്ടും...

ഓ ടോ:
par·a·digm shift: a radical change in somebody's basic assumptions about or approach to something
ആദ്യ ദര്‍ശനത്തില്‍ ഒരു മനുഷ്യമനസില്‍ ഉണ്ടാകുന്ന അഭിപ്രായത്തെ ഒരു സംഭവം അതിന്‍റെ എല്ലാ അര്‍ത്ഥത്തോടും കൂടി മാറ്റി മറിക്കുന്നു. അല്ലെങ്കില്‍ കാഴ്ച്ചപാടിന്‍റെ ഒരു തലത്തില്‍ നിന്നും മറ്റൊരു തലത്തിലെക്കുള്ള ഒരു യാത്ര എന്ന് വേണമെങ്കിലും പറയാം

സപ്പ്രിടിക്കെറ്റ് അഥവാ സര്‍ട്ടിഫിക്കറ്റ്


സപ്പ്രിടിക്കെറ്റ്.. ശോ .. സര്‍ഫിടിക്കെറ്റ് .. എന്തുവാ ആ സര്‍ട്ടിഫിക്കറ്റ്. പറയാന്‍ ഇതാ പാടെങ്കില്‍ കിട്ടാനുള്ള പാടൊന്നു ആലോചിക്കാവുന്നതെ ഒള്ളു അല്ലെ.ഇപ്പൊ എന്തിനും ഈ സുനാപ്പി വേണം കാശുള്ളവന്‍ കാശു കൊടുത്തും മാനം ഉള്ളവന്‍ മാനം കൊടുത്തും ഒന്നും ഇല്ലാത്തവന്‍ ഒന്നും ഇല്ലാതെ നിന്ന് കൊടുത്തും ഇവനെ ഒപ്പിക്കുന്നു. ഞാന്‍ ഡിഗ്രി കഴിഞ്ഞു നില്‍ക്കുന്ന കാലം. ഇനി ഏതെങ്കിലും ഒരു സപ്പ്രി .. അല്ലെ വേണ്ട ആ സാധനം ഒന്ന് ഒപ്പിക്കണം. അങ്ങനെ ആദ്യമായി പേപ്പര്‍ വായന തുടങ്ങി.


പേപ്പറില്‍ നിറയെ എം ബി എ, എം സി എ .. ആകെ 'എ' ബഹളം. നാം ആകെ ചെയ്യേണ്ടത് കയ്യിലുള്ള കാശു അവരുടെ മേശ പുറത്തു വെക്കുക അവര്‍ സമയാ സമയം ആ കാശിനു തീറ്റ കൊടുത്ത് സമയം ആകുമ്പോള്‍ നമുക്ക് ഒരു ഡിഗ്രി ആക്കി കയ്യില്‍ തരും. കൊള്ളാലോ! കാശ് മുടക്ക് മാത്രമല്ലേ ഒള്ളു, ഉപയോഗിച്ച് തളര്‍ന്ന തലച്ചോറ് വീണ്ടും ഉപയോഗിക്കണ്ടല്ലോ. അങ്ങനെ ഞാന്‍ ഒരു പ്രൊഫഷണല്‍ സപ്പ്രിടിക്കെറ്റ് എടുക്കാന്‍ തീരുമാനിച്ചു. അപ്പനെ അറിയിച്ചപ്പോ " നീ നല്ല പഠിപ്പാ എന്നാലും ഒരു പ്രൊഫഷണല്‍ എടുപ്പുകാരന്‍ ആകാനുള്ള പ്രായം ആയോ" എന്ന് ചോദിച്ചോ? ഹേ ഇല്ല, പാവം അപ്പന്‍ ബുദ്ധിമാന്‍മാരായ മക്കള്‍ ഉണ്ടായാല്‍ കുടുംബം കലങ്ങുമല്ലോ ദൈവമേ എന്ന് മനസ്സില്‍ വിചാരിച്ച് ഉണ്ടായിരുന്ന പറമ്പിനെ നടുവേ മുറിച്ചു കാശാക്കി എന്‍റെ പോക്കെറ്റില്‍ ഇട്ടു തന്നു.


അങ്ങനെ, വീട്ടുകാരെ കടത്തിലും നാട്ടുകാരെ കണ്ണീരിലും ആഴ്ത്തി ഞാന്‍ മംഗലാപുരത്തിനുള്ള വണ്ടി പിടിച്ചു. ചെന്ന് കയറിയത് ഒരു സിംഹത്തിന്‍റെ മടയില്‍, ലാലേട്ടന്‍ കയറിയ മട അല്ല കേട്ടോ. വരവിന്‍റെ ഉദ്ദേശം നേരത്തെ പറഞ്ഞപോലെ ഒരു സപ്പ്രിട്ടിക്കെറ്റ്, പിന്നെ പറ്റുകയാണെങ്കില്‍ ഒരു മംഗലാപുരം സുന്ദരിയെ അതും കാശുള്ള വീട്ടിലെ സുന്ദരിയെ വളക്കണം പിന്നെയും സമയം കിട്ടിയാല്‍ ഒരല്‍പം പഠിക്കണം. പക്ഷെ പ്രതീക്ഷകള്‍ എല്ലാം തെറ്റിച്ച് കാശ് വാങ്ങി വെച്ചു മടയിലിരുന്ന സിംഹം എന്നോട് പോയി പഠിക്കെടാ എന്ന് ആജ്ഞാപിച്ചു. സുന്ദരിയും സപ്പ്രിയും എല്ലാം സ്വാഹ. പഠിച്ചില്ലേ അപ്പന്‍ പോക്കറ്റില്‍ മടക്കി തന്ന പറമ്പ് പോക്കാ. അങ്ങനെ പഠിക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ അപ്പോഴും പ്രശ്നം. ഈ ബുക്ക്‌ ഒക്കെ ഇംഗ്ലീഷില്‍ ആണ് എഴുതി വെച്ചിരിക്കുന്നത്. പിന്നെ ആകെയുള്ള ആശ്വാസം എന്നെ പോലെ തന്നെ ബുദ്ധിയുള്ള ഒരുപാട് മലയാളികള്‍ അവിടെ കൂടെ ഉണ്ട്. എല്ലാവരും ഓരോരോ ബ്ലോഗുകള്‍.

അങ്കനവാടി ദുബായിയിലും ബാക്കി മുഴുവന്‍ നമ്മുടെ നാട്ടിലും പഠിച്ച ആഭി മുതല്‍ കോളേജ് തപ്പി നടന്നു മൂന്നു കൊല്ലം കളഞ്ഞ മുത്തു മുതല്‍ ഇപ്പോഴും അവിടെ പഠനം തുടരുന്ന ഷമ്മി വരെ ഈ കൂട്ടത്തില്‍ പെടും. ആകെ മൊത്തം നാല്‍പ്പതു പുലികള്‍ അതില്‍ എഴു പെണ്‍പുലികളും ബാക്കി ആണ്‍പുലികളും. എഴു പെണ്‍ പുലികളില്‍ ആറെണ്ണം ആദ്യ ക്ലാസ്സില്‍ തന്നെ ഹാജര്‍. ആരെ വളയ്ക്കും ആരെ വളയ്ക്കും എന്നുള്ള സംശയത്തില്‍ നില്‍ക്കുമ്പോഴേക്കും ഉണ്ടായിരുന്ന ആറിനെയും ആണ്‍പിള്ളാര്‍ വളച്ചോണ്ട് പോയി.
വാ പിളര്‍ന്ന ദൈവം ചോറ് തരാതിരിക്കില്ലലോ.


അങ്ങനെ ആ ഏഴാമത്തെ സുന്ദരിക്കായി കണ്ണില്‍ 'റം' ഒഴിച്ചു കാത്തിരുന്നു. അങ്ങനെ തുടര്‍ച്ചയായ മൂനാഴ്ച്ചത്തെ കാത്തിരിപ്പിന് ശേഷം അവള്‍ അവതരിച്ചു.ഐശ്വര്യയുടെ കണ്ണുകളും, നയന്‍താരയുടെ ചുണ്ടുകളും, ശോഭനയുടെ ശരീര വടിവും, കാവ്യയുടെ ഓമനത്തവും .. അതെ ഇതെല്ലാമായിരുന്നു എന്‍റെ മനസ്സില്‍ പക്ഷെ മുന്നില്‍ വന്നു നിന്നതോ.. മമ്മൂക്കയുടെ നടപ്പും ലാലേട്ടന്‍റെ തോളും സലിമിക്കാന്‍റെ ചിരിയും ഒക്കെ കൂടിയ ഒരു ആന പെണ്‍കുട്ടി.അതോടുകൂടി വളയ്ക്കുന്ന ദൌത്യം ഒഴുവാക്കി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. തീരുമാനത്തിന് കാശുമുടക്കൊന്നും ഇല്ലാത്തതിനാല്‍ അതൊരു തീരുമാനമായി തന്നെ എന്നും നില നിന്നു.


ക്ലാസുകള്‍ ഓരോന്നായി കഴിഞ്ഞു കയ്യിലുള്ള കാശുകളും. അങ്ങനെ ഒടുക്കം പ്രൊജക്റ്റ്‌ വന്നെത്തി. കൂടെയുള്ള പലരും പ്രൊജക്റ്റ്‌ ചെയ്യാനായി ദുബായി, അമേരിക്ക, ലണ്ടന്‍ എന്നിവിടെയ്ക്കൊക്കെ പറന്നപ്പോ ഞാന്‍ മെല്ലെ മലപ്പുറത്തേക്ക് വണ്ടി കയറി. രണ്ടുമാസകാലം വീട്ടില്‍ നിന്നു ശരീരം ഒക്കെ ഒന്ന് നന്നാക്കി തൊട്ടടുത്ത വീട്ടിലെ എട്ടാംക്ലാസ്സിലെ കൊച്ചിന്‍റെ പ്രൊജക്റ്റ്‌ വാങ്ങി ഒരു കോപ്പി എടുത്തു കോളേജില്‍ എത്തി. അവിടെ എത്തിയപ്പോ ആകെ പ്രൊജക്റ്റ്‌ മയം. പാവം മുത്തപ്പന്‍ മാത്രം ആകെ ടെന്‍ഷന്‍ അടിച്ചു നിക്കുന്നു. കാര്യം ചോദിച്ചപ്പോഴാണ് മനസിലായത് മുത്തുവിന്‍റെ പ്രോജക്റ്റ് ചെയ്തു എന്ന് തെളിവിനായി കമ്പനിയില്‍ നിന്നും തരുന്ന സര്‍ട്ടിഫിക്കറ്റില്‍ 'സര്‍ട്ടിഫിക്കറ്റ്' എന്ന് എഴുതിയിട്ടില്ല. ഇനി ആ കമ്പനിയില്‍ പോയി മാറ്റി അടിപ്പിക്കാം എന്ന് കരുതിയാ മുത്തുവിന്‍റെ പ്രൊജക്റ്റ്‌ കഴിഞ്ഞതോടെ ആ കമ്പനി പൂട്ടി.. നോ രെക്ഷ


അങ്ങനെ മുത്തു കാര്യങ്ങള്‍ ടീച്ചറോട് അവതരിപ്പിക്കാന്‍ തീരുമാനിച്ചു
" ടീച്ചര്‍, ഐ ഹാവ് "എ " സര്‍ട്ടിഫിക്കറ്റ് ബട്ട്‌ ഇന്‍ ദാറ്റ്‌ സര്‍ട്ടിഫിക്കറ്റ് ദേര്‍ ഈസ്‌ നോ സര്‍ട്ടിഫിക്കറ്റ്" മുത്തുവിന്‍റെ ഇംഗ്ലീഷ് കേട്ടു ഞാന്‍ അടക്കമുള്ള മലയാളികള്‍ കോരി തരിച്ചു പോയി! പക്ഷേ പാവം ടീച്ചറിന് മാത്രം കാര്യം മനസിലായില്ല. മുത്തു തലങ്ങും വെലങ്ങും ഒക്കെ പറഞ്ഞ് നോക്കി. ഒരു രക്ഷയുമില്ല. മലയാളം ആയിരുന്നെ ഞാനും ഒരു കൈ നോക്കിയേനെ ഇതിപ്പോ ഇംഗ്ലീഷ് ആണ് എനിക്ക് പണ്ടേ വെറുപ്പാ ആ വിദേശ ഭാഷയോട്. കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് കണ്ട്. ദുബായിയില്‍ നിന്നും അങ്കനവാടി ഡിഗ്രി സ്വന്തമാക്കിയ ആഭി കാര്യങ്ങള്‍ ഏറ്റെടുത്തു. എന്നിട്ട് ടീച്ചറോട് വായുവില്‍ ഒരു സര്‍ട്ടിഫിക്കറ്റ് വരച്ചു കൊണ്ട് " ടീച്ചര്‍, ദിസ്‌ ഈസ്‌ എ സര്‍ട്ടിഫിക്കറ്റ് ഓക്കെ? "
ടീച്ചര്‍ ഓക്കെ പറഞ്ഞു, ദെന്‍ ആഭി " ഇന്‍ ദിസ് സര്‍ട്ടിഫികറ്റ് ദേര്‍ ഈസ്‌ നോ സര്‍ട്ടിഫിക്കറ്റ്". അമ്മെ....


ഒടുക്കം ആഭി ഓടിപോയി ഒരു പ്രൊജക്റ്റ്‌ എടുത്തു കാണിച്ചിട്ട് ടീച്ചറോട് പറഞ്ഞു എന്‍റെ പൊന്നു ടീച്ചറെ ഈ സര്‍ട്ടിഫിക്കറ്റില്‍ സര്‍ട്ടിഫിക്കറ്റ് എന്ന് എഴുതിയിട്ടില്ല എന്ന്. ഹാവു, ഒടുക്കം ഒരു വില്ലാളി വീരനെ പോലെ ആഭി ടീച്ചറെയും ഞങ്ങളെയും മാറി മാറി നോക്കി. ആഭിയുടെ അപാര ബുദ്ധിയില്‍ ഞങ്ങള്‍ ഊറ്റം കൊള്ളുന്നതിനിടയില്‍ പാവം ടീച്ചര്‍ അവിടെ നിന്നും തടി എടുത്തു.ഇല്ലെങ്കില്‍ ടീച്ചറുടെ സര്‍ട്ടിഫിക്കറ്റ് കൂടി ചിലപ്പോ നഷ്ട്ടപെട്ടലോ.


കാലങ്ങള്‍ ഒരുപാട് കഴിഞ്ഞു.ആഭി അവന്‍റെ സര്‍ട്ടിഫിക്കറ്റുമായി വീണ്ടും ദുബായില്‍ എത്തിച്ചേര്‍ന്നു ഇപ്പൊ അവിടെ ഒട്ടകത്തെ കറക്കുന്നെന്നോ ഷെയ്ക്കിന് കഞ്ഞി വെച്ച് കൊടുക്കുന്നെന്നോ ഒക്കെ അസൂയാലുക്കള്‍ പറഞ്ഞു നടക്കുന്നു. മുത്തു അവന്‍റെ സര്‍ട്ടിഫിക്കറ്റ് വിറ്റ് സ്വന്തമായൊരു കരിഓയില്‍ ബിസ്നെസ്സ് തുടങ്ങി നാട്ടുകാരെയും വീട്ടുകാരെയും കരി ഓയില്‍ അടിക്കുന്നു. പിന്നെ ഈ പാവം ഒഴാക്കന്‍,ഇപ്പോഴും ഒരു സര്‍ട്ടിഫിക്കറ്റിനായുള്ള പരക്കം പാച്ചിലില്‍ ആണ്.


അതെ ഒരു "കല്യാണ സര്‍ട്ടിഫിക്കറ്റിനായി"

കുട്ടികാലത്തെ ചില വലിയ കുറുമ്പുകള്‍

പഠനം ഹൈസ്കൂളില്‍ എത്തിയ കാലം. മേല്‍ച്ചുണ്ടില്‍ അതികഠിനമായ കട്ടിംഗ് ആന്‍ഡ്‌ ഷേവിങ്ങിന്‍റെ  ഫലമായി  മുളച്ചു വരുന്ന ഓരോ കുഞ്ഞു രോമത്തെയും "നീ നാളെയുടെ പ്രതീക്ഷയാണ് മകനെ" എന്ന് ഒരു അമ്മയുടെ വാത്സല്യത്തോടെ പറഞ്ഞ് വളമിട്ട് ( കരടി നെയ്യ്) പരിപാലിച്ചിരുന്ന കാലം. പെണ്‍കുട്ടികളെ കാണുമ്പോള്‍ എന്തോ ഒരു 'ലത്‌' തോന്നി തുടങ്ങിയ കാലം. അന്നന്ന് പഠിപ്പിക്കുന്നത് വീട്ടില്‍ പോയി പഠിക്കണം എന്നത് ഒഴിച്ചാല്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ചിരുന്ന കാലം. 

ഞങ്ങളുടെ ഹൈസ്കൂള്‍ യു പി സ്കൂളില്‍ നിന്നും മാറി വേറെ സ്ഥലത്ത് ആണ്. അതിനാല്‍ തന്നെ പുതിയ കോളേജില്‍ ചേരും പോലെ എട്ടാം ക്ലാസ്സില്‍ ചേരുന്ന പാവം പൈതലുകളെ പത്താം ക്ലാസിലെ ഗുണ്ട ചേട്ടന്മാര്‍ നോക്കി വിരട്ടലും ഇടയ്ക്കു പിച്ചലും ഒക്കെ ഉണ്ട്. എന്‍റെ ഭാഗ്യം കൊണ്ട് ഞാന്‍ എട്ടില്‍ എത്തിയപ്പോള്‍ എന്‍റെ കസിന്‍ അവിടെ പത്താം ക്ലാസ്സില്‍ പഠിക്കുന്നു, കൂട്ടുകാര്‍ സ്നേഹത്തോടെ മൂരി എന്ന് വിളിക്കുന്ന ആ മൂരിയുടെ ബന്ധു എന്ന സപ്പോര്‍ട്ടില്‍ ഞാന്‍ പെട്ടന്ന് സ്റ്റാര്‍ ആയി. അങ്ങനെ ഒഴാക്കന്‍ ശരിക്കും ഒഴാക്കന്‍ ആയി!

ഞങ്ങളുടെ ബാച്ച് പത്തില്‍ എത്തിയപ്പോഴേക്കും  എല്ലാവര്‍ക്കും  എന്നെ കുറിച്ചുള്ള മതിപ്പ് കൂടി വന്നു. "ഹോ ചെറുക്കന്‍ എന്നാ പഠിപ്പാ" എന്ന് വീട്ടുകാരും "ഇവനൊക്കെ എന്തിനാ പഠിക്കുന്നത് "എന്ന് നാട്ടുകാരും "നിന്നെയൊക്കെ പഠിപ്പിക്കുന്ന ഞങ്ങളെ തല്ലണം" എന്ന് ടീച്ചര്‍മാരും പറഞ്ഞു തുടങ്ങി.അങ്ങനെ എട്ടില്‍ എത്തിയ പുതിയ ഉണ്ണികളുടെ പേടിസ്വപ്നവും പത്താം ക്ലാസിലെ തരുണീമണികളുടെ മോഹസ്വപ്നവും ആയി ഒഴാക്കാന്‍ വിലസാന്‍ തുടങ്ങി. ഇടക്കിടക്കുള്ള കോപ്പി എഴുത്തും ഇമ്പോസിഷനും ടീച്ചര്‍മാരുടെ ചോദ്യം ചോദിക്കലും പരീക്ഷയും ഒഴിച്ചാല്‍ ഒരുപരിധി വരെ നല്ല സുഖം .

ഒരുദിവസം പെട്ടന്ന് കണക്കിന്‍റെ പള്ള മാഷ്‌ (ഇരട്ട പേരാ) വഴി തെറ്റി ഞങ്ങളുടെ ക്ലാസ്സില്‍ എത്തി. മാഷിനു ഒരു 'അഞ്ചു പൈസയുടെ' കുറവുണ്ട് അതിനാല്‍ തന്നെ എപ്പോഴാ ഏതു ക്ലാസിലേക്കാ  കയറി വരിക എന്നോ എന്താ ചോദിക്കുക എന്നോ പറയുക ദുഷ്കരം. പതിവുപോലെ മാഷ് വന്ന പാടെ ഒരു ചോദ്യം അങ്ങോട്ട്‌ നിരത്തി . എന്നിട്ട് ആദ്യ ബെഞ്ചിലെ പഠിപ്പിസ്റ്റ് മുതല്‍ അവസാന ബെഞ്ചിലെ ഒഴാക്കന്‍ ഒഴിച്ചു എല്ലാവരെയും എണീപ്പിച്ചു നിര്‍ത്തി. ആര്‍ക്കും ഉത്തരം അറിയില്ല, എനിക്ക് അറിയാമോ എന്ന് മാഷ് ചോദിച്ചുമില്ല.അങ്ങനെ ഒരു ക്ലാസ് ഒന്നടങ്കം ഉത്തരം അറിയാതെ ഈ എന്‍റെ മുന്‍പില്‍ എണീറ്റ്‌ നിക്കുന്നു, ഞാന്‍ സാറ് കാണാതെ എണീറ്റ്‌ നിക്കുന്നവന്‍മാരുടെ മൂട്ടില്‍ ഒളിക്കാനുള്ള വിഫല ശ്രമം നടത്തികൊണ്ടിരിക്കുന്നു. എണീറ്റ്‌ നില്‍ക്കുന്ന ഒരാളുടെ ചന്തിപോലും വിടാതെ മാഷ് കയ്യിലിരിക്കുന്ന ചൂരലുകൊണ്ട് തടവി. ദൈവമേ ഇതെന്തൊരു മറിമായം, മാഷിന് എന്നോട് പ്രേമം ആയോ?
തല്ലു കിട്ടിയവര്‍ കിട്ടിയവര്‍ ചന്തി തടവുന്നതോനോടൊപ്പം "എന്നാലും നീ എങ്ങനെ രക്ഷപെട്ടു" എന്നുള്ള ഒരു ചോദ്യചിഹ്നവും ആയി എന്നെ തന്നെ നോക്കുന്നു.
 "ക്ലാസില്‍ വന്നാ പോര പഠിക്കണം" എന്നുള്ള മറുപടി ചിഹ്നവുമായി ഞാന്‍ തിരിച്ചും നോക്കുന്നു. അങ്ങനെ അടിപൂരമൊക്കെ കഴിഞ്ഞു മാഷ് ഇരിക്കുന്ന എന്‍റെ നേരെ നടന്നടുത്തു എന്നിട്ട് ഇതാ ഇങ്ങനെ മൊഴിഞ്ഞു:

" നിന്നെ കാണാഞ്ഞിട്ടല്ല ചോദ്യം ചോദിച്ചാ മിനിമം ഒരു പ്രതീക്ഷയെങ്കിലും വേണ്ടേ എന്തെങ്കിലും പറയും എന്ന്, അതുപോലും ഇല്ലാത്തതിനാല്‍ ആണ്  ഒഴുവാക്കിയത്"

അമ്മെ! ഇതിലും നന്ന് ആ ചൂരലുകൊണ്ട് ചറപറ എന്ന് നാല് പൊട്ടിക്കുന്നതായിരുന്നു.
ക്ലാസ് ഒന്നടങ്കം ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി, കൂട്ടത്തില്‍ ഏറ്റവും ചിരിക്കുന്നത് തടിയന്‍ ഷിജു ആണ്. അന്ന് മുതല്‍ തടിയന്‍ എന്‍റെ ശത്രു ആയി.

അങ്ങനെ തടിയനോടുള്ള പ്രതികാരവും അഭിമാനക്ഷതവും പേറി വീണ്ടും ഒഴാക്കനായി തുടരുന്ന കാലം. ഓരോ ദിവസവും തടിയന് എങ്ങനെ പണികൊടുക്കാം എന്ന ചിന്തയുമായാണ് കിടന്നുറങ്ങുക. തടിയനെ കുറിച്ച് പറയുകയാണെങ്കില്‍, അവന്‍റെ പൊട്ടത്തരവും തടിയും തൂക്കി നോക്കിയാ ഏതാണ് കൂടുതല്‍ എന്ന് തിരിച്ചറിയാന്‍ പറ്റില്ല. തടി കൂടുതല്‍ ഉള്ളതുകൊണ്ടും  ഞങ്ങളുടെ ഒപ്പം ഓടാന്‍ പറ്റില്ല എന്നുള്ളത് കൊണ്ടും തടിയനെ പുറകിലൂടെ ചെന്ന് ഇടിച്ചിട്ടു ഓടുന്നത് ഞങ്ങളുടെ ആ കാലത്തെ  ഒരു പ്രധാന കളിആയിരുന്നു.

 അങ്ങനെ പത്താം ക്ലാസിലെ എല്ലാവരും ഇഷ്ട്ടപെടുന്ന അറിയാന്‍ വെമ്പിനില്‍ക്കുന്ന ബയോളജിയിലെ "ആ പാഠം " എത്തി. അതെടുക്കുന്നത് ഈ അടുത്ത് കല്യാണം കഴിഞ്ഞ സുന്ദരിയായ ശ്യാമള ടീച്ചറും. പത്താം ക്ലാസുകാരുടെ അതുവരെ പഠിച്ച എല്ലാ ക്ലാസുകളിലെയും സംശയങ്ങള്‍ മുഴുവന്‍ ഈ ഒരു പാഠത്തില്‍ ആണെന്നതിനാല്‍ ടീച്ചര്‍ വള്ളി പുള്ളി തെറ്റാതെ എല്ലാം വിവരിയ്ക്കുന്നുണ്ടായിരുന്നു. ഈ അണ്ഡം എന്താണെന്നും സെമന്‍ എന്താണെന്നും, ഈ സെമന്‍ ആള് പിശകാന്നും അവനാണ് ഗര്‍ഭം ഉണ്ടാക്കുന്നതെന്നും എല്ലാം ടീച്ചര്‍ പറഞ്ഞു പേടിപ്പിച്ചു. ക്ലാസ് കഴിഞ്ഞു ടീച്ചര്‍ പോയ പാടെ ഞാന്‍ കുറച്ചു ഫെവിക്കോള്‍ എടുത്തു ഒരു കടലാസ്സില്‍ പറ്റിച്ചു തടിയന്‍റെ പുറത്തു ഒട്ടിച്ചു, എന്നിട്ട് ഒരു വിളംബരവും നടത്തി 
"തടിയന്‍റെ പുറത്ത് അതാ സെമന്‍.. അവനിപ്പോ ഗര്‍ഭണന്‍ആകും " പറഞ്ഞു തീരും മുമ്പേ തടിയന്‍ കരഞ്ഞുകൊണ്ട്‌ ഓഫീസിലേക്ക് ഓടി എന്നിട്ട് ടീച്ചറോട് പറഞ്ഞു

" ടീച്ചറെ ടീച്ചറെ എന്‍റെ പുറത്തു സെമന്‍ തേച്ചു ഞാന്‍  ഇപ്പൊ ഗര്‍ഭണന്‍ ആകും എന്നെ രക്ഷിക്കണേ ....."

'വൃത്തികെട്ടവനെ ' എന്ന് പറഞ്ഞു ടീച്ചര്‍ തടിയനെ ഓഫീസില്‍ നിന്നും ഓടിച്ചു വിട്ടതും തോന്ന്യാസം കാണിച്ചതിന് എന്നെ നിക്കര്‍ കീറുവോളം തല്ലിയതും എല്ലാം ഇപ്പോഴും സുവര്‍ണ്ണ ലിപികളില്‍ ആ സ്കൂളിന്‍റെ ചരിത്രത്തില്‍ കൊത്തി വെച്ചിരിക്കുന്നു. 

ഓ ഡോ:
പത്തു പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഈ അടുത്ത് തടിയനെ കാണാന്‍ ഇടയായി. തടിയൊക്കെ കുറച്ചു ഒരു സുന്ദര കുട്ടപ്പന്‍ ആയിരിക്കുന്നു. കൂടെ ആളുടെ ഭാര്യയും മോനും ഉണ്ട്. കണ്ടപാടെ ഞാന്‍ ഓടി ചെന്നു, പക്ഷെ ആ കണ്ണുകളില്‍ അപ്പോഴും ഞാന്‍ കണ്ടത് "സ്വന്തം ചാരിത്ര്യം കവര്‍ന്നെടുത്ത പ്രതിയെ കോടതി വരാന്തയില്‍ കണ്ടുമുട്ടുമ്പോള്‍" ഉണ്ടാകുന്ന ഒരു 'ഭയം', അതായിരുന്നു!

കാഴ്ച്ചകളും..... കാഴ്ച്ചപാടുകളും.....

സൂസി ആന്‍ഡ്‌ മരിയ.
നിങ്ങള്‍ വിചാരിക്കും പോലെ വെറും രണ്ടു വീട്ടമ്മമാര്‍ അല്ല മറിച്ച് ഇന്ന് ഈ ലോകം വെട്ടിപിടിക്കാന്‍ പുറപെട്ടിറങ്ങിയ രണ്ടു മദ്ധ്യമിഥുനങ്ങള്‍. "നാമൊന്ന് നമുക്കൊന്നും വേണ്ട" എന്ന ചിന്താഗതിക്കാര്‍.ജനിച്ചതെ മുതലാളി വര്‍ഗ്ഗത്തിന്‍റെ കലവറയില്‍ ആയതിനാല്‍ തന്നെ രാജ്യാന്തര ഏഷണികളും കുശുമ്പികളും കെട്ടിയോന്മാരുടെ ചെവിതിന്നുന്ന രണ്ടു മൊതലുകള്‍!

സാധരണ വീട്ടമ്മമാരുടെ സ്ഥിരം ഏഷണികളായ,

തെക്കേതിലെ ലീല പെറ്റ കുട്ടിയ്ക്ക് അപ്പുറത്തെ ചന്ദ്രന്‍റെ ചായ ഉണ്ടോ എന്നുള്ള സംശയവും, ഈയടുത്ത് കല്യാണം കഴിഞ്ഞ തോമേട്ടന്‍റെ മോള്‍ക്ക്‌ വിശേഷം ഒന്നും കാണുന്നില്ലാലോ എന്നുള്ള വിഷമവും, ഇനി എന്നാണാവോ ഒരു മദ്യദുരന്തം വന്നു കെട്ടിയോന്‍ കൂമ്പിനിടി നിര്‍ത്തി വീട്ടില്‍ ഇരിക്കുന്നത് എന്നുള്ള വാചാലതയും ഒന്നും നമ്മുടെ കഥാപാത്രങ്ങള്‍ക്ക് ഒരിക്കലും ഒരു ചര്‍ച്ചാ വിഷയമേ അല്ല.

മറിച്ച് അവരുടെ ലോകത്തേക്ക് ചെല്ലുകയാണെങ്കില്‍

മിസ്സിസ് ഡിസൂസയുടെ പോമേറിയന്‍ പട്ടിയുടെ കുട്ടികളെ കുറിച്ചും നാളെ ക്ലബ്ബില്‍ നടക്കാന്‍ പോകുന്ന "ടെസ്റ്റ്‌ ട്യൂബ് ശിശുക്കളെ" എങ്ങനെ വളര്‍ത്താം എന്നുതുടങ്ങിയ രാജ്യാന്തര വാര്‍ത്തകള്‍ മാത്രമാണ് വിഷയങ്ങള്‍. ഇതൊക്കെ തന്നെ ആണെങ്കിലും ഇടയ്ക്ക് സൂസിയും മരിയയും അവരുടെ സൊകാര്യ ജീവിതത്തിലെ ചില നിമിഷങ്ങളെക്കുറിച്ചും സംസാരിയ്ക്കാതില്ല. അങ്ങനെ അപൂര്‍വമായി സംസാരിച്ച ഒരു സായാന്ഹം!

എടീ മരിയ, ഹൌ വാസ് യുവര്‍ യെസ്റ്റര്‍ഡേ ഡാ?
ഓ ഒന്നും പറയേണ്ട, അതിയാന്‍ എവിടുന്നോ കുറെ കള്ളും മോന്തിവന്നു
എന്നോടൊന്നും മിണ്ടാതെ മേശയില്‍ വിളമ്പി വെച്ച സകല ഭക്ഷണവും എടുത്തു തിന്നു , എന്നിട്ട് ഒരക്ഷരം മിണ്ടാതെ പോയി കിടന്നുറങ്ങി.ഷുഗറും പ്രഷറും എന്ന് വേണ്ട ഈ ലോകത്തുള്ള എല്ലാ രോഗവും ഉള്ള മനുഷ്യനാ പക്ഷെ വല്ലതും പറയാനൊക്കുമോ.വെള്ളമടിച്ചാ പിന്നെ അതിയാന്‍ എന്നാ പറയുന്നതെന്നും ചെയ്യുന്നതെന്നും അതിയാനെ അറിയാന്‍ മേല.ഒടുക്കം ഞാന്‍ 'പട്ടിയെയും അഴിച്ചു വിട്ടിട്ടു' കിടന്നുറങ്ങി.എന്നും ഇങ്ങനെ ആകാതിരുന്നാ മതിയാരുന്നു !

നിന്റെയോടി സൂസി?

ഇന്നലെ ചേട്ടന് എന്നോട് എന്തൊരു സ്നേഹമാരുന്നെന്നോ.
വന്നപാടെ അടുക്കളിയിലേക്ക് കയറി വന്നു എന്നിട്ട് എന്‍റെ കണ്ണില്‍ തന്നെ കുറച്ചുനേരം നോക്കി നിന്നു, ഓ എനിക്കെന്തോ ആയി പോയി.അതിനുശേഷം ഞങ്ങള്‍ ഒരുപാട് നാളുകൂടി പുറത്തു പോയി ഫുഡ്‌ കഴിച്ചു.ഫുഡ്‌ എന്ന് പറഞ്ഞാ വെറും ഫുഡ്‌ അല്ല ഒരു ഒന്നൊന്നര ഫുഡ്‌! ഹോ, ഇപ്പോഴും നാക്കില്‍ നിന്നും ആ രുചി പോയിട്ടില്ല.അതും കഴിഞ്ഞു ഞങ്ങള്‍ അരണ്ട വെളിച്ചത്തിലൂടെ മുട്ടിയുരുമി ഒരുപാട് നേരം നടന്നു.
വീട്ടിലെത്തിയപ്പോ എന്നും പെട്ടന്ന് കിടക്കാറുള്ള ചേട്ടന്‍ ലൈറ്റ് ഒന്നും ഓണ്‍ ചെയ്യാതെ മെഴുകുതിരി കത്തിച്ചു വെച്ചു, ഓ.. ഈ മെഴുകുതിരികൊണ്ടുള്ള ഓരോ ഉപകാരമേ!
വീടാകെ അരണ്ട മെഴുകുതിരി വെളിച്ചം മാത്രം!
ഞങ്ങള്‍ രണ്ടിണക്കിളികളെ പോലെ ഒരുപാടുനേരം കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു പിന്നീടെപ്പോഴോ ഉറങ്ങി പോയി!
ഹോ!! എന്നും അങ്ങനെ ആയിരുന്നെങ്കില്‍ എന്ന് കൊതിച്ച് പോകുവാ..

മറുപുറം 

സൂസിയുടെയും മരിയയുടെയും കണവന്മാരാണ് ടോമിയും മാത്യുവും.
സ്നേഹപൂര്‍വ്വം തൊമ്മിച്ചന്‍ എന്നും മത്തച്ചനെന്നും വിളിക്കും.ഭാര്യമാര്‍ അകില ലോക ചര്‍ച്ചകളില്‍ ആണെങ്കില്‍ ഇവരുടെ ചര്‍ച്ച എല്ലാ തയ്കുട്ടന്മാരെയും പോലെ തൊട്ടടുത്തവീട്ടിലെ ആന്റിമാരുടെ ഒഴിവുകളും കഴിവുകളും, അന്നന്ന് കുടിയ്ക്കാനുള്ള ബ്രാന്റും കൂടെ നക്കാന്‍ ഏത് അച്ചാര്‍ വേണം എന്നെല്ലാമുള്ള നാട്ടു വിഷയങ്ങള്‍ മാത്രം.

പതിവുപോലെ തൊമ്മിച്ചന്‍ മത്തച്ചനോട്

മത്തച്ചോ, രണ്ടെണ്ണം അടിച്ചോണ്ട് വീട്ടിപോയിട്ടെന്തായി?ആകെ മൊത്തം അലമ്പ് ആയോ?
എന്‍റെ തൊമ്മി, ഇന്നലെ ആരുന്നെടാ ദിവസം!
രണ്ടെണ്ണം അടിച്ചോണ്ട് ചെന്നതിനാല്‍ മരിയ 'കമ' എന്ന് മിണ്ടിയില്ല,
ഞാന്‍ കിട്ടിയ ചാന്‍സിന് കയ്യില്‍ കിട്ടിയ എല്ലാ ഫുഡും ശരിക്ക് വയറു നിറച്ചു തിന്നു. ഇല്ലെങ്കില്‍ അവളുടെ അമ്മൂമെടെ പ്രെഷര്‍, ഷുഗര്‍ എന്ന് പറഞ്ഞു ഒരു വസ്തു വായിലേക്ക് വെക്കാന്‍ സമ്മതിക്കില്ല.എന്നാ പോയി കിടക്കാന്നു വെച്ചാലോ, കുശു കുശു എന്ന് പറഞ്ഞോണ്ടിരിക്കും.ഇന്നലെ അവള്‍ ആ ഭാഗത്തേക്ക് വന്നില്ല.
ഹോ.. ഇനി എന്നും രണ്ടെണ്ണം അടിച്ചാലോ എന്നു വിചാരിച്ചു പോകുന്നെടാ

ഹും, നിന്‍റെ ടൈം മത്താ!
നിനക്ക് കേള്‍ക്കണോ ഞാന്‍ ഇന്നലെ ചെന്ന് കയറുമ്പോ വീട്ടില്‍ ഒരു വസ്തു ഉണ്ടാക്കി വെച്ചിട്ടില്ല ഗ്യസ് തീര്‍ന്നു പോലും!ഞാന്‍ കുറച്ചു നേരം അവളെ നോക്കി പേടിപ്പിച്ചു!
നോക്കി പേടിപ്പിക്കാനല്ലാതെ കയ്യെങ്ങാനും വെച്ചാ അവളുടെ തടിമാടന്മാര് ആങ്ങളമാര് എന്‍റെ പെടലി നിരപ്പാക്കും.വിശപ്പുസഹിക്കാതെ വന്നപ്പോ അവളെ കൂട്ടി പുറത്തു പോയി കഴിയ്ക്കാന്നു വെച്ചു.പുറത്തു പോയപ്പോഴോ, അവള്‍ക്കു ഏറ്റവും വലിയ ഹോട്ടലില്‍ തന്നെ പോകണം. അവസാനം കയറിയ ഹോട്ടലിലെ സകല ചട്ടിയും വടിച്ചു നക്കിയിട്ടാ അവള്‍ ഇറങ്ങിയത്‌.കുരുത്തം പോലെ പോക്കറ്റില്‍ അഞ്ചിന്‍റെ പൈസ ഇല്ല ഒടുക്കം ക്രെഡിറ്റ്‌ കാര്‍ഡ്‌ വെച്ച് അഡ്ജസ്റ്റ് ചെയ്തു.ഒരു ഓട്ടോ വിളിച്ച് വീട്ടിപോകാന്നു വെച്ചാ കാശ് വേണ്ടേ, പിന്നെ കുറെ നേരം നടന്നു. ഒടുക്കം വീടെത്തിയപ്പോ കറന്റ്‌ ഇല്ല.അതിന്‍റെ ബില്ലടച്ചില്ല അവന്മാര് ഫ്യൂസ് ഊരിക്കൊണ്ട് പോയി.പിന്നെ ഒടുക്കം മെഴുകുതിരി കത്തിച്ചു വെച്ചു. കിടന്നുറങ്ങാന്നു വെച്ചാ ഉറക്കം വരണ്ടേ. അവള് വന്ന് അടുത്തിരുന്നു കിന്നാരം പറച്ചില്‍ തുടങ്ങി. ഓ.. ഒടുക്കം എങ്ങനയോ ഒന്ന് ഉറങ്ങിയെന്നു പറഞ്ഞാ മതി.
ദൈവമേ ഇനി ഇങ്ങനെ ഒരു ദിവസം ഉണ്ടാകാതിരുന്നാ മതിയാരുന്നു.!

വാല്‍ക്കഷണം:

ഞങ്ങളുടെ നാട്ടില്‍ ഒരു മറിയാമ ചേടത്തിയും പാപ്പച്ചന്‍ ചേട്ടനും ഉണ്ടാരുന്നു. പാപ്പച്ചന്‍ ചേട്ടന്‍ കെട്ടുകഴിഞ്ഞ അന്ന് മുതല്‍ എന്നും രണ്ടെണ്ണം അടിച്ചിട്ടേ വീട്ടില്‍ വരൂ.വന്നു കഴിഞ്ഞാ കിടക്കുന്നതിനു മുന്‍പ്പ് മറിയാമചേടത്തിയെ കുനിച്ചു നിര്‍ത്തി മിനിമം രണ്ടിടിയെങ്കിലും കൂമ്പിനു കൊടുക്കാതെ ഉറങ്ങാറില്ല!

കാലം കുറെ കഴിഞ്ഞു പാപ്പച്ചന്‍ ചേട്ടന് 'കരളുസാന്ദ്രം' വന്നു ഒരു സുപ്രഭാതത്തില്‍ കള്ളുകുടി എന്നന്നേയ്ക്കുമായി നിര്‍ത്തി.അന്ന് രാത്രി പതിവ് പോലെ പാപ്പച്ചന്‍ ചേട്ടന്‍ കിടക്കാന്‍ വന്നപ്പോ മറിയാമ ചേടത്തി വെരുകുപോലെ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു, കാര്യം എന്താണെന്ന് മനസ്സിലാകുന്നില്ല.ഒടുക്കം ചോദിച്ചപ്പോ ചേടത്തി പറയുവാ

"എന്‍റെ മനുഷ്യാ നിങ്ങള്‍ എന്നെ ഇടിയ്ക്കുന്നുണ്ടേ ഒന്ന് പെട്ടന്ന് ഇടിയ്ക്കു.
എനിക്ക് കിടന്നുറങ്ങണം"

ഓരോരോ ശീലങ്ങളെ!

ആട് നാടകം! (കഥ, തിരക്കഥ, സംഭാഷണം: ഒഴാക്കന്‍)


കഥാപാത്രങ്ങള്‍:

തോമേട്ടന്‍ : ജീപ്പ് ഡ്രൈവര്‍
മൊയ്തീന്‍ ഇക്ക : മക്കളെ ഉണ്ടാക്കല്‍/ നാടുകടത്തല്‍, സമയം കളയാന്‍
സുബി: പണിയില്ലാത്ത ഒരു വിദ്യാ സമ്പന്നന്‍ .
കാതര്‍ : ആട് വളത്തല്‍

തോമേട്ടന്‍

തോമേട്ടന്‍ ജനിച്ചതെ കാലിനടിയില്‍ ബ്രേയ്ക്കും കാലിനിടയില്‍ സ്ടിയറിങ്ങും ആയി ആണെന്ന് തോന്നും, എപ്പോ നോക്കിയാലും ഒരു ജീപ്പുമായാണ് നടപ്പ്. ജീപ്പ് എന്ന് തുറന്നു വിളിക്കാന്‍ പറ്റില്ല, ഉണ്ടാക്കിയത് ജീപ്പായാണ് എങ്കിലും ഇപ്പൊ അതൊരുമാതിരി ചീപ്പ് ആണ്. ഒരു കുടുംബത്തിന്‍റെ എല്ലാ ചിലവും കഴിഞ്ഞു പോകുന്നത് ഈ ജീപ്പുകൊണ്ടാണ്. ആരെങ്ങോട്ടു വിളിച്ചാലും തോമേട്ടന്‍ റെഡി. ചന്ദനം മുതല്‍ ചാണകം വരെ ആ ജീപ്പിനു പഥ്യം. ഉറങ്ങുമ്പോഴും വണ്ടി ഓടിക്കുന്ന ഒരു ശീലം ഒഴിച്ചാല്‍ ഒരു പാവം മനുഷ്യന്‍.

മൊയ്തീന്‍ ഇക്ക 

അലാറം വെച്ച് അണുവിട തെറ്റിയ്ക്കാതെ മക്കളെ ഉണ്ടാക്കുന്ന വിധക്തന്‍. നാല് ഭാര്യമാരും അവര്‍ക്ക് പെറാന്‍ പറ്റിയ അത്രയും കുട്ടികളും പിന്നെ മൊയ്തീന്‍ ഇക്കയും. അതാണ്‌ മൂപ്പരുടെ ഫാമിലി സെറ്റപ്പ്. ആദ്യം ഇറക്കിയ വിത്തുകള്‍ മുളച്ചു പന്തലിച്ചു ദുബായി വരെ വളര്‍ന്നു ഫലം പുറപ്പെടുവിക്കാന്‍ തുടങ്ങിയതിനാല്‍ ഇപ്പോഴും പുതിയ് വിത്ത് ഇറക്കാനുള്ള നിലം തിരയലാണ് മൊയ്‌തീന്‍ ഇക്കയുടെ പ്രധാന പരുപാടി

സുബി 

വീട്ടില്‍ ആവിശ്യത്തിന് മിച്ചം കാശ് ഉള്ളതിനാല്‍ ഒരുപാട് പഠിച്ചു പക്ഷെ വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന് പറഞ്ഞ പോലെ വിദ്യ ഒരു ധനമായി മാത്രം കരുതി ഒരു പണിക്കും പോകാത്ത മിടുക്കന്‍. സുബിക്കൊപ്പം വെച്ച തെങ്ങ് കുലച്ചു എന്ന് സുബിയുടെ അപ്പനും തെങ്ങ് മാത്രമല്ല എന്ന് സുബിയ്ക്കും ഒരു അഭിപ്രായം ഇല്ലാതില്ല. ഇതൊക്കെ ആണെങ്കിലും ആളുകളെ വാചക കസര്‍ത്തില്‍ വീഴ്ത്താന്‍ ബഹു മിടുക്കന്‍

കാതര്‍ 

കര്‍ത്താവ്‌ നിര്‍ത്തിയ സ്ഥലത്ത് തുടങ്ങിയവന്‍. കര്‍ത്താവ്‌ ജനിച്ചത്‌ കാലിത്തൊഴുത്തില്‍ ആണെങ്കില്‍ കാതര്‍ ഉറങ്ങുന്നതെ കാലിത്തൊഴുത്തില്‍!
കാലികളും ആടുകളും കാതറിന് ഭാര്യയെപ്പോലെ! അവറ്റകളെ കെട്ടിപിടിച്ചു ഉറങ്ങിയാലെ ആ ദിവസം പൂര്‍ത്തിയാകു എന്നാണ് വിശ്വാസം. ആ കാലിത്തൊഴുത്തിലും കാതറിന് ഒരു ഭാര്യ ഉണ്ടെന്നു നാട്ടുവര്‍ത്തമാനം!

സംഭവം

തോമേട്ടന്‍ അതി സ്പീഡില്‍ തന്‍റെ ജീപ്പിനേയും കാലിനിടയില്‍ തിരുകി അടുത്ത ഓട്ടത്തിനുള്ള തിടുക്കത്തില്‍ വരുന്നു. പുതിയ വിളനിലം തിരഞ്ഞിറങ്ങിയ മൊയ്‌തീന്‍ ഇക്ക നാട്ടിലേക്ക് ഓസിനു ഒരു വണ്ടി കിട്ടിയ സന്തോഷത്തില്‍ തോമെട്ടനോടൊപ്പം ജീപ്പിന്‍റെ മുന്‍ സീറ്റില്‍. പെട്ടന്നതാ വഴി നിറയെ കാതറിന്‍റെ ആടുകള്‍. കാലിലുള്ള മുഴുവന്‍ ബ്രേയ്ക്കും ചവിട്ടിയിട്ടും ഒരു ആട് ജീപ്പിനടിയില്‍. ആടിന്‍റെ " അമ്മെ അമ്മെ " എന്നുള്ള കരച്ചില്‍ കേട്ട മൊയ്തീന്‍ ഇക്കയ്ക്ക് സഹിച്ചില്ല.

"പടച്ചോനെ ആട് മയ്യത്ത് ആയോ"
എന്ന് ചോദിച്ചു മൊയ്‌തീന്‍ ഇക്ക ചാടി ഇറങ്ങി കാലുമാത്രം ഒടിഞ്ഞ ആടിനെ ബിസ്മി ചൊല്ലി അറത്തശേഷം
"ഓ ഇനിയിപ്പം മാണേ ആടിനെ ഞമ്മക്ക് സബൂര്‍ ആക്കി കയിക്കാം "
എന്നുപറഞ്ഞ് ഒരു നല്ലകാര്യം ചെയ്തപോലെ ജീപ്പില്‍ വന്നിരുന്നു.

ആകെ അന്ന് ഓടിയൊത്ത 100 രൂപയുമായി ഇനിയെന്ത് എന്ന് വിചാരിച്ചിരുന്ന തോമേട്ടന്‍റെ മുന്‍പില്‍ അതാ കാതര്‍!

തനിക്കു വയറു നിറയെ പാല് തരുന്ന ആ മുട്ടനാടിനെ കെട്ടിപിടിച്ചു കരയുന്ന കാതറിനോട് എന്ത് പറയും? നഷ്ട്ടബോധം വീണ്ടെടുത്ത കാതര്‍ കറവ പറ്റാത്ത മുട്ടനാടിന് ചോദിച്ചത് വെറും 1000 രൂപ, ഒരുമാസം തോമേട്ടന്‍ സേവ് ചെയ്യുന്ന മണി! എങ്ങനെ രക്ഷപെടാം എന്ന് വിചാരിച്ചു വിഷമിക്കുന്ന തോമേട്ടന്‍റെ മുന്‍പില്‍ അതാ " വിശന്നിരിക്കുമ്പോള്‍ ഞണ്ട് കയറി വന്നു" എന്ന് പറഞ്ഞപോലെ സുബി!
പണ്ടേ ഏന്തിന്‍റെയും ഏതിന്‍റെയും നടുക്കുവന്നു വീണ് നടുക്കഷണം കൊണ്ട് പോകുന്ന മുതല്‍.ഇവിടെയും സുബി കാര്യങ്ങള്‍ ഏറ്റെടുത്തു. തോമേട്ടനോട് നൂറു രൂപ വാങ്ങി ഇത് ഞാന്‍ മാനേജ് ചെയ്തോളാം ഇങ്ങള് വിട്ടോ എന്ന് പറഞ്ഞുതീര്‍ന്നതും തോമേട്ടന്‍ വണ്ടിയെടുത്തു സ്ഥലം സ്കൂട്ട് ചെയ്തു!

വയ്കുന്നേരം ഒരൊത്ത മുട്ടനടിനെയും കൊണ്ട് സുബി വീട് പറ്റി. അങ്ങനെ സുബി ആദ്യമായി 'അദ്വാനിച്ച് ഉണ്ടാക്കിയ ആടിനെ' കൊണ്ട് വീട്ടുകാര്‍ ആ രാത്രി കൊണ്ടാടി. എന്നാലും പഹയാ..നീ എങ്ങനാ ഈ വെറും നൂറു രൂപയ്ക്കു ആടിനെയും അടിച്ചോണ്ട് പോന്നത് എന്നുള്ള തോമേട്ടന്‍റെ ചോദ്യത്തില്‍ നിന്നും പലതവണ സുബി ഒഴിഞ്ഞു മാറിയെങ്കിലും ഒടുക്കം ഒഴാക്കന്‍ ആ സത്യം കണ്ടെത്തി. അന്നെന്താണ് സുബി കാതറിനോട് രഹസ്യമായി പറഞ്ഞത്?

രഹസ്യം 

" കാതറെ കൂതറ ആവരുത്, അനക്ക് ഒരു കാര്യം കേക്കണോ
വണ്ടി ഇടിക്കുമ്പോള്‍ അന്‍റെ ആട് റോങ്ങ്‌ സൈഡില്‍ ആരുന്നു അതും പോരായിട്ടു അന്‍റെ ആടിന് റോഡ്‌ റ്റാക്സ്‌ അടച്ചിട്ടുമില്ല

സംഗതി കോടതിയില്‍ എത്തിയാല്‍ ഇജ്ജും അന്‍റെ മുയ്മന്‍ ആടുകളും ഉണ്ട തിന്നും. അതുകൊണ്ട് കിട്ടിയ കായി മാങ്ങി ആ ആടിനെ ഇങ്ങു തന്നെ.
ഇങ്ങനെ ഒരു ആടുമില്ല തോമേട്ടന്‍റെ വണ്ടി ഈ വഴി വന്നിട്ടുമില്ല ഞാന്‍ അന്നെ കണ്ടിട്ടുമില്ല"

അങ്ങനെ കാതര്‍ സ്കൂട്ട്! ഒരാട് സുബിയുടെ സ്കൂട്ടറിനു പുറകിലും!

മൊഫീല്‍ ഫോണ്‍.. ഫ്രിംഗ്.. ഫ്രിംഗ്

ഓ ഈ മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ഇന്നത്തെ തലമുറ ബോറടിച്ചു ചത്തേനെ.ഇപ്പൊ മൊബൈല്‍ ഉള്ളത് കൊണ്ട് എന്തൊക്കെ ഗുണമാ.ചുമ്മാ ഇരിക്കുമ്പോ ഏതെങ്കിലും നമ്പര്‍ കറക്കി, ആണുങ്ങള്‍ ആണെങ്കില്‍ തന്തക്കു വിളിക്കാം പെണ്ണാണെങ്കില്‍ ഒന്ന് സൊള്ളി നോക്കാം.ഇനി ഒരു കാമുകനോ കാമുകിയോ ഉണ്ടെങ്കില്‍ ബഹുസന്തോഷം, മൊബൈല്‍ കമ്പനി പൂട്ടും വരെ മുത്തം കൊടുത്തും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നതും ഇപ്പൊ 'പാലക്കാടന്‍ മട്ട അരിയില്‍' കിടക്കുന്നതും ആയ കുട്ടികള്‍ക്ക് പേരിട്ടു കളിക്കാം.

അതല്ല പ്രേമത്തിന്‍റെ ആദ്യകാലങ്ങളില്‍ അനുഭവപ്പെടുന്ന വിഷയ ദാരിദ്ര്യം ആണെങ്കില്‍ ആദ്യം ഇത് പോലെ തുടങ്ങി,

"മോളു ഇന്നെന്താ കഴിച്ചേ
ഞാന്‍ ഇന്ന് പുട്ടും കടലയും
എന്‍റെ ചക്കരയോ ?
ഞാനും പുട്ടും കടലയും
നോക്കു,, നമ്മളുടെ മനസിന്‍റെ ഐക്യം, അതല്ലേ രണ്ടാളും ഒരേ സമയം പുട്ടും കടലയും കഴിച്ചത്
മോളുന്‍റെ അവിടെ കടലയ്ക്ക് എന്താ വില? ഞങ്ങളുടെ ഇവിടെ കിലോ നാപ്പതു രൂപയാ
ഇവിടെ കടലയ്ക്ക് മുപ്പതു രൂപയെ ഉള്ളു
ഹോ എന്തൊരു വില വെത്യാസം അല്ലെ?
അല്ല മോളു, നിങ്ങള്‍ കടല കറി വെക്കുന്നത് ചട്ടിയിലാണോ അതോ കുക്കറിലോ"

ഇങ്ങനെ ഓരോന്നിനെ കുറിച്ച് സംസാരിച്ചു നേരം പുലരും വരെ ഇരിക്കാം.ഇനി അതൊന്നുമില്ലെങ്കില്‍ വായില്‍ തോന്നിയത് മെസ്സേജ് ആയി അയച്ചു മറുതലയില്‍ ഇരിക്കുന്നവന്‍റെ ക്ഷമയെ അളക്കാം ഇനിയും സമയം പോകുനില്ലെങ്കില്‍ മൊബൈലില്‍ പാമ്പിനു തീറ്റ കൊടുക്കാം ( അതൊരു ഗെയിം ആണ് കേട്ടോ )

അതൊന്നും പോരായിട്ടു ഇപ്പൊ മൊബൈല്‍ കമ്പനികള്‍ ടോര്‍ച്ചും, പേനയും, കത്തിയും കടാരയും തോക്കും എല്ലാം ഒരു കുഞ്ഞു മൊബൈല്‍ ഫോണില്‍ ഒളിപ്പിച്ചല്ലേ നമുക്ക് തരുന്നത്. ഇനി എന്നാണാവോ ഒരു കൊല്ലത്തേക്കുള്ള ചോറും കറിയും ഇന്‍ ബില്‍റ്റ് ചെയ്ത മൊബൈല്‍ ഇറങ്ങുന്നത്?.
നമ്മള്‍ മലയാളികള്‍ ശരിക്കും മൊബൈല്‍ വസന്തം ആസ്വദിക്കുകയാണ് എന്ന് തന്നെ വേണം പറയാന്‍. എവിടെയെന്നോ ഏതെന്നോ ഇല്ലാതെ ഉള്ളതില്‍ മാക്സിമം സൌണ്ടില്‍ റിംഗ് ടോണ്‍ വെച്ചും അതും പോരായിട്ടു ഫോണ്‍ വന്നാല്‍ ഒരു മൈക്ക് കൂടി കെട്ടിവെച്ചു നാട്ടുകാരെ മുഴുവന്‍ വീട്ടുവിശേഷങ്ങള്‍ കേള്‍പ്പിച്ചുകൊണ്ടും ഇരിക്കുവാണല്ലോ. അങ്ങനെ തൊണ്ണൂറു കഴിഞ്ഞ അപ്പൂപ്പനും ഇന്നലെ ജനിച്ച, പൊക്കിള്‍ക്കൊടി വിട്ടുമാറാത്ത കൊച്ചു കുഞ്ഞിനും മൊബൈല്‍ ഉള്ള ഈ കാലത്ത് ഉണ്ടായ ഒരു മൊബൈല്‍ തമാശ.

ഞാന്‍ ഓഫീസില്‍ അതി കഠിനമായ പണിയില്‍ ആയിരുന്നു, ഇനി മാനേജര്‍ എങ്ങാനും വായിച്ചാലോ എന്ന് കരുതിയൊന്നും അല്ല ശരിക്കും ഭയങ്കര പണിയായിരുന്നു. തൊട്ടടുത്ത്‌ ഇരിക്കുന്ന സുന്ദരി കൊടിച്ചികള്‍ ( അതൊരു നാടന്‍ പ്രയോഗമാ) 'കെട്ടും' എന്ന് അവകാശപ്പെടുന്നവനോടും അയല്പക്കകാരനോടുമെല്ലാം കുറുങ്ങി കുറുങ്ങി ഇരിക്കുന്നു.പെട്ടന്നതാ ഈ അടുത്ത് കല്യാണം കഴിഞ്ഞ സുന്ദരി സ്മിത തലകറങ്ങി നിലത്ത്. ആദ്യം ഞങ്ങള്‍ എല്ലാവരും ഒന്ന് ഇരുത്തി ചിരിച്ചെങ്കിലും പിന്നീടാണ്‌ തലകറങ്ങി വീണതിന്‍റെ ഗൌരവം വന്നതും എത്രയും പെട്ടന്ന് സ്മിതയെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുതുടങ്ങിയതും. അവിടെയാണ് നമ്മുടെ മൊബൈല്‍ രംഗപ്രവേശം ചെയ്യുന്നത്.

എത്രനോക്കിയിട്ടും സ്മിതയുടെ മൊബൈല്‍ കാണുന്നില്ല. കര്‍ണ്ണന്‍റെ കുണ്ഡലം പോലെ എപ്പോഴും സ്മിതയുടെ ചെവിയില്‍ കാണുന്നതാണല്ലോ..
വീണപ്പോള്‍ തെറിച്ചതാവും എന്ന് കരുതി സ്നേഹപൂര്‍വ്വം എന്‍റെ മാനേജര്‍ നമ്മുടെ നായികയുടെ ഫോണിലേക്ക് വിളിച്ചു, ഒരു കുഞ്ഞു പാട്ടോടുകൂടി മൊബൈല്‍ കസേരയുടെ അടിയില്‍ നിന്നും കണ്ടെടുത്തു. അങ്ങനെ കക്ഷിയുടെ ഹസിന്‍റെ നമ്പര്‍ എടുക്കാനായി മാനേജര്‍ മൊബൈല്‍ ഓണ്‍ ചെയ്തപ്പോള്‍ കണ്ടത്

1 മിസ്സ്‌ കാള്‍ ഫ്രം വടയെക്ഷി!!

ചുണ്ടിലേക്ക്‌ ഇരച്ചുവന്ന ചിരി ഞങ്ങള്‍ പാവങ്ങള്‍ കടിച്ചമര്‍ത്തി ഹസ്സിന്‍റെ നമ്പര്‍ തിരയല്‍ തുടങ്ങി. നോ രക്ഷ..
കുക്കുടു , ചിപ്പിളി, തക്കാളി, ചാണകം.. എന്നുവേണ്ട എല്ലാ പേരുകളും ഇരട്ടപേരില്‍ ആണ് കിടക്കുന്നത്.ഒടുക്കം കമ്പനിയുടെ രെജിസ്ടര്‍ നോക്കി ആരോ ഹുസൈനെ ശോ ഹസ്സിനെ വിവരം അറിയിച്ചു..
പാവം... കയ്യില്‍ കിട്ടിയ മാണിക്ക്യം കാക്ക കൊത്തി പോയോ എന്നുള്ള വേവലാതിയില്‍ ഉടനടി സ്മിതയുടെ ഫോണിലേക്ക് വിളിച്ചു.
ഫ്രിംഗ്.. ഫ്രിംഗ് ( ഫോണ്‍ ഫ്രിങ്ങിയതാ..)
അപ്പോള്‍ ഞങ്ങള്‍ കണ്ടത്.

ഹണീ ബീ കോളിംഗ്....

പൂച്ച കണ്ണടച്ചു പാലുകുടിച്ചാ ആരും കാണുന്നില്ലെന്നാ പൂച്ചയുടെ വിചാരം. ഇനി ഇപ്പൊ ഈ തേന്‍ കുടിക്കുന്ന ഈച്ചയും കണ്ണടച്ചാണോ കുടിക്കുന്നത്?
എന്നെ കെട്ടാന്‍ പോകുന്നവള്‍ ഇനി ഈ പാവം ഒഴാക്കന് എന്തുപേരിടും എന്നുള്ള ഒരു ആവലാതിയില്‍ ഒഴാക്കന്‍ സൈനിങ്ങ് ഓഫ്‌!!

ആദ്യ മുംബൈ/വിമാന യാത്ര

മുംബൈ,
അതൊരു മഹാസാഗരം നമ്മള്‍ അതിലെ തരി മണലുകള്‍ മാത്രം.
 ആ സാഗരത്തിലെ ഒരു തരി മണല്‍ ആകുവാന്‍ ഈ ഒഴാക്കന്‍ ഒരുപാട് കഷ്ട്ടപെട്ടു എന്നതാണ് സത്യം. അതിനായി ഞാന്‍ ഒരുപാട് പടികള്‍ ആദ്യമായി കയറി.
വിമാനത്തിന്‍റെ പടി, ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ പടി, പുതിയ കമ്പനി പടി, ഒടുക്കം റൂം കിട്ടാതെ ഊര് തെണ്ടിയുടെ തിണ്ണ പടി,അങ്ങനെ അങ്ങനെ... 

വിമാനം എന്ന പറക്കുന്ന പക്ഷിയെ പറക്കുമ്പോള്‍ മാത്രം കണ്ടു പരിചയം ഉള്ള ഈ പാവം ഒഴാക്കന്‍ ഒടുക്കം വിമാനം കയറേണ്ടി വന്നു. സുന്ദരികളായ എയര്‍ഹോസ്റ്റെസ്മാരെ മനസ്സില്‍ താലോലിച്ചു  എത്രയോ രാത്രികള്‍ ഉറങ്ങിയിരിക്കുന്നു. അവരെ മനസ്സില്‍ ധ്യാനിച്ച്‌   കയ്യിലുള്ള കെട്ടും കിടക്കയുമായി ചെന്നെത്തിയത് ഒരു ഇറച്ചിക്കോഴി പോലെ ഇരിക്കുന്ന, സൌന്ദര്യത്തിനു വില പറയുന്ന ഒരു അമ്മച്ചിയുടെ മുന്‍പില്‍, "കോസ്റ്റ് കട്ടിംഗ്". എനിക്കത് വേണം വേണ്ടാത്തത് വിചാരിചിട്ടല്ലേ.

അമ്മച്ചി !! എന്നുവിളിച്ച ഓര്‍മ്മ മാത്രമേ ഉള്ളു, അവര്‍ അതുവരെ 'അറിയില്ല' എന്ന് ഭാവിച്ചിരുന്ന പച്ച മലയാളത്തില്‍ എന്‍റെ പിതാവിനെ വരെ വിളിച്ചുകളഞ്ഞു. ആ നിമിഷം ഈ ഒഴാക്കാന്‍ ഒരു തീരുമാനം എടുത്തു ഇനി ഏതു കൊടികുത്തിയ അമ്മച്ചി ആണേലും "അമ്മച്ചി" എന്നുവിളിക്കില്ല എന്ന്. 'ഐ മീന്‍ ഹം അച് ഹി' എന്ന് ഹിന്ദി പോലെ ഒരു ഭാഷയാണ് എന്നുള്ള എന്‍റെ ദയനീയമായ മറുപടിയില്‍ ഒരു വിധം തടി ഊരി .

ഒടുക്കം കയ്യിലും കാലിലും ഉള്ള ബാഗിലും എല്ലാം വിമാനത്തിന്‍റെ പരസ്യം ഒട്ടിച്ചു ആ മൂലക്കെയ്ങ്ങാനും പോയി ഇരിക്കാന്‍ പറഞ്ഞു. അങ്ങനെ മൂലയ്ക്ക് ഇനി എന്ത്? എന്ന ചിന്തയുമായി ഇരുന്ന എന്‍റെ മുന്നിലൂടെ അതാ ഒരു മൂന്നു വയസുകാരി ഹിന്ദി നല്ല മണി മണിയായി പറഞ്ഞു പോകുന്നു.. ഹോ.. കൊതിയായി പോയി ഞാന്‍ ഇവിടെ പത്തിരുപത്തിയെട്ടുകൊല്ലം തലകുത്തനെ നോക്കിയിട്ട് പറ്റാത്ത കാര്യമാ....

അങ്ങനെ ഹിന്ദിയും പറഞ്ഞു ഒരു നോര്‍ത്ത് കാരി പെണ്ണിന്‍റെ തോളില്‍ കയ്യും ഇട്ടു പോകുന്ന സ്വപ്നം കണ്ടുതുടങ്ങിയ എന്നെ നേരത്തെ പറഞ്ഞ എയര്‍ഹോസ്റ്റസ് സുന്ദരി വിമാനത്തിലേക്ക് ആനയിച്ചു.മലപ്പുറം ബസില്‍ മാത്രം കയറി പരിചയമുള്ള ഞാന്‍ കയ്യിലുള്ള തൂവാല റെഡി ആക്കി വെച്ചു, എന്നാലല്ലേ സീറ്റ്‌ പിടിക്കാന്‍ പറ്റു ഇല്ലങ്കില്‍ മുംബൈ വരെ നിന്ന് പോകണ്ടി വന്നാലോ.വിമാനത്തില്‍ കയറിയതും ആദ്യം കണ്ട സീറ്റിലേക്ക് തൂവാല ചുരുട്ടി എറിഞ്ഞു സീറ്റ്‌ ഉറപ്പാക്കി. പിന്നെയാണ്  മനസിലായത് വിമാനത്തില്‍ പിടിച്ചു നിക്കാന്‍ കമ്പി ഇല്ലാത്തതിനാല്‍ എല്ലാവരും നിലത്ത്എങ്കിലും ഇരുന്നു പോണം അത്രേ.

അങ്ങനെ ആദ്യമായി കിട്ടിയ വിമാനസീറ്റിനെ ആദ്യരാത്രിയില്‍ ഭാര്യയെ എന്നപോലെ ഞാന്‍ അടിമുടി ഒന്ന് പരിശോദിച്ചു.
ഇല്ലാ...
സീറ്റ്‌ പൊന്തിക്കാനും താത്താനും ഉള്ള ഗിയര്‍ ഒന്നും കാണുന്നില്ല. അങ്ങനെ ഒലക്ക വിഴുങ്ങിയപോലെ ഇരുന്ന എന്നോട് അതാ തൊട്ടുപുറകില്‍ നിന്നും ഒരു ഹിന്ദിക്കാരന്‍ എന്തൊക്കയോ പറയുന്നു..
" സത്യമായിട്ടും ഞാന്‍ അത്തരക്കാരന്‍ അല്ല" 
എത്ര പറഞ്ഞിട്ടും ടിയാന്‍ കേള്‍ക്കണ്ടേ പിന്നെയാണ് മനസിലായത് ആശാന് എന്‍റെ സീറ്റ് ഒന്ന് പൊന്തിക്കണം, അതിനിനി ജാക്കി എവിടെയാണോ ആവോ എന്ന് കരുതി ഇരുന്ന എന്നെ തൊട്ടടുത്തിരുന്ന മാന്യന്‍ ആരും കാണാതെ സീറ്റ് പൊന്തിക്കാന്‍ വെച്ചിരിക്കുന്ന സ്വിച്ച് കാണിച്ചു തന്നു,
എന്നാലും  പഹയാ ഞാന്‍ ഇത്ര നേരം നോക്കിയിട്ടും കാണാത്തത് നീ ഒറ്റ നോട്ടത്തില്‍ കണ്ടുപിടിച്ചല്ലോ എന്നൊരു തെല്ല് അസൂയയോടെ ഒരു കുഞ്ഞു നന്ദി പറഞ്ഞു ജാക്കി വെച്ച് സീറ്റ് പൊന്തിച്ചു.

പിന്നീടുള്ള അവിടെ എത്തുവാനായുള്ള പ്രാര്‍ഥനയും പരിവട്ടവും ആയി സമയം പോയതറിഞ്ഞില്ല. 
ഒഴാക്കന്‍ മുംബയില്‍ ലാന്‍ഡ്‌!!
നല്ലൊരു മാര്‍വാടിയെ അനുസ്മരിപ്പിക്കും വിധം ശരീരം ആസകലം ബായ്ഗുകളും തൂക്കി ഞാന്‍ പുറത്തിറങ്ങി അപ്പോള്‍ അതാ ഒരു ബോര്‍ഡുമായി ഒരാള്‍. 

ഒഴാക്കന്‍ 
ഫോണ്‍ നമ്പര്‍ 
കേരള 

ദൈവമേ! ആരോ എന്നെ കൊട്ടേഷന്‍ കൊടുത്തോ, അധോലോകം തട്ടികൊണ്ടുപോകാന്‍ നിക്കുവാണോ, എന്‍റെ ബാഗിലെ കാലങ്ങളോളം ആയി അപ്പനപ്പൂപ്പന്മാരായി കയ്മാറി ഉപയോഗിച്ചുവരുന്ന എന്‍റെ ട്രൌസര്‍ വരെ അവന്മാര്‍ കൊണ്ടുപോകുമോ.. ഒരുപാട് ചോദ്യങ്ങള്‍ നിമിഷനേരംകൊണ്ട് നിരനിരയായി എന്‍റെ മനസിലേക്ക് ഓടിയെത്തി. എന്തും നെഞ്ച്കൊണ്ട് അല്ലെങ്കില്‍ കൊണ്ടിടം കൊണ്ട് തടുക്കുന്ന നമുക്കുണ്ടോ കൂസല്‍ നേരെ ചെന്ന് അറിയാവുന്ന 'മലയാള ഹിന്ദി തമിഴ് കന്നട ഇംഗ്ലീഷ് ഭാഷയില്‍ ഒരൊറ്റ ചോദ്യം 
"താന്‍ ആരുവാ"..
ഭാഗ്യം!! പാവം എനിക്ക് ബുക്ക്‌ ചെയ്തിരുന്ന ഹോട്ടലില്‍ നിന്നും വന്ന ഡ്രൈവര്‍ ആയിരുന്നു. അങ്ങനെ ഞാന്‍ എന്നെ തന്നെ മറന്നു ആ കാറില്‍ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലിലേക്ക് വെച്ച് പിടിച്ചു. ജീവിതത്തില്‍ ഹോട്ടല്‍ എന്ന് പറഞ്ഞാല്‍ നമ്മുടെ
മൈമാക്കയുടെ ഒരു കാലൊടിഞ്ഞ ബെഞ്ചും തലേദിവസത്തെ ആവിപറക്കുന്ന ബോണ്ടയും കണ്ടുവളര്‍ന്ന ഈ പാവം ഒഴാക്കാന് അവിടെ കാത്തിരുന്നത് ഒരുപിടി ചൂടന്‍ അനുഭവങ്ങള്‍ ആയിരുന്നു..

എന്‍റെ ഈ യാത്ര എല്ലാവര്‍ക്കും  ഇഷ്ട്ടപെടുകയാണെങ്കില്‍ തീര്‍ച്ചയായും അതൊരു രണ്ടാം ഭാഗമായി ഉടന്‍ വരുന്നതായിരിക്കും, അതിനു മുമ്പ് മുംബൈ വാലകള്‍ എന്നെ തല്ലി സൈഡ് ആക്കിയില്ലെങ്കില്‍...

ബാംഗ്ലൂര്‍ നിനക്ക് വിട.....

എംബിഎ  എന്ന എടുത്താ  പൊങ്ങാത്ത ഡിഗ്രീ എടുത്തതില്‍ പിന്നെ നാട്ടില്‍ നിക്കാന്‍ പറ്റാത്ത അവസ്ഥ. പത്താം ക്ലാസും ഗുസ്തിയും ഉള്ളവരുടെ ഡിഗ്രി കണ്ടു സ്വന്തം പറമ്പും തൂമ്പയും നല്‍കിയ മുതലാളിമാര്‍ എന്‍റെ നേരെ മുഖം  തിരിച്ചു, പഠിപ്പ് കൂടിയാലുള്ള അവസ്ഥ. സമ്പന്നരുടെ ഒരു ഡിഗ്രിയും കൂടെ ഒരുകുട്ട നിറയെ കടവുമായി വീട്ടില്‍ വന്നു കയറിയ എനിക്ക് ഒരു ജോലി അതായിരുന്നു വളരെ അത്യാവശ്യം. മലയാളം എന്ന ഭാഷയും പിന്നെ നട്ടാല്‍ കിളിര്‍ക്കാത്ത കുറെ നുണകള്‍ അടങ്ങിയ ബയോഡാറ്റയും.അതുമായി ഞാന്‍ ബാംഗ്ലൂര്‍ എന്ന സ്വപ്ന നഗരിയിലേക്ക് കള്ളവണ്ടി കയറി.

ഭാഷ നോക്കാതെ മനുഷ്യനെ സ്നേഹിക്കുന്നൊരു സിറ്റി, ശരിക്കും അതായിരുന്നു ബാംഗ്ലൂര്‍. കന്നടയും തമിഴും എന്ന വ്യാജേന ഞാന്‍ സംസാരിച്ച പച്ച മലയാളം മനസിലാക്കുന്ന നാട്ടുകാര്‍. പലരുടെയും അടുക്കള നിരങ്ങിയ എനിക്ക് ദൈവ സഹായമോ അതോ പൂര്‍വ പുണ്ണ്യ ജന്മംമോ 2005 പൊന്നോണ നാളില്‍ ജോലി എന്ന സ്വപ്നം  പൂവായി വന്നണിഞ്ഞു. പിന്നീട് അങ്ങോട്ട്‌ ശരിക്കും  ജീവിക്കുകയായിരുന്നു.
വീക്ക്‌ ഏന്‍ഡ് എന്ന പുതിയ തത്വങ്ങളും ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്ന ആഴിയാ കുരിക്കുകളും
ജീവിതത്തിലേക്ക് വന്നു ചേരുകയായിരുന്നു.

രക്ത ബന്ധങ്ങളെക്കാള്‍ വില മതിക്കുന്ന സ്നേഹ ബന്ധങ്ങളും സുഹൃത്ത് ബന്ധങ്ങളും.
അതായിരുന്നു പിന്നെ എല്ലാം. മറക്കാനും സ്നേഹിക്കാനും മാത്രം അറിയാവുന്ന ഒരുപാട് സുഹൃത്തുക്കള്‍.
 അഞ്ചു കൊല്ലം! ഇന്നലെ എന്നപോലെ മനസിലൂടെ ഓടിയെത്തുന്നു.
ആദ്യമായി ഇ മെയില്‍ അയക്കാനും പ്രൊഫഷണല്‍ ആയി തെറി കേള്‍ക്കാനും പറയാനും പഠിപ്പിച്ച എന്‍റെ കമ്പനി, സുഹൃത്തുക്കള്‍.
എല്ലാ മലയാളിയെയും  എന്നപോലെ 'കാഷ്' എന്ന ചിന്തയില്‍ ഞാനും എപ്പോഴോ ചെന്ന് പെട്ടു. എല്ലാം പഠിച്ച മലയാളിയെ വരവേല്‍ക്കാന്‍ ഐ റ്റി ഭീമന്മാര്‍ തയ്യാറും.
പറക്കാന്‍ പഠിപ്പിച്ച കമ്പനി, സ്നേഹം വാരി കോരി തന്ന സുഹൃത്തുക്കള്‍.. ആരും
ഉണ്ടായിരുന്നില്ല മനസില്‍, ഞാന്‍ പോകുന്നു എന്ന കത്ത് കമ്പനിക്ക് കൈ മാറുമ്പോള്‍.

അങ്ങനെ അഞ്ചു കൊല്ലത്തെ പരിചയവും ഒരിക്കലും തീര്‍ത്താല്‍ തീരാത്ത കടങ്ങളും പേറി യാത്രപറയുമ്പോള്‍ മനസ് ശരിക്കും ശൂന്യം ആയിരുന്നു. ഇനിയൊരിക്കലും ലഭിക്കുമോ എന്നറിയാത്ത എല്ലാം വിട്ടു ഞാന്‍ ബാംഗ്ലൂര്‍ എന്ന മഹാ നഗരത്തോട് ഇന്ന് യാത്ര പറയുന്നു... തുടര്‍ന്ന് മുംബൈ എന്ന മെട്രോ നഗരത്തിലേക്ക്.

ഇതെഴുതുമ്പോളും എന്‍റെ മനസു ശൂന്യമാണ്. എല്ലാം നഷ്ട്ടപെട്ടവനെ പോലെ എങ്കിലും എന്നെ കാത്ത്  എന്തോ ഉണ്ടെന്നപോലെ. ജീവിതമെന്ന  നൌകയിലെ അടുത്ത യാത്രക്കായി പെട്ടികള്‍ തയ്യാറാക്കി ഇരിക്കുന്ന ഈ ഒഴാക്കാന് ഇനി എന്ത് എന്നറിയില്ല എങ്കിലും സ്നേഹം മാത്രം വിളമ്പിയ ഈ കൊച്ച് നഗരത്തിനോട് വിട പറയുമ്പോള്‍ ഒരു തുടം കണ്ണ് നീര്‍ മാത്രം.. മനസ്സില്‍ തട്ടിയ ഒരു വിട എന്ന വാക്കും.

മുംബൈ സെ തക്ക് ജാനേ വാലെ രാജധാനി എക്സ്പ്രസ്സ്‌ ഫ്ലാറ്റ്ഫോം നമ്പര്‍ ദോ മെ ആനെ ക്കെ സംഭാവനാ ഹെ ( ഹോ  , ഹും )  എന്ന ആകെ അറിയാവുന്ന  ഹിന്ദിയുമായി ഞാന്‍ പുതിയ ഒരു ലോകത്തിലേക്ക്‌ പറക്കുകയാണ്. ഇനിയെന്തെന്നറിയാതെ!!!

അമ്മച്ചി ഭാഷ!

ജനിച്ചുവീണ് കണ്ണ് തുറന്ന അന്നുമുതല്‍ പഠിക്കാന്‍ തുടങ്ങിയതാണ്‌!
ആദ്യം കമലാന്‍, പിന്നെ നടക്കാന്‍, ശരിക്ക് പെടുക്കാന്‍, അമ്മെ മ്മേ മ്മേ... എന്ന് വിളിക്കാന്‍ അങ്ങനെ ഒരുപാട്.ഒടുക്കം പത്ത് ഇരുപത്തിയഞ്ചു കൊല്ലത്തെ ഗുസ്തി കൊണ്ട് എംബിഎ  കഴിഞ്ഞതോടുകൂടി  ഇനി എന്‍റെ പട്ടി വരും പഠിക്കാന്‍ എന്ന പ്രസ്താവനയോടെ പഠനത്തിനോട് വിട വാങ്ങി!ഉണ്ടായിരുന്ന പത്ത് ഏക്കര്‍ എംബിഎ പഠിപ്പിക്കാന്‍  മുറിച്ചു വിറ്റ പാവം അപ്പന്‍ ഇനിയുള്ള മൂന്നേക്കര്‍ തനിയെ 'പ്ലാന്റിക്കോള്ളാം' എന്ന് പ്രസ്താവിച്ചതോടെ 'കഞ്ഞിക്കുരു' തേടിയുള്ള എന്‍റെ പ്രയാണത്തിന് തുടക്കമായി!

കൊഞ്ചു മെണച്ചാല്‍ മുട്ടോളം പിന്നെ  മെണച്ചാല്‍ ചട്ടിയില്‍ എന്നപോലെ ഞാന്‍ നേരെ മെണച്ചു, ബാംഗ്ലൂര്‍ എന്ന ചട്ടിയിലേക്ക്! കൈമുതലായി  ഒന്നാം ക്ലാസിലെ തറ പറ മലയാളവും ഒരല്പം അഹങ്കാരവും പിന്നെ ഒരിക്കലും നിറയാത്ത ഒരു വയറും. പഠിച്ചത് വെച്ച് അരപ്പേജ് മാത്രം ഉണ്ടായിരുന്ന സീവി ഒടുക്കം നാട്ടിലെ കടക്കാരുടെ പേര് കൂടി ചേര്‍ത്ത് ഒരുപേജ് ആക്കി  ആദ്യം കണ്ട മുറുക്കാന്‍ കട മുതല്‍ പബ്ലിക്‌ കക്കൂസില്‍ വരെ കയറി വിതരണം ചെയ്തു, എല്ലാ മഹാന്മാരുടെയും തുടക്കം കുപ്പതൊട്ടിയില്‍ നിന്നായിരുന്നല്ലോ.  തെണ്ടാനുള്ള മടി ഇല്ലായ്മ കൊണ്ടോ നാണം എന്ന രസം എപ്പോഴോ കൈ മോശം വന്നതുകൊണ്ടോ എന്തോ നല്ല ഭങ്ങിയായി
കണ്ടവരോടൊക്കെ തെണ്ടി " ഒരു പണി തരുമോ സാറേ" എന്ന്, ഒടുക്കം അവരുടെ കയ്ക്ക് പണി ആകും എന്ന് കണ്ടതോടെ ആ പരുപാടി എട്ടായി മടക്കി ചെവിയില്‍ തിരുകി.

അങ്ങനെ ഒരു ദിനം പതിവുപോലെ കുളിച്ചു ഒഴാക്കന്‍  ആയി  ജോലി തെണ്ടാന്‍ ഇറങ്ങി. എന്‍റെ ആകാര സൌന്ദര്യം കണ്ടിട്ടോ എന്തോ ഒരു മാന്യന്‍ എന്നോട് ഒരു സെക്യൂരിറ്റി പണി ഓഫര്‍ ചെയ്തു,ഒന്നും ചെയ്യണ്ട അതിരാവിലെ ഓഫീസിനു മുന്‍പില്‍ പോയി ഒരു വടിയും പിടിച്ചു നിന്നാ മതി മാസം 3000 ക പോക്കറ്റില്‍!
പഠിക്കാന്‍ ശ്രമിച്ച എംബിഎ എല്ലാം ഒരുനിമിഷം  മറന്ന ഞാന്‍ യെസ് പറഞ്ഞു!
പണി കിട്ടിയ സന്തോഷത്തോടെ അപ്പനെ വിളിച്ചു..

അപ്പാ കിട്ടി
ഓ ഹോ എവിടുന്നാടാ മേടിച്ചു കിട്ടിയത് 
അതല്ല, അപ്പാ പണി കിട്ടി
എത്രയിന്‍റെ പണിയാ മോനെ?  എട്ടിന്‍റെയോ  അതോ അതില്‍ കൂടുതലോ? ( അപ്പന്‍ ആരാ മൊതല്‍!  ഞാന്‍ പോയാ മിനിമം  എട്ടിന്‍റെ  പണി എങ്കിലും വാങ്ങിയെ വരൂ  എന്ന് മൂപ്പനറിയാം )
അപ്പാ,,,, എട്ടിന്‍റെ  അല്ല ഒരു ബാങ്കിന്‍റെ  സെക്യൂരിറ്റി പണി 
ഫു!!
അപ്പന്‍ എന്നാ മുറുക്കാന്‍ വായില്‍ ഇട്ടിട്ടുണ്ടോ? ചുമ്മാ തുപ്പുന്നെ
എടാ 'അറിയാതെ പിറന്നവനെ', നിന്നെ ആട്ടി തുപ്പിയതാ. 3000 രൂപക്ക് സെക്യൂരിറ്റി നിക്കാന്‍ ആണോടാ ഞാന്‍ എന്‍റെ പത്ത് ഏക്കര്‍ വിറ്റു നിന്നെ പഠിപ്പിച്ചത്?
വിറ്റതും പഠിപ്പിച്ചതും ശരിയാ, പക്ഷെ പഠിച്ചോ എന്ന് മാത്രം ചോദിച്ചോ? അല്ല പിന്നെ!
അപ്പന് ഇഷ്ട്ടമില്ലേ പോകുന്നില്ല വേറെ പണി നോക്കാം,
ഈ മാസത്തെ ആ ശമ്പളം ഒന്ന് അയച്ചിരുന്നെങ്കില്‍...
ശമ്പളമോ?.. ഏത് ശമ്പളം?
ഹാ അപ്പാ... അപ്പന്‍റെ മകനായി പിറന്നതിലുള്ള ശമ്പളം, ഇല്ലേ ദേ ഞാന്‍ ശരിക്കും തെണ്ടിയാകും
ഉം!

ആ 'ഉം' ഞാന്‍ റെസിപ്റ്റ്  ആയി എടുത്തു ഫോണ്‍ കട്ട്‌ ചെയ്തു! ഇനി നല്ല ഒരു ജോലി കിട്ടിയേ തരം ഒള്ളു.ഇല്ലേ ഈ ബാംഗ്ലൂര്‍ നഗരത്തിനു ഒരു തെണ്ടിയെ കൂടി സഹിക്കേണ്ടി വരും. അതിനിടയില്‍ എപ്പോഴോ എന്‍റെ സീവി കണ്ട ഒരു പാവം കമ്പനി എന്നെ ജോലിക്കുള്ള ഇന്റര്‍വ്യൂവിനു വിളിച്ചു. അങ്ങനെ അറിയാവുന്ന എല്ലാ ദൈവങ്ങളെയും മനസ്സില്‍ പ്രാര്‍ഥിച്ചു യാത്രയായി!ഒരു മാസം കൊണ്ട് സാധാരണ ഒരു ഇന്റര്‍വ്യൂവില്‍  എന്തൊക്കെ ചെയ്യണം എന്നത് മനപാഠം ആക്കിയിരുന്നു!

" ഞാന്‍ ഒഴാക്കന്‍, കേരളത്തില്‍ നിന്നും വരുന്നു, ഡിഗ്രീ കണക്കാ, പിന്നെ എംബിഎ
വീട്ടില്‍ എന്നെ കൂട്ടി 4  പേര്‍!
അപ്പന് പോത്തിനെ ( എന്നെ ) മേയ്ക്കല്‍ പണി
 അമ്മ, വീട്ടു ഭാര്യ (ഹൌസ് വൈഫ്‌) 
വിനോദം: കുട്ടിയും കോലും കളി , മാവിന് കല്ലെറിയല്‍, പുഴയില്‍ ചാട്ടം, സിനിമ കാണല്‍, വായന,..
വീക്നെസ്: ആ സാധനം ഇല്ലാത്ത ഒരാളാണ് ഞാന്‍! പിന്നെ ഒരു കുപ്പി വെച്ച് വിളിച്ചാ എങ്ങോട്ടും വരും അത് ഒരു വീക്നെസ് ആണോ? ഇംഗ്ലീഷ്  അറിയില്ല, അതൊരു അറിവുകേടല്ലേ അല്ലാതെ വീക്നെസ് അല്ലാലോ.
സ്ട്രെങ്ങ്ത് : 10 തടിമാടന്‍ അമ്മാവന്‍സ്, എന്തിനും പോന്ന കൂട്ടുകാര്‍, എല്ലില്ലാത്ത ഒരു നാക്ക് "
 പക്ഷെ ഒറ്റ കുഴപ്പം മാത്രമേ  ഉള്ളു, ഇതെല്ലാം ഇംഗ്ലീഷില്‍ ആണ് പഠിച്ചു വെച്ചിരിക്കുന്നത് ഇടയില്‍ ആരെങ്കിലും കയറിയാല്‍ സംഭവം തുടക്കം മുതലേ തുടങ്ങണം!

അങ്ങനെ ഇന്റര്‍വ്യൂ തുടങ്ങി,
ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ആകെ മൂന്ന് പേര്‍. ഉത്തരം പറയാന്‍ ഈ പാവം ഒഴാക്കനും!
ചെന്നപാടെ, ഗുഡ് മോര്‍ണിംഗ് സാര്‍ സ്‌ സ്‌ ‌ ( മൂന്ന് പേരില്ലേ അതാ)
സാര്‍  ഞാന്‍ കയറിയ പടി 17
പുറത്തു 7 കസേര
കത്തികിടക്കുന്ന  ബള്‍ബ്‌ 5 കത്താത്തത് 2
വാട്ട്‌?
എത്ര വാട്ട് ആണെന്ന് സത്യമായും അറിയില്ല!
ഇന്റര്‍വ്യൂവര്‍ : വാട്ട്‌ - w h a t - വാട്ട് 
അല്ല സിനിമയില്‍ ഒക്കെ കണ്ടിട്ടുണ്ട് ഇന്റര്‍വ്യൂ, ഇതെല്ലാമല്ലേ ചോദിക്കാന്‍ പോകുന്നത്  ചോദിക്കുന്നതിനു  മുന്‍പേ ഉത്തരങ്ങള്‍ പറഞ്ഞാ അത്രയും പെട്ടന്ന് തീര്‍ക്കാലോന്നു കരുതി!
തുടങ്ങിയപ്പോഴേ എനിക്കാകെ വശപ്പിശക്  തോന്നി ഒരുത്തന്‍ നാട്ടിലെയും വീട്ടിലെയും കാര്യങ്ങള്‍ ചോദിക്കുന്നു
വേറെ ഒരുത്തന്‍  പഠിച്ച കാര്യങ്ങള്‍. മൂനാമന്‍ ഒന്നും ചോദിക്കുന്നില്ല  എന്ന് മാത്രമല്ല കോഴിക്കോട് ബസ്‌ സ്റ്റാന്‍ഡില്‍ അസമയത് കണ്ട ഒരു വൃത്തികെട്ട നോട്ടം അതും അടി മുടി.
ഒന്നാമന്‍: ഒഴാക്കന്‍ താങ്കളെ  കുറിച്ച് പറയു
ഞാന്‍ കേട്ട പടി നമ്മുടെ സാധനം ചൊല്ലാന്‍ തുടങ്ങി
ഞാന്‍ ഒഴാക്കന്‍, കേരളത്തില്‍ നിന്നും വരുന്നു, ഡിഗ്രീ കണക്കാ...
ഇടയില്‍ രണ്ടാമന്‍: ഡിഗ്രി എന്താന്നാ  പറഞ്ഞെ?..
കണക്കാ...
ഒന്നാമന്‍: ഓക്കേ കണ്‍ടിന്യു
ഒഴാക്കന്‍: നോ,  നോ കണ്‍ടിന്യു  ഒണ്‍ലി സ്റ്റാര്‍ട്ടിംഗ്
ഒന്നാമന്‍: വാട്ട്‌
ഒഴാക്കന്‍: ഞാന്‍ ഒഴാക്കന്‍, കേരളത്തില്‍ നിന്നും വരുന്നു, ഡിഗ്രീ കണക്കാ...
ഒടുക്കം പഠിച്ചത് പാടി തീര്‍ന്നു!
ഒന്നാമന്‍: അമേരിക്കയുടെ പ്രസിഡന്റ്‌ ആരാ?
ഒഴാക്കന്‍: ബു..
രണ്ടാമന്‍ (ഇടയില്‍ കയറി) : എന്താ ഒഴാക്കന്‍റെ  അപ്പന്‍റെ പേര്
ഒഴാക്കന്‍: ബുഷപ്പച്ചന്‍!
ഒന്നാമന്‍/രണ്ടാമന്‍:  ബുഷപ്പച്ചന്‍??
ഒഴാക്കന്‍: അത് പിന്നെ ബുഷ്‌ അമേരിക്കയുടെയും അപ്പച്ചന്‍ എന്‍റെയും അപ്പന്‍സ്‌ ആ..
ഒന്നാമന്‍: അക്കൗണ്ട്‌ ഗോള്‍ഡന്‍  റൂള്‍സ് പറയു
ഒഴാക്കന്‍: അത് പിന്നെ,,, ആദ്യത്തെ റൂള്‍ ഒന്ന് പറഞ്ഞാ ബാക്കി ഞാന്‍ പറയാം ( മൂത്തവര്‍ ആദ്യം എന്നാണല്ലോ, എന്‍റെ ഒരു വിനയം)
രണ്ടാമന്‍: ഓക്കേ,  പറയണ്ട
ഒഴാക്കന്‍: സന്തോഷം
ഒന്നാമന്‍: വായന ഇഷ്ട്ടമാണെന്ന് പറഞ്ഞല്ലോ ഏതാ അവസാനം വായിച്ച ബുക്ക്‌
ഒഴാക്കന്‍: അയ്യേ, യു മീന്‍ കൊച്ച് ബുക്ക്‌?
ഒന്നാമന്‍: ഐ മീന്‍ ബുക്ക്‌
ഒഴാക്കന്‍: മംഗളം
ഒന്നാമന്‍: ഓ, ആരാ മംഗളം എഴുതിയത്
ഒഴാക്കന്‍: സുധാകര്‍ മംഗളോദയം
രണ്ടാമന്‍: നിങ്ങള്‍ സിനിമ ഇഷ്ട്ടം ആണെന്ന് പറഞ്ഞല്ലോ, അവസാനം കണ്ട സിനിമയുടെ കഥ പറയു
ഒഴാക്കന്‍: അത് വേണോ?
രണ്ടാമന്‍: അവസാനം കണ്ട മലയാള സിനിമയുടെ കഥ പറയു
ഒഴാക്കന്‍: നീ പൊ മോനെ ദിനേശാ.. അങ്ങനാ സിനിമ തുടങ്ങുന്നത് ( അങ്ങനെ നരസിംഹത്തില്‍ തുടങ്ങി അവസാനം ബാലേട്ടനില്‍ കൊണ്ട് ചെന്ന് ഒരുവിധം ഒപ്പിച്ചു, ഇനി കൊന്നാലും സിനിമ ഹോബിയില്‍  ഇല്ല പൊന്നെ) 
മൂന്നാമന്‍: ഒഴാക്കന്‍ നിങ്ങള്ക്ക് സ്ട്രോങ്ങ്‌   എംറ്റിഐ  ഉണ്ട്
ഒഴാക്കന്‍: ( മനസ്സില്‍, പഹയാ എല്ലാം കണ്ടുപിടിച്ചു അല്ലെ? ഒന്നുകൂടി ഞെളിഞ്ഞിരുന്നു)
ഒന്നാമന്‍: ഒഴാക്കന്‍, താങ്കള്‍ക്ക്  എന്തെങ്കിലും  പറയാന്‍ ഉണ്ടോ?
ഒഴാക്കന്‍: അത് പിന്നെ ഞങ്ങളുടെ കുടുബത്തില്‍ എല്ലാവര്ക്കും നല്ല എംറ്റിഐ  ആണ് ഞാന്‍ പിന്നെ എംബിഎ  കൂടി പഠിച്ചതിനാല്‍ ഒന്നുകൂടി  സ്ട്രോങ്ങ്‌ ആയി എന്ന് മാത്രം
മൂന്നാമന്‍ : വി   വില്‍ റിവേര്‍ട്ട് ബാക്ക് റ്റു യു
ഒഴാക്കന്‍ : ബാക്ക്??
മൂന്നാമന്‍: വി  വില്‍ ലെറ്റ്‌ യു നോ

അങ്ങനെ ആദ്യത്തെ ഇന്റര്‍വ്യൂ വിജയകരമായി  അവസാനിപ്പിച്ചു!

എങ്കിലും മനസ്സില്‍ ഒരു ചോദ്യം മാത്രം മുഴച്ചു നിന്നു എന്താ ഈ എംറ്റിഐ ? ഇത്ര സ്ട്രോങ്ങ്‌ ആയിട്ട് ഇവന്‍ ഉള്ള കാര്യം ഞാന്‍ അറിഞ്ഞില്ലല്ലോ ഇതുവരെ?  ചിലപ്പോ പാരമ്പര്യമായി കിട്ടിയതാവും അപ്പന്‍ പറയാന്‍ മറന്നതാവും! പിന്നീടുള്ള ഇന്റര്‍വ്യൂ യാത്രകളില്‍ ആണ് എംറ്റിഐ  എന്താണെന്നു പിടികിട്ടിയത്

M - Mother
T - Tongue
I -  Influence

ചുരുക്കം പറഞ്ഞാ അമ്മച്ചിയുടെ  ഭാഷ എന്‍റെ ഭാഷയെ അതിയായി സ്വാധീനിക്കുന്നു  പോലും! മാതൃ ഭാഷയുടെ ഗുണം! സ്വാധീനിക്കുന്നെങ്കില്‍  ഇങ്ങനെ തന്നെ വേണം!

കോര്‍ണ്ണര്‍ ക്കുരു

ഡാ.. അതികം ചിക്കന്‍ കഴിക്കണ്ട
ഡാ.. അതികം സമയം ഇരിക്കണ്ട, ഓഫീസില്‍ അല്ല കക്കൂസില്‍
ഡാ.. അതികം സമ്മര്‍ദം ചെലത്തണ്ട, വേറെ എവിടയുമല്ല മുകളില്‍ പറഞ്ഞ സ്ഥലത്ത്
 അവന്‍ വരും, മുതലാളിമാര്‍ക്ക് രഹസ്യ സബന്ധത്തില്‍ ഉണ്ടായ വ്യാജ  സന്താനം പോലെ!
ചന്തി പിളര്‍ന്നും അവന്‍ വരും...
ചെറുപ്പം മുതലേ  കേള്‍ക്കുന്ന ഒന്നാണിത്. അവനാരാന്നല്ലേ?
മുതലാളിമാര്‍ ഭയക്കുന്ന, ഷട്ടി വില്‍പ്പനക്കാര്‍ വെറുക്കുന്ന, കോഴി കച്ചവടക്കാര്‍  പുച്ചിക്കുന്ന, ചോരയില്‍ കിളുര്‍ത്ത അവന്‍,  മൂലക്കുരു!
അവന്‍ വന്നാലോ?  റേഡിയോ മാന്ഗോ പോലെ പിന്നെ നാട്ടിലെങ്ങും പാട്ടായി!
 അയ്യേ എന്ന് വരാത്തവര്‍ പുച്ചിക്കുന്നു,  പാവം എന്ന് വന്നവര്‍ സഹതപിക്കുന്നു കഷ്ട്ടം എന്ന് ഉള്ളവര്‍  പറയുന്നു.
സന്തോഷത്തോടെ കക്കൂസില്‍ പോകുവാന്‍ കൊതിക്കുന്ന നാളുകള്‍. ഒരിക്കലും വേണ്ട എന്ന് വെച്ച ഷട്ടി ധരിക്കുവാന്‍ മനസ് വെമ്പുന്ന ദിനങ്ങള്‍.

ഇത്രയൊക്കെ ആയിട്ടും അവന്‍ വരട്ടെയെന്ന് അല്ലെങ്കില്‍ അവന്‍ ഉണ്ടെന്നു അവകാശപ്പെടുന്ന  ദിനങ്ങള്‍ അതാണ്‌ വേള്‍ഡ് കപ്പ്‌ ഫുട്ബോള്‍! എന്താണെന്നല്ലേ? എവിടെയെങ്കിലും ഇരുന്നു ( നിന്നു)  സമാധാനമായി കളി കാണാം. ഓഫീസിലും പോകണ്ട! ഇത് ഞാന്‍ പറഞ്ഞതല്ല എന്‍റെ സഹമുറിയന്‍റെ കണ്ടുപിടുത്തങ്ങളില്‍ ഒന്ന് മാത്രം. മൂലക്കുരുവിനോടുള്ള  ഇഷ്ട്ടമല്ല മറിച്ച് ഫുട്ബോളിനോടുള്ള സ്നേഹം മാത്രമാണ് അവനെ ഇത് പറയാന്‍ പ്രേരിപ്പിച്ചത്.

ഓഫീസില്‍ നിന്നും ഒരു രണ്ടാഴ്ച ലീവ് വേണേ ഇവന്‍ തന്നെ വേണം. പനി എന്ന് പറഞ്ഞാ മാനേജര്‍ തലയില്‍ തൊട്ടു നോക്കും. തൂറ്റെന്നു  പറഞ്ഞാ  മിനിമം പത്തു തവണ എങ്കിലും ബാത്‌റൂമില്‍ പോകുകയും മൊത്തത്തില്‍ ഒരു തളര്‍ച്ച വരുത്തുകയും വേണം, ഇനി മറ്റെന്തെങ്കിലും നൊക്കിണി  അസുഖം പറഞ്ഞാലും രണ്ടാഴ്ച ലീവ് വലിയ പാടാ. അവിടാണ് മൂലക്കുരുവിന്‍റെ സ്ഥാനം.  പണ്ടു കണ്ണൂരൊരു മൂലക്കുരു വൈദ്യന്‍ ഉണ്ടെന്നു കേട്ടിട്ടുണ്ട്, ആള്‍ക്ക് രോഗികളുടെ മുഖം കണ്ടാല്‍ തിരിച്ചറിയാന്‍ വലിയ പാടാ എന്നാ വേറെ ചില സ്ഥലം കണ്ടാല്‍ എത്ര നാള്  കഴിഞ്ഞാലും തിരിച്ചറിയും പോലും. അതുപിന്നെ ഡോക്ടര്‍ ആണ് പോട്ടെ. പക്ഷെ മാനേജര്‍ക്ക് ഒരു തിരിച്ചറിയല്‍ പരേട്‌  നടത്തി രോഗം സത്യമാണോ എന്ന് നോക്കാന്‍ ഉള്ള ആ ചമ്മല്‍, അവിടാണ് നമ്മുടെ വിജയം.  

വല്യപ്പന്‍ ‍  പല തവണ മരിച്ചപ്പോഴും  ലീവ് കൊടുത്ത മാനേജര്‍ വല്യമ്മ രണ്ടാമത് മരിച്ചപ്പോ, "നടപ്പില്ല വല്യ്യപ്പന്‍ പലതുണ്ടാകും പക്ഷെ വല്യമ്മ ഒന്നേ ഉണ്ടാകു"  എന്ന പ്രസ്താവനയോടെ ആണ് എന്‍റെ സഹമുറിയന്‍ പുതിയ അടവ് തേടി പുറപ്പെട്ടതും ഒടുക്കം മൂലനുമായി  തിരികെ വന്നതും. ആ അടവില്‍
അവന്‍ വിജയിച്ചു എന്നുമാത്രമല്ല എത്ര ലീവ് വേണമെങ്കിലും എടുത്തോ എന്ന മൂലക്കരാര്‍  പതിച്ചു കിട്ടുകയും ചെയ്തു.
പക്ഷെ പ്രശ്നങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്.

മാനേജരുടെ പാരമ്പര്യ രോഗം ആണ് മൂലന്‍,  അതിനാല്‍ തന്നെ ഒരു കുടുംബ വൈദ്യന്‍ ഇവനെ കരിക്കാനുമായി മാത്രം അവരുടെ കുടുംബ ഡോക്ടര്‍ ആയി ജീവിച്ചു പോകുന്നു. ഇവിടെയാണ്‌ ലഡ്ഡു എണ്ണം ഇല്ലാതെ ചറപറ പൊട്ടിയത്! മാനേജര്‍  എത്രയും പെട്ടന്ന് അവനോടു അവരുടെ കുടുംബ ഡോക്ടറെ കാണാന്‍ പറയുകയും തുടര്‍ന്ന് വിശ്രമം അനുവദിക്കുകയും ചെയ്തു!

ഇല്ലാത്ത മൂലക്കുരു ഇനി എങ്ങനെ മൂലത്തില്‍ സൃഷ്ട്ടിക്കും?. ഫുട്ബോള്‍ ആണേ ഒരു കോര്‍ണ്ണറും പിന്നെ ഒരു കുരുവും വച്ചു അട്ജെസ്റ്റ് ചെയ്യാം ഇത് ജീവിതം ആയി പോയില്ലേ.  തന്ത്രങ്ങളും കുതന്ത്രങ്ങളും മെനഞ്ഞു തുടങ്ങി. ഒടുക്കം ഒരു കുരുവുള്ള മൂലം നോക്കിയുള്ള യാത്ര തന്നെ തുടങ്ങി.അങ്ങനെ ഒരു മൂലക്കുരു വൈദ്യന്‍റെ മുന്‍പില്‍ നിന്നും ഒരുത്തനെ അടിച്ചു മാറ്റി, കുരുവോടു കൂടി. അങ്ങനെ കുരുവും മൂലവും എല്ലാം മാനേജരുടെ ഡോക്ടറുടെ മുന്‍പില്‍ പ്രതിഷ്ട്ടിച്ചു. ഡോക്ടര്‍ക്ക്‌ കുരുവിനെ അല്ലെ  അറിയൂ ആളെ അറിയില്ലാലോ!  ആ തന്ത്രത്തില്‍ എന്‍റെ സഹമുറിയന്‍ വിജയിച്ചു!  ഇല്ലാത്ത കുരുവും പേറി നാടുപിടിച്ച അവന്‍ ഫുട്ബോള്‍ വേള്‍ഡ്കപ്പില്‍  മുഴുകി .

പണ്ടാരോ  തന്‍റെ കഥാപാത്രത്തെ പുഴയില്‍ മുക്കി കൊന്ന്  ഒടുക്കം അദ്ദേഹവും പുഴയില്‍ മുങ്ങി മരിച്ചു എന്നും  പിന്നെ ഒരാശാന്‍ ഇത് കണ്ടു  പേടിച്ചു വായടിയെ കൊണ്ട് (കിളി) കഥ  പറയിച്ചു എന്നുമെല്ലാം കേട്ടു കേള്‍വിയുണ്ട്.
ഇപ്പൊ എന്‍റെ  പേടി ഈ പാവം ഒഴാക്കന്‍ അവസാനം മൂലക്കുരു വന്നു മരിക്കുമോ എന്ന് മാത്രമാണ്. ഞാനും ഒരു എഴുത്തുകാരന്‍ അല്ലെ? അല്ലെ?

ഒരു ഫുട്ബോള്‍ ഓര്‍മ്മ കുറിപ്പ്.

രാജ്യ മത രാഷ്ട്രീയ ഭേദം അന്യേ കാല്‍പന്തു കളിയുടെ ജ്വരം എല്ലാവരുടേയും തലയ്ക്കു പിടിച്ചിരിക്കുന്നു . ഈ പാവം ഒഴാക്കനും ഇച്ചിരി പിടിച്ചിരിക്കുന്നു എന്ന് തന്നെ കൂട്ടിക്കോ,ഫുട്ബോള്‍ ഭ്രാന്ത്. പണ്ടു ഞാന്‍ നല്ല ഒരു കളിക്കാരന്‍ ആയിരുന്നു, ഇപ്പോഴും ഉണ്ട് കളിയൊന്നു മാറ്റി പിടിച്ചു എന്ന് മാത്രം!. ഫുട്ബോള്‍ , ഫൂട്ട് ബോര്‍ഡ്‌ അങ്ങനെ എത്ര എത്ര കളികള്‍. കളിച്ചു കൈഒടിഞ്ഞതും ഒടിഞ്ഞ കൈകൊണ്ട് വീണ്ടും കളിച്ചു മൂക്കിന്‍റെ പാലം തകര്‍ന്നതും ഫൂട്ട് ബോര്‍ഡ് കളിയില്‍ താഴെ വീണതും എല്ലാം മനസിലെ ഒരു കോണ് വഴി ചെറുകുടലില്‍ തൂങ്ങി പിടിച്ചു എന്‍റെ വായിലേക്ക് വരുന്നു ഒരു ഓക്കാനമായി.

 മനസ് പ്രക്ഷുബ്ധമാകുമ്പോള്‍ നാം പഴയ പല തമാശകളും ചിന്തിക്കാറുണ്ട് അങ്ങനെ ചിന്തിച്ചപ്പോള്‍ ആണ് എന്‍റെ കൂട്ടുകാരുടെ ഒരു പഴയ പന്ത് കളി മനസിലേക്ക് കയറി വന്നത് അങ്ങിനെ അതിതാ ഒരു ഓക്കാനമായി നിങ്ങളുടെ മുന്‍പിലേക്കും. പന്ത് കളിയ്ക്കാന്‍ പണ്ടേ മിടുക്കന്‍മാര്‍ എന്‍റെ കൂടെയുണ്ട് എന്നാലും പതിനൊന്നെണ്ണം തികയില്ലലോ. അങ്ങനെയാണ് ഒഴാക്കന്‍ "പതിനൊന്നേ കാലാമന്‍" ‍ ആയും കഞ്ചു ആസിഫ് പത്താമന്‍ ആയും മൂട്ട രജീഷ് പതിനാലാമന്‍ ആയും കളത്തില്‍ വരുന്നത്.

 ആസിഫ് ഒരു സംഭവം തന്നെയാ അതായത് ഒരു ട്യൂബ് ലൈറ്റ് പോലത്തെ സംഭവം . ഒരു ട്യൂബ് ലൈറ്റ് തെളിയാനുള്ള ടൈം എടുക്കും അളിയന് കാര്യങ്ങള്‍ ഒന്ന് തെളിയാന്‍. പിന്നെ മൂട്ട രജീഷ്, കാണാന്‍ മൂട്ടയെ പോലെ ഇരിക്കും എങ്കിലും അവന്‍ കോളേജിന്‍റെ ഓമന പുത്രന്‍ ആണ്! അമ്മയുടെ തെറ്റുകൊണ്ടല്ല മറിച്ച് അവന്‍റെ കഴിവുകൊണ്ട് കോളേജിന്‍റെ ഓമന പുത്രന്‍ ആയവന്‍. കറുപ്പിന്‍റെ കാര്യത്തില്‍ ആനയും കുറുമ്പിന്‍റെ കാര്യത്തില്‍ കുരങ്ങനും മാറി നിന്നുപോകുന്ന മൊതല്‍.ഇവരാണ് കഥയിലെ നായകന്‍മാര്‍ ഞാന്‍ വെറുമൊരു കാഴ്ച്ചകാരനും.

 കളി നല്ല ഭങ്ങിയായി ആടാന്‍ (കളി) തുടങ്ങി. ഞാനും ആസിഫും അടക്കമുള്ളവര്‍ ചക്കപഴത്തിന്‍റെ ഓള്‍ സൈല്‍ ഈച്ചകളെ പോലെ പന്തിനു പുറകെയും. പന്ത് കാലില്‍ കൊള്ളുന്നില്ല എങ്കിലും ഗ്രൌണ്ടിലുള്ള എല്ലാ കൊച്ച് കല്ലുകളും ഞങ്ങള്‍ കറക്റ്റ് ആയി തൊഴിച്ചു ദൂരേയ്ക്ക് കളയുന്നുണ്ടായിരുന്നു. അങ്ങനെ കല്ല്‌ നീക്കിയ എനിക്ക് ഏറ്റവും നല്ല കല്ല്‌പെറുക്കിക്കുള്ള, (വെറും പെറുക്കി അല്ല) "പെറുക്കി അവാര്‍ഡ്‌" കിട്ടിയത് വേറെ കഥ!. നേരത്തെ പറഞ്ഞ പോലെ കഞ്ചു ആസിഫ് ബോളിനു പുറകെ മറുപോസ്റ്റ് വരെ ഓടി അവിടെ നിന്നുപോകും ചിലപ്പോള്‍, കാരണം കുറച്ചു സമയം എടുക്കും ആശാന് എന്തിനാ അവിടം വരെ ഓടി വന്നതെന്ന് ചിന്തിച്ചെടുക്കാന്‍. അങ്ങനെ ഒരു തവണ പന്തിനു പുറകെ ഓടിയ അസിഫ് പന്ത് പോയതറിയാതെ എന്തിനാ ഓടിയത് എന്നുള്ള ചിന്ത വരുന്നതും കാത്തു നിക്കുമ്പോള്‍ അതാ മറുപോസ്റ്റിലെ ഒരു പാവം കളിക്കാരന്‍ പന്തടിച്ചു കളഞ്ഞതിന്‍റെ സന്തോഷത്തില്‍ ദീര്‍ഘശ്വാസം വിടുന്നു. ഇത് കണ്ടതും കഞ്ചുവിനു കാര്യം പിടികിട്ടി അവന്‍ പറന്നു ചെന്ന് മറ്റവനെ കാലു വച്ചു വീഴ്ത്തി പന്ത് തിരയാന്‍ തുടങ്ങി. ഭാഗ്യം, വീണുകിടന്നവന്‍ ആസിഫിന്‍റെ അമ്മേടെ വീടിനു അടുത്ത് ആയത് കാരണം അവനോടു ക്ഷമിച്ചു! കാണികള്‍ അറിഞ്ഞു ചിരിക്കുമ്പോളും ആസിഫ് പന്തിനായുള്ള ഓട്ടം വീണ്ടും തുടങ്ങിയിരുന്നു.

അപ്പോഴാണ് അടുത്ത കഥാപാത്രം രംഗപ്രവേശം ചെയ്യുന്നത്. രാവിലെ പത്തു ദോശയും ഉച്ചക്ക് ഒരു ചെമ്പ് ചോറും തിന്നു കളിക്കുള്ള പരിശീലനം ചെയ്യുന്ന മൂട്ട രജീഷ്. പതിനാലാം നമ്പര്‍ എന്ന് വരുമെന്നത് ഒരു ചോദ്യ ചിന്നം മാത്രം ആണെങ്കിലും ആശാന്‍ അതി കഠിനമായ പരിശീലനത്തില്‍ ആണ് . പെട്ടന്നതാ ഞങ്ങളുടെ ടീമിലെ ഒരു കുരുന്ന് നെഞ്ചും തല്ലി മൂന്നാം വടി കുത്തി പൊത്തി അടിച്ചു വീഴുന്നു. ഇത് കണ്ടതും മറ്റൊന്നും ആലോചിക്കാതെ രജീഷ് ചാടിഇറങ്ങി പന്തിനു പുറകെ ഓടി. കാണികള്‍ രജീഷിനെ രജീഷ് .. രജീഷ് ... എന്ന ആരവത്തോടെ ഗ്രൌണ്ടിലേക്ക് ആനയിച്ചു. കളി മുഴുവന്‍ ഓടിയ എനിക്കുപോലും പന്ത് ഒന്ന് കിട്ടിയിട്ടില്ല പിന്നാ ആദ്യമായി ഓടിവന്ന മൂട്ടക്ക്. പന്തുകിട്ടിയില്ലെങ്കിലും പന്തിനു പുറകിലായി ഓടി വന്ന രജീഷിനെ ഞങ്ങളുടെ കോച്ച് കയ്യോടെ പിടികൂടി
"കയറിപോടാ മൂട്ടേ" എന്ന് സ്നേഹത്തോടെ തെറി പറഞ്ഞു. കാണികള്‍ രജീഷിനെ ഇറങ്ങിയപ്പോള്‍ കൊടുത്തതിലും ഭങ്ങിയായി മൂട്ടേ... മൂട്ടേ എന്ന ആരവത്തോടെ സ്വീകരിച്ച് ആനയിച്ച് ഇരുത്തി.

ജീവിതത്തില്‍ ആദ്യമായി പന്തുതട്ടുവാന്‍ കൊതിച്ച് സബ് ആയി ഇറങ്ങി പന്തുപോയിട്ടു ഒരു കല്ലുപോലും തൊഴിക്കാന്‍ ആവാതെ പാവം മൂട്ട ഫുട്ബോള്‍ ജീവിതത്തോട് വിടവാങ്ങി. അന്നവന് തൊഴിക്കാന്‍ ഒരു കല്ലുപോലും ബാക്കി വെക്കാന്‍ ആയില്ലല്ലോ എന്ന സങ്കടവും പേറി ഈ ഒഴാക്കാന്‍ ഇന്നും ജീവിക്കുന്നു, ബ്ലോഗിലൂടെ..

അമേരിക്ക.. അമേരിക്ക..

അമേരിക്ക.. അമേരിക്ക..
ഈ ഒരു ചിന്തയില്‍ നിന്നാണ്  കേരള ജനത മുഴുവന്‍ 'മൃതുവായ കുടവയറും' 
( സോഫ്റ്റ്‌ വയര്‍ ) പേറി നാടാകെ പരക്കം പാഞ്ഞതും  എങ്ങനെങ്കിലും കള്ള ടിക്കെറ്റ്  എടുത്ത് സിലിക്കന്‍ വാലിയില്‍  എത്തിയിരുന്നതും, ഈ അടുത്തകാലം വരെ.  എന്നാല്‍ മാന്ദ്യം  മന്തുപോലെ പടര്‍ന്നു പിടിച്ചതോടെ  സിലിക്കന്‍ വാലി കാടുപിടിക്കുകയും മലയാളികള്‍ പെട്ടികടകള്‍ തുടങ്ങുകയും അമേരിക്കകാര്‍ പിച്ചയെടുപ്പ് തുടങ്ങുകയും, ഏറക്കാടന്‍ കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയും   ചെയ്തു എന്നത് ഒരു 'തുണി ഉടുക്കാത്ത സത്യം' ആണ്. 

ഉള്ള ഒരു ഉണ്ണി കുടവയറും താങ്ങി ഞാനും ഒരുപാടു നടന്നു അമേരിക്കയില്‍ ഒന്ന് ചെന്ന് പെടാന്‍. മാനേജരുടെ അടിവസ്ത്രം, ഭാര്യയുടെ മേല്‍ വസ്ത്രം ഇത്യാദി അലക്കുക ചോറും കൂട്ടാനും വെച്ചുകൊടുക്കുക തുടങ്ങിയ ജോലികള്‍ വളരെ ഭംഗി ആയി  നിര്‍വഹിച്ചെങ്കിലും അമേരിക്ക  എനിക്കൊരു കിട്ടാ കനിയായി തന്നെ കിടന്നു. ഒടുക്കം എന്‍റെ കൈ  പുണ്യം കൊണ്ടോ അതോ അലക്കിയ തുണിയുടെ വൃത്തികൊണ്ടോ എന്തോ എനിക്കും കിട്ടി അമേരിക്ക,
എന്ന് വെച്ചാല്‍ അമേരിക്കയിലേക്ക് പോകുവാനുള്ള അനുമതി!

അങ്ങനെ  ഷര്‍ട്ടും മുണ്ടും തയ്ച്ചു കഴിഞ്ഞപ്പോള്‍  ആണ്  അറിഞ്ഞത് ആദ്യം അമേരിക്കന്‍ എംബസി പിന്നെ അമേരിക്ക.
"എം സി"  എന്ന് കേട്ടിട്ടുണ്ട്  പല ബ്രാന്‍ഡില്‍ ഇതിപ്പോ എംബസി ആ...
പിന്നീടുള്ള ചാരപ്രവര്‍ത്തിയില്‍ നിന്നും എംബസി എന്താണെന്നും എന്തിനാണെന്നും എല്ലാം ഞാന്‍ മനസിലാക്കുകയും വീണ്ടും ഒരു ഒരു ചെന്നൈ യാത്രയ്ക്ക്   തിരികൊളുത്തുകയും  ചെയ്തു. അവിടാ എംബസി!

കമ്പനിയുടെ പരുപാടി ആയതിനാല്‍ ഫ്ലൈറ്റ് ടിക്കറ്റ്‌ ഫ്രീ, ബാംഗ്ലൂര്‍ ടൂ  ചെന്നൈ.  ഒരു ചക്കകുരുവില്‍ രണ്ട് വെടി !
ഫ്ലൈറ്റില്‍ കയറിയ ഉടനെ  ഇഷ്ട്ടമുള്ള ഒരു പേപ്പര്‍ തന്നു, വായിക്കാനല്ല നിലത്തു  വിരിച്ചു ഇരിക്കാന്‍ പിന്നെ രണ്ട് പൊള്ളിച്ച പപ്പടവും, കൊറിക്കാന്‍. കൊള്ളാം നല്ല ഫ്ലൈറ്റ്. 
അങ്ങനെ ചെന്നൈയില്‍ രാവിലെ ലാന്‍ഡ്‌ ആയി നക്ഷത്ര  ഹോട്ടലിലേക്ക് കാല്‍ നടയായി നടന്നു നടകയറി റൂമില്‍ ഉപവിഷ്ട്ടനായി. ഇനി എംബസിയില്‍ പോകണം അതിരാവിലെ ആര് വിളിച്ച് ഉണര്‍ത്തുമോ ആവോ?

അമേരിക്ക കാണാനുള്ള കൊതിയില്‍ ഉറക്കം ശരിയായില്ലെങ്കിലും കറക്റ്റ് സമയം തന്നെ കുളിച്ചു ഒഴാക്കനായി എംബസിയില്‍ ഹാജര്‍. അവിടെ ആണെങ്കിലോ  ഒരു ബീവറേജസ് കോര്‍പ്പറേഷന്   മുന്നില്‍ ഉള്ളതിലും വലിയ ക്യൂ. അമേരിക്ക കള്ളിനെക്കാള്‍ കിക്ക് നല്‍കുമെന്ന് ആ ക്യൂവില്‍ നിന്നും  എനിക്ക് മനസിലായി. ഉള്ളില്‍ അതാ  ഒരു മദാമ സുന്ദരി ഇരിക്കുന്നു, മദാമ ആളൊരു  അമ്മച്ചി ആണെങ്കിലും  ഇപ്പൊ എനിക്ക് സുന്ദരിയാണ്. അങ്ങിനെ ഞാന്‍ അമേരിക്ക അമേരിക്ക എന്ന സ്വപ്നവുമായി ക്യൂ വില്‍ നിന്നു.

സ്വപ്നത്തിനിടയില്‍  എപ്പോഴോ  എന്‍റെ നമ്പറും വന്നു, മദാമ  കുഞ്ഞ്  ചോദ്യം തുടങ്ങി 
എവിടെ പോകുന്നു 
എന്തിനാ പോകുന്നെ ( എന്തിനാ ... എന്നല്ല കേട്ടോ )
എങ്ങനെ പോകുന്നു 
ഒരു പാട് ചോദ്യങ്ങള്‍... എനിക്കാണേ  എല്ലാത്തിനും ഒരേ ഒരു ഉത്തരം  മാത്രം 
"അമേരിക്ക അമേരിക്ക"
അവസാന ചോദ്യം: ഒഴാക്കാ സാലറി എത്രയാ?
അമ്മെ! ഈ ചോദ്യത്തിന്  ഉത്തരം പറഞ്ഞുതുകൊണ്ട് മാത്രം  മുടങ്ങിയ എത്രയോ കല്യാണങ്ങള്‍? ഒരു നിമിഷം ആ സുന്ദരികള്‍  മനസിലൂടെ ഒരു തീവണ്ടിയുടെ  പല ബോഗികള്‍ ആയി പാഞ്ഞു !
ഒടുക്കം എന്‍റെ സാലറി കേട്ട മദാമ അമ്മച്ചി എന്നോട് പറഞ്ഞത് ഇങ്ങനെ

"ഒഴാക്കന്‍, നിങ്ങളുടെ സാലറി വച്ചു വെറും 3 ദിവസം മാത്രമേ അമേരിക്കയില്‍ ജീവിക്കാന്‍ സാധിക്കു. അമേരിക്കയില്‍ പിച്ചക്കാരെ ആവശ്യം ഇല്ലാത്തതിനാലും നീ അവിടെ പിച്ച എടുക്കും എന്ന് ഉറപ്പ് ആയതിനാലും നോ, നോ അമേരിക്ക!!"

അല്ലെങ്കിലും അമേരിക്കയില്‍ എന്തിരിക്കുന്നു ഒരു വൃത്തികെട്ട രാജ്യം അല്ല പിന്നെ.ഇനി എന്‍റെ പട്ടി പോകും അമേരിക്കയില്‍. വേണേ അമേരിക്ക ഇവിടെ വന്നു എന്നെ കാണട്ടെ. പിന്നെ ചോദിക്കുന്നവരോട് ഞാന്‍ പറയും അമേരിക്കയില്‍ കപ്പ കൃഷി നിരോധിച്ചു എന്നും അതിനാല്‍ പോകാനുള്ള താല്പര്യം നഷ്ട്ടപെട്ടു എന്നെല്ലാം അവരത് വിശ്വസിക്കുകയും ചെയ്യും. വിശ്വാസം അതല്ലേ എല്ലാം!

അപ്പനാരാ മോന്‍!

"താന്‍ താനോളം ആയാല്‍ താനെന്നു വിളിക്കണം" ഇങ്ങനാ വിവരമുള്ള അപ്പന്മാര്‍ വളര്‍ന്നു വരുന്ന ആണ്‍ മക്കളെ കുറിച്ച് പറയാറ്! അതായത് രണ്ടെണ്ണം അടിച്ചു വീട്ടില്‍ വന്നാലും ആരെങ്കിലും കാണാതെ ഒരു സിഗരെറ്റ്‌ വലിച്ചാലും അങ്ങ് വിട്ടുകളയണം എന്ന് സാരം. പക്ഷെ ഒറ്റ കാര്യം താന്‍ താനോളം ആവണം!

സിജോയുടെ അപ്പനും അങ്ങനാ സിജോയെ താനെന്നെ വിളിക്കു, സിജോ അപ്പനേയും!

സിജോ അപ്പനോളം വളര്‍ന്നു പിന്നെ അപ്പനേക്കാളും  വളര്‍ന്നു പടര്‍ന്നു പന്തലിച്ചു ചിതല്‍ അരിച്ചു നിക്കുകയാണ് വീട്ടില്‍.
വളര്‍ന്നതും പന്തലിച്ചതും ഒക്കെ കൊള്ളാം പക്ഷെ സിജോയുടെയും അപ്പന്‍റെയും  ഒരേ സൌണ്ട് കൂടി ആയതാണ് പൊല്ലാപ്പ് ആയത്.

അപ്പന് രാത്രിയായാല്‍ രണ്ടെണ്ണം വിടണം ( മദ്യം!).  അപ്പന്‍റെ നേരുകൊണ്ട്  മക്കള്‍ കാണ്‍കെ കുടിക്കില്ല. പാവം പൂച്ചയപ്പന്‍റെ  വിചാരം കണ്ണടച്ചതുകൊണ്ട് മക്കള്‍ക്കൊന്നും അറിയില്ല എന്നാണ്. എന്നാ നമ്മുടെ മോനോ?
"അപ്പന്‍റെ അല്ലെ പോത്ത്‌ പോത്തിന്‍റെ അല്ലെ ക്ടാവ്" . അപ്പന്‍റെ കുപ്പി എവിടാ എന്ന്  അപ്പനേക്കാളും ക്ടാവിനാ നിശ്ചയം! അതുകൊണ്ട് തന്നെ ഈയിടയായി അപ്പന്‍ അടിക്കുന്ന രണ്ട് പെഗ്ഗിനു സ്ട്രോങ്ങ്‌ കുറവാ എന്നുള്ള  അപ്പന്‍റെ മിഥ്യാധാരണ ഒരു സത്യാധാരണ മാത്രം ആയിരുന്നു! സിജോമോന്‍ അത്രക്കും വെള്ളം ചേര്‍ക്കുന്നുണ്ടായിരുന്നു  അളവ് തെറ്റാതിരിക്കാന്‍. മോനുട്ടന്‍ ഈ ചതിയെക്കെ ചെയ്തതും പോരാഞ്ഞു നാട്ടിലുള്ള സകല മക്കളോടും ( നാട്ടാരുടെ മക്കളോട് ) പറഞ്ഞുകൊണ്ടും നടന്നിരുന്നു ഈ വെള്ളത്തിന്‍റെ കഥ.

അങ്ങനെ ഇരിക്കെ ഒരു ദിവസം സിജോന്‍റെ സന്തത സഹചാരി വീട്ടിലേക്ക്  ഫോണ്‍ ചെയ്തു, എടുത്തോ പാവം അപ്പന്‍! സിജോ ദേണ്ടെ തൊട്ടടുത്ത്‌ പേപ്പേര്‍ കണ്ടുകൊണ്ടിരുക്കുവാരുന്നു.  എടുത്ത പാടെ സിജോന്‍റെ അപ്പൂപ്പനേം അമ്മൂമ്മയെയും  എല്ലാം സ്നേഹത്തോടെ അവന്‍ വിളിച്ചു എന്നിട്ടും ഒരു മറുപടിയും കേള്‍ക്കാത്തതിനാല്‍ ഒടുവിലൊരു ചോദ്യവും " എന്താടാ അപ്പന്‍റെ കുപ്പീന്ന്  രണ്ടെണ്ണം അടിച്ചു വെള്ളവും ഒഴിച്ചു ഇരിപ്പാ അല്ലെ ".
പാവം അപ്പന്‍! ഇതിലും ഭേദം   അങ്ങേരുടെ തന്തക്കു വിളിക്കുന്നതായിരുന്നു, സിജോയുടെ വല്യപ്പനെ!

അപ്പന്‍ മെല്ലെ സിജോയ്ക്ക് കൊടുത്തു എന്നിട്ടൊരു കമന്‍ടും   "മോനെ അപ്പന്‍ ആകെ രണ്ടെണ്ണം അല്ലെ  അടിക്കുന്നത് അതില്‍ ഈ അപ്പന്‍ ഒഴിച്ചോളാം വെള്ളം"!

മോന്‍റെ  വെള്ളം ഒഴിക്കലും കുടിക്കലും  അതിരുകടന്നപ്പോ അപ്പന്‍ മോനെ രായ്ക്കു രാമാനം  നാടുകടത്തി , ഈ ബാംഗ്ലൂര്‍ നഗരത്തിലേക്ക്! കൂടെ നടക്കുന്ന കുരിപ്പികള്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. ദേ വീണ്ടും രാവിലെ തന്നെ ഒരു കാള്‍ എത്തി എടുത്ത പാടെ " ടാ സിജോ $@#ന്‍റെ മോനെ എവിടെ പോയി കിടക്കുവാടാ"
പാവം അച്ഛന്‍! മറുപടി ഇങ്ങനായിരുന്നു " മോനെ നീ വിളിച്ച മോന്‍  ഇവിടില്ല നായയാണ്‌ സംസാരിക്കുന്നത് !

തൊള്ള തോമസേട്ടന്‍


തൊള്ള തോമസേട്ടന്‍ , "തൊള്ള" എന്നു നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കും.

കറുത്ത് ഇരുണ്ട   ഒരു ആജാനുബാഹു. തലമുടിയും തലയും തമ്മില്‍ തിരിച്ചറിയാന്‍ പ്രയാസം. കക്കൂസ്  കഴുകുന്ന ബ്രെഷ് പോലും നാണിച്ചു തലകുനിച്ചു പ്രേമം തോനിക്കും വിധമുള്ള തലമുടി. ഒറ്റനോട്ടത്തില്‍ ഒരു ഒന്നാന്തരം കരിമ്പുലി!


കരിമ്പുലി എന്‍റെ നാട്ടിലേക്കു വന്നതാണോ അതോ...... എന്തോ അറിയില്ല!
എന്ത് തന്നെയായാലും തൊള്ള തോമസേട്ടന് ഒരു കരിമ്പുലി ഛാ‍യ ഉണ്ടെന്നു മാത്രം നമ്മുടെ നാട്ടുകാര്‍ക്കറിയാം. ലോകത്തിലുള്ള എല്ലാ വിഷയങ്ങളിലും അറിവുണ്ടെന്ന് നടിക്കുകയും വിടുവായത്തം വിളമ്പുകയും  ചെയ്യുന്ന "തൊള്ള" ഞങ്ങളുടെ സ്വന്തം നാടായ കൊനൂര്‍കണ്ടിയില്‍  ഉണ്ടായിരുന്നത് ഏതാണ്ട് 1960 -1995 കാലഘട്ടം.  ഞാന്‍ ഒക്കെ അന്ന് കുഞ്ഞു വാവ, തൊള്ളയുടെ  തൊള്ള കേട്ട്  പരിസബോധം  നഷ്ട്ടപെട്ടു മൂത്രം ഒഴിക്കുന്ന  പ്രായം!


സ്വന്തമായുണ്ടായിരുന്ന ഒരു ഏക്കര്‍ സ്ഥലത്തിന്‍റെ  ആധാരം വെക്കാന്‍ സ്ഥലം ഇല്ല എന്ന് പറഞ്ഞു ഉണ്ടായിരുന്ന  ഏക്കര്‍ വിറ്റു പുട്ടും കടലയും കുറച്ച് കടുക്ക വെള്ളവും ( കാശ് കൂടുതല്‍ കയ്യിലുള്ളപ്പോള്‍ കടുക്ക വെള്ളം കുടിക്കുന്നത്  നല്ലതാണെന്ന് ആണ്  തൊള്ളയുടെ വെപ്പ്) അടിച്ചു തൊള്ള അങ്ങനെ വിലസുകയായിരുന്നു എന്നുവേണം പറയാന്‍.
ആ കാലഘട്ടത്തില്‍  ഇന്നത്തെ പോലെ ഫോണ്‍, ഇ-മെയില്‍  കുണ്ടാമണ്ടികള്‍ ഇല്ലാത്തതിനാല്‍ കത്തിനെ ആയിരുന്നു  ആളുകള്‍ പലപ്പോഴും ആശ്രയിച്ചിരുന്നത്. വയ്കുന്നേരങ്ങളില്‍  എല്ലാ അപ്പാപ്പന്‍മാരും രണ്ടെണ്ണം അടിച്ചും  ഇനി രണ്ടെണ്ണം ആരുടെയെങ്കിലും കയ്യില്‍ നിന്നും മേടിക്കുവാനും  ആയി കൂട്ടം  കൂടുന്ന നമ്മുടെ നാട്ടു കവലയില്‍ ആണ് കത്തുകള്‍ വിതരണം ചെയ്യാറുള്ളത്. എഴുത്തും വായനയും പണ്ടേ തറവാട്ടില്‍ പിറന്നവര്‍ക്ക് പറഞ്ഞിട്ടില്ലാത്തതിനാല്‍  കത്തുകള്‍ വിതരണം ചെയ്യുന്നതിനോടൊപ്പം അത് വായിച്ചു കേള്പ്പിക്കുന്നതും നമ്മുടെ "പോസ്റ്റ്‌ മനുഷ്യന്‍" സോമേട്ടന്‍റെ  കടമ ആയിരുന്നു!
അങ്ങനെ ഒരു വയ്കുന്നേരം  കത്തുമായി വന്ന സോമേട്ടന്‍ ഒരു അഡ്രെസ്സ് വായിച്ചതും എല്ലാവരും ഒരുനിമിഷം ഒന്ന് തരിച്ചു നിന്നു. അഡ്രെസ്സ് ഇങ്ങനെ:


തൊള്ള തോമസ്‌
കറുത്ത നിറം, 35 വയസ് മതിപ്പ്
പള്ളിക്ക് സൈഡില്‍ ഉള്ള ചായക്കട.
കൊനൂര്കണ്ടി. കേരളം.


എന്‍റെ നാടിന്‍റെ നന്മ്മ കൊട്ണോ എന്തോ കത്ത് കറക്റ്റ് സ്ഥലത്ത് തന്നെ കിട്ടി.നരകത്തില്‍ നിന്നും കത്തുകള്‍ അയക്കാനുള്ള സൌകര്യം ഇല്ലാത്തതിനാലും ബന്ധു മിത്രാതികള്‍ എല്ലാവരും പാകിസ്ഥാന്‍കാര്‍ ആയതിനാലും അങ്ങനെ ഒരു കത്ത് എവിടെ നിന്നു വന്ന് എന്നുമാത്രം തോമസേട്ടനും   അറിവുണ്ടായിരുന്നില്ല! വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് പറഞ്ഞ പോലെ തോമസേട്ടനും വായന വല്യ പിടിയില്ലാത്തതിനാല്‍ കത്ത് സോമേട്ടന്‍ പൊട്ടിച്ചു വായിക്കാന്‍ തുടങ്ങി:


"എത്രയും സ്നേഹമുള്ള പ്രീയ "ചോട്ടന്‍" തൊള്ള തോമസേട്ടന്,
തോമസേട്ടന്‍റെ  കറുത്ത "സരീരവും" വെളുത്ത മനസും എനിക്ക് വല്ലാതെ പുടിച്ചു. ‌
ഇന്ന് രാത്രി വീടിനടുത്തുള്ള ചാണക കുഴിയില്‍ "വാരണം വാരാതിരിക്കരുത്"
ഞാന്‍ കത്തി നില്‍ക്കും.
എന്ന് ചേട്ടന്‍റെ "പണ്ടാര" മുത്ത്‌ ഒപ്പ് കുത്ത് "


ഒരു കത്തെഴുതുവാന്‍ മാത്രമുള്ള "വിദ്യ ആഭാസം"  അന്ന് ആ നാട്ടില്‍ ഏത് പെണ്കൊടിക്ക് ആണ്  ഉള്ളതെന്നും അതുപോലതന്നെ ഒരു രാത്രി മുഴുവന്‍ വാരാനുള്ള ചാണക കുഴിയും  തമ്മില്‍ മാച്ച് ചെയ്യുകയും ആളെ ഉടനടി കണ്ടു പിടിക്കുകയും ചെയ്തു!
മറ്റാരുമല്ലായിരുന്നു പട്ടാളം മറുത ചേടത്തിയുടെ മൂത്ത മകള്‍ "കെട്ടാച്ചരക്ക്  ത്രേസ്യാമ" !


അറിഞ്ഞുകൊണ്ട് "പനാമര്‍ "  കലക്കിയ നാരങ്ങ വെള്ളം കുടിക്കുന്നതിലും നന്ന് ദാഹിച്ചു മരിക്കുന്നതാണെന്ന് കരുതി തോമസേട്ടന്‍ അവിടെനിന്നും രായ്ക്കു രാമാനം മുങ്ങി!


വര്‍ഷങ്ങള്‍ക്കു ശേഷം കോഴിക്കോട്  കടല്‍ കാണാന്‍ പോയ ഒരു നാട്ടുകാരന്‍ മീന്മണം അടിച്ചു തിരിഞ്ഞു നോക്കിയപ്പോള്‍ തൊള്ള തോമസേട്ടന്‍ മുന്പ്പില്‍! അയല, ചാള, വരാല്‍ എന്ന് വേണ്ട എല്ലാ മീനുകളുടെയും ഒരുമിച്ചു  ഒരു വാടയും ആയി!
അന്ന് രാത്രി മുങ്ങിയ തൊള്ള പിന്നീടു പൊങ്ങിയത്  കോഴിക്കോട് ആയിരുന്നു. എന്തുകൊണ്ടും ചാണകം കോരുന്നതിനെക്കാള്‍ നന്നല്ലേ മീന്‍ കോരുന്നത് എന്നുകരുതി മീന്‍പിടുത്തവും ആയി അവിടെ കൂടി,മീന്‍ തോമസ്‌ ആയി!

കോഴിക്കോടന്‍ കൂറ!

മൂട്ട, കൂറ, പല്ലി ഇത്യാദി എല്ലാവിധ ജീവികളും ഒരു കാലഗട്ടത്തില്‍  ജീവിച്ചിരിക്കുകയും ഇപ്പോഴും എങ്ങും പോയിമറഞ്ഞിട്ടില്ല  എന്നുറക്കെ പ്രഖ്യാപിക്കുന്നതുമായ  എന്‍റെ സ്വന്തം റൂമിലെ "ചപ്രമഞ്ജനിലത്തു" പതിവുപോലെ ഞാന്‍ ശവാസനം ആരംഭിച്ചു.
ജോര്‍ജ് ബുഷ്‌ മുതല്‍ ബില്‍ "ഗേ"റ്റ്സ്‌  മുതല്‍ ഇപ്പൊ തൂക്കി ഞൊട്ടാം  എന്ന് കരുതുന്ന  കസബിനോട്  വരെ നര്‍മ്മ  സംഭാഷണം നടത്തുകയും ലോകത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും ചില്ലി കാശു മുടക്കാതെ പോയി വരികയും ചെയ്യുന്ന സ്വപ്നാടനം എന്ന മനോഹരമായ തളികയില്‍ യാത്ര ആരംഭിക്കുകയും ചെയ്തു.

പെട്ടന്ന് ഞാന്‍ യാത്ര ചെയ്ത ട്രെയിന്‍ എന്‍റെ നേരെ പാഞ്ഞു വന്ന് കയറിയപോലെ എന്തോ ഒരു സാധനം എന്‍റെ  കാല്‍ വഴി  ട്രൌസറിന് ഉള്ളിലേക്ക്  ഒറ്റ വരവായിരുന്നു. ചാടി എണിറ്റു പേരിനുണ്ടായിരുന്ന ട്രൌസര്‍ കയ്യോടെ ഊരി മാനത്തേക്ക് ഒരേറു കൊടുക്കുകയും ഉറക്കത്തില്‍ ഞാന്‍ അറിയാതെ എന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആ ആസ്ഥാന "കുണ്ടനെ" തപ്പുവാന്‍ വേണ്ടി  ലൈറ്റ് ഇട്ടതും കണ്ട കാഴ്ച!!

എന്‍റെ സ്വന്തം റൂം മേറ്റ്‌,   പണ്ടു കല്യാണ സൗഗന്ധികം  പറിക്കാന്‍ പോയ ഭീമനെ തടയാന്‍ ചെന്ന  ഹനുമാന്‍ ഒടുക്കം ഭീമന്‍റെ "ഗദ" കണ്ടു പേടിച്ചു ഒരു മൂലക്കിരിന്നപോലെ ഒരു മൂലയില്‍ വിറച്ചുകൊണ്ട് ഇരിക്കുന്നു! കാര്യം അന്വേഷിച്ചപ്പോളാണ് അറിഞ്ഞത് ഏതോ ഒരു ആക്സിഡന്റ്  പറ്റി എല്ലാവരും മരിച്ചു എന്ന് തീര്ച്ചപെടുത്തുകയും   എന്നാല്‍ മരിച്ചിട്ടില്ല എന്ന് തനിക്കു മാത്രം അറിയുകയും പുറത്തു പറയാന്‍ പറ്റാതെ വിഷമിക്കുകയും ചെയ്യുന്ന ജീവിതത്തിലെ തന്നെ വലിയ ഒരു  ദുരന്തത്തെ, സ്വപ്നത്തില്‍ എടുത്തു താലോലിച്ചു കൊണ്ടിരിക്കെയാണ്  ഞാന്‍ മാനത്തേക്ക് എറിഞ്ഞ എന്‍റെ പാവം ട്രൌസര്‍ അവന്‍റെ തലയില്‍ വീഴുന്നത്.  ഒന്ന് കൂടി തെളിച്ചു പറഞ്ഞാല്‍ മരിച്ചു എന്ന് തീര്‍ച്ച വരുത്താന്‍ ആരോ ക്ലോറോഫോം മണപ്പിക്കുകയും തൊട്ടുപുറകെ പുതപ്പെടുത്തു മുഖം മൂടുകയും ചെയ്യുന്ന കറക്റ്റ് സീനില്‍ ആണ്  ട്രൌസര്‍ അവന്‍റെ മുഖം നോക്കി ലാന്‍ഡ്‌ ചെയ്തത്.  ഞെട്ടി എണിറ്റ അവന്‍ കണ്ടത് ഈ പാവം ഒഴാക്കനെ !!

അര്‍ദ്ധരാത്രിയില്‍ ഒരു മെഴുകുതിരിയുടെ വെളിച്ചം പോലുമില്ലാതെ എന്‍റെ "നാളിലേക്ക്" ഇരച്ചു കയറിയ ആ കശ്മലനെ ഒടുക്കം ഞാന്‍ കണ്ടു പിടിച്ചു ഒരു "കോഴിക്കോടന്‍ കൂറ".
ഉടനടി അവനെ ഒരു തീപെട്ടിക്കുള്ളിലാക്കി തൊട്ടടുത്ത ദിവസം തന്നെ കോഴിക്കോടെക്കുള്ള വണ്ടിയില്‍ കയറ്റി വിട്ടു.

മുന്നറിയിപ്പ്:

ഇനിമുതല്‍ കോഴിക്കോട് വഴി പോകുന്ന കോഴിക്കൊടുകാരും അല്ലാത്തതുമായ എല്ലാ  യുവാക്കളും കുരുന്നുകളും ( യുവതികള്‍ പെടില്ല )  പ്രത്യേകം ശ്രദ്ധിക്കുക അല്ലാത്ത പക്ഷം ഒരു ചിക്കന്‍ ബിരിയാണി  പോലും വാങ്ങി തരാതെ അവന്‍ നിങ്ങളുടെ  രഹസ്യ കലവറകളില്‍ കൈ കടത്തുവാന്‍  സാധ്യധ കണ്ടുവരുന്നു, നമ്മുടെ കോഴിക്കോടന്‍ കൂറ!! 

കേരളത്തില്‍ ഉള്ള  എല്ലാ "കൂറ" സ്വഭാവം ഉള്ളവര്‍ക്കും ഇത് സമര്‍പ്പിക്കുന്നു!

ഞാന്‍ കണ്ട (ബസ്‌) യാത്രക്കാര്‍

 
സ്വന്തം പറമ്പിലെ കപ്പക്ക്‌ രുചിയില്ല എന്ന ചൊല്ല്പോലയാണല്ലോ  നമ്മ മലയാളിസ്.കേരളത്തില്‍കൊന്നാലും നിക്കൂല, നേരെ വേറെ ഏതെങ്കിലും നാട്ടിലേക്ക് ഓടി,  അവിടുള്ളവന്‍റെ  "തന്തക്കുവിളി" കേട്ട്, ഏതെങ്കിലും കക്കൂസില്‍കിടന്നുറങ്ങി വല്ലകാലത്തും കിട്ടുന്ന വണ്ടിപിടിച്ച് നാട്ടില്‍ വന്ന് വന്നതിലും വേഗം സ്ഥലം വിടുന്നതിലാണ് നമ്മുടെ മിടുക്ക്! ഞാനും  ഇതിനൊരു അപവാദം അല്ലാത്തതിനാലും ഒരുപാടു തവണ കിട്ടിയ വണ്ടി പിടിച്ചുവരേണ്ടി  വന്നതിനാലും ബസ്‌യാത്രയില്‍നല്ലരീതിയിലുള്ള അനുഭവം  ഉണ്ടെന്നു തന്നെ പറയാം.ഇങ്ങനെയുള്ള ബസ്‌യാത്രയില്‍ കാണാറുള്ള പലതരം സ്വഭാവക്കാരെ കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്.ഇതില്‍ ബസ്‌ യാത്രക്കാര്‍ മാത്രമേ പെടു അതും ദീര്‍ഗദൂര യാത്രക്കാര്‍. ഇല്ലെങ്കില്‍ ഇനിയും ഒരുപാടു സ്വഭാവക്കാര്‍  കടന്നുവരും "പിച്ചക്കാര്‍ മുതല്‍ ജാക്കികാര്‍" വരെ അത് പിന്നീടു ആവാം!
  • പാല്‍ കുട്ടന്‍സ്‌
അതായത് അച്ഛനും അമ്മയുടെയും അടുത്തുനിന്നും ആദ്യമായി മാറിനിക്കുന്നവര്‍, മുലകുടി ഒരുമാസം മുന്പ് നിര്‍ത്തിയവര്‍. ഇവന്മാര്‍ക്ക് എല്ലാ ആഴ്ചയും നാട്ടില്‍ പോകണം, കേരളത്തിന്‌ വെളിയില്‍ വന്നത് പഠിക്കാന്‍ ആയാലും,  പെടുക്കാന്‍ ആയാലും,  പണിഎടുക്കാന്‍ ആയാലും. അതിനാല്‍ തന്നെ ഇവറ്റകള്‍ വല്ലപോഴും നാട്ടില്‍ പോകുന്ന എന്നെപോലുള്ളവര്‍ക്ക് വലിയ ശല്യം ആണ്. എല്ലാ ആഴ്ചയിലേയും എല്ലാ ടിക്കെറ്റും ഇവന്മാര്‍ ബ്ലോക്ക്‌ ചെയ്തിടും ഒടുക്കം നമ്മള്‍ ഡ്രൈവറുടെ കാലിനിടയില്‍ ഇരുന്നു പോകണ്ടി വരും. ഇവരുടെ മറ്റൊരു പ്രത്യേകത എല്ലാവിധ   സ്ഥാപകജങ്കമ   വസ്തുക്കളും ആയാണ്  യാത്രക്കയുള്ള വരവ്. അതായത് സ്വന്തമായൊരു പുതപ്പ് മിനിമം 2 തലയിണ, (ഒന്ന് നെഞ്ചത്ത് വെക്കാനും ഒന്ന് കാലിനിടയില്‍ തിരുകാനും ).  ഒരു ബെഡ് ഷീറ്റ്, ഒരു ലാപ്ടോപ്, ഒരു ഐപോഡ് എന്തിനേറെ പറ്റുമെങ്കില്‍ ഒരു ടെലിവിഷന്‍  വരെ കൊണ്ട് വന്ന് കളയും. അങ്ങനെ ഒരുകുപ്പി കുപ്പിപാലുമായി ഇവന്മാര്‍ സമയം കഴിച്ചു കൂട്ടികൊള്ളും.
  • പാമ്പന്‍സ്
പേരുപോലെത്തന്നെ കയറുമ്പോഴെ  നല്ല തണ്ണി ആവും ഈ ടീം. കുടിച്ചതൊന്നും പോരാഞ്ഞിട്ട്  ഇടയ്ക്കിടയ്ക്ക് കുടിച്ചുകൊണ്ടേ ഇരിക്കണം. ഇനി കുടി നിര്‍ത്തി ഉറങ്ങിയാലോ പിച്ചും പേയും പറയല്‍, ആകാശത്തേക്ക് തുപ്പല്‍, ജനാല വഴി പെടുക്കല്‍ തുടങ്ങിയ കലാപരുപടികള്‍ തുടങ്ങും. ഒടുക്കം മുന്‍പില്‍ ഇരിക്കുന്നവന്‍റെ  പുറം വഴിയും പുറകില്‍ ഇരിക്കുന്നവരുടെ  മുഖം വഴിയും  വാളും പരിചയും ചാരി നാട്ടുകാരുടെ ഇടിയൊക്കെ കൊണ്ട്
കഷ്ട്ടപാടും, കടപ്പാടും, ഒടുക്കം  അന്യന്‍റെ  ഇടിപ്പാടും പേറി രാവിലെ വീട് പറ്റും.
  •     ഇണക്കുരുവികള്‍
ഒരു ആണ്‍ കുരുവിയും  ഒരു പെണ്‍ കുരുവിയും . ഇവര്‍ക്കിടയില്‍ ജാതി, മതം, നിറം, പ്രായം ഇവയ്ക്കൊന്നും  പ്രാധാന്യം ഇല്ല.ആകെ സ്നേഹത്തിനു മാത്രം വില. സ്വന്തം ശരീരത്തെകാള്‍ കൂടയുള്ളവന്‍റെ  ശരീരത്തെ സ്നേഹിക്കുന്നവര്‍. വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു ലൈറ്റ് അണച്ചാല്‍ ഇവരുടെ വര്‍ക്ക്‌ തുടങ്ങുകയായി. ശരീരം പരസ്പരം കയ്മാറുകയും  സഹായത്രക്കാരില്‍ ഒരിറ്റു കുശുമ്പും ഒരുപാടളവു "പ്രതുല്‍പാധന ചിന്തകളും" ഉണര്‍ത്തുന്ന ഇവര്‍ പലപ്പോഴും അന്തരീക്ഷം മറന്നു പെരുമാറാറും ഉണ്ട്. ഓടുന്ന വണ്ടി കുലുങ്ങണം അല്ലോ  പക്ഷെ നിര്‍ത്തിയിട്ട വണ്ടി കുലുങ്ങിയാലോ? അതാണ് ഞാന്‍ പറഞ്ഞ "മറവി ഓഫ് അന്തരീക്ഷം". നമ്മള്‍ ഭാഗ്യവാന്‍മാരും  ഓര്‍മശക്തി ഉള്ളവരും ആണെങ്കില്‍ പലപ്പോഴും പല ആണ്/പെണ്ണ് കാണല്‍ ചടങ്ങുകളില്‍ ഇവരെ വീണ്ടും കണ്ടുമുട്ടിയെന്നും വരാം. 
  •   മൂന്നടി വീരന്മാര്‍
മൂന്നടി എന്ന് വെച്ചാല്‍ മൂന്ന് പെഗ്ഗ്. ഒരു യാത്രയാകുമ്പോള്‍ ഒരു ചെറിയ കുളിര്‍മ ഒക്കെ വേണമല്ലോ അതിനാല്‍ ഒരു മൂന്നെണ്ണം ( കൂടുകയും ഇല്ല കുറയുകയും ഇല്ല ) വിട്ടു വണ്ടിയുടെ ആട്ടത്തിനൊപ്പം  ആടുന്ന പാവം കുടിയന്‍സ്.
ഇവര്‍ എല്ലാവരും തന്നെ നിരുപദ്രവകാരികള്‍ ആണ്. ഏതാണ്ട് ഡ്രൈവര്‍ ഉറങ്ങുവാന്‍ തുടങ്ങുമ്പോള്‍ ഉറങ്ങുകയും ഇറങ്ങേണ്ട സ്ഥലത്ത് കറക്റ്റ് ഇറങ്ങുകയും ചെയ്യുന്ന കൂട്ടര്‍. ആകെ ഒരു പ്രശ്നം ഇവന്മാരുടെ കൂര്‍ക്കം വലി മാത്രം ആണ്. അതിന്‍റെ  ശക്തി  പലപ്പോഴും തൊട്ടടുതിരിക്കുന്നവരെ  അവരുടെ മൂക്കിനുള്ളിലേക്ക്  വലിച്ചടിപ്പികാറുണ്ട്. ശല്യം മൂക്കുമ്പോള്‍ മുഖം നോക്കി ഉറക്കം ഉണരാത്ത രീതിയില്‍ ഒന്ന് വീക്കുകയോ  അല്ലെങ്കില്‍ ഉറക്കത്തില്‍ എന്ന വ്യാജേന പള്ളയ്ക്ക്  ഒരു തൊഴി കൊടുക്കുകയോ ചെയ്താല്‍ കൂര്‍ക്കം വലിക്കു ഒരു ശമനം ലഭിക്കും. ചിലപ്പോള്‍ അടിച്ച പെഗ്ഗിന്‍റെ  എണ്ണം പോലതന്നെ മൂന്ന് തവണ തലകൊണ്ട് അടുത്തിരിക്കുന്നവന്‍റെ  തോളില്‍ ഇടിക്കുന്ന ഒരു സ്വഭാവം കൂടി ഉണ്ടേ ഇവര്‍ക്ക്. കയ്യില്‍ ഒരു കോല്‍ കരുതിയാല്‍ ഇതിനു പരിഹാരം കാണാം
  •   മധു ആന്‍ഡ്‌ വിധു ( 6  മാസത്തില്‍ കൂടാത്തത്)
കല്യാണത്തിന്‍റെ  ആദ്യ നാളുകളില്‍ 24 മണിക്കൂറും മധുവിധു ആഘോഷിക്കുന്ന ഈ കൂട്ടര്‍ ബസ്‌ യാത്രയിലും വെറുതെയിരിക്കാറില്ല. മറ്റുള്ള യാത്രക്കാരില്‍ ഒരുനുള്ളു രോമാഞ്ചം വാരിവിതറി അവരങ്ങനെ കുറുങ്ങി കുറുങ്ങി  ഇരിക്കും. സ്വയം പര്യാപ്തം നേടിയ സ്വന്തമായി വണ്ടിയും ലൈസന്സും  ഉള്ള ഈ കൂട്ടരെ അതിനാല്‍ തന്നെ ആരും ഉപദ്രവിക്കാറില്ല. പലപ്പോഴും ഇവര്‍ക്ക് കൊടുത്തിരിക്കുന്ന 2 സീറ്റുകളില്‍ മൂനാമത് ഒരാള്‍ക്കുകൂടി ഇരിക്കുവാനുള്ള സ്ഥലം ബാക്കി കണ്ടുവരാറുണ്ട്, അത്രയധികമാകാറുണ്ട്  പലപ്പോഴും ഇവരുടെ "തേന്‍ കലര്‍ന്ന ചന്ദ്രയാന്‍ യാത്ര".
  • ഭാര്യ ഒന്ന് മക്കള്‍ മൂന്ന്
രണ്ട് സീറ്റില്‍ ഒരു വലിയ ഫാമിലിയെ  തന്നെ നമുക്ക് ഇവരില്‍ നിന്നും പരിചയപെടാം. ഇതില്‍ മിക്കവാറും  ഒരുകുട്ടി, ഭാവിയിലെ നല്ല ഒരു ഭാഗവതര്‍ ആകാന്‍ ( ഐഡിയ  സ്റ്റാര്‍ മോങ്ങര്‍ )  ചാന്സ് ഉള്ള ഒരെണ്ണം കൂടി ഉണ്ടെങ്കില്‍  സന്തോഷം!! ഭാര്യയും ഭര്‍ത്താവും  ഒഴികെ മറ്റാരും ഉറങ്ങേണ്ടി വരില്ല. ഇവരില്‍ കണ്ടുവരുന്ന ഒരു പ്രവണത എത്ര സ്ഥലം കുറവാണെങ്കിലും കയ്യില്‍ ഉള്ളതിലെ  വലിയ ബാഗ്‌ തന്നെ ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും  ഇടയില്‍ തിരുകി വെച്ചിട്ടുണ്ടാകും, അതുമൊരു "ഫാമിലി പ്ലാനിംഗ്" .
നാട്ടിലേക്കു കാലി ബാഗുമായി പോകുന്ന ഇവര്‍ തിരികെ വരുമ്പോള്‍ ചക്ക, മാങ്ങ, പ്ലാങ്ങ എന്നുവേണ്ട 2 കിലോ നെല്ലുകുത്തിയ  അരിവരെ ആയെ മടങ്ങി വരൂ .  
  • തൂക്കനാം  കുരുവി
ശരീരത്തിന്‍റെയും  മനസിന്‍റെയും  ഒരു പാതി നാട്ടില്‍ വിട്ടിട്ടു പുറത്തു ജോലി ചെയ്യുന്നവര്‍. സ്വന്തം ഭൂമി മരുഭൂമിയായി വിട്ടു ( ചിലര്‍ അയല്പക്കകാരെ  ഏല്‍പ്പിച്ചു കൊടുക്കാറുണ്ട് )അന്യന്‍റെ  ഭൂമിയില്‍ കൃഷി ഇറക്കുവാന്‍  വിധിക്കപെട്ടവര്‍.
ഞാന്‍ ആദ്യം പറഞ്ഞ പാല്‍ പയ്യന്‍സിനെ പോലെ തന്നെ മാസത്തില്‍ ഒന്നൊഴികെ ഉള്ള  എല്ലാ ആഴ്ചകളിലും ഈ കൂട്ടര്‍ നാട് സന്ദര്‍ശിക്കുകയും  കൃഷി നടത്തുകയും ചെയ്തു പോരുന്നു . "ചെങ്കൊടി"യില്‍ പൊതിഞ്ഞ ചില ആഴ്ചകള്‍ മാത്രമാണ് ഈ കൂട്ടര്‍ യാത്ര ഒഴിവാക്കാറുള്ളത്. യാത്ര വളരെ അത്യാവശ്യം ആയതിനാല്‍ തന്നെ പലപ്പോഴും ഇവര്‍ തൂക്കനാം കുരുവികളെ പോലെ തൂങ്ങി കിടന്നും, ചിലപ്പോ നിലത്തു കിടന്നുമൊക്കെ നാട്ടില്‍ പോകാറുണ്ട്. ഈ കൂട്ടരേ പലപ്പോഴും ബസിന്‍റെ  ഫൂട്ട്ബോര്‍ഡിലും ഗിയറുകള്‍ക്ക് ഇടയിലും  എല്ലാം കണ്ടുവരാറുണ്ട്.

  • ഫോണി മോന്‍സ്/മോള്‍സ്
ഇവര്‍ ജനിച്ചതെ ചെവിയില്‍  ഇയര്‍ ഫോണും ആയിട്ടാണെന്ന്  തോന്നും. ബസില്‍ കയറുമ്പോഴെ  ഏതെങ്കിലും ഒരു മൂലയ്ക്ക് സ്ഥലം പിടിക്കുന്ന ഇവരുടെ ആകയുള്ള ഉപദ്രവം പലപ്പോഴും മറുതലക്കല്‍ സ്വീകരിക്കാതെ തിരിച്ചയക്കപെടുന്ന "ഉമ്മകള്‍" നമ്മള്‍ സഹയാത്രികര്‍ ഒരു ചെവികളില്‍ വാങ്ങി മറുചെവിയിലൂടെ കളയണം എന്ന് മാത്രം. ഇവര്‍ ഉറങ്ങുന്നത് ഇതുവരെ കാണുവാനുള്ള ഒരു ഭാഗ്യം എനിക്ക് കടാക്ഷിച്ചിട്ടില്ല.

  • ഒഴാക്കന്‍സ് 
ഇത് പാവം ഞാനും എന്നെ പോലെ ഉള്ളവരും ആണ് വല്ലപ്പോഴും നാട്ടില്‍ പോകുകയും മുകളില്‍ പറഞ്ഞ എല്ലാ സ്വഭാവക്കാരെ സഹിക്കുകയും അവരുമായി സഹകരിക്കുകയും  ചെയ്യുന്ന പാവം എമ്പോക്കികള്‍.

 ഓ ടോ: ഇതില്‍ എല്ലാവരും പെട്ടിട്ടുണ്ടോ എന്നറിയില്ല, ഞാന്‍ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ വായനക്കാര്‍ക്കും കൂട്ടി  ചേര്‍ക്കാം.

പട്ടികളോടും കുട്ടികളോടും കളിക്കരുത്


 "പട്ടികളോടും കുട്ടികളോടും കളിക്കരുത്" എന്ന ചൊല്ല് ജനനം മുതല്‍  കേള്‍ക്കുന്ന / കേള്‍പ്പിക്കുന്ന ഒന്നാണ്.
 "പറയുമ്പോള്‍ അറിയാത്തവന്‍ ചൊറിയുമ്പോള്‍ അറിയും" എന്ന മറ്റൊരു ചൊല്ല് വേണ്ടി വന്നു എനിക്ക് ആദ്യം ചൊല്ലിയ ചൊല്ല് ശരിക്കും മനസിലാവാന്‍.  അതില്‍ പട്ടികളെ ഞാന്‍ ഒഴുവാക്കി, ചുമ്മാ ചൊറിയാന്‍ നിന്നില്ല. പിന്നെ കുട്ടികള്‍! അവിടെയാണ് ചൊറിച്ചില്‍ അനുഭവപെട്ടത്‌. ഒന്നല്ല മൂന്ന് തവണ!!!

ഒന്നാം ചൊറിച്ചില്‍
പതിവ് പോലെ ശനിയാഴ്ച അതിരാവിലെ കറക്റ്റ് 12 .30 pm കിടക്കപാ വിട്ടു എണീറ്റു, വിത്ത്‌ ഔട്ട്‌ അലാറം.ഇനി വേണ്ടത് ഒരു ബെഡ് കോഫി, കോഫി  ബെഡിലേക്ക്  വരാത്തതിനാല്‍ ഞാന്‍ മെല്ലെ എണിറ്റു തൊട്ടടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റ്‌ ബേക്കറി ലക്‌ഷ്യം ആക്കി നടന്നു.  ബാംഗ്ലൂര്‍ ഒരു ബേക്കറി എന്ന് പറഞ്ഞാല്‍  ഏതാണ്ട് ഒരു സൂപ്പര്‍ മാര്‍ക്കറ്റ്‌ സെറ്റ് അപ്പ്‌ ആണ്. സിപ്പ് അപ്പ് മുതല്‍ അപ്പന്‍സ്‌ വരെ കിട്ടുന്ന സെറ്റ് അപ്പ്‌. ഒരു ഗ്ലാസ് പാലുംവെള്ളം "അര പപ്പുസ്" അതാണ് ആഗമന ഉദ്ദേശം. കടയില്‍ എത്തിയപ്പോള്‍ ഒരു ബന്ദിനുള്ള ജനം.ചാക്കോച്ചന്‍ ചേട്ടനും ചേടത്തിയും ഒരേ തിരക്ക് അവരുടെ മോള്‍ ഏതാണ്ട് മൂന്ന് വയസുവരും ഒരു മൂലക്കിരുന്നു റേഡിയോ പോലെ മോങ്ങികൊണ്ടിരിക്കുന്നു . പെറ്റ തള്ള സഹിക്കില്ല, ചാക്കോച്ചി ചേടത്തി സഹിച്ചാലും!! പെറ്റതല്ല  എങ്കിലും എനിക്കും സഹിച്ചില്ല, ചാക്കൊച്ചനോട്  ചോദിച്ചു എന്തിനാ ആ പയ്തല്‍ കരയുന്നതെന്ന് " ആ മൈ&* ആര്‍ക്കറിയാം കുറച്ച് കഴിഞ്ഞു  നിര്‍ത്തിക്കോളും "  ചേടത്തിയോടു ചോദിച്ചു, "അതിയാന്‍റെ  അല്ലെ മൊതല്" ( ആവോ ചേടത്തിക്ക് അറിയാം).  അമ്മച്ചിയാണെ എനിക്ക്  എന്നിട്ടും മതിയായില്ല  ഞാന്‍ അടുത്ത് ചെന്ന് കുക്കുടു മോള് എന്തിനാ കരയണേ മാമന്‍  എടുക്കണോ എന്ന് ചോദിച്ചത് മാത്രം ഓര്‍മയില്‍ ഒള്ളു. കൊച്ച് കരച്ചില്‍ നിര്‍ത്തി തെറി തുടങ്ങി  " എടാ പട്ടി പൂ@@ മോനെ നിന്നെ കത്തിയെടുത്തു കുത്തി കൊല്ലും മൈ@#... ഒരു അഞ്ചു മിനിറ്റു പ്രകടനം. മൈ, പൂ തുടങ്ങിയ വാക്കിന്‍റെ  സ്പുടത കണ്ടിട്ട് കൊച്ച് രാഷ്ട്രിയത്തില്‍ നന്നായി വാഴുന്ന ലക്ഷണം ഉണ്ട്.  അത് പോലെ തന്നെ ചാക്കോച്ചന്‍ തന്നെ വളര്‍ത്തച്ഛന്‍ എന്നും  ഉറപ്പ്.  കുഞ്ഞു കൊച്ചല്ലേ, അറിയാവുന്ന  തെറിപോലും ഞാന്‍ മറന്നു പോയി, എടുത്തു ആ ഭിത്തിയില്‍ തേച്ചു വെച്ചാലോ എന്ന് വരെ തോന്നി പോയി. ചുറ്റും നിന്നവന്മാര്‍  ഒരു മൂന്നു വയസുകാരിയെ   പീഡിപ്പിച്ചവനെ  നോക്കുന്ന പോലെ എന്നെ നോക്കുന്നു, അങ്ങനെ അന്നത്തെ അര പപ്പസ്   പാര്‍സല്‍ ആക്കി ഞാന്‍ തടി എടുത്തു.
     
രണ്ടാം ചൊറിച്ചില്‍
ആദ്യം ഉണ്ടായ ചൊറിച്ചില്‍പാടുകള്‍ കാലം എന്‍റെ മനസ്സില്‍ നിന്നും മായ്ച്ചു കളഞ്ഞതുകൊണ്ടോ അല്ലെങ്കില്‍ ചൊറിഞ്ഞവന്‍  വീണ്ടും ചൊറിഞ്ഞുകൊണ്ടേ ഇരിക്കും എന്ന ചൊല്ല് അറിയാഞ്ഞകൊണ്ടോ  വീണ്ടും പറ്റി അബദ്ധം. ഇത്തവണ സ്വന്തം കുടുംബക്കാരന്‍റെ  അടുത്ത് നിന്നും ആയിരുന്നു.
വീട്ടില്‍ വെറുതെ ഇരിക്കുമ്പോള്‍ ചെലവ് കുറയ്ക്കാനും പരിചയം പുതുക്കാനും ആയി കുടുംബക്കാരുടെ തിണ്ണ നിരങ്ങുക എന്നത് എന്‍റെ ഒരു വിനോദം ആണ് അങ്ങനെ ഒരുദിവസം നിരങ്ങി നിരങ്ങി ഒരു കുടുംബകാരന്‍റെ  വീട്ടില്‍ എത്തി. അവിടെ ഒരുപാടു തിണ്ണ നിരങ്ങികള്‍ സ്ഥാനം പിടിച്ചിരിക്കുന്നു, ഞാനും എന്‍റെ സ്ഥാനം ഉറപ്പിച്ചു. ഉച്ചക്കുള്ള ഊണ് വരെ  പിടിച്ചു നിക്കണം അതിനുള്ള വഴി വീട്ടിലുള്ള  കുട്ടികളെ കളിപ്പിക്കുക ചേട്ടനെ കുടിപ്പിച്ചു കിടത്തുക അങ്ങനെ ചിലതാണ്.  ചോറ് ആകുന്നതു  വരെ പിടിച്ചു നിക്കാന്‍ ചേച്ചി കുറച്ച് ലഡ്ഡു കൊണ്ട് നിരത്തി!. ചോറ് ഇനിയും വൈകും എന്ന സൂചനയാണ് ലഡ്ഡു തരുന്നത് അതിനാല്‍ തന്നെ ഒരു മണിക്കൂര്‍ എങ്കിലും കളയണം. അപ്പോഴാണ്‌  അവിടുത്തെ കുഞ്ഞുവാവ ( 3 വയസ്) ലഡ്ഡു പത്രത്തിലേക്ക് നോട്ടം ഇട്ട് വന്നത്. ലക്ഷണം കണ്ടിട്ട് കൊച്ച് ലഡ്ഡു കൊണ്ടുപോകും. എന്നാപിന്നെ കുറച്ച് കളിപ്പിച്ചിട്ടു കൊടുക്കാം എന്ന് വച്ചു. ഓരോ തവണ കൊച്ച് കൈ  കൊണ്ടുവരുമ്പോഴും  ലഡ്ഡു പാത്രം അല്പം മാറ്റും. മൂന്ന് തവണ ആയപ്പോഴെ  കൊച്ചിന് കലിപ്പായി. അവന്‍ ലഡ്ഡു പത്രം തട്ടി പറിച്ചു എന്നിട്ട് ഉറക്കെ "  ഇന്നാ പട്ടി കൊണ്ടുപോയി നക്ക്"  എല്ലാ തിണ്ണ നിരങ്ങികള്‍ക്കും സന്തോഷം. എനിക്ക് വയറും നിറഞ്ഞു. ഒടുക്കം ഒരു ഏമ്പക്കവും വിട്ടു ഞാന്‍ മെല്ലെ മൂത്രം  ഒഴിക്കാന്‍ എന്ന വ്യാജേന മുങ്ങി തൊട്ടടുത്ത  കുട്ടാപ്പു  ചേട്ടന്‍റെ കിണറില്‍ നിന്നും വെള്ളവും കോരി കുടിച്ചു വീട് പിടിച്ചു.

മൂന്നാം ചൊറിച്ചില്‍ 
 ആദ്യമായി ചൊറിഞ്ഞ രണ്ടും ശരിക്ക് പൊട്ടിയതിനാല്‍ ഇനിയൊന്നു ഇല്ലെന്നു കോല് ഒടിച്ച് ഇട്ടതാണ്. ഒടിച്ചിട്ട കോല്‍ ആരോ കൊണ്ടുപോയി കത്തിച്ചു എന്ന്  തോനുന്നു അങ്ങനാണല്ലോ വീണ്ടും  ചൊറിയേണ്ടി വന്നത്. ഇത്തവണ പണി  കിട്ടിയത് ബാംഗ്ലൂര്‍ ഫ്ലാറ്റില്‍ തൊട്ടടുത്ത്‌ ഉള്ള  കുട്ടിയില്‍ നിന്നും ആണെന്ന് മാത്രം. ഒരു മിടിക്കി പെണ്‍കുട്ടി!!
മൂന്നോ  നാലോ വയസു വരും പ്രായം. ഞാന്‍ ജോബ്‌ ഒക്കെ കഴിഞ്ഞു വരുമ്പോ അത് വഴിയില്‍ ഇരുന്നു കളിക്കുന്നു. ഞാന്‍ വീണ്ടും പഴയ ചങ്കരന്‍ ആയി ( ചങ്കരന്‍ വീണ്ടും തെങ്ങുംമല്‍ ) തെങ്ങുംമല്‍ ചങ്കരന്‍.!!
 "വാവേ ച്ചുക്കുടു  എന്നാ എടുക്കുവാ... മാമനോട് കൂട്ട് കൂടുമോ ?
ഉടനടി ഒരു അഞ്ചാറ് ചോദ്യം ചറ പറ എന്ന്
ഹൂ  ദ ഹെല്‍ ആര്‍ യു ?
വാട്ട് യു  വാണ്ട്‌ ?.. ഡോണ്ട് യു  ഹാവ് ആന്‍സര്‍ ?
അമ്മെ!!! ഇതിനുമാത്രം ഉത്തരങ്ങള്‍ അറിയാം എങ്കില്‍  ഞാന്‍ ഇപ്പൊ അമേരിക്കയില്‍ ഇരുന്നേനെ ...
 ഞാന്‍ മെല്ലെ  " ഐ ആം ദ  ഒഴാക്കാന്‍"
മോള്: വാട്ട്
ഒഴാ: ഓ അല്ല ( മനസ്സില്‍)  " ഐ ആം ഒഴാക്കാന്‍"
പിന്നെ ഉള്ള ചോദ്യങ്ങള്‍ കണക്കുമാഷ് കൊണ്ടുപോകുംപോലെ പിന്നെ പറഞ്ഞു തരാം എന്ന വ്യാജേന ഡോര്‍ തുറന്നു ഉള്ളില്‍ കയറി ഓടി പോയി കണ്ണാടിയില്‍ നോക്കി എന്നെ തന്നെ നോക്കി സമാധാനിപ്പിച്ചു. 
" ഹും പുതിയ ലിപിയാ   അവള്‍ ചോദിച്ചേ, പഴയ ലിപി ആയിരുന്നെങ്കില്‍  കാട്ടി കൊടുക്കാമായിരുന്നു"

 ഓ ടോ:  മുകളില്‍ പറഞ്ഞ എല്ലാ ഞാനും ഞാന്‍ അല്ല! ചിലത് എന്‍റെ കൂട്ടുകാര്‍ ആണേ.  നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു 

വാരിയെല്ല്

തിരിഞ്ഞും മറിഞ്ഞും  എണ്ണി നോക്കി സംഭവം കറക്റ്റ് ആണ്. എന്നാലും ഒരു സംശയം.
ഓ എന്താന്ന് പറഞ്ഞില്ല അല്ലെ?.  മറ്റൊന്നുമല്ല എന്‍റെ വാരിയെല്ല്. തപ്പി നോക്കിയതാ. കര്‍ത്താവു നമ്മുടെ  രണ്ടാം പകുതി ഉണ്ടാക്കാന്‍ എടുത്തിട്ടുണ്ടോ അതോ അവിടെത്തന്നെ ഉണ്ടോ എന്ന്. ഒടുക്കം നെഞ്ചിനു വേദന ആണെന്ന്  പറഞ്ഞു   x - ray വരെ എടുത്തുനോക്കി.  ഇല്ല ആ എല്ല് അവിടെ ഇല്ല, സാധനം എടുത്തുകൊണ്ടു പോയിട്ടുണ്ട് ഇനി എവിടെങ്കിലും ഫിറ്റ്‌ ചെയ്തോ എന്നാണ്  അറിയണ്ടത്. അതാണല്ലോ ഈ പെണ്ണ് കാണല്‍.

ആദ്യം ഞാന്‍ ചുറ്റുപാടും ഒക്കെ നോക്കി ഇനി വല്ല പട്ടിയും കടിച്ചു കൊണ്ട്  നടപ്പുണ്ടോ എന്ന്. പറയാന്‍ പറ്റില്ല ഫിറ്റ്‌ ചെയ്യാന്‍ വെച്ചിടത്ത് നിന്നും "പിടുക്കു സെറ്റ്" വരെ അടിച്ചോണ്ട് പോകുന്ന കാലം ആണ്. അവസാനം തെങ്ങിനിട്ട വളം വരെ ചെകഞ്ഞു നോക്കി, എല്ലുപൊടിയിലും ഇല്ല. എന്നാല്‍ പിന്നെ  എവിടെങ്കിലും ഫിറ്റ്‌ ചെയ്തു കാണണം!അങ്ങനെ ഞാന്‍ പെണ്ണ് കാണാന്‍ തന്നെ തീരുമാനിച്ചു!
 
ആദ്യം കാണുന്ന വാരിയെല്ല് തന്നെ വരിക്കണം എന്നായിരുന്നു ആശ, എന്‍റെ സ്വന്തം എല്ലല്ലെങ്കില്‍ പോലും. പക്ഷെ അവിടെ വിധി എന്നെ ചതിച്ചു! മറ്റൊന്നുമല്ല, ആദ്യ ദിനം തന്നെ മൂന്ന് പെണ്ണ് കാണല്‍.   മൂന്നു വാരിയെല്ല് തിരിച്ചു ഫിറ്റ്‌ ചെയ്യാന്‍ പറ്റിയ ഒരു ശരീരം ഒന്നുമില്ല താനും. ആ ഏതായാലും എല്ല് കാണട്ടെ പട്ടി കടിക്കാത്ത എല്ലെടുക്കാം ഒരു ചെറിയ അഡ്ജസ്റ്റ്മെന്റ്. 

ആദ്യ വീട്ടില്‍ വലതു കാല്‍ വച്ചു കയറി. നെഞ്ചില്‍  ആകെ പിടപിടപ്പ്. ഒരുപാടു പെണ്ണുങ്ങളെ കണ്ടിട്ടുണ്ട് പക്ഷെ ഇതുവരെ  സ്വന്തമായി കണ്ടിട്ടില്ല, ആരാന്‍റെ പെണ്ണ്  കൊച്ചു പെണ്ണ് " അത്രമാത്രം. ഇത് അങ്ങനയല്ല. എല്ല് നോക്കണം, എല്ലിന്‍റെ  സ്വഭാവ ശുദ്ധി പരിശോധിക്കണം, വല്ല പട്ടിയും  നക്കിയിട്ടുണ്ടോ എന്നറിയാന്‍, അങ്ങനെ അങ്ങനെ ഒരു പാട് ഐറ്റംസ്. ആദ്യ വീട്ടില്‍ കയറിയപ്പോഴെ അബദ്ധം പറ്റി വയ്കുന്നേരം നാലു മണിക്കുവരാം എന്നായിരുന്നു പറഞ്ഞതെങ്കിലും രാവിലെ പത്തു മണിക്ക് ഞങ്ങള്‍ ഹാജര്‍, cordination പ്രോബ്ലം. പാവം കൊച്ച് നല്ല ഉറക്കമായിരുന്നു എന്ന് തോനുന്നു. ഒരു ഉറക്ക ചവടും "ഈത്ത" ഒലിച്ചതിന്‍റെ   പാടും ആ  മുഖത്ത് ഇല്ലേ? തോന്നലാവും.
കയ്യില്‍ നാല്  ലഡുവും കുറച്ച് ചമ്മന്തിയും ആയി അവള്‍ എന്‍റെ അടുത്തെത്തി.  നെഞ്ചില്‍ ഒരു ഉരുള്‍ പൊട്ടന്‍ റെഡി ആയി നില്‍ക്കുന്നു. അടുത്ത് എത്തിയപ്പോഴെ   എനിക്കൊരു സംശയം ആ വാരിയെല്ലിനു ഒരു "കോങ്കണ്ണ്" ഇല്ലേ എന്ന്. അത് ഒന്ന് തീര്‍ച്ച പെടുത്താമല്ലോ എന്ന് കരുതി കൊച്ചിനെ  തറപ്പിച്ചു ഒന്ന് നോക്കി. എന്‍റെ കൂടെ വന്നതും തൊട്ടടുത്ത്‌ ഇരുന്നതുമായ  പാപ്പന്‍ ഇതിനിടയില്‍ എന്‍റെ തുടയില്‍ ഒരു പിടുത്തം, " അയ്യേ പാപ്പന്‍ ഇത്തരക്കാരന്‍ ആണോ?" പിന്നെയാണ് മനസിലായത് എന്‍റെ "ചക്കപഴം കണ്ട ഈച്ചയുടെ ആര്‍ത്തി കണ്ടാണ്‌" പാപ്പന്‍ തുടയില്‍  ഞോണ്ടിയത് എന്ന്. പെണ്‍കുട്ടി ഇടയ്ക്കിടയ്ക്ക് ചാറ്റല്‍ മഴയില്‍ വൈപ്പര്‍ തുടക്കുന്നപോലെ ആ കണ്ണുകള്‍  കൊണ്ട് എന്നെ തഴുകികൊണ്ടിരുന്നു. കണ്ണ് ഇല്ലാതാകുമ്പോള്‍ ആണ് കാഴ്ച്ചയുടെ വില അറിയുന്നത് അപ്പോള്‍ അത് കോങ്കണ്ണ് കൂടി ആയാലോ?. ആ ഉദ്യമം അവിടെ ഉപേക്ഷിച്ചു ഞങ്ങള്‍  അടുത്ത വീട് പിടിച്ചു.

എല്ലാ വീടുകളും ഏതാണ്ട് ഒരേ ലൈനില്‍ ആയതിനാല്‍ യാത്ര എളുപ്പം ആയിരുന്നു
എന്‍റെ ആദ്യ പേടി ഒക്കെ മാറി. ഒരു വയ്ക്ലഭ്യം മാത്രം ബാക്കി.  പതിവുപോലെ ഞാന്‍ ചെറുക്കന്‍റെ  കസേരയില്‍ പൊടിതട്ടി കയറി ഇരുന്നു, ഇല്ലെങ്കില്‍ ഏതെങ്കിലും ശുനകന്‍സ് കയറി ഇരുന്നാലോ. ദൈവമേ ഇവിടെ ഇനി ഹല്‍വയും മീന്‍കറിയും ആണോ കടി. പെണ്‍കുട്ടിയെ സൂക്ഷിച്ചൊന്നു നോക്കി, അടിമുടി.    കാലുകൊണ്ട്‌ ഒരു അര്‍ദ്ധ വട്ടം വരഞ്ഞില്ലേ, അതോ തോന്നിയതാണോ. പെട്ടന്നാണ് പെണ്ണിന്‍റെ  കുഞ്ഞനുജന്‍ അങ്ങോട്ട്‌ ആഗതന്‍ ആയത്. കണ്ടപാടെ ഞാന്‍ " ച്ചുക്കുടു കുക്കുടു" എന്നൊക്കെ പറഞ്ഞു അടുത്തേക്ക് വിളിച്ചു. ഉടനടി അവന്‍ വാ തുറന്നു, " നീ അണോടാ പറ്റി ഇവളെ കെട്ടുന്നേ" ഞാന്‍ പിടിച്ചുവെച്ചിരുന്ന എല്ലാ മസില്സും നിമിഷ നേരം കൊണ്ട് പശളയായി  മാറി. ഉടനടി ഒരു മാന്യന്‍ കുട്ടിയെ വിളിച്ചു അയ്യേ ഇങ്ങനാണോ മാമനോട് പറയുന്നത് എന്ന് പറഞ്ഞു അന്തരീക്ഷം തണുപ്പിച്ചു. എന്നാലും വിളിച്ചത് "മ്യാമ്യാ" എന്നല്ലേ എന്നൊരു തോന്നല്‍. അനുജന്‍റെ  പ്രകടനം തീര്‍ന്നിരുന്നില്ല, അതാ  അവന്‍ പറന്നു വന്നു എന്‍റെ മടിയില്‍ കയറി കറക്റ്റ് നെഞ്ചും കൂടി നോക്കി രണ്ടിടി, വീണ്ടും അവളെ കെട്ടുമോ എന്ന ചോദ്യവും.
അമ്മച്ചി!!! പെണ്ണ് കാണുമ്പോള്‍ ഇതാ ഇടിയെങ്കില്‍ ഇനി കെട്ടിയാല്‍ എന്താവും അയ്യോ. മതി, ഇതുമതി. അങ്ങനെ രണ്ടാം അങ്കവും ക്ലോസ്.
   
ഒടുക്കം മൂനാമത്തെ അങ്കത്തട്ടില്‍ എത്തി. രണ്ട് അങ്കം തോറ്റ ഒരു പോരാളിയുടെ ക്ഷീണം ഉണ്ടായിരുന്നെങ്കിലും എന്‍റെ അങ്ക  തട്ടിലെ  പോരാളിയെ കണ്ടപ്പോഴെ  ഞാന്‍ ഹാപ്പി!
" അതിലോല വിലോചിതനായി അതിലേറെ മോഹിതനായി". പക്ഷെ അങ്കത്തട്ടിന്‍റെ  മുതലാളി  റെഡി അല്ലായിരുന്നു ആ അങ്കത്തിന്. ഈ പാവം അങ്ക ചേകവന് ശരിക്കൊന്നു  വാള്‍ ഉയര്‍ത്താനുള്ള ശേക്ഷി പോലും  ഇല്ല എന്നാരോപിച്ച് " ഇഷ്ട്ടമില്ലടാ  എനിക്കിഷ്ട്ടമില്ലെടാ" എന്ന ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌  ഇട്ട് അവിടെനിന്നും കുത്തിനുപിടിച്ച്‌ ഇറക്കി വിട്ടു.


ഇപ്പോഴും ആ കാണാതെ പോയ വാരിയെല്ലിനായി ഞാന്‍ അന്വേഷണം തുടരുകയാണ്. മുകളില്‍ എന്‍റെ കാണാതായ എല്ലിന്‍റെ  ചിത്രം കൊടുത്തിട്ടുണ്ട്‌ ആരെങ്കിലും ഇതുവായിച്ച ശേഷം  അത് കണ്ടെത്തുകയാണ് എങ്കില്‍ ദയവായി എന്നെയോ അടുത്തുള്ള പോലീസ്
സ്റ്റേഷനിലോ   അറിയിക്കാന്‍ താത്പര്യപെടുന്നു.

" മകനെ വാരിയെല്ലേ, നീ പോയതില്‍ പിന്നെ ഈ അച്ഛന്‍  ഇവിടുള്ള എല്ലാ പട്ടികളില്‍ നിന്നും കടി കൊണ്ടുകൊണ്ടിരിക്കുവാണ്, നിന്നെ അന്വേഷിക്കുന്നതിനിടയില്‍ ‍. എത്രയും പെട്ടന്ന് തിരിച്ചു വന്നു നിന്‍റെ സ്ഥാനത്ത് ഇരിക്കുക. അല്ലെങ്കില്‍ ഞാന്‍ പ്ലാസ്റ്റിക്‌ എല്ല് വാങ്ങി വെക്കുന്നതായിരിക്കും"